രാഷ്ട്രീയ വിഗ്രഹങ്ങളൊന്നും അരങ്ങിലില്ലാതെ ഒരു തെരഞ്ഞെടുപ്പിനെ നേരിടുകയാണു തമിഴ്നാട്. അര നൂറ്റാണ്ടിനിടെയുള്ള പുതിയ അനുഭവം. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആദ്യനാളുകളിൽ രാജാജി എന്ന സി. രാജഗോപാലാചാരിയും കെ. കാമരാജുമായിരുന്നു തമിഴകത്തെ രാഷ്ട്രീയ വിഗ്രഹങ്ങൾ. രാജാജി കോൺഗ്രസ് വിട്ടശേഷം തമിഴകത്തു നിറഞ്ഞുനിന്നതു കോൺഗ്രസ് നേതാവ് കാമരാജായിരുന്നു.
അമ്പതുകളുടെ അവസാനം ദ്രാവിഡ രാഷ്ട്രീയവുമായി സി.എൻ. അണ്ണാദുരൈ രംഗത്തുവന്നതു തമിഴകത്തെ ആകെ മാറ്റി. അതൊരു തരംഗമായി പടർന്നപ്പോൾ കോൺഗ്രസിനു തമിഴ്നാട്ടിൽ അടിത്തറയിളകി. എം. കരുണാനിധി, എം.ജി. രാമചന്ദ്രൻ എന്നീ അതികായന്മാരെ കേന്ദ്രീകരിച്ചു ദ്രാവിഡ രാഷ്ട്രീയം വളർന്നു. ഡിഎംകെ, അണ്ണാ ഡിഎംകെ എന്നിങ്ങനെ രണ്ടായി അവർ വഴിപിരിഞ്ഞപ്പോഴും മറ്റു കക്ഷികളുടെ സ്വാധീനം കുറയുകയാണുണ്ടായത്. 1988-ൽ എംജിആർ വിടവാങ്ങിയപ്പോൾ ആ സ്ഥാനത്തേക്ക് ജയലളിത ഉയർന്നുവന്നു. അടുത്ത മൂന്നു പതിറ്റാണ്ട് കരുണാനിധിയെ യും ജയലളിതയെയും ചുറ്റിപ്പറ്റിയാണു തമിഴ്നാട് രാഷ്ട്രീയം നീങ്ങിയത്. ഇരുവരും രംഗമൊഴിഞ്ഞതോടെ തമിഴക രാഷ്ട്രീയ നടനവേദിയിൽ അതികായരുടെ അഭാവം വളരെ പ്രകടം.
തമിഴ് വെള്ളിത്തിരയിലെ രണ്ടു പ്രധാന വിഗ്രഹങ്ങളായ കമൽഹാസനും രജനീകാന്തും തങ്ങളുടെ രാഷ്ട്രീയ താത്പര്യം അറിയിച്ചു രംഗത്തുവന്നിട്ടുണ്ട് എന്നതു നേര്. എന്നാൽ അവരുടെ ആരാധകവൃന്ദം ഇനിയുമൊരു വോട്ട് ബാങ്കായി വളർന്നിട്ടില്ല.
തമിഴക രാഷ്ട്രീയത്തിനു സിനിമയുമായി അടുത്ത ബന്ധമാണുള്ളത്. ഡിഎംകെ സ്ഥാപകരായ അണ്ണാദുരൈയും കരുണാനിധിയും തങ്ങളുടെ രാഷ്ട്രീയം വളർത്താൻ സിനിമയെ വളരെ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. എഡിഎംകെ നേതാക്കളായ എംജി ആറിന്റെയും ജയലളിതയുടെയും കാര്യവും അങ്ങനെ തന്നെ. യഥാർഥ ജീവിതത്തിൽ തങ്ങൾക്കു കിട്ടാതെപോയ സാമൂഹ്യനീതിയും സൗഭാഗ്യങ്ങളും വെള്ളിത്തിരയിലെ നായകർ നേടുന്നതുകണ്ട് തമിഴ്നാട്ടിലെ പാവങ്ങൾ കൈയടിച്ചു. ആ വികാരം ജനപ്രിയ പദ്ധതികളിലൂടെ വോട്ടാക്കി മാറ്റുകയും ചെയ്തു.
2019 ലെ തെരഞ്ഞെടുപ്പിനെ നയിക്കുന്ന തമിഴക നേതാക്കളിൽ ഏറ്റവും പ്രമുഖൻ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ തന്നെ. പാർട്ടിയിൽ ഇപ്പോൾ അദ്ദേഹത്തിനു പകരക്കാരനില്ല. സഹോദരൻ എം.കെ. അഴഗിരി ഉയർത്തിയ ഭീഷണി അദ്ദേഹം സമർഥമായി ഒതുക്കി. അതേസമയം, ഇപ്പോൾ സംസ്ഥാനത്തെ ഭരണകക്ഷിയായ എഡിഎംകെയിൽ അത്ര ശുഭകരമല്ല കാര്യങ്ങൾ. ജയലളിതയുടെ തോഴി ശശികലയുടെ അനന്തരവൻ ടി.ടി.വി. ദിനകരന്റെ എഡിഎംകെ വിഭാഗം ഭരണകക്ഷി എഡിഎംകെയ്ക്കെതിരേ ഉയർത്തുന്ന വെല്ലുവിളി നിസാരമല്ല.
ജയലളിതയുടെ മണ്ഡലമായിരുന്ന ആർ.കെ. നഗറിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ദിനകരൻ നേടിയ വിജയം എതിർഗ്രൂപ്പുകാരെ ഞെട്ടിച്ചു. മുഖ്യമന്ത്രി എടപ്പാടി രാമമൂർത്തിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും നേതൃത്വം നൽകുന്ന എഡിഎംകെ വിഭാഗം പിടിച്ചുനിൽക്കുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പിന്തുണ ഉള്ളതുകൊണ്ടാണ്.
പ്രകടന പത്രികയിൽ സമാനതകൾ
ഡിഎംകെയും എഡിഎംകെയും തങ്ങളുടെ പ്രകടനപത്രികകൾ പുറത്തിറക്കിയപ്പോൾ അവയിലെ വാഗ്ദാനങ്ങളിൽ പല സമാനതകളും. രാജീവ്ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയയ്ക്കുമെന്നാണ് രണ്ടു പ്രകടനപത്രികകളിലെയും പ്രധാന വാഗ്ദാനങ്ങളിലൊന്ന്. 1991 മേയ് 21-നു തമിഴ്നാട്ടിലെ ശ്രീപെരുന്പത്തൂരിൽ തെരഞ്ഞെടുപ്പു റാലിക്കിടയിലാണ് മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി എൽടിടിഇ ചാവേർബോംബിനാൽ വധിക്കപ്പെടുന്നത്. രാജീവ് വധക്കേസിൽ പിടികൂടപ്പെട്ട 26 പ്രതികളിൽ 19 പേർ പിന്നീടു കുറ്റവിമുക്തരാക്കപ്പെട്ടു. മുരുകൻ, ശാന്തൻ, പേരറിവാളൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ, നളിനി എന്നീ ഏഴു പ്രതികൾ 1991 മുതൽ ജയിലിലാണ്.
ഇവരെ വിട്ടയയ്ക്കാൻ ജയലളിത സർക്കാർ 2014-ൽ തീരുമാനിച്ചിരുന്നു. കേന്ദ്രസർക്കാർ ഇതിനെതിരേ സുപ്രീംകോടതിയിൽപോയി സ്റ്റേ വാങ്ങി. ഇവരെ വിട്ടയയ്ക്കുന്നതു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുകയും അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നു 2018 ഓഗസ്റ്റിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ഇവരെ വിട്ടയയ്ക്കുമെന്നാണ് ഇപ്പോൾ തമിഴ്നാട്ടിലെ രണ്ടു പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും പ്രകടനപത്രികയിൽ പറയുന്നത്.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി പ്രത്യേക സംസ്ഥാനമാക്കുമെന്നു ഡിഎംകെയുടെയും എഡിഎംകെയുടെയും പ്രകടനപത്രികകളിൽ പറയുന്നു. നേതൃത്വം പുതിയ തലമുറയിലേക്കു വന്നിട്ടുണ്ടെങ്കിലും തമിഴക ജനതയുടെയും രാഷ്ട്രീയ പാർട്ടികളുടെയും മനോഭാവത്തിലും നിലപാടുകളിലും കാര്യമായൊരു മാറ്റവും വന്നിട്ടില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
എഡിഎംകെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
1. പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1500 രൂപ സർക്കാർ നൽകും.
2. വായ്പകളുടെ പലിശനിരക്ക് കുറയ്ക്കും.
3. യുവാക്കൾക്കായി എംജിആർ നൈപുണ്യ വികസന പദ്ധതി നടപ്പാക്കും.
4. ശ്രീലങ്കൻ യുദ്ധത്തിൽ തമിഴർക്കെതിരേയുണ്ടായ അതിക്രമങ്ങൾ അന്താരാഷ്ട്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കും.
5. ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിൽ കിടക്കുന്ന കച്ചത്തീവ് ഇന്ത്യക്കു കിട്ടാൻ പരിശ്രമിക്കും.
ഡിഎംകെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
1. തമിഴ്നാട്ടിലെ കേന്ദ്രസർക്കാർ ഓഫീസുകളിൽ തമിഴ് സഹ ഔദ്യോഗിക ഭാഷയാക്കും.
2. പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും.
3. കേന്ദ്രനികുതിയുടെ 60 ശതമാനം സംസ്ഥാനത്തിനു വേണം.
4. തൊഴിലാളികളുടെ കുറഞ്ഞ പെൻഷൻ 8000 രൂപയാക്കും.
5. ഇന്ധനവില നിയന്ത്രിക്കാൻ അഡ്മിനിസ്റ്റേർഡ് പ്രൈസിംഗ് മെക്കാനിസം കൊണ്ടുവരും.
6. സേതു കനാൽ പദ്ധതി വീണ്ടും അവതരിപ്പിക്കും.
7. ആദായനികുതി പരിധി എട്ടുലക്ഷം രൂപയായി ഉയർത്തും.
8. ദക്ഷിണേന്ത്യൻ നദികളുടെ സംയോജനത്തിനു പദ്ധതിയുണ്ടാകും.
9. ശ്രീലങ്കൻ അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകും.
10. സ്കൂൾ-കോളജ് വിദ്യാർഥികൾക്കു റെയിൽവേ പാസ് നൽകും.
വിഗ്രഹങ്ങളില്ലാതെ തമിഴക അങ്കം
12:28 AM Mar 20, 2019 | Deepika.com