ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടു 75 വർഷം പൂർത്തിയാക്കാൻ ഇനി അഞ്ചു വർഷം കൂടി. 2022ലേക്കുള്ള കാൽവയ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാവണമെന്നാണ് ബിജെപി മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വലിയ മാറ്റങ്ങൾ രാജ്യത്തുണ്ടാക്കാനായെന്നും അതിന്റെ തുടർച്ച അഞ്ച് വർഷം കൂടിയുണ്ടായാൽ ഇന്ത്യ ലോക സാന്പത്തിക രാജ്യങ്ങളുടെ ഇടയിൽ വലിയ ശക്തിയായി മാറുമെന്നും ബിജെപി നേതാക്കളും തെരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയും പറയുന്നു.
വൻ വികസനത്തിലേക്കുള്ള മുന്നേറ്റത്തിനു അഞ്ച് വർഷത്തിനിടയിൽ 75 സുപ്രധാന നേട്ടങ്ങൾ കൈവരിക്കേണ്ട തുണ്ടെ ന്നാണ് സങ്കൽപ് പത്ര എന്ന പേരിൽ പുറത്തിറക്കിയ പ്രകടനപത്രികയിൽ പാർട്ടി ചൂണ്ടിക്കാട്ടുന്നത്. കാർഷിക മേഖല, യൂത്ത്, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, റെയിൽവെ, ആരോഗ്യം, സാന്പത്തികം, സദ് ഭരണം, സമഗ്ര വികസനം, സാംസ്കാരിക പൈതൃകം എന്നീ വിഷയങ്ങളായി തിരിച്ചാണ് 75 ഇനങ്ങളിലെ സുപ്രധാന വാഗ്ദാനങ്ങൾ ബിജെപി വോട്ടർമാർക്ക് സമർപ്പിച്ചിരിക്കുന്നത്. അഞ്ചു വർഷത്തെ നേട്ടങ്ങളെ പ്രകീർത്തിക്കുകയും കൂടുതൽ ഫലം കാണാൻ മോദിയെയും ബിജെപിയെയും വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു.
അതേസമയം, 2014ൽ അച്ഛേദിൻ എന്ന പേരിൽ കൊണ്ടുവന്ന വാഗ്ദാനങ്ങൾ തന്നെയാണ് ഇത്തവണ സങ്കൽപ് പത്രഎന്ന പുതിയ പ്രകടന പത്രികയിലും കടന്നുകൂടിയിരിക്കുന്നത് എന്ന വിമർശനമുണ്ട്. രാമക്ഷേത്ര നിർമാണം, ഏക സിവിൽ കോഡ്, കാഷ്മീരിലെ പ്രത്യേക സൈനികാവകാശ നിയമമായ 370-ാം വകുപ്പ് റദ്ദാക്കൽ, ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നിവ വലിയ മാറ്റങ്ങളില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. എന്നാൽ, തൊഴിലില്ലായ്മ, കർഷക ആത്മഹത്യ, കാർഷിക വിളകളുടെ വിലയിടിവ് പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ കാര്യമായ ഇടപെടൽ പ്രകടനപത്രികയിൽ നടത്തിയിട്ടില്ല. വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുള്ള മുത്തലാക്ക്, പൗരത്വ ബിൽ എന്നിവ വാഗ്ദാനങ്ങളുടെ പട്ടികയിൽ ഇടംനേടിയിട്ടുമുണ്ട്.
സ്റ്റാർട്ട് അപ്പുകൾക്കും സ്റ്റാൻഡ് അപ്പുകൾക്കും നൽകുന്ന പിന്തുണയും സാന്പത്തിക സഹായവും വർധിപ്പിക്കുമെന്നാണു പ്രധാന വാഗ്ദാനം. എല്ലാവർക്കും വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസത്തിൽ ഒരു ലക്ഷം കോടിയുടെ നിക്ഷേപം, നൂറു ശതമാനം വൈദ്യുതീകരണം, എല്ലാവർക്കും ബാങ്ക് അക്കൗണ്ട്, എല്ലാവർക്കും കുടിവെള്ളം, കക്കൂസ് തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ ഇടംപിടിച്ചിട്ടുണ്ട്.
കർഷകർക്കു വാഗ്ദാനങ്ങൾ
കർഷകർക്കു മോഹന വാഗ്ദാനങ്ങളുടെ പെരുമഴ തന്നെയാണ് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലുമുള്ളത്. രാജ്യത്തെ എല്ലാ കർഷകർക്കും 6000 രൂപ നൽകുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയും ചെറുകിട, ഇടത്തരം കർഷകർക്ക് പെൻഷനുമാണ് പ്രധാന വാഗ്ദാനം. 60 വയസിനു മുകളിലുള്ളവരാണു പെൻഷന് അർഹരാകുക.
കാർഷിക- ഗ്രാമീണ രംഗത്ത് 25 ലക്ഷം കോടിയുടെ നിക്ഷേപമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. കൃത്യമായ തിരിച്ചടവ് എന്ന ഉപാധിയിൽ ഒരു ലക്ഷം രൂപ വരെ പലിശരഹിത നിരക്കിൽ കിസാൻ ക്രഡിറ്റ് കാർഡിലൂടെ കർഷകർക്കു വായ്പ നൽകും. ഒന്നു മുതൽ അഞ്ചു വരെ വർഷമുള്ള തിരിച്ചടവ് കാലാവധിയിലാവും വായ്പ നൽകുക. കർഷക മേഖലയിലെ ദുരിതങ്ങൾക്ക് ആശ്വാസമായുള്ള പ്രധാനമന്ത്രി ഫസൽ ബിമാ യോജന എല്ലാ കർഷകർക്കും ലഭ്യമാക്കും. കാർഷികേതര മേഖലയിൽ ഓയിൽ സീഡ് മിഷനും രാജ്യവ്യാപകമായി വെയർഹൗസിംഗ് നെറ്റ്വക്കും പുതുതായി ആരംഭിക്കും. ഓർഗാനിക് ഫാമിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തേക്ക് 20 ലക്ഷം ഹെക്ടറുകൾ ഏറ്റെടുക്കും. ഓർഗാനിക് വിളകളുടെ വിപണനത്തിനും ഉപഭോക്തൃ സംരക്ഷണത്തിനുമായി ഇ-കോമേഴ്സ് പോർട്ടൽ ആരംഭിക്കും.
10,000 കോടി മുടക്കിൽ മത്സ്യ സന്പദ് യോജന
പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നാണ് കോണ്ഗ്രസ് വാഗ്ദാനമെങ്കിൽ 10,000 കോടി രൂപയുടെ മുതൽമുടക്കോടെ മത്സ്യ സന്പദ് യോജന ആരംഭിക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. ചെറുകിട, ഇടത്തരം മത്സ്യത്തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതിനായാണ് ഈ പദ്ധതി. ഐസ് ബോക്സ്, കോൾഡ് സ്റ്റോറേജ്, ഐസ് പ്ലാന്റുകൾ എന്നിവ ഇതിലൂടെ മത്സ്യത്തൊഴിലാളികൾക്കു നേടാനാകും. അപകട ഇൻഷ്വറൻസ് അടക്കം സാമൂഹിക ക്ഷേമ പദ്ധതികൾ മത്സ്യത്തൊഴിലാളികൾക്കായി കൊണ്ടുവരും.
ഭീകരവാദത്തിനു സീറോ ടോളറൻസ്’
പാർട്ടിയുടെ ദേശീയ സുരക്ഷാ താത്പര്യത്തിനുദാഹരണം അടുത്തിടെ നടത്തിയ സർജിക്കർ സ്ട്രൈക്കും എയർ സ്ട്രൈക്കുമാണ്. ഭീകരവാദത്തോടും തീവ്രവാദത്തോടും ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നയം തുടരും. അതുപോലെ ഭീകരവാദത്തിനെതിരേ നടപടിയെടുക്കുന്നതിനു സുരക്ഷാ സേനകൾക്ക് പൂർണ അധികാരം നൽകും. സായുധ സേനകളെ ശക്തരാക്കുകയും അവർക്ക് വേണ്ട ത്ര അത്യാധുനിക ആയുധങ്ങളും ഉപകരണങ്ങളും സജ്ജമാക്കുകയും ചെയ്യും. പ്രതിരോധ രംഗത്ത് മേയ്ക്ക് ഇൻ ഇന്ത്യ ഉത്പന്നങ്ങൾ കൂടുതൽ വ്യാപിപ്പിക്കും.
വണ് റാങ്ക് വണ് പെൻഷൻ
വണ് റാങ്ക് വണ് പെൻഷൻ പദ്ധതി പൂർണമായി നടപ്പിലാക്കുമെന്ന് തങ്ങൾ നേരത്തെ വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. സായുധ സേനയിലെ വിരമിച്ചവരുടെ പുനരധിവാസത്തിനായി ഫലപ്രദമായ ഒരു കർമ പദ്ധതി കൊണ്ടുവരും.
ഇടതുപക്ഷ തീവ്രവാദം
രാജ്യത്തിന്റെ ചില പോക്കറ്റുകളിൽ നിലനിൽക്കുന്ന നക്സൽ വാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനുമെതിരേ കടുത്ത നടപടികൾ കഴിഞ്ഞകാലങ്ങളിൽ എടുത്തിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നടപടികൾ ശക്തമാക്കി ഇവ പൂർണമായി ഇല്ലാതാക്കും. മാവോവാദികളുടെയും നക്സലുകളുടെയും സ്വാധീനത്തിലായിരുന്ന ആദിവാസി മേഖലകളിൽ സാന്പത്തികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനാണ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശ്രദ്ധ നൽകിയത്.
പൗരത്വം തെളിയിക്കും
പൗരത്വം പുതുക്കലിനെതിരേ ആസാമിൽ അടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തുടരുന്ന പ്രതിഷേധം കണക്കിലെടുക്കാതെ നടപടികളുമായി മുന്നോട്ടു പോകുമെന്നും വരും കാലങ്ങളിൽ രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇതു വ്യാപിപ്പിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. അനധികൃത കുടിയേറ്റത്തിനെതിരേ ശക്തമായ നടപടികൾ തുടരും. ഇതുമായി ബന്ധപ്പെട്ട് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കുന്നതുമായി നടപടികൾക്ക് മുൻഗണന നൽകും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടത്തുന്ന പൗരത്വം പുതുക്കൽ നടപടി കാലാനുസൃതമായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കും. മുസ്ലിം സമുദായത്തിൽ പെട്ടവർ വലിയ പ്രതിഷേധമുയർത്തിയ പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കുമെന്ന വാഗ്ദാനവും പ്രകടന പത്രികയിലുണ്ട്.
100 ലക്ഷം കോടി നിക്ഷേപം
അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനു 2024ഓടെ നൂറു ലക്ഷം കോടിയുടെ നിക്ഷേപം, 2022ഓടെ എല്ലാവർക്കും സ്ഥിരമായ പാർപ്പിടം, 2024ഓടെ എല്ലാ വീടുകളിലും കുടിവെള്ളം തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി നൽകുന്നു. 2030 ആകുന്പോഴേക്കും ചൈനയെ പിന്തള്ളി ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സാന്പത്തിക ശക്തിയാക്കും. 2025 ആകുന്പോഴേക്കും ഇന്ത്യൻ സന്പദ് വ്യവസ്ഥ അഞ്ച് ലക്ഷം കോടി ഡോളർ ശേഷിയുള്ളതാക്കും. 2032 ആകുന്പോഴേക്കും 10 ലക്ഷം കോടി ഡോളർ ശേഷിയുള്ളതാക്കും.
റോഡ്- റെയിൽവെ- വ്യോമ- ജല ഗതാഗതം
അടിസ്ഥാന സൗകര്യ വികസനം വർധിപ്പിക്കുന്നതിനായി റോഡ്, റെയിൽവെ, വ്യോമ, ജല ഗതാഗത വികസനത്തിനാണ് കഴിഞ്ഞ അഞ്ച് വർഷം സർക്കാർ പ്രാധാന്യം നൽകിയത്. റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത പദ്ധതിയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 60,000 കിലോമീറ്ററിന്റെ നിർമാണം പൂർത്തിയാക്കും. 2022ഓടെ ദേശീയപാത വികസനം ഇരട്ടിയാക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഹൈസ്പീഡ് ട്രെയിനുകൾ ഓടിത്തുടങ്ങും. 2022നകം ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ പൂർത്തീകരിക്കും. 2014ൽ 65 വിമാനത്താവളങ്ങളാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ ഇന്ന് 101 എയർപോർട്ടുകൾ പൂർണ സജ്ജമായി കഴിഞ്ഞു. അഞ്ചു വർഷം കൊണ്ട് അത് ഇരട്ടിയാക്കും.
ആരോഗ്യവും ഇൻഷ്വറൻസും
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയും ആയുഷ്മാൻ ഭാരതിലൂടെയും സാധാരണ ജനങ്ങൾക്കും അവരുടെ കുടുംബത്തിനുമായി ആരോഗ്യ സുരക്ഷ അഞ്ച് ലക്ഷം മുതൽ 10.77 കോടി വരെ ആളുകൾക്കു ലഭിക്കുന്നുണ്ട്. പുതിയ ആരോഗ്യ നയത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളജ് സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിക്കും. മൂന്നു പാർലമെന്റ് മണ്ഡലങ്ങളിൽ ഒരു മെഡിക്കൽ കോളജ് എങ്കിലും ഉറപ്പാക്കും. അഞ്ച് വർഷത്തിനിടെ 18000 എംബിബിഎസ് സീറ്റുകളും, 12,000 മെഡിക്കൽ പിജി സീറ്റുകളും വർധിപ്പിക്കും.
ജിജി ലൂക്കോസ്
2022ലേക്കു നോക്കി ബിജെപി സങ്കൽപ് പത്ര
11:34 PM Apr 08, 2019 | Deepika.com