"ഇന്ത്യയിലേക്കുള്ള അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കുള്ള നികുതി കുറച്ചില്ല, അതുകൊണ്ട് ഇന്ത്യയിൽനിന്നു തിരിച്ചുളള കയറ്റുമതിക്കുള്ള നികുതിയിളവ് നിർത്താൻ പോവുന്നു’ - ഇതാണ് ഇന്ത്യ- അമേരിക്ക വ്യാപാരം സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവനയുടെ രത്നച്ചുരുക്കം. കഴിഞ്ഞ 50 വർഷമായി ഇന്ത്യ അനുഭവിച്ചുവരുന്ന സവിശേഷ വ്യാപാര പരിഗണന (ജിഎസ്പി) അഥവാ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ് പിൻവലിക്കാനാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. 60 ദിവസത്തിനുള്ളിൽ ഇതു പ്രാബല്യത്തിൽ വരുന്പോൾ ഇന്ത്യൻ വാണിജ്യമേഖലയെ കാത്തിരിക്കുന്നത് ഒട്ടനവധി ആശങ്കകളാണ്.
ചൈനയുമായി ഏതാനും മാസങ്ങളായി വ്യാപാരയുദ്ധത്തിൽ ഏർപ്പെട്ടുവരുന്ന അമേരിക്കൻ പ്രസിഡന്റ് അവിടെ മഞ്ഞുരുക്കത്തിന്റെ പാതയിലാണിപ്പോൾ. ചൈനയുമായി സൗഹൃദചർച്ച നടക്കുന്പോൾത്തന്നെയാണ് ഇന്ത്യയെയും തുർക്കിയേയും വ്യാപാര-വാണിജ്യരംഗത്ത് ട്രംപ് കടന്നാക്രമിക്കുന്നത്. ഹാർലി-ഡേവിഡ്സൺ എന്ന ആഡംബര മോട്ടോർ സൈക്കിൾ ഇന്ത്യയിലേക്കു കയറ്റുമതിചെയ്യാൻ ഇപ്പോൾ ചുമത്തപ്പെടുന്നത് 100 ശതമാനത്തിലധികം നികുതിയാണ്. ട്രംപിന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽനിന്നുള്ള ഇരുചക്രവാഹനങ്ങൾക്കു നികുതിയൊന്നുംതന്നെ അമേരിക്ക ഈടാക്കുന്നില്ല. നികുതികാര്യത്തിൽ കടുത്ത അസമത്വം നിലനിൽക്കുന്നുവെന്നാണ് അമേരിക്കൻ ഭാഗത്തുനിന്നുള്ള വിമർശനം.
ഏതാനും മാസംമുന്പ് വിവരസാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യക്കാർക്ക് വീസാനിയന്ത്രണം ഏർപ്പെടുത്തിയതു മുതൽ തുടങ്ങുന്നു ട്രംപിന്റെ ഇന്ത്യാവിരുദ്ധ നടപടികൾ. പുറംജോലിക്കരാറിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കൻ കന്പനികൾക്കു കടുത്ത നികുതിയാണ് ട്രംപ് ചുമത്തിയത്. അതോടെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഐടി കന്പനികൾ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ഇപ്പോൾ. തദ്ദേശ തൊഴിലുകളും വാണിജ്യവും സംരക്ഷിച്ച് കൈയടി നേടാനുള്ള ട്രംപിന്റെ ശ്രമങ്ങൾ കാര്യമായി ബാധിക്കുന്നത് ഇന്ത്യൻ ടെക്കികളെയാണ്.
വാഹനങ്ങൾ, ആഭരണങ്ങൾ, വിലപിടിപ്പുള്ള കല്ലുകൾ, ഇലക്ട്രിക് കേബിളുകൾ, വയറുകൾ തുടങ്ങിയവയാണ് അമേരിക്കയിലേക്കുള്ള പ്രധാന ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾ. ഇന്ത്യയിൽനിന്ന് ഇറക്കുമതിചെയ്യുന്ന 121 ഉത്പന്നങ്ങൾക്കും അമേരിക്ക നൽകിവരുന്ന ജിഎസ്പി എന്ന സന്പൂർണ തീരുവ ഇളവാണ് 60 ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാകുമെന്ന ആശങ്ക. കാർഷിക, കൈത്തറി മേഖലകളെ മാത്രമല്ല ഇതു കാര്യമായി ബാധിക്കുന്നത്. ഇന്ത്യയിൽ ആയിരക്കണക്കിനു പേർക്കു തൊഴിൽ നൽകുന്ന സമുദ്രവിഭവ വ്യവസായത്തെയും അവരുടെ കയറ്റുമതിയെയും ഇതു കാര്യമായി ബാധിക്കും.
"താരിഫ് കിംഗ്’ അഥവാ നികുതികളുടെ രാജാവ് എന്നാണ് ട്രംപ് ഒരിക്കൽ ഇന്ത്യയെ വിശേഷിപ്പിച്ചത്. ആരോഗ്യ സേവന രംഗത്ത് അമേരിക്കൻ ഉപകരണങ്ങളുടെ (മെഡിക്കൽ എക്യുപ്മെന്റ്സ്) പ്രധാന വിപണിയാണ് ഇന്ത്യ. ഹൃദ്രോഗികൾക്കുള്ള സ്റ്റെന്റ് നിർമിച്ചു നൽകുന്ന അമേരിക്കൻ കന്പനികൾക്ക് ഇറക്കുമതിക്കു വൻ തീരുവ ചുമത്തിയതാണ് ട്രംപിനെ പ്രകോപിപ്പിച്ച ഘടകങ്ങളിലൊന്ന്. ക്ഷീര ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും ഇന്ത്യ വളരെ ഉയർന്ന ഇറക്കുമതിച്ചുങ്കമാണ് ചുമത്തിയിരിക്കുന്നത്. ട്രംപിന്റെ നിരന്തര ആവശ്യം പരിഗണിച്ച് ഹാർലി ഡേവിഡ്സന്റെ ഇറക്കുമതി ചുങ്കം 100-ൽനിന്ന് 50 % ആയി ചുരുക്കിയെങ്കിലും ട്രംപ് എന്ന ബിസിനസുകാരൻ ഒട്ടും തൃപ്തനല്ല.
ഇന്ത്യയുടെ കയറ്റുമതിയുടെ 15 ശതമാനം അമേരിക്കയിലേക്കാണ്. 1900 ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഇപ്പോൾ ജിഎസ്പി ആനുകൂല്യങ്ങൾ നൽകിവരുന്നുണ്ട്. ഇതു നിർത്തുന്നത് ഈ ഉത്പന്നങ്ങളുടെ കയറ്റുമതിയെ ബാധിക്കും. ആമസോൺ, വാൾമാർട്ട്, ഫ്ളിപ്കാർട്ട് എന്നിങ്ങനെയുള്ള ഓൺലൈൻ കന്പനികൾക്കു കടുത്ത നികുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമവും ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്. മാസ്റ്റർ കാർഡ്, വിസാകാർഡ് തുടങ്ങിയ ഓൺലൈൻ സാന്പത്തിക വിനിമയസ്ഥാപനങ്ങൾക്കുമേലുള്ള നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള തീരുമാനവും ട്രംപിന്റെ പ്രകോപനത്തിനു കാരണമായി.
ഇന്ത്യയിൽ 10 മുതൽ 14 വരെ ശതമാനം ഇറക്കുമതിത്തീരുവ ചുമത്തുന്പോൾ അമേരിക്കയിൽ നാലു ശതമാനത്തിൽ താഴെ മാത്രമാണു ചുമത്തുന്നത്. ഇറക്കുമതിത്തീരുവകൾ സമീകരിച്ചാൽ ഇന്ത്യൻ ആഭ്യന്തരവ്യാപാരത്തെ വളരെ ദോഷകരമായി ബാധിക്കും. ഇന്ത്യ കൂടുതൽ വിപണികൾ തേടേണ്ടതായിട്ടുണ്ട്. നിലവിൽ ഇന്ത്യൻ കയറ്റുമതിയുടെ എട്ടുശതമാനം മാത്രമാണ് ആഫ്രിക്കയിലേക്കുള്ളത്. ലാറ്റിനമേരിക്കയിലേക്കാകട്ടെ രണ്ടുശതമാനം മാത്രവും. വിപണി വലുതാക്കുക മാത്രമാണ് ഇന്ത്യക്കു മുന്പിലുള്ള പോംവഴി.
തീവ്ര വലതുപക്ഷ ദേശീയവാദത്തിൽ ഊന്നി വിദേശവ്യാപാരത്തിൽനിന്നു പിൻവാങ്ങി ആഭ്യന്തര രാഷ്ട്രീയത്തിൽ കൈയടിവാങ്ങാനാണ് ട്രംപിന്റെ ശ്രമം. ജിഎസ്പി എന്ന വ്യാപാര മുൻഗണനാ പദവി ഇന്ത്യക്കു നിഷേധിക്കുന്നതിലൂടെ തുറന്ന വാതിലുകൾ പതുക്കെ അടയ്ക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നത്. രണ്ടാം തവണയും അധികാരത്തിലെത്താൻ ട്രംപ് അഭ്യാസങ്ങൾ പലതും ഇനിയും നടത്തിയേക്കാം.
ഡോ. സന്തോഷ് വേരനാനി
ഇന്ത്യ-അമേരിക്ക വ്യാപാരയുദ്ധം മുറുകുമോ?
12:53 AM Mar 18, 2019 | Deepika.com