പ്രഫ. റോണി കെ. ബേബി
ആശങ്ക പരത്തുന്നതും ഞെട്ടിക്കുന്നതുമായ രണ്ടു വിവരങ്ങളുമായാണ് കഴിഞ്ഞ യാഴ്ച രാജ്യത്തെ മാധ്യമങ്ങൾ പുറത്തിറങ്ങിയത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട നിരാശാജനകമായ വിവരങ്ങളായിരുന്നു ഈ രണ്ടു വാർത്തകളിലും. ഒന്നാമത്തെ വാർത്ത കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഇന്ത്യയിലെ അഞ്ചു കോടിയോളം ആളുകൾക്കു തൊഴിൽ നഷ്ടപ്പെട്ടു എന്നു സ്ഥിരീകരിക്കുന്ന വിവരം പുറത്തുവന്നതാണ്. ഈ വിവരം അടങ്ങിയ സർവേ റിപ്പോർട്ട് കേന്ദ്രസർക്കാരിന്റെ സ്വാധീനം മൂലം കുറെ നാളുകളായി പൂഴ്ത്തിവച്ചിരിക്കുകയായിരുന്നു.
ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ (എൻഎസ്എസ്ഒ) ആനുകാലിക തൊഴിൽ സേനാ സർവേ (പീരിയോഡിക് ലേബർ ഫോഴ്സ് സർവേ) റിപ്പോർട്ട് ആണ് കേന്ദ്രസർക്കാർ ഇത്രയും നാൾ രഹസ്യമാക്കി വച്ചിരുന്നത്. റിപ്പോർട്ട് പുറത്തുവിടാതിരുന്നതിനെതിരേ എൻഎസ്എസ്ഒ യിൽ വലിയ അസംതൃപ്തി പുകഞ്ഞിരുന്നു. റിപ്പോർട്ട് പൂഴ്ത്തിവയ്ക്കുന്നതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ ആക്റ്റിംഗ് ചെയർമാൻ പി.സി. മോഹനനും അംഗം ജെ.വി. മീനാക്ഷിയും രാജിവച്ചത് ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. കേന്ദ്രസർക്കാർ വിപ്ലവകരമായ നടപടി എന്നു വിശേഷിപ്പിച്ച നോട്ട് പിൻവലിക്കൽ പ്രഖ്യാപനത്തിനു ശേഷമാണ് ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ ദേശീയ അടിസ്ഥാനത്തിൽ ആനുകാലിക തൊഴിൽ സേനാ സർവേ നടത്തിയത്. കറൻസി പിൻവലിക്കൽ തീരുമാനത്തിന്റെയും ജിഎസ്ടിയുടെയും പ്രത്യാഘാതം ഇന്ത്യയിലെ തൊഴിൽമേഖലയിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നതായിരുന്നു അവരുടെ പഠനം.
ഇതിനുമുമ്പ് ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ ഇത്തരമൊരു പഠനം നടത്തിയത് 2011- 12 ലാണ്. 1993- 94 മുതൽ ഇതുവരെ അഞ്ചു തവണ ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ ദേശീയ അടിസ്ഥാനത്തിൽ സർവേ നടത്തിയിട്ടുണ്ട്. 2011- 12 ലെ സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ 30.9 കോടി ആളുകൾക്ക് തൊഴിൽ ഉണ്ടായിരുന്നു. പുതിയ റിപ്പോർട്ട് പ്രകാരം അത് 26.6 കോടി ആയി കുറഞ്ഞു. ആകെ 4.3 കോടിയുടെ കുറവ്.
ഇക്കാലയളവിൽ ഉണ്ടായ ജനസംഖ്യാ വർധനകൂടി കണക്കാക്കിയാൽ ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്മ വളരെ രൂക്ഷമാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പ്രവർത്തനങ്ങൾ അവതാളത്തിലായതും തൊഴിലില്ലായ്മയുടെ രൂക്ഷത കൂട്ടിയിട്ടുണ്ട്.
നഗരങ്ങളിൽ നാൽപ്പതു ലക്ഷം ആളുകൾക്ക് കഴിഞ്ഞ ഒരു വർഷംകൊണ്ട് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. 11.1 കോടിയിൽനിന്നു 10.7 കോടിയിലേക്ക് നഗര തൊഴിലുകൾ കുറഞ്ഞു. ഗ്രാമ- നഗര മേഖലകൾ മൊത്തം ചേർത്താൽ ആകെ 4.7 കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. സർവേ റിപ്പോർട്ട് പ്രകാരം ഗ്രാമങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടവരിൽ 68 ശതമാനം സ്ത്രീകൾ ആണെങ്കിൽ നഗരങ്ങളിൽ 96 ശതമാനം പുരുഷന്മാരാണ്.
2011-12നെ അപേക്ഷിച്ച് തൊഴിലില്ലായ്മ ഇപ്പോൾ മൂന്നു മടങ്ങായി എന്ന ഞെട്ടിക്കുന്ന വിവരവും സർവേ റിപ്പോർട്ടിലുണ്ട്. 2011-12ൽ 2.2 ശതമാനം ആയിരുന്ന തൊഴിലില്ലായ്മ 2017-18ൽ 6.1 ശതമാനമായി ഉയർന്നു. ഇത് ഒരു വികസ്വര രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപായസൂചന തന്നെയാണ്.
പാളിയ നോട്ട് നിരോധനം
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് രണ്ടാമതായി മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്ത നോട്ട് പിൻവലിക്കലിനുശേഷം ഇന്ത്യയിൽ ഉപയോഗത്തിലുള്ള കറൻസിയുടെ പ്രചാരണത്തിൽ വൻ വർധന ഉണ്ടായി എന്നതാണ്. കറൻസി പിൻവലിക്കാൻ കേന്ദ്രസർക്കാർ മൂന്നു കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചത്. ഒന്ന്, രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുക. രണ്ട്, തീവ്രവാദി ആക്രമണങ്ങൾ അവസാനിപ്പിക്കുക. മൂന്ന്, ഇന്ത്യയെ ഒരു കറൻസി രഹിത സമ്പദ്വ്യവസ്ഥ ആക്കുക. ആദ്യത്തെ രണ്ടു ലക്ഷ്യങ്ങളും പാളി എന്നു വ്യക്തമായപ്പോഴും സർക്കാർ അവകാശപ്പെട്ടതു കറൻസിരഹിത സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യം ഉടൻ നേടുമെന്ന അവകാശവാദത്തിലാണ്.
പക്ഷേ ഈ അവകാശവാദവും പൊളിയുന്നതായാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. കറൻസി പിൻവലിക്കുന്ന തീരുമാനം വന്ന 2016 നവംബർ എട്ടിനു 17.97 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള കറൻസി നോട്ടുകൾ ആണ് ഇന്ത്യയിൽ പ്രചാരത്തിൽ ഉണ്ടായിരുന്നത്. ഇക്കൊല്ലം മാർച്ച് പതിനഞ്ചു വരെയുള്ള കണക്കു പ്രകാരം ഇന്ത്യയിൽ പ്രചാരത്തിലുള്ള കറൻസി നോട്ടുകളുടെ മൂല്യം 21.41 ലക്ഷം കോടി രൂപയിൽ എത്തിയിരിക്കുന്നു. കറൻസിരഹിത സമ്പദ് വ്യവസ്ഥയിലേക്ക് മുന്നേറുന്നതിനു പകരം കറൻസികൾ 19.14 ശതമാനം വർധിച്ച് മൂന്നു ലക്ഷം കോടിയുടെ വർധന ഉണ്ടായിരിക്കുന്നു.
ഇതോടെ നോട്ട് പിൻവലിക്കൽ ആകെ പാളിപ്പോയി എന്നു പകൽപോലെ വ്യക്തമാവുകയാണ് . 2018 ലെ റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പിൻവലിച്ച 15.417 ലക്ഷം കോടി രൂപയുടെ നോട്ടുകളിൽ 15.31 ലക്ഷം കോടി രൂപയും തിരിച്ചെത്തി (99.3 ശതമാനം). തിരിച്ചെത്താൻ ബാക്കിയുള്ളത് 10,720 കോടി രൂപയാണ് (0.7 ശതമാനം). ഇതിൽ ഭൂരിപക്ഷവും നഷ്ടപ്പെട്ടുപോയതോ അയൽരാജ്യങ്ങളിലുള്ളതോ കോടതികളിൽ തൊണ്ടിമുതലായി ഉള്ളതോ ആണ്.
വളർച്ച താഴേക്ക്
ഇന്ത്യയുടെ സാമ്പത്തികരംഗം ഗുരുതരമായ പ്രതിസന്ധികളെ നേരിടുകയാണ് എന്ന റിപ്പോർട്ടുകളാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അഞ്ചു വർഷം മുമ്പു ലോകത്തെ പ്രമുഖ സാമ്പത്തികശക്തികളായ അമേരിക്കയ്ക്കും ചൈനയ്ക്കുമൊക്കെ വെല്ലുവിളി ഉയർത്തിക്കൊണ്ടു വളർന്നുവന്ന ഇന്ത്യയുടെ സാമ്പത്തികരംഗം ഇന്നു കടന്നുപോകുന്ന അവസ്ഥ സാമ്പത്തിക നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നതാണ്. നൊബേൽ സമ്മാന ജേതാവും, ലോക സാമ്പത്തിക ശാസ്ത്രത്തിന് ഇന്ത്യയുടെ സംഭാവനയുമായ ഡോ. അമർത്യ സെൻ ഈ അപകടങ്ങൾ വളരെ മുമ്പേ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മുന്നറിയിപ്പുകൾ ബധിരകർണങ്ങളിലാണു പതിച്ചത്.
സെന്നും അദ്ദേഹത്തിന്റെ സുഹൃത്തും ലോകപ്രശസ്ത സാമ്പത്തിക ചിന്തകനുമായ ജീൻ ഡ്രീസെയും ചേർന്നെഴുതിയ ആൻ അൺസെർട്ടൈൻ ഗ്ലോറി: "ഇന്ത്യ ആൻഡ് ഇറ്റ്സ് കോൺട്രഡിക്ഷൻ' എന്ന പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് അവതരിപ്പിച്ചു സംസാരിക്കുമ്പോഴായിരുന്നു നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരേ അമർത്യ സെൻ രൂക്ഷമായ വിമർശനങ്ങൾ അഴിച്ചുവിട്ടത്. മോദി സർക്കാർ അധികാരത്തിലെത്തിയ 2014 മുതൽ ഇന്ത്യ സാമ്പത്തിക നയങ്ങളിൽ തെറ്റായ ദിശയിലേക്ക് എടുത്തുചാട്ടമാണു നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക വിദഗ്ധരെ അത്ഭുതപ്പെടുത്തി അതിവേഗം വളർന്ന ഒരു സാമ്പത്തികവ്യവസ്ഥ വളരെ ദയനീയമായി പിന്നോട്ടടിക്കുന്ന കാഴ്ചയാണു കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ സാമ്പത്തിക അസമത്വവും ജാതിവിവേചനങ്ങളും വർധിച്ചുവരികയാണെന്നും സെൻ അഭിപ്രായപ്പെട്ടു. ഇതു പരിഹരിക്കാൻ യാതൊരു ശ്രമവും മോദി സർക്കാർ നടത്തുന്നില്ല എന്നും “കക്കൂസും ഓടകളും വെറുംകൈകൾ കൊണ്ടു വൃത്തിയാക്കുന്ന മനുഷ്യരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നില്ല” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമർത്യ സെന്നിന്റെ അഭിപ്രായങ്ങൾ ശരിവയ്ക്കുന്ന നിരീക്ഷണങ്ങളാണ് ആഗോള ധനകാര്യ ഏജൻസികളും ഇപ്പോൾ ഇന്ത്യയെക്കുറിച്ചു പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിൽ കൂടുതലായി നേരിട്ടുകൊണ്ടിരുന്ന സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ആഗോള സമ്പദ് വ്യവസ്ഥ അതിവേഗം കരകയറുന്നുണ്ട് എങ്കിലും മാന്ദ്യത്തിന്റെ സമയത്തും നല്ല പ്രകടനം കാഴ്ചവച്ച ഇന്ത്യൻ സമ്പദ്വ്യവസ്ഥ പിന്നോട്ടടിക്കുന്നതായി ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി) നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. 2017-18 സാമ്പത്തികവർഷം ആഗോള സമ്പദ് വ്യവസ്ഥ 3.6 ശതമാനം വളർച്ച കൈവരിക്കുമെന്നു വിലയിരുത്തുന്ന ഐഎംഎഫ് ഇന്ത്യയുടെ പ്രതീക്ഷിത വളർച്ച 6.7 ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നു. മുൻവർഷം കണക്കാക്കിയിരുന്നതിനേക്കാൾ 0.5 ശതമാനം കുറവാണിത്. നോട്ട് അസാധുവാക്കലും ചരക്കുസേവന നികുതി (ജിഎസ്ടി) യുടെ വരവും ഇന്ത്യയുടെ വളർച്ചയെ പിന്നോട്ടടിച്ചതായും ഐഎംഎഫ് പറയുന്നു. 2018-19 ൽ പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ വളർച്ചാനിരക്കിലും 0.3 ശതമാനം പോയിന്റ് കുറവ് വരുത്തി. ഇന്ത്യയിൽ 7.4 ശതമാനം വളർച്ചയാണ് ഈ സാമ്പത്തികവർഷം ഐഎംഎഫ് പ്രതീക്ഷിക്കുന്നത്.
സാമ്പത്തികഅന്തരം കൂടുന്നു
ഇന്ത്യയിൽ സംഭവിക്കുന്ന കിതപ്പ് പ്രത്യേകം ചർച്ച ചെയ്യപ്പെടുന്നത് ഇവിടെയാണ്. അമേരിക്കയ്ക്കും ഇന്ത്യക്കും വെല്ലുവിളി ഉയർത്തിക്കൊണ്ട് ലോക സാമ്പത്തിക മേൽക്കോയ്മയ്ക്കു ശ്രമിക്കുന്ന ചൈനയുടെ ഇപ്പോഴത്തെ മുന്നേറ്റവും ആഫ്രിക്കൻ രാജ്യങ്ങളെപ്പോലും കൂടെനിർത്തി ഒരു ശാക്തികചേരി രൂപീകരിക്കാനുള്ള അവരുടെ ശ്രമങ്ങളും സാമ്പത്തികരംഗത്ത് എന്നപോലെ രാഷ്ട്രീയ രംഗത്തും അനുരണനങ്ങളുണ്ടാക്കും.
വളരെ ഭയാനകമായ രീതിയിലാണ് ഇന്ത്യയിൽ ജനങ്ങൾക്കിടയിലെ സാമ്പത്തിക അന്തരം വർധിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാലു വർഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക നയങ്ങളുടെ ഗുണഭോക്താക്കൾ ഇന്ത്യയിലെ സമ്പന്നവർഗം മാത്രമാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭയപ്പെടുത്തുന്ന കണക്കുകളാണ് കാപ്പിറ്റല്‍ എന്ന പുസ്തകത്തിലൂടെ ഫ്രഞ്ച് സാമ്പത്തിക ഗവേഷകരായ ലൂക്കാസ് ചാനലും തോമസ് പിക്കെറ്റിയും മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യയിലെ സാമ്പത്തിക അസമത്വം ചരിത്രപരമായ ഏറ്റവും വലിയ ഉന്നതിയില്‍ എത്തിരിക്കുന്നു എന്ന് ഇരുവരും പറയുന്നു. ഇന്ന് ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനം ആളുകൾ നേടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സമ്പത്താണെന്നാണ് "കാപ്പിറ്റൽ' പറയുന്നത് .
ഇന്ത്യയിലെ അതിസമ്പന്ന വർഗത്തിന്റെ മുകൾത്തട്ടിൽ വരുന്ന ഒരു ശതമാനം ആളുകൾ 1930കളില്‍ മൊത്തം ദേശീയ വരുമാനത്തിന്റെ 21 ശതമാനമാണ് കൈയടക്കിവച്ചിരുന്നതെങ്കിൽ സ്വാതന്ത്ര്യാനന്തരം, പ്രത്യേകിച്ച് ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തിൽ, സ്വീകരിച്ച സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള സാമ്പത്തിക നയങ്ങൾ മൂലം 1980 കള്‍ ആയപ്പോഴേക്കും അത് ആറു ശതമാനമായി ഇടിഞ്ഞിരുന്നു. വീണ്ടും അതിപ്പോൾ ഉയർന്ന് 22 ശതമാനമായി വര്‍ധിച്ചിരിക്കുന്നു എന്നാണ് "കാപ്പിറ്റൽ' ചൂണ്ടിക്കാണിക്കുന്നത്.
കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട രണ്ടു സാമ്പത്തിക ഉപദേശകരുടെ സ്ഥാനചലനങ്ങൾ വലിയ വാർത്തയായിരുന്നു. ആദ്യം രാജിവച്ചത് നീതി ആയോഗിന്റെ വൈസ് ചെയർമാനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും ആയിരുന്ന അരവിന്ദ് പനഗാരിയ ആണ്. രണ്ടാമത്തെയാൾ കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ആയിരുന്ന അരവിന്ദ് സുബ്രഹ്മണ്യൻ. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളോടുള്ള എതിർപ്പാണ് ഈ രാജികളുടെ യഥാർഥ കാരണം എന്നാണ് റിപ്പോർട്ടുകൾ.
ഉന്നത സാമ്പത്തിക ഉപദേശകരുടെ രാജിക്ക് ആധാരമായ കാര്യങ്ങളാണു പൂഴ്ത്തിവച്ചിരുന്ന റിപ്പോർട്ടുകളിലൂടെ പുറത്തുവരുന്നത്. ജനാധിപത്യവും വിവരാവകാശ നിയമവും നിലനിൽക്കുന്ന ഇന്ത്യയിൽ വിവരങ്ങളെ മറച്ചുവയ്ക്കുന്നതിനും മൂടിവയ്ക്കുന്നതിനുമുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു എന്നതു ഖേദകരമാണ്. ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് ഇന്ത്യയുടെ സാമ്പത്തികരംഗം കടന്നുപോകുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു.
കിതയ്ക്കുന്ന സമ്പദ് വ്യവസ്ഥയും കുതിക്കുന്ന തൊഴിലില്ലായ്മയും
11:00 PM Mar 26, 2019 | Deepika.com