യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകാനുള്ള ബ്രിട്ടന്റെ ശ്രമം പരാജയത്തിലേക്കു നീങ്ങുകയാണോ? തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ ബ്രെക്സിറ്റ് നടപടികളുടെ നിയന്ത്രണം സർക്കാരിൽനിന്നു പാർലമെന്റ് ഏറ്റെടുത്തതോടെ ബ്രെക്സിറ്റിനുവേണ്ടി നിലകൊണ്ട പ്രധാനമന്ത്രി തെരേസാ മേയുടെ ചിറകൊടിഞ്ഞ നിലയായി. ഇനിയിപ്പോൾ രാജി മാത്രമാണു മാർഗം. താൻ മുന്നോട്ടുവച്ച കരാർ പാർലമെന്റ് പാസാക്കിയാൽ രാജിക്കു തയാറാണെന്നു മേ പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ചത്തെ വോട്ടെടുപ്പിൽ 302 നെതിരേ 328 വോട്ടുകൾക്കാണ് ഇതുസംബന്ധിച്ച പ്രമേയം പാസായത്. പ്രധാനമന്ത്രിയുടെ പാർട്ടിക്കാരായ മുപ്പതുപേരാണ് സർക്കാരിനെതിരേ വോട്ടു ചെയ്തത്. ഏതാനും മന്ത്രിമാർ രാജിവയ്ക്കുകയും ചെയ്തു.
പ്രഥമ ബ്രെക്സിറ്റ് കരാറനുസരിച്ച് ബ്രിട്ടൻ ഇന്ന് യൂറോപ്യൻ യൂണിയൻ വിടേണ്ടതായിരുന്നു. തീരുമാനം വൈകുന്നതിനാൽ കാലാവധി ഏപ്രിൽ 12 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഇതിനകം മറ്റു മാർഗങ്ങൾ കണ്ടുപിടിച്ച് ബ്രെക്സിറ്റിനൊരു പരിഹാരം കണ്ടെത്താനുള്ള ശ്രമം തുടരും.
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്ന പ്രശ്നം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിലുള്ള അതൃപ്തി യൂറോപ്യൻ യൂണിയൻ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, അനിവാര്യമെന്നു കണ്ടാൽ സമയം കൂടുതൽ നൽകാനുള്ള സാധ്യത യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഡോണൾഡ് ടസ്ക് തള്ളിക്കളയുന്നില്ല. യൂറോപ്യൻ യൂണിയനിൽ തുടരണമെന്നാഗ്രഹിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അവരെ നിരാശരാക്കാനാവില്ലെന്നു ടസ്ക് ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനുള്ള (ബ്രെക്സിറ്റ്) തീരുമാനം പാസായിട്ടു മൂന്നു വർഷമായെങ്കിലും ഇക്കാര്യത്തിലുള്ള തർക്കവും അനിശ്ചിതത്വവും ഇനിയും അവസാനിച്ചിട്ടില്ല.
മാധ്യമശക്തി മനസിലാക്കി
മാധ്യമങ്ങളെ കൈപ്പിടിയിലൊതുക്കാനുള്ള പുതിയ തന്ത്രങ്ങൾ പയറ്റുകയാണു ചൈനയിലെ ഭരണകൂടം. എത്രവലിയ വികസനം കാഴ്ചവച്ചാലും ഭരണം തുടരണമെങ്കിൽ മാധ്യമങ്ങളുടെ സഹായം അനിവാര്യമാണെന്നു നന്നായറിയാവുന്ന ആളാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്.
ചൈനയ്ക്കെതിരേ ആഗോള തലത്തിൽ നടക്കുന്ന വിമർശനങ്ങൾ ചെറുക്കാൻ ഏറ്റവും നല്ല മാർഗം പ്രബല മാധ്യമഗ്രൂപ്പുകളിൽ പണം മുടക്കി അതിന്റെ മാനേജ്മെന്റിൽ പങ്കാളിയാവുക എന്നതാണെന്നു ഷിയ്ക്ക് അറിയാം. അത്തരമൊരു പദ്ധതിയാണ് ചൈന ആലോചിക്കുന്നത്. ചൈനയുടെ ആഗോള ടെലിവിഷൻ സംപ്രേഷണ പരിപാടികൾ കൂടുതൽ വിപുലമാക്കാനും ആധുനീകരിക്കാനും ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതുകൂടാത വിദേശ മാധ്യമങ്ങളുടെ മാനേജ്മെന്റ് പങ്കാളിത്തത്തിനായി പണം ഇറക്കുകയും ചെയ്യും. പരസ്യരംഗത്തും ചില പദ്ധതികൾ ആലോചിക്കുന്നുണ്ട്.
ചൈനയുടെ ഈ നീക്കം മാധ്യമരംഗത്ത് വലിയ ദുസ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ്(ആർഎസ്എഫ്) എന്ന മാധ്യമ കൂട്ടായ്മ മുന്നറിയിപ്പു നൽകുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന് എന്നും കൂച്ചുവിലങ്ങിടുന്ന ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം പുതിയ ലോകക്രമത്തിൽ ഇതു പുറമേ കാട്ടാൻ താത്പര്യപ്പെടുന്നില്ല. പ്രസിഡന്റ് ഷി ചിൻപിംഗിനെ വിമർശിച്ചതിന്റെ പേരിൽ സിൻഹുവാ സർവകലാശാലയിലെ പ്രഫസർ സു ഷാംഗ്റണിനെ ഈയിടെ സസ്പെൻഡ് ചെയ്തിരുന്നു. പ്രസിഡന്റിന്റെ കാലാവധി സംബന്ധിച്ച ചൈനീസ് കോൺഗ്രസിന്റെ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തതാണ് സു നടത്തിയ അച്ചടക്കലംഘനം.
ഇന്റർപോളിന്റെ തലവനായിരുന്ന ചൈനക്കാരൻ മെംഗ് ഹോംഗ്വെയിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കവും ചൈന തുടങ്ങി. മെംഗിനെ ഈയിടെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. പാർട്ടി തീരുമാനങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നില്ലെന്നതായിരുന്നു മെംഗിന്റെ പേരിലുള്ള ആരോപണം. ഇന്റർപോളിന്റെ ആസ്ഥാനമായ ഫ്രാൻസിൽനിന്ന് സ്വദേശമായ ചൈനയിലേക്കുപോയ മെംഗിനെ കാണാനില്ലെന്നുകാട്ടി ഭാര്യ പരാതി നൽകിയിരുന്നു.
തായ് ഭരണം ആർക്ക്
തായ്ലൻഡിൽ സൈന്യത്തിനു നിർണായക സ്വാധീനമുള്ള സർക്കാരിനെ അധികാരത്തിൽനിന്നകറ്റി നിർത്താൻ പ്രതിപക്ഷസഖ്യം കിണഞ്ഞു ശ്രമിക്കുകയാണ്. ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ ഏഴു രാഷ്ട്രീയ പാർട്ടികളുടെ പ്രതിപക്ഷ സഖ്യം ഭൂരിപക്ഷം അവകാശപ്പെട്ടു.
അഞ്ചു വർഷം നീണ്ട സൈനിക ദുർഭരണം അവസാനിപ്പിക്കാനാണു പ്രതിപക്ഷ ജനാധിപത്യ മുന്നണി ശ്രമിക്കുന്നത്. എന്നാൽ സംയുക്ത പ്രതിപക്ഷത്തിനു തങ്ങളുടെ നോമിനിയെ പ്രധാനമന്ത്രിയാക്കാൻ സാധിക്കുമോ എന്നു സംശയമാണ്.
സൈനിക ഭരണകൂടം ഉണ്ടാക്കിയ നിയമമനുസരിച്ച് പാർലമെന്റിന്റെ ഇരുസഭകളും കൂടിയാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത്. കീഴ്സഭയിൽ പ്രതിപക്ഷം ഭൂരിപക്ഷം നേടിയെങ്കിലും തങ്ങൾ നിയോഗിച്ച ഉപരിസഭാംഗങ്ങളുടെ പിന്തുണയോടെ ഭരണം തുടരാമെന്നാണു സൈന്യം പിന്തുണയ്ക്കുന്ന പാർട്ടിയുടെ ചിന്ത. സൈന്യത്തെ അനുകൂലിക്കുന്ന പലാംഗ് പ്രചാരത് പാർട്ടിയും സർക്കാർ രൂപവത്കരിക്കാൻ അവകാശം ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു ഫലം അന്തിമായി പ്രഖ്യാപിക്കുന്നതോടെ തങ്ങളുടെ ഭൂരിപക്ഷം ഉറപ്പാകുമെന്നാണ് പാർട്ടി അധ്യക്ഷൻ ഉത്തമ സവനയന അവകാശപ്പെടുന്നത്. മുൻ കരസേനാ മേധാവിയും 2014ൽ അട്ടിമറിക്കു നേതൃത്വം നൽകിയയാളുമായ പ്രയുത് ചാൻ ഓ ചായെ പ്രധാനമന്ത്രിയാക്കാനാണ് ഇവർ കരുക്കൾ നീക്കുന്നത്.
തെരഞ്ഞെടുപ്പിലെ വോട്ടുനിലയുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കുമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകും. 150 സീറ്റുകളിലെ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് സങ്കീർണമായൊരു വോട്ടിംഗ് സന്പ്രദായത്തിലൂടെയാണ്. നിലവിലെ ഭരണകൂടം നിയോഗിച്ച ഇലക്ഷൻ കമ്മീഷന്റെ നിഷ്പക്ഷത സംബന്ധിച്ചു പ്രതിപക്ഷത്തിനു വേവലാതിയുണ്ട്. വോട്ടുനിലവാരം സുതാര്യമായിരിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
കിമ്മിനു ഭീഷണി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും വെല്ലുവിളിച്ച നേതാവാണ് ഉത്തരകൊറിയയിലെ കിം ജോംഗ് ഉൻ. ഇരുവരും തമ്മിലുണ്ടായ വാക്പോര് കൗതുകമുണർത്തിയിരുന്നു. അവസാനം ഇരുവരും കൂടിക്കാഴ്ച നടത്തുകയും ഉത്തരകൊറിയയുടെ ആണവപദ്ധതികൾ അവസാനിപ്പിക്കാൻ കിം തീരുമാനിക്കുകയും ചെയ്തു. എങ്കിലും നടപടിക്രമങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല.
ഇതിനിടെ കിമ്മിന്റെ സർവാധിപത്യത്തിനു വെല്ലുവിളിയുമായി ചിലർ രംഗത്തെത്തി. സ്പെയിനിൽ മാഡ്രിഡിലെ ഉത്തരകൊറിയൻ എംബസി ആക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് കിം വിരുദ്ധ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്. എംബസിയിൽ കടന്നുകയറിയ പത്തംഗ സംഘം ജീവനക്കാരെ ആക്രമിക്കുകയും ഏറെനേരം ബന്ദികളാക്കുകയും ചെയ്തു. എംബസിയിലെ കംപ്യൂട്ടറുകളും മറ്റുപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി. സംഘത്തിൽ മെക്സിക്കോ, അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ഉത്തരകൊറിയ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
പ്രതിഷേധത്തെ ഉരുക്കുമുഷ്ടികൊണ്ടു നേരിടുന്ന കിം തന്റെ വിമർശകരെ ഒരിക്കലും വച്ചുപൊറുപ്പിച്ചിട്ടില്ല. മലേഷ്യയിലെ വിമാനത്താവളത്തിൽവച്ച് കിമ്മിന്റെ അർധസഹോദരൻ കിം ജോംഗ് നാം കൊല്ലപ്പെട്ടതിനു ഇതിനു പിന്നിൽ കിം ജോംഗ് ഉനിന്റെ കൈകളുണ്ടെന്നു പറയപെടുന്നു.
കർഷകപ്രേമി പ്രസിഡന്റ്
പശുക്കളെ വേണ്ടവിധം പരിപാലിക്കാത്തതിനു പ്രസിഡന്റിനു രോഷം. ഇതിന്റെ പേരിൽ പ്രവിശ്യാ ഗവർണർക്കു പണിപോയി. പഴയ സോവ്യറ്റ് യൂണിയന്റെ ഭാഗമായ ബലാറസിലെ പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയാണ് ഈ പശുപ്രേമി. നല്ലൊരു ക്ഷീരകർഷകനാണ് പ്രസിഡന്റ്. മറ്റു കൃഷികളും ധാരാളമുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ കൃഷിയിടങ്ങളും പശുഫാമുകളുമൊക്കെ ഇടയ്ക്കിടെ സന്ദർശിക്കും. നല്ല നിലയിൽ കാര്യങ്ങൾ നടത്താത്തവർക്കു കണക്കിനു കിട്ടുകയും ചെയ്യും.
ഈയിടെ ബലാറസിന്റെ വടക്കൻ പ്രദേശമായ മൊഗിലേവിലെ ഒരു കന്നുകാലി ഫാം കാണാൻ ലുക്കാഷെൻകോ എത്തി. ദേഹമാകെ അഴുക്കുപുരണ്ടു ചെളിയിലൂടെ നടക്കുന്ന പശുക്കളെ കണ്ടപ്പോൾ പ്രസിഡന്റിനു കലികയറി. ഇതിനെയൊന്നും കുളിപ്പിക്കാറില്ലേ എന്നു ഫാം മാനേജരോടു ചോദിച്ചു. വിറച്ചുനിന്ന ജീവനക്കാരെ കണക്കിനു ശകാരിച്ചു. കൂടെയുണ്ടായിരുന്ന പ്രവിശ്യാ ഗവർണറെയും പശുഫാമിലെ രണ്ടു ജീവനക്കാരെയും ഉടൻ പുറത്താക്കാൻ നിർദേശവും നൽകി. ഫാമിലെ കാര്യങ്ങളെല്ലാം ഉടൻ ശരിയാക്കാൻ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോടു നിർദേശിച്ചു.
കഴിഞ്ഞ കാൽ നൂറ്റാണ്ടായി ബലാറസ് ഭരിക്കുന്ന ലുക്കാഷെൻകോ രാഷ്ട്രനേതാക്കളെയും മാധ്യമപ്രവർത്തകരെയും തന്റെ കൃഷിയിടത്തിലേക്കു ക്ഷണിക്കാറുണ്ട്. അവിടെ കൃഷിപ്പണിയിൽ ഏർപ്പെടുന്ന പ്രസിഡന്റ് നാട്ടുകാർക്കു പരിചിതനാണ്. സ്വന്തം കൃഷിയിടത്തോടു മാത്രമല്ല ഈ താത്പര്യം. രാജ്യം ചുറ്റിനടന്ന് കൃഷിയിടങ്ങൾ പരിശോധിക്കും.
കഴിഞ്ഞ ഓഗസ്റ്റിൽ ഇത്തരമൊരു കറക്കത്തിനിടെയാണ് പണി ചെയ്യാത്തതിന് പ്രധാനമന്ത്രിയുൾപ്പെടെ ഏതാനും മന്ത്രിമാരെ ലൂക്കാഷെൻകോ പുറത്താക്കിയത്. മന്ത്രിപ്പണി കിട്ടിയാൽ പിന്നെ മടിയന്മാരാകുന്നുവെന്നായിരുന്നു ഇവരെക്കുറിച്ചുള്ള പ്രസിഡന്റിന്റെ പരാതി.