ബാലാകോട്ട്: ആക്രമണം ഒരു പുതിയ ഭാഷാപ്രയോഗത്തിനുകൂടി പ്രചാരം നൽകി. സൈനികേതര ആക്രമണം (നോൺ മിലിട്ടറി അറ്റാക്ക്). നയതന്ത്രപരമായി ഏറെ പ്രാധാന്യമുള്ള പ്രയോഗമാണത്, യുദ്ധതന്ത്രപരമായി സമർഥവും.
ഇന്ത്യ ഖൈബർ പഖ്തൂൺഖവ പ്രവിശ്യയിലെ ബാലാകോട്ട് ആക്രമണം നടത്തിയതിൽ ശ്രദ്ധേയമായ മൂന്നു കാര്യങ്ങളുണ്ട്.
മൂന്നു കാര്യങ്ങൾ
ഒന്ന്: ആക്രമണം പാക്കിസ്ഥാന്റെ ഉള്ളിലാണ്. പാക് അധീന കാഷ്മീരും കടന്ന് ഇന്ത്യ അവകാശവാദം ഉന്നയിക്കാത്ത സ്ഥലമാണത്. പാക് അധീന കാഷ്മീർ നൈയാമികമായി നമ്മുടേതാണ്. അതിനപ്പുറം നമുക്ക് അവകാശവാദമില്ല.
രണ്ട്: നമ്മുടെ വ്യോമസേനാ വിമാനങ്ങൾ പാക് അധീന കാഷ്മീരിനപ്പുറം പോയതായി നമ്മുടെ സർക്കാർ പറഞ്ഞിട്ടില്ല. പാക് അധീന കാഷ്മീരിന്റെ ആകാശത്തുനിന്നാകാം വിമാനങ്ങൾ ലേസർ നിയന്ത്രിത ബോംബുകൾ വർഷിച്ചത് എന്നു പലരും അനുമാനിക്കുന്നു.
മൂന്ന്: പൗരസഞ്ചയത്തിനോ ജനങ്ങളുടെ വസ്തുവകകൾക്കോ നാശനഷ്ടമുണ്ടായതായി പാക്കിസ്ഥാൻ പരാതിപ്പെട്ടിട്ടില്ല. ഒരാളുടെ കൈയിൽ പരിക്കേറ്റെന്നും ഒരു കെട്ടിടം തകർന്നെന്നുമാണ് തദ്ദേശവാസികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. സ്ഥലത്തെ ചെറിയ മദ്രസ നിരപായം നിൽക്കുന്നുണ്ട്.
ഒരു ലക്ഷ്യം മാത്രം
ഇവയെ കൂട്ടിച്ചേർത്തു വായിക്കുന്പോൾ ഒന്നു വ്യക്തമാകും. ഒരു സന്പൂർണ യുദ്ധത്തിനു തുടക്കമിടാതിരിക്കാൻ ഇന്ത്യ ഏറെ ശ്രദ്ധിച്ചു. പാക്കിസ്ഥാനിലെ സൈനികലക്ഷ്യങ്ങളോ സിവിലിയൻ ലക്ഷ്യങ്ങളോ ആക്രമിച്ചില്ല. ഭീകരതാവളം എന്നു നമ്മൾ കരുതുന്ന സ്ഥലത്തു മാത്രമാണ് ബോംബിട്ടത്. അവിടെ വലിയ ക്യാന്പുണ്ടായിരുന്നതിന്റെയോ ആൾനാശം വന്നതിന്റെയോ സൂചനയില്ലെന്നു സ്ഥലം സന്ദർശിച്ചെന്ന് അവകാശപ്പെട്ട അൽജസീറ ലേഖകൻ റിപ്പോർട്ട് ചെയ്തു. റോയിട്ടേഴ്സ് ലേഖകൻ നാട്ടുകാരെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്തതും അതുതന്നെ.
അതിരു കടന്നില്ല
ഇന്ത്യ-പാക് അതിർത്തി കടന്നുപോയതായി ഇന്ത്യ അവകാശപ്പെട്ടില്ല. പാക്കിസ്ഥാൻ അങ്ങനെ ആരോപിച്ചുമില്ല. നിയന്ത്രണരേഖ മറികടന്നു എന്നു മാത്രമാണ് പാക് സേനകളുടെ വക്താവ് മേജർ ജനറൽ അസിഫ് ഗഫൂർ ട്വീറ്റ് ചെയ്തത്. പാക് മാധ്യമങ്ങളും അതേ പറഞ്ഞുള്ളൂ.
എന്നാൽ പാക് വിമാനങ്ങൾ ജമ്മു-കാഷ്മീരിലെ നിയന്ത്രണരേഖ ലംഘിച്ചെന്ന് ഇന്ത്യ പറഞ്ഞിട്ടുണ്ട്.
ഇവിടെയാണു സൈനികേതര ആക്രമണം എന്നതിന്റെ പ്രസക്തി. പാക്കിസ്ഥാനുള്ളിൽ ഭീകരതാവളം എന്നു കരുതിയ സ്ഥലത്ത് ബോംബിട്ടു. പാക് സൈനിക സ്ഥാപനങ്ങളോ സിവിലിയൻ സ്ഥാപനങ്ങളോ വസ്തുവകകളോ നശിപ്പിച്ചില്ല. ആളപായവും വരുത്തിയില്ല. ഇന്ത്യ നടത്തിയതു നിയമപരമായി സാധുവായ ഒരു നടപടിയാണെന്നു ചുരുക്കം.
ബോംബ് കുന്നിൻ ചെരിവിൽ
പാക് അധീന കാഷ്മീരിനോടു തൊട്ടുചേർന്നാണ് ബാലാകോട്ട്. ഉത്തര അക്ഷാംശം 34.5482 ഡിഗ്രിയും പൂർവരേഖാംശം 73.3532 ഡിഗ്രിയും ചേരുന്ന പട്ടണം. യഥാർഥ പാക് അതിർത്തിയോടു വളരെ അടുത്താണിത്. പാക് ആകാശത്തു കടക്കാതെ വിമാനങ്ങൾക്കു ബോംബിടാൻ പറ്റുന്നത്ര അകലം മാത്രം.
ഇന്ത്യയുടെ സൈനികേതര ആക്രമണത്തെ പരാജയപ്പെട്ട ദൗത്യമെന്നാണു പാക്കിസ്ഥാൻ വിശേഷിപ്പിച്ചത്. ആളില്ലാത്ത കുന്നിൻചെരിവിലാണു ബോംബുകൾ വീണതെന്ന് അവർ പറയുന്നു. ബോംബ് വീണ പ്രദേശത്ത് റോയിട്ടേഴ്സ് ലേഖകൻ ചെന്നിട്ട് കൈക്ക് പരിക്കേറ്റ ഒരു നൂറൽ ഷായെ കണ്ടു. അഞ്ഞൂറിൽത്താഴെ ആൾക്കാരുള്ള ആ ഗ്രാമത്തിൽ മറ്റാർക്കും ഒന്നും പറ്റിയിട്ടില്ലത്രേ. സമീപത്തുള്ള ജബയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പരിക്കേറ്റവരോ മരിച്ചവരോ ആയ ആരെപ്പറ്റിയും അറിവില്ല.
2005-ലെ ഭൂകന്പത്തിനു ശേഷം പുനർനിർമിച്ച ബാലാകോട്ട് പട്ടണത്തിലെ താലൂക്ക് ആശുപത്രിയിലും പരിക്കേറ്റവർ ചെന്നിട്ടില്ല. ജയ്ഷ് ഇ മുഹമ്മദ് ഭീകരർ കുറേവർഷം മുന്പ് ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നു. അവർക്ക് ഒരു മതപാഠശാല (മദ്രസ) ഉണ്ടായിരുന്നു. ബോംബ് വീണിടത്തുനിന്ന് ഒരു കിലോമീറ്റർ മാറിയായിരുന്നു തലീം ഉൽ ഖുറാൻ മദ്രസ. മദ്രസയും ചുറ്റുമുള്ള മരങ്ങളും കേടുപാടില്ലാതെ നിൽക്കുന്നതായി റോയിട്ടേഴ്സ് പറയുന്നു.
പുൽവാമ മുതൽ വാഗ വരെ
ഫെബ്രുവരി 14: പുൽവാമയിൽ ഭീകരൻ ഓടിച്ച മാരുതി ഈകോ സിആർപിഎഫ് വാഹനവ്യൂഹത്തിൽ ഇടിച്ചുകയറ്റി. 40 ജവാന്മാർക്കു വീരമൃത്യു.
ഫെബ്രുവരി 26: പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ വ്യോമസേന പുലർച്ചെ കടന്നുചെന്നു. നിയന്ത്രണരേഖയിൽനിന്ന് 50 കിലോമീറ്റർ അകലെ ബാലാകോട്ട് ഭീകര പരിശീലനകേന്ദ്രം തകർത്തു. 350 പേർ മരിച്ചെന്നു കണക്കാക്കുന്നു. വിമാനങ്ങൾ നിരപായം തിരിച്ചെത്തി. മുസാഫറാബാദ്, ചകോഠി എന്നിവിടങ്ങളിലും ഭീകരക്യാന്പുകളിൽ ബോംബിട്ടു.
ഫെബ്രുവരി 27: പകൽ 10.30-ന് പാക് വ്യോമസേനാ വിമാനങ്ങൾ ഇന്ത്യ വ്യോമാതിർത്തിയിൽ പ്രവേശിച്ചു ബോംബിട്ടു. ഇന്ത്യൻ വ്യോമസേന തിരിച്ചടിച്ചു. ഒരു പാക് എഫ് 16 വിമാനം തകർത്തു. ഇന്ത്യയുടെ മിഗ് 21 വിമാനവും തകർന്നു. പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദൻ പാക് പിടിയിൽ. ഇന്ത്യയുടെ ഒരു എംഐ 17 ഹെലികോപ്ടർ ബഡ്ഗാമിൽ തകർന്ന് ആറു പൈലറ്റുമാർ കൊല്ലപ്പെട്ടു.
ഫെബ്രുവരി 28: നയതന്ത്ര ശ്രമങ്ങൾ ഊർജിതം. സൗദി അംബാസഡർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. സൗദി രാജാവിന്റെ ദൂതൻ പാക് പ്രധാനമന്ത്രിയെ കണ്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടും വിദേശകാര്യ സെക്രട്ടറി ഗോഖലെയോടും സംസാരിച്ചു. ചൈനയിൽ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് ചൈനീസ്, റഷ്യൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി. വൈകുന്നേരത്തോടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രഖ്യാപനം. വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയയ്ക്കും. ഉപാധികൾ ഇല്ല. എങ്കിലും ഇന്ത്യ ചർച്ചയ്ക്കു തയാറാകണമെന്ന് ഇമ്രാൻ അഭ്യർഥിച്ചു. വിട്ടയയ്ക്കൽ ജനീവ കൺവൻഷൻ പ്രകാരമെന്നു മാത്രം വിശേഷിപ്പിച്ച് ഇന്ത്യ. നിയന്ത്രണരേഖയിൽ പാക് വെടിവയ്പ് തുടർന്നു. ഒരു സ്ത്രീ വെടിയേറ്റു മരിച്ചു.
മാർച്ച് 1: വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ലാഹോർ വഴി വാഗായിൽ എത്തിച്ച് ഇന്ത്യക്കു കൈമാറി.
സൈനികേതര ആക്രമണം: അർഥവും പ്രസക്തിയും
12:31 AM Mar 02, 2019 | Deepika.com