ആയാറാം ഗയാറാം രാഷ്ട്രീയം അരങ്ങുതകർത്ത അഞ്ച് വർഷങ്ങളായിരുന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ. കൂടുമാറ്റവും കൂറുമാറ്റവും മാത്രമല്ല ജനവിധിയെപ്പോലും അട്ടിമറിക്കുന്ന രാഷ്ട്രീയ നാടകങ്ങളും പലതു നടന്നു. കോൺഗ്രസ് ആധിപത്യം തകർത്ത് കാവിക്കൊടി പാറിക്കാൻ ബിജെപിക്കു കഴിയുകയും ചെയ്തു. എന്നാൽ, ഈ മേൽക്കൈ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലനിർത്താൻ ബിജെപിക്കു മുന്നിൽ പ്രതിസന്ധികൾ പെരുകുകയാണ്.
14 സീറ്റുകളുള്ള ആസാം, രണ്ടു സീറ്റു വീതമുള്ള അരുണാചൽപ്രദേശ്, മണിപ്പൂർ, മേഘാലയ, ത്രിപുര, ഒന്നുവീതമുള്ള മിസോറം, നാഗാലാൻഡ്, സിക്കിം എന്നിങ്ങനെ എട്ടു സംസ്ഥാനങ്ങളിലായി 25 ലോക്സഭാ സീറ്റുകളാണു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളത്. കൂടാതെ 60 അംഗങ്ങളുള്ള അരുണാചൽപ്രദേശ്, 32 സീറ്റുകളുള്ള സിക്കിം എന്നീ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നു. 2014ലെ വിജയത്തിനുശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നോട്ടമിട്ട് ബിജെപി രൂപീകരിച്ച നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ ബാനറിൽ ഈ സംസ്ഥാനങ്ങളിലെല്ലാം നേരിട്ടോ സഖ്യകക്ഷികൾവഴിയോ ബിജെപി ഭരണം നടത്തുന്നുണ്ട്.
മിക്ക സംസ്ഥാനങ്ങളിലേയും കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുത്താണു ബിജെപി ആധിപത്യമുറപ്പിച്ചത്. കേന്ദ്രഭരണത്തിന്റെ സ്വാധീനം ദുരുപയോഗംചെയ്തും പണമൊഴുക്കിയുമാണ് ഇതെല്ലാം സാധിച്ചതെന്ന വിമർശനം ശക്തമാണ്. ഹിന്ദി മേഖലയിൽ ഉണ്ടായേക്കാവുന്ന തിരിച്ചടി മറികടക്കാൻ വടക്കുകിഴക്കൻ മേഖലയിലെ 25 സീറ്റുകളിൽ പരമാവധി നേടാനാണ് ഇപ്പോൾ ബിജെപി തന്ത്രങ്ങളൊരുക്കുന്നത്. അതിനായി പിണങ്ങിപ്പോയവരെ അനുനയിപ്പിച്ച് കൂടെനിർത്താൻ റാം മാധവിന്റെ നേതൃത്വത്തിൽ തീവ്രപരിശ്രമം നടത്തി. അതിന്റെ ഫലം ലഭിക്കുകയും ചെയ്തു.
അധികാരം തിരിച്ചുപിടിക്കാൻ അത്യധ്വാനം ചെയ്യുന്ന കോൺഗ്രസിനും ഈ മേഖല ഏറെ പ്രധാനമാണ്. പഴയപ്രതാപത്തിലേക്കെത്തെയില്ലെങ്കിലും പരമാവധി സീറ്റുകൾ നേടാനുള്ള കരുനീക്കങ്ങളാണ് പാർട്ടി നടത്തുന്നത്. പൗരത്വപ്രശ്നം അടക്കമുള്ള വിഷയങ്ങളിലെ അതൃപ്തി പരമാവധി മുതലെടുത്ത് ബിജെപിയെ തളയ്ക്കാമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിൽ ബിജെപിയോടുള്ള ഘടകകക്ഷികളുടെ എതിർപ്പ് അനുകൂലമാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
ബിജെപി ലക്ഷ്യം
വിശാല സഖ്യത്തിന് കോൺഗ്രസും പ്രതിപക്ഷപാർട്ടികളും ഓടിനടക്കുമ്പോൾ തങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതു യാഥാർഥ്യമാക്കിയെന്നാണ് കഴിഞ്ഞയാഴ്ച ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇതുവഴി 25ൽ 22 സീറ്റെങ്കിലും നേടുമെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്. രണ്ടുമാസം മുമ്പ് ആസാമിൽ സഖ്യംവിട്ടുപോയ ആസാം ഗണ പരിഷത്തിനെ അനുനയിപ്പിച്ച് കൂടെനിർത്താൻ കഴിഞ്ഞതാണ് റാം മാധവിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം.
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചാണ് ആസാം ഗണ പരിഷത്ത് സഖ്യം വിട്ടത്. ഈ വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന പ്രാദേശിക പാർട്ടികളെ അനുനയിപ്പിച്ചെന്നും ബിജെപി അവകാശപ്പെടുന്നു. എന്നാൽ, മുൻ മുഖ്യമന്ത്രിയും എജിപി സ്ഥാപക നേതാവുമായ പ്രഫുല്ലകുമാർ മഹന്ത ബിജെപിയുമായി എജിപി വീണ്ടും സഖ്യമുണ്ടാക്കിയതിനെ വിമർശിച്ചിട്ടുണ്ട്. എജിപിയുടെ അടിത്തറ തോണ്ടുന്ന തീരുമാനമാണിതെന്നും താൻ പ്രചാരണത്തിനിറങ്ങില്ലെന്നുമാണു മഹന്ത പ്രഖ്യാപിച്ചിരിക്കുന്നത്. പൗരത്വബില്ലിനെതിരായ പ്രക്ഷോഭത്തിൽ മഹന്ത മുൻനിരയിലുണ്ടായിരുന്നു. 2009ൽ കേവലം അഞ്ചു സീറ്റു മാത്രം നേടിയ ബിജെപി സഖ്യം 2014ൽ 10 സീറ്റുകൾ നേടിയിരുന്നു. അതിനുശേഷമാണ് എല്ലാ സംസ്ഥാനങ്ങളിലും കടന്നുകയറ്റം നടത്താൻ പാർട്ടിക്കായത്.
തിരിച്ചുപിടിക്കാൻ കോൺഗ്രസ്
ദേശീയ വിഷയങ്ങളായ തൊഴിലില്ലായ്മ, നോട്ട് നിരോധനം, ജിഎസ്ടി, കർഷകരോഷം, തീവ്രഹിന്ദുത്വ സമീപനം, അഴിമതി തുടങ്ങിയവയ്ക്കു പുറമേ ആസാം പൗരത്വ രജിസ്റ്റർ പുതുക്കൽ, പൗരത്വ ഭേദഗതി നിയമം, ഗോത്രവർഗമേഖലകളിലെ സ്വയംഭരണം വികസനപദ്ധതികളുടെ മെല്ലെപ്പോക്ക് തുടങ്ങിയ വിഷയങ്ങളും ഉയർത്തിയാണു കോൺഗ്രസ് ബിജെപിയെ പ്രതിരോധിക്കുന്നത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ആസാം പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും നടപ്പിലാക്കി വടക്കുകിഴക്കൻ മേഖലയുടെ അടിത്തറ ഇളക്കുമെന്നാണു കോൺഗ്രസിന്റെ പ്രചാരണം.
നിയമസഭകളിൽ അടിതെറ്റിയെങ്കിലും ലോക്സഭയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ആസാമിൽ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുവരുന്നുവെന്ന് പാർട്ടി കണക്കുകൂട്ടുന്നു. പൗരത്വ വിഷയം ഏറ്റവുമധികം ബാധിക്കുന്നത് ആസാമിലാണ്. 14 സീറ്റുകളുള്ള ആസാമിൽനിന്ന് കൂടുതൽ സീറ്റുകൾ നേടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അടുത്തിടെയുണ്ടായ മദ്യദുരന്തവും പ്രചാരണവിഷയമാക്കി തോട്ടം മേഖലകളിൽ സ്വാധീനമുറപ്പിക്കാമെന്നും കണക്കുകൂട്ടുന്നു.
അരുണാചലിൽ ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് പ്രചാരണം ശക്തമാക്കിക്കഴിഞ്ഞു. ഇന്ന് ഇറ്റാനഗറിലെത്തുന്ന രാഹുൽ ഗാന്ധി ഇന്ദിരാ ഗാന്ധി പാർക്കിൽ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കും. അരുണാചൽ വെസ്റ്റിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവിനെതിരേ മുൻമുഖ്യമന്ത്രി നബാം ടുകിയെ കോൺഗ്രസ് നിർത്തി. മുൻമന്ത്രി ജയിംസ് വാംഗ്ലെറ്റ് അരുണാചൽ ഈസ്റ്റിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് തപിർ ഗാവോയെ നേരിടും.
വിഷയം പൗരത്വം
ആസാമിലെ പൗരത്വ രജിസ്റ്റർ പുതുക്കലും ദേശീയ പൗരത്വ ഭേദഗതിയുമാണ് വടക്കുകിഴക്കൻ മേഖലയിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പൗരത്വ ഭേദഗതി നിയമം തലനാരിഴയ്ക്കാണ് പാസാകാതെ കിടക്കുന്നത്. ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നതിൽനിന്ന് അവസാന നിമിഷമാണ് സർക്കാർ പിന്മാറിയത്. ബഹളംമൂലം രാജ്യസഭയുടെ പ്രവർത്തനം തടസപ്പെട്ടതിനാലാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ കഴിയാതിരുന്നത് എന്നാണു സർക്കാർ വിശദീകരണം. എന്നാൽ, ബിജെപി ഇതര പാർട്ടികളെല്ലാം ഒന്നിച്ച് എതിർത്തതിനാലാണ് സർക്കാർ പിന്മാറിയതെന്നാണ് ബില്ലിനെ എതിർക്കുന്നവരുടെ വാദം. എന്നാൽ, വീണ്ടും ബിജെപി അധികാരത്തിലെത്തിയാൽ ബിൽ നിയമമാകുമെന്ന കാര്യത്തിൽ സംശയമില്ല. അതിനാലാണ് ഈ വിഷയം സജീവമാക്കി പ്രചാരണം നടത്താൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ആസാമിലെ പൗരത്വ രജിസ്റ്റർ പുതുക്കലിൽ ലക്ഷക്കണക്കിനു പേർ പുറത്താകുമെന്നാണു കണക്കുകൂട്ടുന്നത്. ജൂലൈ 31 ൽ പ്രസിദ്ധപ്പെടുത്തുന്ന ആസാം പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത വോട്ടർ പട്ടികയിലെ പേരുള്ളവരുടെ കാര്യത്തിൽ എന്തു നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കണമെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സെക്രട്ടറിയെ വിളിച്ചുവരുത്തിയാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
പൗരത്വ ലിസ്റ്റില്‍ പേരുണ്ടായിട്ടും വോട്ടര്‍പട്ടികയില്‍ നിന്നു പേരുവെട്ടുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കരട് പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആസാമില്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. 2018 ജനുവരി ഒന്നിനും 2019 ജനുവരി ഒന്നിനുമിടയിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവരുടെയും ഒഴിവാക്കിയവരുടെയും ലിസ്റ്റ് ഈ മാസം 28ന് മുമ്പായി സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവരെ പുതുക്കിയ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടില്ലെന്ന കാരണത്താൽ ഒഴിവാക്കില്ലെന്നാണ് കരുതുന്നത്. ഈ സാഹചര്യം അനുകൂലമാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു.