ഉള്ളതു പറഞ്ഞാൽ/കെ.ഗോപാലകൃഷ്ണൻ
സൂക്ഷിക്കുക, നിങ്ങളുടെ ദേശഭക്തി പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അധികാരികളോ അന്വേഷണാത്മക റിപ്പോർട്ടുകൾ തയാറാക്കുന്ന പത്രപ്രവർത്തകരോ അല്ല നിങ്ങളെ നിരീക്ഷിക്കുന്നത്. സസ്പെൻസ് നീട്ടുന്നില്ല. ഓരോ ദിവസവും അന്തിച്ചർച്ചയ്ക്കു വിഷയം കണ്ടെത്താൻ പാടുപെടുന്ന ടിവി ആങ്കർമാരാണ് നിങ്ങളുടെ ദേശഭക്തി അളക്കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളിലെ വെടിക്കെട്ടുകളുടെ ശബ്ദത്തെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ് അവരുടെ ചർച്ചകളിലെ ശബ്ദഘോഷം. ഒന്നും കേൾക്കാത്ത വിധം ഉച്ചത്തിൽ ചർച്ച കൊഴുക്കുന്പോൾ അവരുടെ ചാനലിനു മികച്ച റേറ്റിംഗ് ലഭിക്കുന്നു.
സർക്കാരിനോടുള്ള കൂറിൽ ദൂരദർശനെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണു ചിലരുടെ പ്രകടനം. ദിവസം മുഴുവൻ ബ്രേക്കിംഗ് ന്യൂസുകൾ കാട്ടുന്ന അവർ പ്രൈംടൈമിൽ പ്രത്യേക വെളിപ്പെടുത്തലുകളും നടത്തുന്നു.
കാര്യത്തിലേക്കു വരാം. ഈ ദിവസങ്ങളിൽ ദേശീയ ചാനലുകളെന്നു പറയുന്ന ചില ചാനലുകൾ ഒരു വിഷയം എടുത്തിട്ടുണ്ട്- ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിൽ പങ്കെടുത്തു പാക്കിസ്ഥാനെ നേരിടണോ? ദക്ഷിണേഷ്യയിലെ അയൽക്കാരും ശത്രുക്കളുമായ ഈ രണ്ടു രാജ്യങ്ങൾ തമ്മിൽ ഒരു ഏറ്റുമുട്ടലിനു തിരികൊളുത്തുന്നതിൽ പരാജയപ്പെട്ട ഈ ദേശീയതല വിദഗ്ധർ ഇപ്പോൾ ലോകകപ്പ് ക്രിക്കറ്റിന്റെ പേരിൽ രാജ്യത്തു ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയാണ്. ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ കളിക്കണോ എന്നതാണ് അവരുടെ ചോദ്യം.
പതിവുപോലെ ഈ ചർച്ചയിലും പ്രമുഖരുടെ പ്രതികരണം അവർ തേടുന്നു. പ്രതികരണം തങ്ങൾ ആഗ്രഹിക്കുന്നതുപോലെയല്ലെങ്കിൽ ആങ്കർമാർ തനിസ്വഭാവം പുറത്തെടുക്കും. പലപ്പോഴും യഥാർഥ ചർച്ച നടക്കാറില്ല. തങ്ങൾ ആഗ്രഹിക്കാത്ത പ്രതികരണം വരുന്പോഴൊക്കെ ആങ്കർമാർ ഇടയ്ക്കുകയറി അതു തടസപ്പെടുത്തുകയും തങ്ങളുടെ അഭിപ്രായങ്ങൾ മറ്റുള്ളവരുടെ വായിൽ തിരുകാൻ ശ്രമിക്കുകയും ചെയ്യും. അല്ലെങ്കിൽ തങ്ങൾക്കിഷ്ടപ്പെട്ട അഭിപ്രായം പറയുന്നയാൾക്ക് അവസരം കൊടുക്കും. ജനാധിപത്യപരമെന്നു വിശേഷിപ്പിക്കുന്ന ചർച്ചകൾ നടക്കുന്നത് ഇങ്ങനെയാണ്!
പുൽവാമ ദുരന്തത്തിന്റെ ചൂടും പൊടിപടലങ്ങളും പതുക്കെ കെട്ടടങ്ങാൻ തുടങ്ങിയപ്പോഴാണു ക്രിക്കറ്റ് പ്രശ്നം ഉയർത്തിക്കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഐക്കണായ സച്ചിൻ തെണ്ടുൽക്കർ ഇന്ത്യ ലോകകപ്പിൽ പങ്കെടുക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ ഒരു ചാനൽ ആങ്കർ അദ്ദേഹത്തെ വാക്കുകൾകൊണ്ടു പ്രഹരിക്കാനൊരുങ്ങി. എന്തൊരു കഷ്ടമാണ് ഇന്നത്തെ സ്ഥിതി! ക്രിക്കറ്റിനെ സംബന്ധിക്കുന്ന ഒരു വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞതിനു സച്ചിൻ തെണ്ടുൽക്കർപോലും വിമർശിക്കപ്പെടുന്നു!
ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിൽ പങ്കെടുക്കണമെന്ന് ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ അയാളുടെ ദേശാഭിമാനം ചോദ്യംചെയ്യപ്പെടും. മുതിർന്ന നേതാക്കൾക്കും വളരെ ആദരിക്കപ്പെടുന്ന എഴുത്തുകാർക്കും കലാകാരന്മാർക്കുമൊക്കെ ഈ ചാനൽ ആങ്കർമാർ ദേശഭക്തി സർട്ടിഫിക്കറ്റുകൾ നല്കുന്നു. എതിരഭിപ്രായം പറയുന്ന ആരെയും അവർ വെറുതെവിടില്ല. ദൃശ്യമാധ്യമങ്ങളിൽ നടക്കുന്ന പല ചർച്ചകളിലും അഭിപ്രായസ്വാതന്ത്ര്യം കിട്ടാക്കനിയാണ്.
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ കളിക്കുമെന്നു വിചാരിക്കുക. പാക്കിസ്ഥാനെ തോല്പിക്കാൻ ഇന്ത്യക്കു കഴിയുമെങ്കിൽ നമ്മുടെ മെരിറ്റ് തെളിയിക്കാൻ അതല്ലേ ഏറ്റവും നല്ല മാർഗം? അതെങ്ങനെ പാക്കിസ്ഥാനെ അനുകൂലിക്കലാവും. പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനാണു നമ്മുടെ സർക്കാർ തന്നെ ആഗ്രഹിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ഒരു അഭിപ്രായം രൂപീകരിക്കാൻ സർക്കാരിനെ നാം അനുവദിക്കണം. ലോകകപ്പ് ക്രിക്കറ്റിൽ കളിക്കുന്നത് ഒരു ഇന്ത്യാവിരുദ്ധ നടപടിയായി വ്യാഖ്യാനിക്കരുത്.
മാധ്യമങ്ങളുടെ, പ്രത്യേകിച്ച് ഇലക്ട്രോണിക് മാധ്യമങ്ങളുടെ, പക്ഷപാതപരമായ പെരുമാറ്റം സ്വന്തമായ അഭിപ്രായം പ്രകടിപ്പിക്കുന്നതിൽനിന്നു പലരെയും പിന്തിരിപ്പിക്കുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണു ബിസിസിഐ. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി പറയുന്നതും അങ്ങനെയാണ്.
സ്പോർട്സിനെ രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്തേണ്ടതല്ലേ എന്ന പഴയ ചോദ്യത്തിലേക്ക് ഇതു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. പലരാകുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാം. ഒരു സ്വതന്ത്ര സമൂഹം പ്രവർത്തിക്കുന്നത് അങ്ങനെയാണ്. വ്യത്യസ്ത അഭിപ്രായം പുലർത്തുന്പോഴും മറ്റുള്ളവരുടെ വീക്ഷണത്തെ മാനിക്കുക എന്ന തത്ത്വം ഇന്ന് അസഹിഷ്ണുതയ്ക്കും ധാർഷ്ഠ്യത്തിനും വഴിമാറിയിരിക്കുന്നു. ഈ പ്രതിഭാസത്തിൽ അധികാരികൾക്ക് ഒന്നും ചെയ്യാനില്ല എന്നതു നാം വിസ്മരിക്കരുത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ വക്താക്കൾ എന്നു പറയുന്നവരാണ് ഈ വൃത്തികെട്ട കളിയിൽ ഏർപ്പെട്ടിരിക്കുന്നത്. ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ വേണ്ടി സ്വാതന്ത്ര്യത്തെ ബലികഴിക്കുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുത വർധിപ്പിക്കാനാണോ അതോ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനു സഹായിക്കാനാണോ മാധ്യമങ്ങൾ ശ്രമിക്കേണ്ടത് എന്നൊരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്. കേന്ദ്രസർക്കാർപോലും വളരെ സൂക്ഷിച്ചാണു നീങ്ങുന്നത്. ഇന്ത്യയുടെ നിലപാടിനോടു യോജിക്കുന്ന ലോകനേതാക്കളുമായി ചർച്ച നടത്തി, അതിർത്തികടന്നുള്ള ഭീകരപ്രവർത്തനത്തിന് ഒരു പരിഹാരമുണ്ടാക്കാനാണു സർക്കാർ ശ്രമിക്കുന്നത്. സ്പോർട്സ്, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ മേഖലകളിലേക്കും ഏറ്റുമുട്ടൽ വ്യാപിപ്പിക്കുന്നത് സ്ഥിതിവിശേഷം കൂടുതൽ മോശമാക്കാനേ ഉപകരിക്കൂ. ദേശീയതയുടെ പേരുപറഞ്ഞ് വികാരങ്ങൾ ആളിക്കത്തിക്കുന്നത് ഇന്ത്യൻ താത്പര്യങ്ങൾക്കു ഗുണകരമല്ല.
പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരത ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിനുള്ള മാർഗങ്ങൾ ആലോചിക്കുകയാണു സർക്കാർ. നയതന്ത്ര കൂടിയാലോചനകൾ തുടങ്ങിക്കഴിഞ്ഞു. ഭീകരപ്രവർത്തനത്തെ രാജ്യത്തിനകത്തു തടയുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഭീകരപ്രവർത്തനത്തിന് രാജ്യത്ത് ഒരു പിന്തുണയും ലഭിക്കുന്നില്ല എന്നുറപ്പു വരുത്തുന്ന രീതിയിലുള്ള ശക്തമായ നടപടികളാണു വേണ്ടത്. പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസികളുടെ പ്രവർത്തനങ്ങളും തെറ്റായ പ്രചാരണങ്ങളിലൂടെ ഇന്ത്യൻ യുവാക്കളുടെ മസ്തിഷ്കപ്രക്ഷാളനം നടത്തുന്ന പാക് ചാരസംഘടന ഐഎസ്ഐയുടെ പ്രവർത്തനങ്ങളും അവസാനിപ്പിക്കണം. ഏതാനും ഭീകരസംഘടനകളെ കഴിഞ്ഞ കുറെ ദിവസങ്ങൾകൊണ്ടു തകർക്കാൻ കഴിഞ്ഞതു സൂചിപ്പിക്കുന്നതു സർക്കാരിന്റെ ശ്രമങ്ങൾ ഫലം കാണുന്നെന്നാണ്. ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കാമെന്നു സൗദി അറേബ്യ പോലുള്ള രാജ്യങ്ങളുടെ വാഗ്ദാനം ഭീകരസംഘങ്ങളെ തകർക്കുന്ന കാര്യത്തിൽ കൂടുതൽ സഹായകരമാവും.
ഈ പശ്ചാത്തലത്തിലാണ് ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ പങ്കെടുക്കണോ എന്ന കാര്യം സർക്കാരിന്റെ തീരുമാനത്തിനു ബിസിസിഐ വിട്ടിരിക്കുന്നത്. ലോകകപ്പിൽ പങ്കെടുക്കുന്നത് ഒരുതരത്തിലും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതല്ല. ക്രിക്കറ്റ് കളിച്ചതുകൊണ്ട് ഒരു ഭീകരൻകൂടി ഉണ്ടാവുകയോ ഭീകരസംഘടനകൾക്കു കൂടുതൽ സഹായം കിട്ടുകയോ ചെയ്യുന്നില്ല. ഇന്ത്യൻ കളിക്കാരുടെ സുരക്ഷ, മറ്റൊരു വിഷയമാണ്. അക്കാര്യം സംഘാടകരും ആതിഥേയ രാജ്യവും നോക്കണം. ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ കളിക്കുന്നതു രാജ്യത്തിന്റെ താത്പര്യങ്ങളെയും സുരക്ഷയെയും ഏതെങ്കിലും വിധത്തിൽ ബാധിക്കുന്നുണ്ടോ എന്നാണു സർക്കാർ നോക്കേണ്ടത്.
ഏതെങ്കിലും അഭിപ്രായം പറയുകയോ വച്ചുപുലർത്തുകയോ ചെയ്യുന്നതിന്റെ പേരിൽ ഒരു ഇന്ത്യക്കാരന്റെയും ദേശഭക്തിയെ ചോദ്യംചെയ്യുന്നതു ശരിയല്ല. രാജ്യം ബുദ്ധിമുട്ടുള്ള ഒരു സ്ഥിതിവിശേഷത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്പോൾ ദേശഭക്തിയുടെ സ്വയംപ്രഖ്യാപിത ജഡ്ജിമാർ നിയന്ത്രണം പാലിക്കണം. കർണകഠോര ശബ്ദത്തിലുള്ള ചർച്ചകൾ ടെലിവിഷനിൽനിന്നു മറ്റു മാധ്യമങ്ങളിലേക്കു പോകാൻ പലരെയും പ്രേരിപ്പിക്കുന്നുണ്ട്. ഇത്തരം ചാനൽചർച്ചകൾ നടത്തുന്നവരുടെ രാഷ്ട്രീയ ബന്ധങ്ങളും താത്പര്യങ്ങളുമൊക്കെ ഇന്നു പ്രേക്ഷകർക്കു നന്നായറിയാം. ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെടുന്ന അതിഥികൾ പലരും സ്വന്തം അഭിപ്രായം പറയാൻ അവസരം കിട്ടാതെയും ആങ്കർമാരാൽ അവഹേളിക്കപ്പെട്ടുമാണു മടങ്ങുന്നത്.
ദേശഭക്തി ചോദ്യംചെയ്യപ്പെടുന്നു, ക്രിക്കറ്റിന്റെ പേരിലും
10:59 PM Feb 24, 2019 | Deepika.com