ഒളിപ്പോരിന്റെ കാണാപ്പുറങ്ങൾ-5 / സി.കെ. കുര്യാച്ചൻ
മോദി ഭരണത്തിൽ ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം വെല്ലുവിളികൾ നേരിടുന്നുവെന്നതു കേവലം പ്രതിപക്ഷ ആരോപണം മാത്രമല്ല. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ആര്‍എസ്എഫ്) എന്ന സംഘടന മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ ലോക റാങ്ക് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞവർഷം 138 ആണ്. 136 ആയിരുന്നത് 138ലേക്കു പിന്തള്ളപ്പെടുകയായിരുന്നു.
പലവിധത്തിലാണു മാധ്യമങ്ങളുടെമേൽ സമ്മർദം ചെലുത്തുന്നത്. പ്രാദേശികതലത്തിൽ സംഘ്പരിവാർ സംഘടനകൾ ഭീഷണിയും സമ്മർദവും കൊലപാതകവും വരെ നടത്തുമ്പോൾ സർക്കാർ സംവിധാനങ്ങൾ നിരീക്ഷണവും പ്രലോഭനവും സമ്മർദവും മാത്രമല്ല കേസെടുക്കലും ജയിലിലടയ്ക്കലും വരെയാണു നടത്തുന്നത്.
നവമാധ്യമങ്ങളടക്കം എല്ലാത്തരം മാധ്യമങ്ങളുടേയും നിർലോഭമായ പിന്തുണ ആർജിച്ചുകൊണ്ടായിരുന്നു 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. പിന്നീടുണ്ടായ വിജയങ്ങൾക്കുപിന്നിലും മാധ്യമങ്ങളുടെ പങ്ക് വലുതായിരുന്നു. അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളെയെല്ലാം കൂടെനിർത്താൻ മോദിയും കൂട്ടരും പ്രത്യേകം ശ്രദ്ധിച്ചുപോന്നു. അതിനിടെ റിലയൻസ് പോലുള്ള വൻകിടക്കാരും രംഗത്തെത്തി. ബിസിനസിന് പ്രാധാന്യം കൊടുക്കുന്ന വൻകിട ഗ്രൂപ്പുകൾ ഭരണകക്ഷിയോടു ചേർന്നുനിൽക്കാൻ താത്പര്യപ്പെട്ടു. ഇതിനിടയിലും ചില ഒറ്റപ്പെട്ടവർ കണ്ണിലെ കരടായി നിലനിൽക്കുന്നുണ്ട്.
ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സമൂഹമാധ്യമങ്ങളുടെ സാധ്യത പരമാവധി മുതലെടുക്കാൻ മോദിക്കു കഴിഞ്ഞിരുന്നു. രാഹുൽ ഗാന്ധിയാകട്ടെ 2015ൽ മാത്രമാണ് ട്വിറ്ററിൽ വന്നുതുടങ്ങിയത്. എന്നാൽ, ചുരുങ്ങിയകാലംകൊണ്ടുതന്നെ രാഹുൽ ശ്രദ്ധിക്കപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പു വിജയത്തിനായി എല്ലാത്തരം മാധ്യമങ്ങളേയും ഉപയോഗപ്പെടുത്താനാണ് ഇരുപക്ഷവും പരിശ്രമിക്കുന്നത്. അതിനിടെ സമൂഹമാധ്യമങ്ങളിൽനിന്നടക്കം തിരിച്ചടിയുണ്ടാകുന്നതിൽ ബിജെപി നേതൃത്വം അസ്വസ്ഥരാണ്. പാർലമെന്ററി സമിതിയെ ഉപയോഗിച്ചാണ് ഇവയെ ഒതുക്കാൻ നീക്കം നടക്കുന്നത്.
അധികമായാൽ അമൃതും വിഷം
എന്തും അധികമായാൽ ആപത്താണെന്ന പഴഞ്ചൊല്ലു പോലായിരിക്കുന്നു ബിജെപിക്ക് സമൂഹമാധ്യമങ്ങൾ. നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ടിന്റെ അവസ്ഥതന്നെ ഉദാഹരണം. 4.03 കോടി പേരായിരുന്നു മോദിയെ ട്വിറ്ററിൽ പിന്തുടർന്നിരുന്നത്. എന്നാൽ, ട്വിറ്റർ നടത്തിയ ഓഡിറ്റിംഗിൽ ഇതിൽ അറുപതുശതമാനവും അതായത് 2,45,56,084 അക്കൗണ്ടുകളും വ്യാജമാണെന്നു കണ്ടെത്തി. 1,60,32,485 അക്കൗണ്ടുകൾ മാത്രമാണ് യഥാർഥത്തിലുള്ളത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് ലക്ഷക്കണക്കിന് അക്കൗണ്ടുകൾ അപ്രത്യക്ഷമായി. 2018 ജൂണില്‍ മാത്രം മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നു മൂന്നു ലക്ഷം പേരാണ് അപ്രത്യക്ഷരായത്.
ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്റെ പഠന പ്രകാരം 2014 മുതല്‍ 2019വരെ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവർമാർ നഷ്ടം സംഭവിച്ച രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദിയാണ്. ഈ പഠനത്തില്‍ ഇന്ത്യയിലെ 925 രാഷ്ട്രീയ നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പഠന വിധേയമാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ 20,000 ഫോളോവേഴ്സാണ് ഇല്ലാതായത്.
അതിനിടെ ട്വിറ്റർ ബിജെപി പ്രചരണങ്ങളെ ഒതുക്കുന്നുവെന്നും ബിജെപി വിരുദ്ധ വാര്‍ത്തകള്‍ക്ക് പ്രചാരം നല്‍കുന്നുവെന്നും പരാതിയുയർന്നു. ബിജെപി വിരുദ്ധ ഹാഷ് ടാഗുകൾ ദിവസേന ട്വിറ്ററിൽ ട്രെൻഡാകുന്നതു പാർട്ടി നേതൃത്വത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി. കൂടാതെ അധിക്ഷേപകരമായ ഉള്ളടക്കം പ്രചരിപ്പിച്ചതായി ചൂണ്ടിക്കാട്ടി നിരവധി സംഘ്പരിവാർ അനുകൂല അക്കൗണ്ടുകൾ ട്വിറ്റർ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ട്വിറ്റർ അക്കൗണ്ടുകളിൽ അനുകൂലികൾ സ്വന്തം നിലയിൽ നടത്തുന്ന സർവേകൾപോലും തിരിച്ചടിയാകുന്നതും ബിജെപി ഐടി സെൽ ഗൗരവത്തോടെ കാണുന്നു.
ബിജെപിയെ പിന്തുണയ്ക്കുന്ന ടൈംസ് നൗ ചാനൽ ജനുവരി 19ന് നടത്തിയ സർവേഫലം ഞെട്ടിക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പിന് 90 ദിവസം മാത്രം ബാക്കിനിൽക്കെ മോദി സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായമെന്ത് എന്ന ചോദ്യത്തിന് സർക്കാരിനെതിരായി വോട്ട് ചെയ്തത് 85 ശതമാനം പേരായിരുന്നു. ഇതേ ചാനൽ ഫെബ്രുവരി എട്ടിന് രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള അഭിപ്രായമെന്ത് എന്നു ചോദിച്ചപ്പോൾ 64 ശതമാനം പേർ രാഹുലിനെ മികച്ചതെന്നു രേഖപ്പെടുത്തി. മോദി ഭരണത്തെ വാനോളം പുകഴ്ത്തുവന്ന റിപ്പബ്ലിക് ചാനലിനും അടികിട്ടി. മോദിയുടെ 55 മാസത്തെ ഭരണം കോൺഗ്രസിന്റെ 55 വർഷത്തെ ഭരണത്തേക്കാൾ മികതച്ചതാണോ എന്ന ചോദ്യത്തിന് 56 ശതമാനം പേരും അല്ല എന്നാണു മറുപടി നൽകിയത്.
ഇത്തരത്തിൽ തിരിച്ചടികൾ കനത്തതോടെയാണ് ട്വിറ്ററിനെ വരുതിയിലാക്കനുള്ള പദ്ധതി തയാറാക്കിയത്. സമൂഹമാധ്യമങ്ങളിലെ വ്യക്തികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ടു വിവര സാങ്കേതിക വകുപ്പ് രൂപം നല്‍കിയിട്ടുള്ള പാര്‍ലമെന്ററി സമിതിയാണ് ഇതിനായി രംഗത്തിറങ്ങിയിരിക്കുന്നത്. ബിജെപി എംപി അനുരാഗ് ഠാക്കൂറാണ് ഈ സമിതിയുടെ അധ്യക്ഷൻ. ഇന്ത്യയില്‍ സമൂഹമാധ്യമങ്ങളിലെ വ്യക്തികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന വിധത്തില്‍ ഇടപെടലുകള്‍ നടക്കുന്നെന്ന പരാതിയില്‍ വിശദീകരണം നല്‍കണമെന്നു ട്വിറ്റര്‍ കമ്പനിയോട് സമിതി ആവശ്യപ്പെട്ടു. സിഇഒ ജാക്ക് ഡോര്‍സെ നേരിട്ട് ഹാജരാകണമെന്നും സമിതി നിബന്ധനവച്ചു.
വരുതിയിലാകാതെ ട്വിറ്റർ
കേന്ദ്രസർക്കാരിൽനിന്ന് ആരോപണങ്ങൾ ഉയർന്നപ്പോൾത്തന്നെ ട്വിറ്റർ നിഷേധിച്ചു. ഒരു തരത്തിലുള്ള രാഷ്ട്രീയ താത്പര്യങ്ങളുടേയും അടിസ്ഥാനത്തിലല്ല കമ്പനിയുടെ നയങ്ങള്‍ക്കു രൂപം നല്‍കിയിരിക്കുന്നത് എന്നാണ് ട്വിറ്റര്‍ ഗ്ലോബല്‍ പബ്ലിക് പോളിസി മേധാവി കോളിന് ക്രോവെല് പ്രതികരിച്ചത്. ഇന്ത്യയിലെ ജീവനക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നില്ല. സമൂഹമാധ്യമങ്ങള്‍ക്കു തെറ്റുപറ്റാം. എന്നാല്‍, അതു രാഷ്ട്രീയ ഉദ്ദേശ്യത്തോടുകൂടിയുള്ളതല്ല. സാധാരണ മനുഷ്യര്‍ക്കു പറ്റാവുന്ന പിഴവ് മാത്രമാണ്. ട്വിറ്ററിലെ ട്രെന്ഡിംഗിനെതിരെയുള്ള ആരോപണങ്ങള്‍ പലതും അടിസ്ഥാനരഹിതമാണെന്നും ക്രോവെല് വിശദീകരിച്ചു.
തുടർന്നാണു ബിജെപി- സംഘപരിവാര്‍ ആരോപണങ്ങളുടെ പേരില്‍ പാര്‍ലമെന്ററി കമ്മിറ്റിക്കു മുന്നില്‍ ഹാജരാകേണ്ടതില്ലെന്നു ട്വിറ്റര്‍ സിഇഒയും ഉന്നത ഉദ്യോഗസ്ഥരും നിലപാടെടുത്തത്. സിഇഒയും അദ്ദേഹത്തിനൊപ്പം മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും സമിതിക്കുമുമ്പാകെ എത്തണം എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ഇക്കഴിഞ്ഞ ഏഴിനു തീരുമാനിച്ചിരുന്ന സമിതി യോഗം 11 ലേക്കു മാറ്റിയതു ട്വിറ്റര്‍ സിഇഒ നേരിട്ടു ഹാജരാകാന്‍ വേണ്ടിയായിരുന്നു. എന്നാൽ, ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ എത്തിച്ചേരാന്‍ കഴിയില്ലെന്നാണു ട്വിറ്റര്‍ നല്കുന്ന വിശദീകരണം. മാത്രമല്ല ബിജെപി പ്രചാരണങ്ങളെ ഒതുക്കുന്നുവെന്നും ബിജെപി വിരുദ്ധ വാര്‍ത്തകള്‍ക്ക് പ്രചാരം നല്‍കുന്നുവെന്ന ആരോപണങ്ങള്‍ക്കു കഴിഞ്ഞ ദിവസം തന്നെ മറുപടി നല്‍കിയിരുന്നുവെന്നും അതിനാല്‍ ഹാജരാകേണ്ട കാര്യമില്ലെന്നുമാണ് ട്വിറ്റര്‍ നിലപാട്. എന്നാൽ, സർക്കാർ പിന്നോട്ടില്ലെന്നാണ് തുടർനടപടികൾ വ്യക്തമാക്കുന്നത്. 25ന് സിഇഒയും ഉന്നത ഉദ്യോഗസ്ഥരും നേരിട്ട് ഹാജരാകണമെന്നാണ് ഒടുവിൽ നൽകിയിരിക്കുന്ന അറിയിപ്പ്.
ഫേസ്ബുക്ക്, വാട്സ് ആപ്പ് കമ്പനികളേയും വിളിച്ചുവരുത്താൻ സമിതി നീക്കം നടത്തുന്നുണ്ട്. വാട്സ് ആപ്പിൽ ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്ന എൻഡ് ടു എൻഡ് ഇൻക്രിപ്ഷൻ നയം ഭേദഗതി ചെയ്യണമെന്നു സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ, വാട്സ് ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.
കഴുകൻകണ്ണുകൾ നൂറുകണക്കിന്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും രാജ്യത്തെ ടെലിവിഷൻ ചാനലുകൾ നൽകുന്ന കവറേജ് അനുനിമിഷം നിരീക്ഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥരുടെ 200 അംഗസേനയാണ് പ്രവർത്തിക്കുന്നത് എന്ന് ‘ദ വയർ’ എന്ന ഓൺലൈൻ പോർട്ടൽ കഴിഞ്ഞ ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂഡൽഹിയിൽ സിബിഐ ആസ്ഥാനത്തിനു സമീപമുള്ള സൂച്നാ ഭവന്റെ പത്താം നിലയിലാണ് ഈ യുദ്ധമുറി. രാജ്യത്തെ മുഴുവൻ വാർത്താ ചാനലുകളും ഇവരുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരേ സമൂഹ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് മണിപ്പൂരിലെ പ്രാദേശിക ചാനലിലെ മാധ്യമപ്രവര്‍ത്തകനായ കിഷോര്‍ ചന്ദ്രയെ ഒരുവര്‍ഷത്തെ തടവിനാണു ശിക്ഷിച്ചിരിക്കുന്നത്. ദേശസുരക്ഷാ നിയമപ്രകാരമാണ് ശിക്ഷ.
ഹിന്ദുസ്ഥാന്‍ ടൈംസ് പത്രാധിപര്‍ ബോബി ഘോഷിനെ പൊടുന്നനെ പുറത്താക്കിയതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മര്‍ദമാണെന്ന ആരോപണവും ശക്തമാണ്. ടൈംസ് ഉടമ ശോഭന ഭാരതിയയും മോദിയും കൂടിക്കാഴ്ച നടത്തിയതിനുശേഷമാണു ബോബി ഘോഷിനെതിരേ നടപടിയുണ്ടായത് എന്നാണു വിമർശമനുയർന്നത്.
ടൈംസ് തുടങ്ങിവച്ച ഹേറ്റ് ട്രാക്കര്‍ വെബ്സൈറ്റാണു വില്ലനായത്. ഇന്ത്യയിലെ വംശീയമായ ദുഷ്പ്രചാരണം രേഖപ്പെടുത്തുന്ന വെബ്സൈറ്റാണ് ഹേറ്റ് ട്രാക്കര്‍. അതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അക്രമ സംഭവങ്ങളില്‍ ബഹുഭൂരിഭാഗവും ഹിന്ദുത്വ സംഘടനകള്‍ നടത്തിയതാണ്. ഘോഷ് പുറത്തായതിനുശേഷം ടൈംസ് ഹേറ്റ് ട്രാക്കറിന്റെ പ്രവര്‍ത്തനം മരവിപ്പിക്കുകയും ചെയ്തു.
ഇത്തരത്തിൽ മാധ്യമങ്ങളെ വരുതിയിലാക്കിയും അനുനയപ്പെടാത്തവരെ ഒതുക്കിയും വിമർശനങ്ങളെ മറികടക്കാമെന്നാണു ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്. വിജയവഴിയിലേക്കുള്ള കുറുക്കുവഴിയായാണു മാധ്യമയുദ്ധത്തെ കാണുന്നത് എന്നുവേണം കരുതാൻ.
തിരിച്ചടി തടയാൻ മാധ്യമയുദ്ധം
12:39 AM Feb 23, 2019 | Deepika.com