ഡല്ഹിഡയറി / ജോർജ് കള്ളിവയലിൽ
വീര പഴശിയുടെ നാടാണ്. ചുരം കടന്നെത്തുന്ന കാറ്റിനെ തടഞ്ഞുനിർത്തിയ കരുത്തിന്റെ കഥകൾ പലതുണ്ടു വയനാടൻ ഗാഥകളിൽ. അതിലൊന്നിന്റെ പുതിയൊരേടിലാക്കാണു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും നടന്നുകയറിയത്. സാധാരണക്കാരുടെ ഹൃദയങ്ങളിലേക്കുകൂടിയാണ് ആ കടന്നുവരവ്.
തിരക്കിനിടയിൽ വാഹനത്തിൽ നിന്നു വീണു പരിക്കേറ്റ മലയാളി മാധ്യമപ്രവർത്തകനായ റിക്സണ് എടത്തിലിനെ ആംബുലൻസിലേക്കു കയറ്റാനായി രാഹുലും പ്രിയങ്കയും ഓടിയെത്തി സഹായിച്ചതു കേരളം മറക്കില്ല. റിക്സന്റെ ഷൂസുകൾ സ്വന്തം കൈയിലെടുത്തു ആംബുലൻസിലേക്കു നടന്ന പ്രിയങ്കയുടെ കരുതലും അത്യപൂർവമായി. സ്വാഭാവികമായും ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയും ചെയ്തു.
രാഷ്ട്രീയനേട്ടത്തിനായി തട്ടിപ്പുനാടകങ്ങൾ മാത്രം നടത്തി മുതലെടുപ്പു നടത്തുന്ന നേതാക്കളിൽ നിന്നു തികച്ചും വ്യത്യസ്തമാണു രാഹുലിന്റെയും പ്രിയങ്കയുടെയും ചെയ്തി. റിക്സണ് എന്ന മാധ്യമപ്രവർത്തകനെ ആംബുലൻസിലേക്കു കയറ്റുന്നതിനായി കൊണ്ടുപോകുന്പോൾ രാഹുലിന്റെയും പ്രിയങ്കയുടെയും മുഖത്തു പ്രകടമായ ആശങ്കയും കരുതലും സ്വന്തം കുടുംബാംഗങ്ങൾക്കു മാത്രം ഉണ്ടാകുന്നതായിരുന്നു. ഓരോ സഹജീവിയെയും സ്വന്തം സഹോദരനായി കാണുകയെന്നതാണ് ഏതൊരു നേതാവിനെയും മഹനീയമാക്കുക.
ആ നോട്ടം കാമറയിലേക്കല്ല
രാഷ്ട്രീയ നേട്ടങ്ങൾക്കായി കപടനാടകങ്ങൾ കളിക്കുന്ന ഭൂരിപക്ഷം നേതാക്കളിൽ നിന്നു തികച്ചും വ്യത്യസ്തരാണ് കോണ്ഗ്രസിന്റെ ഏറ്റവും ശക്തരായ നേതാക്കളായ ഇവർ എന്നു പറയാതെ വയ്യ. വയനാട്ടിലെ സംഭവത്തിൽ രാഹുലിന്റെയോ പ്രിയങ്കയുടെയോ കണ്ണുകൾ കാമറകളെ തേടിയതുമില്ല. പ്രസംഗിക്കുന്നതിനിടെ സ്റ്റേജിലുണ്ടായിരുന്ന പ്രത്യേക സുരക്ഷാ സേനയിലെ ഒരംഗം ബോധരഹിതനായി വീഴുന്നതു കണ്ടിട്ടും ഒന്നുമറിയാത്തപോലെ പ്രസംഗം തുടർന്ന പ്രധാനമന്ത്രിയുടെ നാട്ടിലാണു രാഹുലും പ്രിയങ്കയും വ്യത്യസ്തരായത്.
സമരങ്ങളിലും റാലികളിലും മറ്റും ആൾക്കൂട്ടത്തിനിടയിൽ പോലീസിന്റെയും ചില കുബുദ്ധികളുടെയും ചവിട്ടും തൊഴിയുമാണു പലപ്പോഴും മാധ്യമപ്രവർത്തകർക്കു സമ്മാനം കിട്ടുക. അവസരം കിട്ടുന്പോൾ പത്രക്കാരെ തല്ലുന്നവരെയും കാമറകൾ അടിച്ചുപൊളിക്കുന്നവരെയും കണ്ടു പരിചയമുള്ള മാധ്യമപ്രവർത്തകർക്കു രാഹുലിന്റെ നടപടിയിലെ മാനുഷികത മനസിലാകും. കോണ്ഗ്രസ് ദേശീയ അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാർഥിയുമായ എസ്പിജി സുരക്ഷയുള്ള വിവിഐപിയുടെ പരിവേഷം തീർത്തും ഉപേക്ഷിച്ചായിരുന്നു രാഹുൽ സാധാരണക്കാരിലെ നല്ല സമറായക്കാരനായത്.
വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിനായി പത്രിക നൽകിയ ശേഷമായിരുന്നു സംഭവം. കൽപ്പറ്റ ടൗണിലൂടെ രാഹുലും പ്രിയങ്കയും നടത്തിയ റോഡ് ഷോയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനായി മുന്പിലുണ്ടായിരുന്ന പ്രത്യേക വാഹനത്തിന്റെ കൈവരി തകർന്നു വീണായിരുന്നു മാധ്യമപ്രവർത്തകനു പരിക്കേറ്റത്.
കരുണയുടെയും സ്നേഹത്തിന്റെയും നായകനായി ലോകം ആരാധിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ അതേ രീതിയിലായിരുന്നു രാഹുലിന്റെ വയനാട്ടിലെ പെട്ടെന്നുള്ള പ്രതികരണം. കുതിരപ്പുറത്തു നിന്നു വീണ അംഗരക്ഷകരിലൊരാളെ സഹായിക്കാനായി വാഹനം നിർത്തിച്ചു ഓടിയെത്തിയ ഫ്രാൻസിസ് പാപ്പയുടെ വീഡിയോ ദൃശ്യങ്ങൾ മുന്പു വൈറലായിട്ടുണ്ട്. ഓരോ സഹജീവിയും തങ്ങളെപ്പോലെ തന്നെ പ്രധാനപ്പെട്ടവരാണെന്ന തിരിച്ചറിവാണ് യഥാർഥ നേതാവിനു വേണ്ടത്.
പ്രിയങ്കരനാണീ കൂടപ്പിറപ്പ്
എന്റെ സഹോദരൻ, എന്റെ ശരിയായ സുഹൃത്ത്, എനിക്കറിയാവുന്ന ഏറ്റവും ധീരനായ പുരുഷൻ. വയനാടേ രാഹുലിനെ കാത്തുകൊള്ളുക. അദ്ദേഹം നിങ്ങളെ കൈയൊഴിയില്ല എന്ന പ്രിയങ്കയുടെ ട്വിറ്ററിലെ കുറിപ്പിനു രാഷ്ട്രീയത്തിനപ്പുറമുള്ള സ്നേഹബന്ധത്തിന്റെ ആഴവും പരപ്പുമുണ്ട്. സുപ്രധാന സന്ദർഭങ്ങളിലൊക്കെ രാഹുലിനോടൊപ്പം പ്രിയങ്കയുണ്ടായിരുന്നു.
വയനാട്ടിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചപ്പോഴും തുടർന്നു നടന്ന റോഡ് ഷോയിലും ഇരുവരുടെയും കെമിസ്ട്രിയും ഹൃദയം കവർന്ന പുഞ്ചിരികളും രാഷ്ട്രീയ വേലിക്കെട്ടുകൾക്കപ്പുറത്തും പലരുടെയും മനസിൽ കയറുന്നതായി. ആരോഗ്യ കാരണങ്ങളാൽ അമ്മ സോണിയാ ഗാന്ധി കോണ്ഗ്രസിന്റെ അധ്യക്ഷ പദവി ഒഴിഞ്ഞപ്പോൾ ചുമതല ഏറ്റെടുത്ത രാഹുലിനു കരുത്തേകാൻ എഐസിസി ജനറൽ സെക്രട്ടറിയെന്ന പദവിയോടെ പ്രിയങ്ക സജീവമായതും നിർണായകമാകും.
രക്തബന്ധത്തിന് അപ്പുറത്ത് രാഹുലിനെക്കുറിച്ചുള്ള പ്രിയങ്കയുടെ ട്വീറ്റിനു രാഷ്ട്രീയ മാനങ്ങളും കേരളത്തിനുള്ള സന്ദേശവുമുണ്ട്. വയനാട്ടിലെയും അതുവഴി കേരളത്തിലെയും ജനങ്ങളെ രാഹുൽ കൈയൊഴിയില്ലെന്ന പ്രിയങ്കയുടെ വാക്കാണു പ്രധാനം. സഹോദരന്റെ മനമറിയുന്ന പാർട്ടിയിലെ ഉന്നതയുടെ ഉറപ്പിനു വിലയും അർഥവുമുണ്ട്. അമേഠിയിലും വയനാട്ടിലും ജയിച്ചാൽ രാഹുൽ വയനാട് നിലനിർത്താൻ സാധ്യതയേറുകയാണ്. പിന്നീടു വരുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്നാണു നിരീക്ഷകരുടെ മതം.
വയനാട്ടിലെ പ്രധാനമന്ത്രി
കേരളത്തിൽ നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടാവുകയെന്നതു സ്വപ്നതുല്യമായ നേട്ടമാകും. ഏതാനും മാസങ്ങൾക്കു മുന്പു വരെ രാഷ്ട്രീയക്കാരിലെ പരിചയസന്പന്നർ പോലും അത്തരമൊരു സാധ്യത ആലോചിട്ടുണ്ടാവില്ല. ഉത്തരേന്ത്യയ്ക്കു പുറമെ ദക്ഷിണേന്ത്യയിൽ നിന്നു കൂടി രാഹുൽ മൽസരിക്കുന്നത് കോണ്ഗ്രസിനു വലിയ നേട്ടമാകുമെന്ന ആലോചനയാണു കേരളത്തിനും വയനാടിനും നറുക്കുവീഴാൻ കാരണമായത്.
കർഷകരും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിനും കേരളത്തിനും ചിന്തിക്കാവുന്നതിലെ ഏറ്റവും വലിയ ലോട്ടറിയാണു രാഹുലിന്റെ സ്ഥാനാർഥിത്വം. പ്രധാനമന്ത്രി സ്ഥാനാർഥിയായ കോണ്ഗ്രസ് പ്രസിഡന്റിന്റെ മണ്ഡലമെന്ന നിലയിൽ വയനാട് ദേശീയ ശ്രദ്ധയിലായിക്കഴിഞ്ഞു. രാഹുലിന്റെ പത്രിക സമർപ്പണം റിപ്പോർട്ട് ചെയ്യാൻ ദേശീയ മാധ്യമങ്ങളുടെ പ്രധാനികൾ തന്നെ വയനാട്ടിലെത്തിയതു തുടക്കം മാത്രമാകും.
കേരളത്തിന്റെയും വയനാടിന്റെയും ടൂറിസത്തിനാകും രാഹുലിന്റെ സ്ഥാനാർഥിത്വത്തിലൂടെ ആദ്യ ഉണർവ് കിട്ടുക. വയനാടിന്റെ വശ്യ മനോഹാരിതയും മെച്ചപ്പെട്ട കാലാവസ്ഥയും രാജ്യത്തും ലോകത്തിനാകെയും കൂടുതൽ അറിയാനും അടുത്തറിയാനും കാരണമാവുകയാണ്. ദേശീയ, അന്തർദേശീയ മാധ്യമങ്ങളുടെ ചിത്രങ്ങൾ മുതൽ ദേശീയ മാധ്യമപ്രവർത്തകരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വരെ വയനാടിന്റെ സൗന്ദര്യം നിറഞ്ഞിട്ടുണ്ട്.
കൈ പിടിക്കേണ്ടതു കരകയറാൻ
കേരളത്തിന്റെ കാർഷിക മേഖല നേരിടുന്ന വലിയ പ്രതിസന്ധിക്കു വലിയൊരളവു വരെ പരിഹാരം ഉണ്ടാക്കാൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഉപകരിക്കുമെങ്കിൽ അതാകും വലിയ നേട്ടം. വയനാടിന്റെയും കേരളത്തിന്റെയും കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ദേശീയ ശ്രദ്ധയിലെത്തും. കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളിലും പദ്ധതികളിലും കേരളത്തിന്റെ പ്രത്യേകതകളും പ്രശ്നങ്ങളും മനസിലാക്കിയുള്ള നടപടികൾ വളരെ അനിവാര്യമാണ്.
അതിലേറെ, മഹാപ്രളയം സൃഷ്ടിച്ച പ്രതിസന്ധികൾക്കു പിന്നാലെ കടുത്ത ചൂടും വേനലും ഉയർത്തുന്ന വെല്ലുവിളികൾ കേരളത്തിനു പ്രധാനമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ പ്രളയക്കെടുതികളിൽ നിന്നു വയനാടും കേരളവും ഇനിയും കരകയറിയിട്ടില്ല. പ്രളയത്തിന്റെ കാരണങ്ങളുടെ പേരിൽ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലുമാണിപ്പോൾ. തുള്ളിക്കൊരു കുടം പോലെ ദിവസങ്ങളോളം തോരാതെ പെയ്ത മഴയും ഡാമുകളുടെ നിയന്ത്രണത്തിലുണ്ടായ പാളിച്ചകളും പുഴകളുടെയും നദികളുടെയും മറ്റും കൈയേറ്റവും പരിധിവിട്ട കോണ്ക്രീറ്റ് നിർമാണങ്ങളും എല്ലാം ചേർന്നതാണു കേരളത്തിന്റെ കെടുതികൾ.
പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യാതെ കേരളത്തിനു ഭാവിയില്ല. പരിസ്ഥിതി പാടെ തകർത്ത നഗരങ്ങളിലിരുന്നു മലയോരങ്ങളിലെ പ്രകൃതിസ്നേഹികളും അത്യധ്വാനികളുമായ കർഷകരെ കുറ്റം പറയുന്നവരും സംസ്ഥാനത്തിന്റെ ദുരന്തമാണ്. ആരും ആരെയും പഴിചാരാതെ ഇനിയുള്ള കാലമെങ്കിലും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയുള്ള വികസനപ്രവർത്തനങ്ങളും നിർമാണങ്ങളും നടത്തുകയാണ് ആകെയുള്ള പരിഹാരം.
ക്രൂരമാസങ്ങളുടെ കൊടുംവേനൽ
തെരഞ്ഞെടുപ്പു ചൂടിനിടയിൽ കേരളത്തിന്റെ ചരിത്രത്തിലെ വലിയ പാരിസ്ഥിതിക വ്യതിയാനങ്ങൾ വേണ്ട ത്ര ചർച്ച ചെയ്യപ്പെടാതെ പോവുകയാണ്. സംസ്ഥാനത്ത് ഇടുക്കി ഒഴികെ 13 ജില്ലകളിലും ഈ വർഷം മൂന്നു മുതൽ നാലു വരെ ഡിഗ്രി സെൽഷസ് താപനില കൂടിയതിനെക്കുറിച്ചു ശാസ്ത്രീയമായ പഠനങ്ങൾ ആവശ്യമാണ്. ഏറ്റവും ശീതളമായ അന്തരീക്ഷമുണ്ടായിരുന്ന വയനാട്ടിൽ പോലും ആവിയെടുത്ത് മനുഷ്യർ വിഷമിക്കുന്ന നിലയുണ്ട്. തലേവർഷത്തെ മഹാപ്രളയവും ഇപ്പോഴത്തെ ചുട്ടുപൊള്ളുന്ന ചൂടും കേരളത്തിനാകെ ഉയർത്തുന്ന വെല്ലുവിളി വളരെ ഗൗരവമുള്ളതാണ്.
ഇംഗ്ലീഷ് സാഹിത്യകാരനായ ടി.എസ്. എലിയട്ട് ഏപ്രിലിനെ ക്രൂര മാസമായി എഴുതിയത് കേരളത്തെക്കുറിച്ചാകുമോ എന്നു പോലും സംശയിക്കാവുന്ന ചൂടാണ് അനുഭവപ്പെടുന്നത്. സൂര്യാതപമേറ്റ് ദിവസവും അനേകർക്കാണു പൊള്ളലേൽക്കുന്നത്. പ്രകൃതിയുടെ വികൃതികളും വിലത്തകർച്ചയും മൂലം ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ കാർഷിക മേഖലയെ രക്ഷിക്കാനും സമഗ്രവും ദീർഘവീക്ഷണത്തോടെയുമുള്ള പദ്ധതികൾ അനിവാര്യമാണ്. രാഹുൽ ഗാന്ധിയുടെ വരവ് പരിഹാരങ്ങളിലേക്കുള്ള മാർഗമാകുമെങ്കിൽ അതു കേരളത്തിനു വളരെയേറെ പ്രത്യാശ നൽകും.
തുറക്കണം പുതിയ വാതായനങ്ങൾ
വെറും രാഷ്ട്രീയക്കളികളേക്കാളും ഉപരിയായ സംസ്ഥാനത്തിന്റെ പ്രശ്നപരിഹാരങ്ങൾക്കുള്ള വാതായനങ്ങൾ തുറക്കുന്നതാകട്ടെ രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വം. നാനാജാതി മതസ്ഥർ സ്നേഹത്തിലും സൗഹാർദത്തിലും ഒത്തൊരുമയോടെ കഴിയുന്ന കേരളത്തിലും വയനാട് മണ്ഡലത്തിലും ജാതീയവും വർഗീയവുമായ ഭിന്നിപ്പുകൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നല്ലതല്ല. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ മത്സരത്തെ എതിർക്കാനായി കുളം കലക്കുന്ന ഇടതു, വലതു കക്ഷികളുടെ ഉള്ളിലിരുപ്പ് പക്വതയുള്ള വോട്ടർമാർ തിരിച്ചറിയും.
ഇന്ത്യയുടെ ഭാവിക്കും കേരളത്തിന്റെ സമഗ്രവികസനത്തിനും ഉതകുന്ന സ്ഥാനാർഥികൾക്കാകട്ടെ ഓരോ വോട്ടും. കൊടിയുടെ നിറവും സ്ഥാനാർഥികളുടെ ജാതിയും മതവും ഉയർത്തി ജനങ്ങളെ തമ്മിലടിപ്പിക്കുന്നവരെയും മുതലെടുപ്പു നടത്തുന്നവരെയും തുരത്താനാകണം. കഴിവുള്ള സ്ഥാനാർഥികൾക്കും പാർട്ടികൾക്കും ജാതിയും മതവും നോക്കാതെ വോട്ടു ചെയ്യാൻ അഭ്യസ്ഥവിദ്യരായ മലയാളി വോട്ടർമാർക്ക് കഴിയട്ടെ.
തെരഞ്ഞെടുപ്പുകൾ വരും പോകും. സ്ഥാനാർഥികളും നേതാക്കളും മാറിവരും. ഇന്ത്യയെന്ന മഹത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാക്കണം. എല്ലാവരെയും ഉൾക്കൊള്ളുന്ന മതേതര ഭാരതമായി തുടരണം നമ്മുടെ രാജ്യം. ഒപ്പം നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും കാക്കുന്നവരെ തെരഞ്ഞെടുക്കാനും നമുക്കു കഴിയട്ടെ.
ചുരങ്ങൾ താണ്ടി ചൂളമടിച്ച്...
12:48 AM Apr 06, 2019 | Deepika.com