വനസംരക്ഷണത്തിനു വളരെ പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്. പൊള്ളുന്ന വെയിലത്ത് യാത്രചെയ്യുന്പോൾ ഒരു മരത്തണൽ ആഗ്രഹിക്കാത്ത ഒരാളുപോലും ഉണ്ടെന്നു തോന്നുന്നില്ല.
യു എൻ പൊതുസഭ 2012 നവംബർ 28നു നടന്ന പൊതുയോഗത്തിലാണ് മാർച്ച് 21ലോക വനദിനമായി ആചരിക്കാൻ തീരുമാനിച്ചത് . ലോകത്തു വനവിസ്തൃതി കുറയുന്നതാണ് ഇങ്ങനെയൊരു തീരുമാനത്തിനു പ്രേരകം. പാരിസ്ഥിക പ്രശ്നങ്ങൾ എല്ലാവരുടെയും അടിയന്തര ശ്രദ്ധ പതിയേണ്ട ഒരു വിഷയമായി മാറിയിരിക്കുന്നു. വനസംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും മരങ്ങൾ വച്ചുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുമുള്ള അവബോധം നൽകുക എന്നതാണു വനദിനാചരണത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
ഒരുഭാഗത്തു വന സംരക്ഷണത്തിനായി ഭരണകൂടങ്ങൾ കോടികൾ ചെലവഴിക്കുന്പോൾ മറുഭാഗത്തു വനം കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു. വനത്തിലെ തടികൾ കടത്തിക്കൊണ്ടുപോകുന്നതും വന്യജീവികളെ വേട്ടയാടുന്നതും മറ്റു വനസന്പത്തുകൾ കൊള്ളയടിക്കുന്നതും തുടരുകയാണ്. വനനശീകരണത്തിന്റെ മറ്റൊരു കാരണമാണു കാട്ടുതീ. കഴിഞ്ഞ കുറെ കാലങ്ങളായി ഈ പ്രതിഭാസം കൂടിവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാട്ടുതീയുടെ ഫലമായി ജീവജാലങ്ങൾ ഉൾപ്പെടെയുള്ള ജൈവവൈവിധ്യ സന്പത്ത് വൻ തോതിൽ നഷ്ടപ്പെടുന്നുണ്ട്.
പരിസ്ഥിതിയെ സംരക്ഷിക്കാതെ ഈ ഭൂമിയിൽ മുന്നോട്ടുള്ള ജീവിതം സാധ്യമാവുകയില്ല. ആഗോള താപനം തടയാനുള്ള മുഖ്യ മാർഗം മരം വച്ചുപിടിപ്പിക്കുകയാണ്. ലോകജനത ഒറ്റക്കെട്ടായി പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ വ്യാപൃതരായാലേ പ്രയോജനം ഉണ്ടാവുകയുള്ളൂ. ജല ഉറവിടങ്ങളെ വളരെയധികം സഹായിക്കുന്ന വനങ്ങൾ ഇല്ലാതാകുന്നത് വറ്റിവരണ്ടുകൊണ്ടിരിക്കുന്ന നദികളെയും ജലാശയങ്ങളെയുമൊക്കെ കൂടുതൽ നാശത്തിലേക്കു തള്ളിവിടും.
സ്കൂൾ തലം മുതൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. ഇപ്പോഴത്തെ തലമുറയ്ക്ക് ഇത്തരം കാര്യങ്ങളിലുള്ള താത്പര്യം കുറവാണ്. സ്കൂളിലേക്ക് അമ്മ തന്നുവിടുന്ന കുടിവെള്ളത്തിനും ഭക്ഷണത്തിനും പരിസ്ഥിതിയുമായുള്ള ബന്ധം കുട്ടിക്ക് അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർ മനസിലാക്കി കൊടുക്കണം. കുറെ വർഷങ്ങളായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ സ്കൂൾ കുട്ടികൾക്കും ഒരു വൃക്ഷത്തെെ കൊടുത്തുവിട്ടിരുന്നു. ഇത് ഇപ്പോൾ വെറും ചടങ്ങായി മാറിയ സ്ഥിതിയാണ്. അതുപോലെ തന്നെയാണ് പരിസ്ഥിതിദിനത്തിലെ മറ്റു കാട്ടിക്കൂട്ടലുകൾ. വർഷം തോറും ലക്ഷക്കണക്കിന് വൃക്ഷ തൈകളാണ് വെറുതെ വിതരണം ചെയ്ത് നശിപ്പിക്കുന്നത്. അതിലൂടെ കോടികളുടെ നഷ്ടം.
ലോകത്തിലുള്ള ഓരോരുത്തരും ഓരോ മരം വച്ചുപിടിപ്പിച്ചു സംരക്ഷിച്ചാൽ മാത്രമേ ഭാവിയിൽ എല്ലാവർക്കും ശ്വസിക്കാനുള്ള ഓക്സിജൻ ലഭ്യമാവുകയുള്ളൂ എന്നാണു പുതിയ കണക്ക്. അതിനാൽ പ്രാണവായു ശ്വസിക്കാനെങ്കിലും ഒരു മരം വച്ചുപിടിപ്പിച്ചു സംരക്ഷിക്കാൻ ശ്രമിക്കണം.
സുഗതൻ എൽ. ശൂരനാട്
വനസംരക്ഷണത്തിന്റെ താത്പര്യം കുറയുന്നുവോ?
12:27 AM Mar 21, 2019 | Deepika.com