ലോക സന്തോഷസൂചികയിൽ എട്ടാം സ്ഥാനം അലങ്കരിക്കുന്ന രാജ്യമാണു ന്യൂസിലൻഡ്. കേവലം 50 ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ന്യൂസിലൻഡ് മാർച്ച് ആദ്യവാരം ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ മോസ്കുകൾക്കു മുന്നിലുണ്ടായ വെടിവയ്പിൽ അന്പതോളം നിരപരാധികൾ കൊല്ലപ്പെട്ടതിനെത്തുടർന്നു ദുഃഖരാഷ്ട്രമായി മാറി. എന്നാൽ, അവിടത്തെ മുപ്പത്തെട്ടുകാരിയായ പ്രധാനമന്ത്രി ജസീൻഡ ആർഡേൺ സന്ദർഭോചിതമായി ഉണർന്നു പ്രവർത്തിച്ചു ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആത്മവിശ്വാസം പകർന്നത് ആ രാജ്യത്തെ കുടിയേറ്റക്കാർക്കു മാത്രമല്ല ലോകം മുഴുവൻ ആശ്വാസമേകുന്നതായിരുന്നു.
വനിതകൾക്കു വോട്ടവകാശം നൽകിയ ആദ്യ ദേശരാഷ്ട്രം 1893ൽ ന്യൂസിലൻഡാണ്. ഒരു വനിത ആ രാജ്യത്തെ നയിക്കുന്പോൾ സംഭവിച്ച ദുരന്തത്തിന്റെ മുറിവുണക്കാൻ പ്രധാനമന്ത്രി ജസീൻഡ ആർഡേൺ തന്നെ മുന്നോട്ടുവന്നപ്പോൾ കണ്ടത് ആർദ്രതയുടെ ഒരു ലോക നേതൃത്വമാണ്. ജസീൻഡയുടെ കൈകളിൽ കിവികൾ സുരക്ഷിതരാണെന്നു വലിയ ഞെട്ടലിനെ അതീജീവിച്ച ജനങ്ങൾ ഏറ്റുപാടി.
സ്കാൻഡിനേവ്യൻ രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവും സമാധാനം പുലരുന്ന രാജ്യമായിരുന്നു ന്യൂസിലൻഡ്. കൊലപാതകങ്ങൾ നടക്കുന്നതാകട്ടെ വർഷം ഒരു ലക്ഷത്തിൽ ഒന്നു മാത്രം. അമേരിക്കയിൽ പോലും ഒരു ലക്ഷം പേരിൽ അഞ്ച് കൊലപാതകങ്ങൾ നടക്കുന്ന സ്ഥാനത്താണ് ന്യൂസിലൻഡിന്റെ ഈ റിക്കാർഡ്. വെനിസ്വേല പോലുള്ള ചില വികസ്വര രാജ്യങ്ങളിൽ കൊലപാതകങ്ങൾ ഒരു ലക്ഷത്തിന് 50 എന്ന നിലവാരത്തിലാണ്.
ഏതായാലും ന്യൂസിലൻഡ് വെടിവയ്പ് മൂലമുണ്ടായ ഒരു ചർച്ച ആയുധനിയന്ത്രണം വേണമോ വേണ്ടയോ എന്നതിലേക്കുകൂടിയായി. അമേരിക്കയിലെ രണ്ടാം ഭരണഘടനാഭേദഗതിയുടെ ചുവടുപിടിച്ചുകൊണ്ടാണ് ന്യൂസിലൻഡിലും ആയുധം കൈവശംവയ്ക്കൽ ഒരു മൗലിക അവകാശം ആയിത്തീർന്നത്. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ തോക്കുടമകളുടെ എണ്ണം 15 ലക്ഷത്തിലധികമാണ്. രാജ്യത്ത് തോക്ക് നിയന്ത്രണ നിയമങ്ങളുണ്ടെങ്കിലും ഇതിനായി അപേക്ഷിക്കുന്നവരിൽ 99 ശതമാനം പേർക്കും തോക്ക് ലൈസൻസ് കൊടുക്കുകയാണ് പതിവ്.
ന്യൂസിലൻഡ് എന്നും കുടിയേറ്റക്കാരുടെ സ്വർഗമായിരുന്നു. അവിടത്തെ ആദിമനിവാസികളായ മാവോറികൾ ഇന്ന് ജനസംഖ്യയുടെ 15 ശതമാനം താഴെ മാത്രമാണ്. ബാക്കിയുള്ളവരെല്ലാം പല കാലങ്ങളായി അങ്ങോട്ട് കുടിയേറിയവരാണ്. ഇംഗ്ലീഷുകാർ നൂറ്റാണ്ടുകൾ അടക്കിഭരിച്ച ന്യൂസിലൻഡ് ഇന്നും അവരുടെ രാഷ്ട്രത്തലവനായി കണക്കാക്കുന്നത് ബ്രിട്ടീഷ് രാജ്ഞിയെയാണ്.
പ്രധാനമന്ത്രിപദത്തിലിരിക്കെ ഒരു കുട്ടിക്കു ജന്മംനൽകിയ വനിതയാണ് ജസീൻഡ ആർഡേൺ. ഇതിനു മുന്പ് 1990ൽ ബേനസീർ ഭൂട്ടോയാണ് പ്രധാനമന്ത്രിപദത്തിലിരിക്കെ ഒരു കുഞ്ഞിന് ജന്മം നൽകിയ വനിത.
മാർച്ചിലെ ആദ്യ വെള്ളിയാഴ്ച ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മോസ്കുകൾക്കു മുന്നിലുണ്ടായ ആക്രമണത്തിൽ 50 പേർ മരിക്കുകയും 48 പേർക്ക് മാരക പരിക്കേൽക്കുകയും ചെയ്തപ്പോൾ ഏറെയും ജീവൻ നഷ്ടമായത് ഏഷ്യക്കാർക്കായിരുന്നു. കൊടുങ്ങല്ലൂർകാരിഅൻസി ഉൾപ്പെടെ ഇന്ത്യയിൽനിന്നുള്ള എട്ടു കുടിയേറ്റക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു .
ന്യൂസിലൻഡിൽ വസിക്കുന്നവർ 160ൽ അധികം ഭാഷകൾ സംസാരിക്കുന്നു. ഇരുനൂറിലധികം വംശീയതകൾ അവിടെ സമാധാനത്തോടെ സഹവർത്തിക്കുന്നു. അതുകൊണ്ടുതന്നെ, നമ്മൾ കിവിസ് എന്നു വിളിക്കുന്ന ന്യൂസിലൻഡുകാർ ഒന്നടങ്കം തങ്ങളുടെ സമാധാനം ഭഞ്ജിച്ചവരെ തള്ളിപ്പറയുകയാണ്. എന്നാൽ, ട്രംപിന്റെ കടന്നുവരവിനു ശേഷം ആരംഭിച്ച സത്യാനന്തര ലോക ക്രമത്തിൽ ഏറ്റവും സമാധാനമുള്ള രാഷ്ട്രങ്ങൾ പോലും സുരക്ഷാഭീഷണി നേരിടുന്നു എന്നതാണ് ഈ വെടിവയ്പിന്റെ ബാക്കിപത്രം.
ഡോ. സന്തോഷ് വേരനാനി
ന്യൂസിലൻഡിനു സാന്ത്വനം പകർന്ന് ജസീൻഡ ആർഡേൺ
10:58 PM Mar 29, 2019 | Deepika.com