ഇലക്ഷൻ സഫാരി / സി.കെ. കുര്യാച്ചൻ
കോൺഗ്രസിൽനിന്നെത്തിയ രണ്ടു പേർക്കും ഇടഞ്ഞുനിന്ന മുതിർന്ന നേതാവ് യോഗേഷ് പട്ടേലിനും മന്ത്രിപദം. ഗുജറാത്തിൽ ദളിത്, ഒബിസി, പട്ടേൽ വിഭാഗങ്ങളെ കൂടെനിർത്താനുള്ള ബിജെപിയുടെ പരിശ്രമം തുടരുകയാണ്. അഞ്ച് എംഎൽഎമാരാണ് ഇതുവരെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയിരിക്കുന്നത്. ഇനിയും പലരും വരുമെന്നും പാർട്ടിനേതൃത്വം വീമ്പിളക്കുന്നു.
കൊഴിഞ്ഞുപോക്ക് ഇനിയുണ്ടാകില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. അല്‍പേഷ് ഠാക്കൂറിനെ പിടിച്ചുനിർത്താനായി എന്നത് ആശ്വാസകരമാണ്. ഹാർദിക് പട്ടേൽ ഇന്ന് കോൺഗ്രസിൽ ചേരുന്നുമുണ്ട്. നിർണായകമായ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടശേഷമുള്ള ആദ്യ കോൺഗ്രസ് പ്രവർത്തക സമിതി ഇന്നു ഗുജറാത്തിലാണു ചേരുന്നത്. പാർട്ടിവിട്ടുപോയ മുൻ മുഖ്യമന്ത്രി ശങ്കർസിംഗ് വഗേല ബിജെപിയിലെത്താതെ എൻസിപിയിലേക്കാണു ചേക്കേറിയതെന്നതും കോൺഗ്രസിന്റെ ആഘാതം കുറയ്ക്കുന്നു.
2014ലെ സമ്പൂർണവിജയം ആവർത്തിക്കാനായില്ലെങ്കിലും 1999ലെ സ്ഥിതിയെങ്കിലും നിലനിർത്താനാണു ബിജെപിയുടെ പരിശ്രമം. സ്വന്തം തട്ടകത്തിൽ തിരിച്ചടിയുണ്ടായാൽ മോദിക്കും അമിത് ഷായ്ക്കും അതു കനത്ത പ്രഹരമാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉയർത്തിയ ശക്തമായ വെല്ലുവിളി മറികടക്കാനാണ് കുറച്ചുനാളുകളായി ബിജെപി തന്ത്രങ്ങളൊരുക്കിയത്. ഒബിസി, പട്ടേൽ, ദളിത് വിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടതാണു നിയമസഭയിൽ നൂറുകടക്കാൻ കഴിയാതിരുന്നതെന്നു പാർട്ടി വിലയിരുത്തുന്നു. അതിനാൽ ഒബിസി, പട്ടേൽ, ദളിത് നേതാക്കളെ ചാക്കിലാക്കാൻ ബിജെപി കരുക്കൾനീക്കി. അതിന്റെ പരിണിത ഫലമാണ് കോൺഗ്രസിൽനിന്നുള്ള മറുകണ്ടംചാടലും കഴിഞ്ഞദിവസത്തെ മന്ത്രിസഭാ വികസനവും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടം ലോക്സഭയിലും കരഗതമാകുമെന്നു കോൺഗ്രസ് പ്രതീക്ഷിക്കുന്നു. 1980, 84 തെരഞ്ഞെടുപ്പുകളിലെ വിജയം കിട്ടിയില്ലെങ്കിലും 2004 നേക്കാൾ മെച്ചപ്പെട്ട നിലയാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ചില എംഎൽഎമാർ പാർട്ടിവിട്ടതിന്റെ ക്ഷീണം തീർക്കാനുള്ള തന്ത്രങ്ങളും പാർട്ടി തയാറാക്കുന്നു. ഇതിന്റെ ഭാഗമാണ് സംവരണപ്രക്ഷോഭത്തിലൂടെ ബിജെപിയെ വിറപ്പിച്ച പട്ടേൽ നേതാവ് ഹാർദിക് പട്ടേലിന് അംഗത്വം നൽകി മോദിക്കെതിരേ ആഞ്ഞടിക്കാനുള്ള കോൺഗ്രസ് നീക്കം.
തിരിച്ചടി ആഴത്തിലുള്ളത്
നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കാൻ സർവവിധ പിന്തുണയും നൽകിയവരാണു ഗുജറാത്തികൾ. 2014ൽ 26ൽ 26 സീറ്റിലും ബിജെപിയെ വിജയിപ്പിച്ചു. 1980, 84 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേടിയ 25,24 സീറ്റുകളുടെ വിജയത്തിനുശേഷമുള്ള വൻവിജയം. 2014ൽ 165 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിക്കായിരുന്നു ലീഡ്. കോൺഗ്രസിനു മേൽക്കൈ കിട്ടിയത് 17 ഇടത്തുമാത്രം. എന്നാൽ, 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചിത്രമാകെ മാറി. കോൺഗ്രസ് 77 സീറ്റുകൾ സ്വന്തമാക്കി. ഏറെക്കാലത്തിനുശേഷം ബിജെപിക്കു നൂറു തൊടാനായില്ല.
പോൾ ചെയ്ത വോട്ടിന്റെ 60.11 ശതമാനം നേടിയാണ് 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സമ്പൂർണ വിജയം നേടിയത്. കോൺഗ്രസിന് 33.45 ശതമാനം വോട്ടാണു കിട്ടിയത്. എന്നാൽ, 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 49.05 ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. കോൺഗ്രസ് 41.44 ശതമാനം വോട്ട് നേടി. ഈ തിരിച്ചടി നേരിടാനുള്ള കുറുക്കുവഴിയാണ് പിന്നീടു ബിജെപി തേടിയത്. ഈ കളികളിൽ കോൺഗ്രസിന് നാലുപേരെയാണ് ഇതുവരെ നഷ്ടപ്പെട്ടിരിക്കുന്നത്.
ജാതി പ്രീണനം
2017ലെ തിരിച്ചടിക്കു കാരണം പട്ടേൽ, ഒബിസി, ദളിത് വിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടതാണെന്നു ബിജെപി തിരിച്ചറിയുന്നു. ഇതു മറികടക്കാനാണു മോദിയും അമിത് ഷായും പുതിയ തന്ത്രങ്ങൾക്കു രൂപം നൽകിയത്. കോൺഗ്രസിലെ ദളിത്, ഒബിസി,പട്ടേൽ നേതാക്കളെ അടർത്തിയെടുക്കാൻ ബിജെപി ശ്രമം തുടങ്ങി. 2017ൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുനടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ശങ്കർസിംഗ് വഗേല ഉയർത്തിയ വിമതസ്വരമായിരുന്നു തുടക്കം. വഗേലയും ഒപ്പംനിന്ന ധര്‍മേന്ദ്രസിംഗ് ജഡേജയും വിപ്പ് ലംഘിച്ച് വോട്ട്ചെയ്തു. കോണ്‍ഗ്രസ് വിട്ട ജഡേജ ബിജെപിയിലെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജാംനഗര്‍ നോര്‍ത്തില്‍നിന്ന് വിജയിച്ച ജഡേജയ്ക്ക് ഇപ്പോഴാണ് മന്ത്രിസ്ഥാനം ലഭിച്ചത്. വഗേലയും ബിജെപിയിൽ ചേരുമെന്ന് കരുതിയിരുന്നെങ്കിലും അടുത്തിടെയാണ് അദ്ദേഹം എൻസിപിയിൽ ചേർന്നത്.
കഴിഞ്ഞ ജൂലൈയിൽ മുതിർന്ന കോൺഗ്രസ് നേതാവും അഞ്ചുതവണ എംഎൽഎയുമായിരുന്ന കുൻവർജി ബവാലിയ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കോലി സമുദായാംഗമായ ബവാലിയ സൗരാഷ്ട്ര മേഖലയിലെ പ്രബലനായ നേതാവാണ്. പിന്നീട് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം മന്ത്രിയായി. ബവാലിയയുടെ വരവോടെയാണ് ബിജെപിക്ക് നിയമസഭയിൽ അംഗബലം നൂറായത്.
കഴിഞ്ഞമാസമാണ് മെഹ്സന ജില്ലയിലെ ഉഞ്ജ എംഎൽഎ ആശാ പട്ടേൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. ബിജെപിയുടെ മുതിർന്ന നേതാവ് നരേൻ പട്ടേലിനെ തോൽപ്പിച്ച് ആദ്യമായി നിയമസഭയിലെത്തിയതാണ് ആശാ പട്ടേൽ.
കഴിഞ്ഞ വെള്ളിയാഴ്ച കോൺഗ്രസിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന ജവഹര്‍ ചാവ്ഡയെ പിറ്റേന്നുതന്നെ കാബിനറ്റ് പദവിയോടെ മന്ത്രിയാക്കി. ഒബിസി വിഭാഗത്തിൽപ്പെട്ട അഹിർ സമുദായാംഗമായ ജവഹര്‍ ചാവ്ഡ കോൺഗ്രസ് ടിക്കറ്റിൽ മാനവദാറിൽനിന്ന് നാലുതവണ എംഎൽഎയായിട്ടുണ്ട്. പ്രത്യേക കാരണമൊന്നും പറയാതെയാണ് അദ്ദേഹം പാർട്ടി വിട്ടത്. മോദിയുടെ കരങ്ങൾക്കു ശക്തിപകർന്നാലേ പിന്നോക്ക വിഭാഗങ്ങൾക്കു രക്ഷയുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്.
മോർബി ജില്ലയിലെ ദ്രൻഗദ്ര എംഎൽഎ പർസോദം സബരിയയും കഴിഞ്ഞദിവസം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറി. ജലസേചന പദ്ധതിയിൽ അഴിമതി നടത്തി എന്ന കുറ്റത്തിന് കഴിഞ്ഞ ഒക്ടോബറിൽ അറസ്റ്റിലായ സബരിയയ്ക്ക് കഴിഞ്ഞമാസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കോൺഗ്രസ് നേതാക്കളുമായി തനിക്ക് അഭിപ്രായവ്യത്യാസമൊന്നും ഉണ്ടായിട്ടല്ലെന്നും തന്റെ മണ്ഡലത്തിന്റെ വികസനത്തിന് ബിജെപിയിൽ ചേരുന്നതാണ് അഭികാമ്യം എന്നതാണ് പാർട്ടിമാറ്റത്തിനുകാരണമെന്നുമാണ് സബരിയയുടെ നിലപാട്.
വഡോദരയിലെ മഞ്ചല്‍പുര്‍ മണ്ഡലത്തില്‍ നിന്ന് ഏഴുതവണ എംഎല്‍എയായ മുതിര്‍ന്ന ബിജെപി നേതാവ് യോഗേഷ് പട്ടേൽ മന്ത്രിപദം കിട്ടാത്തതിൽ നീരസം പ്രകടിപ്പിച്ചിരുന്നു. പട്ടേൽ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാനാണ് ഇപ്പോൾ അദ്ദേഹത്തേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് എംഎല്‍എയും ഠാക്കൂര്‍ സേനാ നേതാവുമായ അല്‍പേഷ് ഠാക്കൂറും ബിജെപിയിൽ ചേരുമെന്ന് വ്യാപക പ്രചാരണം നടന്നിരുന്നു. ഉത്തര ഗുജറാത്തിലെ നാല് ലോക്സഭാ മണ്ഡലങ്ങളിലെങ്കിലും നിര്‍ണായക സ്വാധീനമുണ്ട് ഠാക്കൂര്‍ സമുദായത്തിന്. അതിനാൽ അല്‍പേഷിനെ കിട്ടിയാൽ ബിജെപിക്ക് വലിയനേട്ടമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയ അല്‍പേഷ് പാർട്ടി വിടില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
58 വർഷത്തിനുശേഷം പ്രവർത്തക സമിതി
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷമുള്ള ആദ്യ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ ചേരുകയാണ്. 58 വർഷങ്ങൾക്കു മുമ്പ് 1961ലാണ് ഇതിനുമുമ്പ് ഗുജറാത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗം നടന്നത്. ഗാന്ധിജിയുടെ ദണ്ഡിയാത്രയെ അനുസ്മരിച്ചാണ് ഇന്ന് അഹമ്മദാബാദിൽ പ്രവർത്തക സമിതി യോഗം ചേരുന്നത് എന്നാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ഡ അറിയിച്ചത്. സബർമതി ആശ്രമത്തിൽ ഗാന്ധിജിക്ക് പ്രണാമമർപ്പിച്ചശേഷമായിരിക്കും നേതാക്കൾ യോഗത്തിനെത്തുക. വമ്പിച്ച റാലിയും സംഘടിപ്പിക്കുന്നുണ്ട്.
ഫെബ്രുവരി 28ന് നടത്താൻ നിശ്ചയിച്ചിരുന്ന യോഗം അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. രാഹുൽ, സോണിയ, പ്രിയങ്ക, ഡോ. മൻമോഹൻ സിംഗ് എ.കെ. ആന്റണി തുടങ്ങിയവരും കോൺഗ്രസ് മുഖ്യമന്ത്രിമാരും പങ്കെടുക്കും. അവസാനവട്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് പ്രവർത്തക സമിതി രൂപംനൽകും.
ഗുജറാത്തിൽ അടിയൊഴുക്കുകൾ
12:55 AM Mar 12, 2019 | Deepika.com