ബഹിരാകാശത്തിൽ സഞ്ചരിക്കുന്ന ഉപഗ്രഹത്തെ ഭൂമിയിൽനിന്ന് അയച്ച മിസൈൽ ഉപയോഗിച്ചു തകർത്തു. ഇന്ത്യ ഇന്നലെ ഇതു ചെയ്തതോടെ ഉപഗ്രഹവേധ (ആന്റി സാറ്റലൈറ്റ്) മിസൈൽ ശേഷി ഉള്ള നാലാമത്തെ രാജ്യമായി ഇന്ത്യമാറി. അമേരിക്കയും റഷ്യയും ചൈനയുമാണു മറ്റുള്ളവ. മിഷൻ ശക്തി എന്ന പേരിൽ നടത്തിയ ഈ പരീക്ഷണത്തിന്റെ വിശദാംശങ്ങൾ:
മിഷൻ ശക്തി എന്തിനായിരുന്നു?
പ്രതിരോധ ഗവേഷണ-വികസന സംഘടന (ഡിആർഡിഒ) യുടെ സാങ്കേതിക ശേഷി തെളിയിക്കൽ ദൗത്യമായിരുന്നു ഇത്. ഒഡീഷാ തീരത്തിനടുത്തുള്ള ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിലെ വിക്ഷേപണ കേന്ദ്രത്തിൽനിന്നാണ് മിസൈൽ തൊടുത്തത്.
തകർത്ത ലക്ഷ്യം എന്തായിരുന്നു?
ഇന്ത്യയുടെ ഒരു ചെറിയ ഉപഗ്രഹത്തെയാണു തകർത്തത്. ഏതാണ് ഉപഗ്രഹമെന്നു സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. മൈക്രോസാറ്റ് ആർ എന്ന മിലിട്ടറി ഉപഗ്രഹമാണ് തകർത്തതെന്നാണു സൂചന. ഇസ്രോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന) ജനുവരി 24-നാണ് ഇതു വിക്ഷേപിച്ചത്. 740 കിലോഗ്രാം ഭാരമുള്ള ഇതിന്റെ പ്രത്യേക ദൗത്യം വെളിപ്പെടുത്തിയിരുന്നില്ല. ഒരു വർഷം മുന്പ് വിക്ഷേപിച്ച മൈക്രോസാറ്റ് ടിഡിയെ ആണ് നശിപ്പിച്ചതെന്നു ചിലർ കരുതുന്നു.
എവിടെ വച്ചാണു തകർത്തത്?
ഭൂമിയിൽനിന്നു 2000 കിലോമീറ്റർ വരെ ഉയരത്തിലുള്ള താഴ്ന്ന ഭൗമഭ്രമണപഥ (ലോ എർത്ത് ഓർബിറ്റ്-എൽഇഒ) ത്തിൽ ആണ് ഉപഗ്രഹത്തെ തകർത്തത്. ഭൂരിഭാഗം കൃത്രിമ ഉപഗ്രഹങ്ങളും ഈ ഭ്രമണപഥമാണ് ഉപയോഗിക്കുന്നത്. മൈക്രോസാറ്റ് 300 കിലോമീറ്ററിനടുത്തുള്ള ഒരു ഭ്രമണപഥമാണുപയോഗിച്ചിരുന്നത്.
എന്തായിരുന്നു മിസൈൽ?
ഡിആർഡിഒയുടെ ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് ഇന്റർസെപ്റ്റർ.
എന്നാണ് ഇതു രൂപപ്പെടുത്താൻ ആരംഭിച്ചത്?
ചൈന 2007-ൽ ഉപഗ്രഹ വേധ (അസാറ്റ്) മിസൈൽ പരീക്ഷിച്ചതായി പരസ്യപ്പെടുത്തി. അതിനു മുന്പുതന്നെ ഇന്ത്യ ബാലിസ്റ്റിക് മിസൈൽ (ബഹിരാകാശത്തിൽ പ്രവേശിച്ചശേഷം തിരികെ ഭൗമോപരിതലത്തിൽ എത്തുന്നവ) സാങ്കേതിക വിദ്യ നേടിയിരുന്നു. 2007 നുശേഷം ഇന്ത്യ ഉപഗ്രഹവേധ മിസൈൽ സംവിധാനം വികസിപ്പിക്കാനാരംഭിച്ചു. ശത്രുക്കളുടെ ഉപഗ്രഹങ്ങൾ മാത്രമല്ല ശത്രു മിസൈലുകളും തകർക്കാൻ പോരുന്ന സമഗ്ര സിസ്റ്റമാണ് ഇന്ത്യ രൂപപ്പെടുത്താനാരംഭിച്ചത്.
2010-ൽ അന്നു ഡിആർഡിഒ ഡയറക്ടർ ആയിരുന്ന ഡോ. വി.കെ. സാരസ്വത് ഇന്ത്യ ഉപഗ്രഹവേധ സാങ്കേതിക വിദ്യയും അതിന്റെ പ്രയോഗസംവിധാനവും ഒരുക്കിക്കഴിഞ്ഞതായി വെളിപ്പെടുത്തി. സംവിധാനം മുഴുവൻ ശരിയായിട്ടുണ്ട്. ഇലക്ട്രോണിക് സന്ദേശങ്ങൾ വഴി ചെയ്യാനുള്ള കുറച്ചു കാര്യങ്ങളെ ശേഷിച്ചിട്ടുള്ളൂ എന്നാണ് ഇന്ത്യാ ടുഡെയ്ക്കു നല്കിയ അഭിമുഖത്തിൽ സാരസ്വത് അന്നു പറഞ്ഞത്.
പരീക്ഷിച്ചു നോക്കുന്നില്ലേ എന്നു ചോദിച്ചപ്പോൾ ബഹിരാകാശത്ത് ഉപഗ്രഹാവശിഷ്ടങ്ങൾ ചിതറി നടക്കുന്നത് ഒഴിവാക്കാനാണു പരീക്ഷണം വേണ്ടെന്നു വച്ചതെന്നും സാരസ്വത് പറഞ്ഞു. (ഇപ്പോൾ നീതി ആയോഗ് അംഗമാണു സാരസ്വത്.) ഇന്ത്യയുടെ പരീക്ഷണം കരാർലംഘനമല്ലെന്നു ഗവൺമെന്റ് പറയുന്നു. ബഹിരാകാശം സൈനിക ലക്ഷ്യത്തോടെ ഉപയോഗിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നില്ല.
കൈനറ്റിക് കിൽ എന്നാൽ എന്ത്?
മിഷൻ ശക്തിയിൽ ഇന്ത്യ കൈനറ്റിക് കിൽ ആണു നടത്തിയത്. അതായത് സഞ്ചരിക്കുന്ന ഉപഗ്രഹത്തെ ആക്രമിച്ചു തകർത്തു. 24,000 കിലോമീറ്റർ വേഗത്തിലായിരുന്നു മൈക്രോസാറ്റ് ആർ.
ബഹിരാകാശം സംബന്ധിച്ച എന്തെങ്കിലും കരാറുകൾ ലംഘിക്കുന്നതാണോ പരീക്ഷണം?
ഇന്ത്യ മറ്റാരുടെയും ഉപഗ്രഹത്തെ ആക്രമിച്ചില്ല. ആക്രമിക്കാൻ ഉദ്ദേശിക്കുന്നുമില്ല. സാങ്കേതിക വിദ്യ പരീക്ഷിച്ചതു മാത്രമേ ഉള്ളൂ. 1967-ൽ ഒപ്പുവച്ച ബഹിരാകാശ ഉടന്പടി (ഔട്ടർ സ്പേസ് ട്രീറ്റി) കൂട്ട നാശം വരുത്തുന്ന ആയുധങ്ങൾ ബഹിരാകാശത്ത് ഉപയോഗിക്കാൻ പാടില്ലെന്നു പറയുന്നു. സാധാരണ ആയുധങ്ങൾക്കു വിലക്കില്ല.
ശേഷി തെളിയിച്ച് മിഷൻ ശക്തി
10:44 PM Mar 27, 2019 | Deepika.com