അനന്തപുരി/ദ്വിജൻ
ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മതം ആയുധമാക്കുന്നതിനെതിരെ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പു ഓഫീസർ ടിക്കാറാം മീണ നൽകിയ മുന്നറിയിപ്പുകൾ വല്ലാതെ തെറ്റിദ്ധരിക്കപ്പെടുകയോ ആശങ്ക ഉണ്ടാക്കുകയോ ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പു നിയമം 123 (3) വകുപ്പനുസരിച്ച് തെരഞ്ഞെടുപ്പു പ്രചാരണത്തിന് മതവികാരം ഉപയോഗിക്കുന്നത് ഗുരുതരമായ തെറ്റാണ്. കേരളത്തിൽ തന്നെ ഈ വകുപ്പനുസരിച്ച് തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെടുക മാത്രമല്ല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു വിലക്കപ്പെട്ടവർ പോലും ഉണ്ട്. അതുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പുകൾ നിസാരമല്ല.
തെരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചാൽ പിന്നെ തെരഞ്ഞെടുപ്പു കാര്യങ്ങളിൽ ഇടപെടാൻ കോടതി പോലും കൂട്ടാക്കില്ല. തെരഞ്ഞെടുപ്പു നടന്നശേഷം മാത്രമാണു നടത്തിപ്പ് സംബന്ധിച്ച പരാതികൾ കേൾക്കുകയും വിധി പുറപ്പെടുവിപ്പിക്കുകയും ചെയ്യുക. അതുകൊണ്ടു മുഖ്യ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥനുമായി ഉടക്കുന്നതു സൂക്ഷിച്ചുവേണം.
കേന്ദ്രമന്ത്രിയായിരുന്ന പി.സി. തോമസ് 2004 ൽ മൂവാറ്റുപുഴയിൽ നിന്നു ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഈ വകുപ്പനുസരിച്ച് ഹൈക്കോടതിയും പിന്നീടു സുപ്രീം കോടതിയും കുറ്റകരമായി കാണുകയും അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പു കാലത്ത് തോമസിനു വോട്ടു ചോദിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയാണു വിവാദമായത്. ബിജെപി ഭരണത്തിലെത്താൻ പോകുന്നതുകൊണ്ട് വടക്കേ ഇന്ത്യയിലെ കത്തോലിക്കാ മിഷനറിമാരുടെ സുരക്ഷയ്ക്കായി നല്ല കത്തോലിക്കാ വിശ്വാസിയായ, എൻഡിഎ യുടെ തോമസ് തെരഞ്ഞെടുക്കപ്പെടണം എന്നായിരുന്നു അതിലെ ആഹ്വാനം.
അതു തെരഞ്ഞെടുപ്പു നിയമത്തിന്റെ ലംഘനമായി ഹൈക്കോടതിയും സുപ്രീം കോടതിയും കണ്ടു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ ശിപാർശ പ്രകാരം 2010-ൽ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ തോമസിനെ മൂന്നു വർഷത്തേക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു വിലക്കി. അതിനുശേഷം ഈ വർഷമാണു തോമസ് പാർലമെന്റിലേക്കു മത്സരിക്കുന്നത്.
2017 ജനുവരി രണ്ടിന് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് മൂന്നിനെതിരെ നാല് എന്ന തോതിൽ ഈ പരിമിതി അംഗീകരിക്കുകയും ചെയ്തു. മതപരമായി വോട്ടു പിടിക്കുന്നത് ഇന്നു രാജ്യത്തു കുറ്റമാണ്.
ഏട്ടിലെ പശു
കോടതിവിധിയും നിയമവും ഉണ്ടെങ്കിലും വാസ്തവത്തിൽ എന്താണു നടക്കുന്നത്? എല്ലാ പാർട്ടികളും സ്ഥാനാർഥിനിർണയത്തിൽ പോലും മതവും ജാതിയും നോക്കുന്നു. ഭാരതീയ ജനതാപാർട്ടി ദേശീയ തലത്തിൽ സവർണരുടെ വോട്ട് നേടുന്നു. "ഹിന്ദുത്വ’ പാർട്ടിയുടെ മുദ്രാവാക്യമാണ്. മായാവതിയും പാസ്വാനും എല്ലാം ദളിതരുടെ വോട്ടാണു നോക്കുന്നത്. നിതീഷ് കുമാറും ലാലുവും സമാജ് വാദി പാർട്ടിയുമെല്ലാം പിന്നോക്ക സമുദായങ്ങളുടെ വോട്ട് നോക്കുന്നു. മുസ്ലിം ലീഗ് മുസ്ലിംകളുടെ പാർട്ടിയാണ്. അതായത് ഇവിടെ ഏട്ടിലെ പശു പുല്ലു തിന്നുന്നില്ല.
അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രമാണ് കഴിഞ്ഞ നാലഞ്ചു തെരഞ്ഞടുപ്പുകളിലെ ബിജെപിയുടെ മുഖ്യവിഷയമെന്ന് ആർക്കാണ് അറിയാത്തത്? അതുപോലെ കേരളത്തിലും ശബരിമല ഒരു തെരഞ്ഞെടുപ്പു വിഷയമായി മാറ്റാൻ നോക്കിയിരിക്കുകയായിരുന്നു ബിജെപി. അപ്പോഴാണു ടിക്കാറാം മീണയുടെ മുന്നറിയിപ്പുകൾ- ശബരിമല തെരഞ്ഞെടുപ്പു പ്രചാരണ ആയുധം ആക്കിക്കൂടെന്ന്. ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കുന്നതു നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് തെറ്റാണോ എന്ന ചോദ്യവും സ്വാഭാവികമായും ഉയരും.
തെരഞ്ഞെടുപ്പ് നടത്തേണ്ടതും നടക്കേണ്ടതും ഭരണഘടന അനുസരിച്ചാണ്. ഭരണഘടന നല്കുന്ന അധികാരമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ളത്. ആരും തങ്ങളുടെ പരിധികൾ ലംഘിക്കാൻ നോക്കരുത്. നോക്കിയാൽ എതിർപ്പുണ്ടാവും. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന ടി.എൻ. ശേഷൻ പണ്ടു കാട്ടിയ മാതൃക നല്ലതാണ്. അതു നിയമത്തിനുള്ളിൽ നിന്നുള്ളതായിരുന്നു എന്നു മറക്കരുത്.
ശബരിമലയിലെ സർക്കാർ നടപടികൾ തെരഞ്ഞെടപ്പു വിഷയം ആക്കരുതെന്നു പറയാൻ ടിക്കാറാം മീണയക്ക് അധികാരമുണ്ടോ എന്ന ചോദ്യം വരുന്നു. കേന്ദ്രത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അധികാരം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥനില്ല എന്നാണു നിയമ വിദഗ്ധർ പറയുന്നത്. അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്കെതിരെ കമ്മീഷനു പരാതി കൊടുക്കാം. തിരുത്തലുകളും നേടാം.
എതിർപ്പിനെ മാന്യമായി നേരിട്ട് സംസാരിക്കാൻ ഉദ്യോഗസ്ഥർക്കാവണം. ജനാധിപത്യത്തിൽ ജനനേതാക്കൾ ബഹുമാനിക്കപ്പെടണം. അവരെ കേൾക്കാനും അവരുടെ ആശങ്കകൾ മാറ്റാനും തെരഞ്ഞെടുപ്പ് ഓഫീസർക്കു സാധിക്കണം. അത്തരത്തിലായിരുന്നില്ല മീണയുടെ ഓഫീസിലെ പെരുമാറ്റത്തിന്റെ ക്ലിപ്പിംഗുകൾ നൽകിയ ചിത്രം.
തെരഞ്ഞെടുപ്പ് നിയമം അനുസരിച്ച് മതം എന്ന വാക്കേ പ്രചാരണത്തിൽ ഉപയോഗിച്ചു കൂടാ എന്നൊന്നുമില്ല. മനുഷ്യന്റെ അടിസ്ഥാന മനുഷ്യാവകാശമാണു മതം. ഏതെങ്കിലും രാഷ്ട്രീയപാർട്ടി മതസ്വാതന്ത്ര്യത്തിന് എതിരാണെങ്കിൽ അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ മറ്റു പാർട്ടികൾക്ക് അവകാശം ഉണ്ടാകണം. അതു സ്വതന്ത്രമായ പൊതു തെരഞ്ഞെടുപ്പിന് ആവശ്യമാണ്.
കേരളത്തിലെ ചിത്രം
ഇടതുമുന്നണിയിൽ പുറമെ എല്ലാം ശാന്തമാക്കി. സങ്കടമുള്ളവർക്കു രക്ഷപ്പെടാൻ ഒരു മാർഗവും ഇല്ല. ഇപ്പോഴത്തെ കണക്കനുസരിച്ച് 16 സീറ്റും സിപിഎം എടുത്തു. എന്നിട്ടും ജനാധിപത്യമുന്നണിയിൽ ജോസഫിന് ഉണ്ടായ ബുദ്ധിമുട്ടിൽ കോടിയേരിക്കു വല്ലാത്ത വേദനയാണ്. ജനാധിപത്യമുന്നണിയിലെ വിഷയങ്ങൾ ഉണ്ടാക്കാവുന്ന മാറ്റിമറിച്ചിലുകളെക്കുറിച്ചാണ് നോട്ടം. അതു ഇടതുമുന്നണിക്കു പാരയാകുമോ എന്നു സംശയിക്കുന്നതു നല്ലതാണ്. മാത്യു ടി. തോമസിനെ മന്ത്രി സ്ഥാനത്തു നിന്ന് ഇറക്കി പാർട്ടിയും ഭരണവും ഒന്നിച്ചുപിടിക്കുന്ന കൃഷ്ണൻ കുട്ടിയുടെ പാർട്ടിക്കോ വീരേന്ദ്ര കുമാറിന്റെ പുത്രൻ ശ്രേയാംസ് കുമാറിനോ ഒന്നും സീറ്റ് കിട്ടാത്തത് കോടിയേരിയെ വേദനിപ്പിക്കുന്നില്ല.
ശ്രേയാംസ്കുമാറിന്റെ പാർട്ടിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കാമെന്നു വാഗ്ദാനം ഉണ്ടത്രെ. കൃഷ്ണൻ കുട്ടിയുടെ പാർട്ടിക്ക് അതും ഇല്ല. വീരേന്ദ്രകുമാറടക്കമുള്ളവർ ഇടതു കൂടാരം വിട്ടപ്പോൾ കൂടെനിന്ന് മുന്നണിയെ ശക്തമാക്കിയ മാത്യു ടിയെ ഒന്നുമല്ലാതാക്കിയവർ പഠിക്കട്ടെ എന്നാവും സിപിഎം ചിന്ത. ഗണേഷ് കുമാറിനെപ്പോലുള്ളവർ കൈമെയ് മറന്ന് ഇടതു സഖാക്കൾക്കു വേണ്ടി വോട്ടുചോദിക്കുന്നുണ്ട്.
കുമ്മനം അടക്കമുള്ളവർ എത്തി ബിജെപിയുടെ കളവും സജീവമാക്കുന്നു. എങ്കിലും ജനാധിപത്യ പാർട്ടിക്കാരുടെ അസ്കൃതകൾ അവരും അനുഭവിക്കുന്നതായാണു വാർത്ത. ശ്രീധരൻപിള്ള വീണ്ടും പാർശ്വവത്കരിക്കപ്പെടുമെത്രെ. അവരുടെയും സ്ഥാനാർഥികളായില്ല. അവരുടെ പ്രധാന കൂട്ടുകാരായ ബിഡിജെഎസിന്റെ അവസ്ഥയാണ് പരിതാപകരം. പാർട്ടിയുടെ സ്ഥാപകൻ ഇടതുപക്ഷത്താണ്. ആലപ്പുഴയിൽ ഇടതു സ്ഥാനാർഥി ജയിച്ചില്ലെങ്കിൽ ഞാൻ തലമുണ്ഡനം ചെയ്തു കാശിക്കു പോകുമെന്നു സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്.
അറിയപ്പെടുന്ന ഈഴവ സമുദായ നേതാവായ അടൂർ പ്രകാശിനെപ്പോലും തോൽപ്പിക്കാൻവേണ്ടി പ്രവർത്തിക്കത്തക്കവിധം കഠിനമായിരിക്കുന്നു നടേശന്റെ ഇടതു തീവ്രത. കൗതുകകരമാണ് ആ കുടുംബ വിശേഷങ്ങൾ. മകൻ തുഷാർ മത്സരിക്കരുതെന്നാണ് അച്ഛന്റെ ഉപദേശം. തൃശൂരിൽ നിന്നാലും ജയിക്കില്ല എന്ന് അച്ഛൻ നടേശൻ പറഞ്ഞു കഴിഞ്ഞു. എസ്എൻഡിപി നേതാക്കളാരും മത്സരിക്കരുത്. ബിഡിജെഎസ് പിരിച്ചുവിടാത്തത് എന്തേ എന്നാണു സംശയം.
ബിജെപിയും സിപിഎമ്മും ഒരേ തരത്തിലുള്ള പ്രചാരണതന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഉന്നത സ്ഥാപനങ്ങളെ തങ്ങൾക്ക് അനുകൂലമാക്കുന്നതിന് തങ്ങളുടെ ഏറാൻമൂളികളെ നിയമിക്കുക, അധികാരം ഉപയോഗിച്ചും എതിരാളികളെ ബുദ്ധിമുട്ടിലാക്കുക തുടങ്ങിയ അടവുകൾ ഒരേ രീതിയിൽ ഉപയോഗിക്കപ്പെടുന്നു. കേരളത്തിൽ തെരഞ്ഞെടുപ്പിന്റെ കേളി കൊട്ട് ഉയർന്നപ്പോൾ വീണ്ടും പഴയ ഒരു പരാതി പൊടിതട്ടിയെടുത്ത് പോലീസ് വരുന്നത് വെറുതെയല്ലെന്ന് ആർക്കും മനസിലാകും. പാർട്ടിക്കാരുടെ പീഡന കഥകളിൽ പാർട്ടി തന്നെ തീരുമാനമെടുത്ത ശേഷമാണ് കോണ്ഗ്രസുകാർക്കെതിരെ പോലീസ് കേസ്.
രാഹുൽ തിളങ്ങുന്നു
ദേശീയ തലത്തിൽ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നല്ല തിളക്കമാണു കാഴ്ച വയ്ക്കുന്നത്. മോദിയെ കടന്നാക്രമിച്ചും ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടികൾ കൊടുത്തും അദ്ദേഹം ജനശ്രദ്ധ നേടുന്നു. അന്തസുള്ള കടന്നാക്രമണങ്ങൾ. ബോധ്യം പകരുന്ന പ്രതികരണങ്ങൾ. ആത്മാർഥത തുളുന്പുന്ന പ്രഖ്യാപനങ്ങൾ. എല്ലാം അദ്ദേഹത്തെ ഉന്നതനാക്കുന്നു. തമിഴ്നാട്ടിൽ രാഹുൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലെ ജീവനും, പഠന വൈകല്യമുള്ള കുഞ്ഞുങ്ങളെക്കുറിച്ചുള്ള ചോദ്യവുമായി എണീറ്റ പെണ്കുട്ടിയെ ചോദ്യം പൂർത്തിയാക്കാൻ പോലും അനുവദിക്കാതെ മോദി ഇരുത്തുന്നതും തമ്മിൽ പലരും താരതമ്യം നടത്തി.
മോദി ആരുടെയും ചോദ്യങ്ങൾ നേരിടാനാവാതെ മാറിനടക്കുന്പോൾ എല്ലാവരുടെയും സംശയങ്ങൾക്കു വിശദീകരണവുമായി രാഹുൽ എത്തുന്നു. ഒരു പുതിയ രാഹുലാണു മുന്നിൽ. ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഈ യുവാവ് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ കൂടുന്നു.
ടിക്കാറാം മീണയുടെ മുന്നറിയിപ്പുകൾ
11:24 PM Mar 16, 2019 | Deepika.com