1955 ഡിസംബര്‍ 13ന് ഗോവയിൽ മപുസയിലെ സാരസ്വത് ബ്രാഹ്മണ കുടുംബത്തിലാണു മനോഹർ പരീക്കർ ജനിച്ചത്. പഠനത്തിൽ അസാധാരണ മികവു പുലർത്തിയിരുന്ന പരീക്കർ ബോംബെ ഐഐടിയിൽ നിന്ന് മെറ്റലര്‍ജിക്കില്‍ എൻജിനിയറിംഗില്‍ ബിരുദം നേടി. സ്കൂൾ പഠനകാലത്തു തന്നെ ആർഎസ്എസിന്റെ ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്നെങ്കിലും ബിരുദ പഠനത്തിന് മുംബൈയിൽ എത്തിയതോടെയാണ് ആർഎസ്എസിന്റെ സജീവ പ്രവർത്തകനായി മാറിയത്. അദ്ദേഹത്തിന്റെ പ്രവർത്തനമികവു കണ്ട് നോർത്ത് ഗോവയിൽ സംഘടനയെ വളർത്തുകയെന്ന വലിയ ദൗത്യം ആർഎസ്എസ് അദ്ദേഹത്തെ ഏൽപ്പിച്ചു.
നോർത്ത് ഗോവയിൽ അദ്ദേഹം തുടങ്ങിയ പ്രവർത്തനങ്ങളാണ് പിന്നീട് സംസ്ഥാനം മുഴുവൻ വ്യാപിക്കാൻ ആർഎസ്എസിനെ പ്രാപ്തമാക്കിയത്. അയോധ്യയിലെ രാമജൻമഭൂമി പ്രക്ഷോഭത്തിൽ സംഘപരിവാറിന്റെ ആശയ ഉപദേശകരിൽ ഒരാളായും പരീക്കർ മാറി.
25 വർഷം മുന്‍പ് എംഎൽഎ
1994 ലാണ് പരീക്കർ ആദ്യമായി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് അദ്ദേഹത്തെ കൂടാതെ മൂന്നു എംഎൽഎമാർ കൂടിയേ ബിജെപിക്കുണ്ടായിരുന്നുള്ളൂ. ഇന്ത്യയിൽ ഐഐടി ബിരുദധാരിയായ ഒരാൾ എംഎൽഎ ആകുന്നത് ആദ്യമായിട്ടായിരുന്നു. പിന്നീട്, 1999 ൽ അദ്ദേഹം പ്രതിപക്ഷനേതാവായി. പ്രതിപക്ഷത്തിരുന്ന് അദ്ദേഹം നടത്തിയ നീക്കങ്ങളാണു തൊട്ടടുത്തവർഷം തന്നെ ബിജെപിയെ ഗോവയിൽ അധികാരത്തിലെത്തിച്ചത്. അന്നു മുഖ്യമന്ത്രിപദത്തിനു പരീക്കറല്ലാതെ മറ്റൊരു പേര് മുന്നോട്ടുവയ്ക്കാൻ ബിജെപിക്ക് ഇല്ലായിരുന്നു.
പിന്നീടു സംസ്ഥാനം നിരവധി രാഷ്ട്രീയ കരുനീക്കങ്ങൾക്കു സാക്ഷ്യംവഹിച്ചു. 2005 ൽ കോൺഗ്രസ് ബിജെപിയിൽ നിന്ന് ഭരണം തിരിച്ചു പിടിച്ചു. 2007ൽ നടന്ന തെരഞ്ഞെടുപ്പിലും കോൺഗ്രസ് സഖ്യം ഭരണത്തിലെത്തിയതോടെ ബിജെപിയും പരീക്കറും പ്രതിരോധത്തിലായി.
2012ൽ വൻ ഭൂരിപക്ഷത്തോടെ പരീക്കറുടെ നേതൃത്വത്തിൽ ബിജെപി ഗോവയിൽ തിരിച്ചുവന്നു. അന്നു മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പരീക്കർ ഇന്ത്യയൊട്ടാകെ ബിജെപി അധികാരത്തിൽ വരുമെന്നു പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളെ സാധൂകരിച്ചുകൊണ്ട് 2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ബിജെപി അധികാരത്തിലെത്തിയതു ചരിത്രം.
പ്രതിരോധമന്ത്രിപദത്തിലേക്ക്
2014ൽ മുഖ്യമന്ത്രി പദം രാജിവച്ച് കേന്ദ്രമന്ത്രി പദമേറ്റെക്കണമെന്നു പരീക്കറോടു പാർട്ടി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമായിരുന്നു അത്. കേന്ദ്രത്തിൽ അദ്ദേഹത്തെ കാത്തിരുന്നതു പ്രതിരോധ മന്ത്രിയെന്ന സുപ്രധാന പദവിയും. ഉത്തർപ്രദേശിൽ നിന്നു രാജ്യസഭയിലെത്തിച്ചാണ് അദ്ദേഹത്തെ ബിജെപി കേന്ദ്രമന്ത്രിയാക്കിയത്. യുപിഎ ഭരണകാലത്തെ അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം തന്റെ പ്രവർത്തനം തുടങ്ങി. മോദി മന്ത്രിസഭയുടെ നയപരമായ തീരുമാനങ്ങളിൽ പലതിലും പങ്കാളിയായി പരീക്കർ മാറി.
2017 ൽ വീണ്ടും ഗോവയിലേക്ക്
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ വീണ്ടും തകിടം മറിഞ്ഞു. തെരഞ്ഞെടുപ്പിൽ ഗോവയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോൺഗ്രസ് മാറി. കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ ഭരണത്തിലെത്തിക്കാൻ ബിജെപി നേതൃത്വം വഴികൾ തേടി. പരീക്കർ മുഖ്യമന്ത്രിയായി മടങ്ങിയെത്തിയാൽ പിന്തുണയ്ക്കാമെന്നു ഘടകകക്ഷികൾ പറഞ്ഞു. ബിജെപി പരീക്കറോട് ഗോവയിലേക്കു മടങ്ങാൻ ആവശ്യപ്പെട്ടു. അദ്ദേഹം വീണ്ടും ഗോവയിലെത്തി മുഖ്യമന്ത്രിയായി.
ഗോവയില്‍ സര്‍ക്കാരുണ്ടാക്കാനാകാതെ പോയത് കോണ്‍ഗ്രസിന് ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറി. 40 അംഗ സഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് 17 സീറ്റ് നേടിയിരുന്നു. എന്നാല്‍, സഖ്യ കക്ഷികളുടെയും സ്വതന്ത്രന്മാരുടെയും പിന്തുണ ഉറപ്പിക്കാന്‍ പരീക്കർ നടത്തിയ നീക്കങ്ങള്‍ ഫലം കാണുകയായിരുന്നു.
അർബുദ രോഗത്തിന്റെ പിടിയിൽ
മുഖ്യമന്ത്രി പദത്തിലിരിക്കെയാണ് അദ്ദേഹത്തെ അർബുദം പിടികൂടുന്നത്. മുംബൈയിലും പിന്നീട് അമേരിക്കയിലും ചികിത്സ കഴിഞ്ഞ് ഗോവയില്‍ മടങ്ങിയെത്തിയ അദ്ദേഹം രോഗക്കിടക്കയിൽ കിടന്നാണു ഭരണം നിർവഹിച്ചത്. കോണ്‍ഗ്രസിന്റെയും എന്‍ഡിഎ കക്ഷികളുടെയും കണക്കുകൂട്ടലുകളെ തകിടം മറിച്ച് പരീക്കര്‍തന്നെ മുഖ്യമന്ത്രി സ്ഥാനത്തു തുടർന്നു.
റഫാൽ ഭയം
മനോഹര്‍ പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റിയാല്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പല നിര്‍ണായക വിവരങ്ങളും പുറത്തുവന്നേക്കാമെന്ന് മോദിയും അമിത് ഷായും ഭയന്നിരുന്നതായി കോൺഗ്രസ് ആരോപിച്ചതോടെ പരീക്കർ വിവാദ പുരുഷനുമായി. പ്രതിരോധ മന്ത്രിയായിരുന്ന പരീക്കര്‍ ബ്ലാക്ക് മെയില്‍ ചെയ്യുമെന്ന ഭയത്താലാണു മുഖ്യമന്ത്രിസ്ഥാനം ബിജെപി മറ്റാര്‍ക്കും നല്‍കാതിരുന്നതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ട രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് റഫാൽ ഇടപാടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അനാരോഗ്യത്തിന്റെ പേരില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ കടുത്ത തീരുമാനങ്ങളിലേക്ക് പരീക്കർ പോകുമെന്ന് നേതൃത്വത്തിന് ഭയമുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം
പരീക്കർ മരണത്തിനു കീഴടങ്ങിയതോടെ ഗോവ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ബിജെപിയുമായി ആശയപരമായി വിയോജിക്കുന്നവര്‍ക്കുപോലും സ്വീകാര്യനായ നേതാവായിരുന്നു മനോഹര്‍ പരീക്കര്‍. പ്രാദേശിക പാർട്ടികളായ ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരെ കൂടെക്കൂട്ടിയായിരുന്നു പരീക്കറുടെ ഭരണം. പരീക്കറെ മുഖ്യമന്ത്രി പദത്തില്‍ നിന്നു മാറ്റിയാല്‍ സഖ്യം തകരുമെന്ന ഭയത്താലാണ് ആരോഗ്യനില തീർത്തും വഷളായിട്ടും പരീക്കറെ മാറ്റാന്‍ ബിജെപി തയാറാകാതിരുന്നത്.
സഖ്യകക്ഷികളെക്കൂടി തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരു നേതാവിനു മാത്രമേ ഗോവയില്‍ പരീക്കറിന് പകരക്കാരനാവാൻ സാധിക്കൂ. മനോഹര്‍ പരീക്കറിന് പകരം മറ്റാരാള്‍ മുഖ്യമന്ത്രിയായാല്‍ സര്‍ക്കാരിന് പിന്തുണ നല്കുന്ന കാര്യത്തില്‍ പുനരാലോചന നടത്തേണ്ടി വരുമെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായ് നേരത്തെ പറഞ്ഞിരുന്നു. സഖ്യകക്ഷികളുടെ ഈ നിലപാട് അവസരമാക്കി മാറ്റാനാണു കോണ്‍ഗ്രസിന്റെ നീക്കം.
സന്ദീപ് സലിം