ഒളിപ്പോരിന്റെ കാണാപ്പുറങ്ങള്‍-4 / സി.കെ. കുര്യാച്ചൻ
മൂന്നു പതിറ്റാണ്ടിനു ശേഷം 2014ൽ ഒറ്റയ്ക്കു കേവലഭൂരിപക്ഷം നേടിയ ബിജെപിയുടെ നേതാവായി നരേന്ദ്ര മോദി അധികാരമേറ്റപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിനു തുടക്കമിടുന്നുവെന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്. 23 പാർട്ടികളുടെ സഖ്യമായാണ് ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ അന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിക്കു തനിച്ച് 282 സീറ്റുകൾ കിട്ടി. 1984ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 404 സീറ്റുകൾ നേടിയശേഷമുള്ള മികച്ചവിജയം. കൂട്ടുകക്ഷി സർക്കാരുകൾ നേരിട്ടിരുന്ന പ്രതിസന്ധികൾക്കു വിരാമമായി എന്നും കണക്കുകൂട്ടപ്പെട്ടു.
രാജീവ് ഗാന്ധിക്കു ശേഷം സഖ്യകക്ഷികളുടെ സമ്മർദമില്ലാതെ ഭരിക്കാൻ അവസരം കിട്ടിയ ആദ്യ നേതാവാണ് മോദി. 2014ന്റെ തുടർച്ചയായി രാജ്യമെങ്ങും മോദി തരംഗം ആഞ്ഞടിക്കുകയും ചെയ്തു. അങ്ങനെ 2017 ആകുമ്പോഴേക്കും രാജ്യത്തെ 71 ശതമാനം ജനങ്ങളും ബിജെപി ഭരണത്തിൻകീഴിലായി. അപ്പോൾ കോൺഗ്രസിന്റെ ഭരണത്തിൻകീഴിലുണ്ടായിരുന്നത് കേവലം ഏഴു ശതമാനം പേർ മാത്രമാണ്. 2014 മേയിൽ മോദി അധികാരമേൽക്കുമ്പോൾ ഏഴു സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു ബിജെപിക്ക് ഭരണമുണ്ടായിരുന്നത്. 2017 ആയപ്പോഴേക്കും ബിജെപി ഒറ്റയ്ക്കോ സഖ്യമായോ 21 സംസ്ഥാനങ്ങളിൽ ഭരണത്തിലെത്തി. ഈ വിജയക്കുതിപ്പിന് ആക്കംകൂട്ടാൻ ആദർശം മറന്ന്പലതും ചെയ്തു. പിന്നീട് തിരിച്ചടികളുടെ കാലമായിരുന്നു. നിലവിൽ ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്നത് 16 സംസ്ഥാനങ്ങളിലാണ്. ആകെ ജനസംഖ്യയുടെ 51 ശതമാനമാണ് ഈ സംസ്ഥാനങ്ങളിൽ അധിവസിക്കുന്നത്. കോൺഗ്രസും സഖ്യകക്ഷികളും ചേർന്ന് ആറ് സംസ്ഥാനങ്ങൾ ഭരിക്കുന്നു. 21 ശതമാനം പേരാണ് ഈ സംസ്ഥാനങ്ങളിൽ ഉള്ളത്. മറ്റുള്ളപാർട്ടികളാണ് ഏഴു സംസ്ഥാനങ്ങൾ ഭരിക്കുന്നത്.
2014ൽ കോൺഗ്രസിനെ 44 സീറ്റിലൊതുക്കാൻ കഴിഞ്ഞപ്പോഴാണ് കോൺഗ്രസ് മുക്തഭാരതമെന്ന ആശയവുമായി മോദി-അമിത് ഷാ കൂട്ടുകെട്ട് തേരോട്ടം നടത്തിയത്. 21 സംസ്ഥാനങ്ങളിൽ ഭരണമെത്തുമ്പോഴേക്കും മോദിയുടെ സ്വപ്നം പൂവണിയുന്നുവെന്ന പ്രതീതി വന്നുതുടങ്ങി. അതിനിടയിൽ പഞ്ചാബിൽ തിരിച്ചെത്തിയ കോൺഗ്രസിനെ കർണാടകത്തിൽ തോൽപ്പിച്ച് പഞ്ചാബ്, പുതുച്ചേരി പരിവാർ ആക്കിമാറ്റുമെന്നായിരുന്നു മോദിയുടെ വീമ്പിളക്കൽ. എന്നാൽ കർണാടകത്തിലേറ്റ തിരിച്ചടി മറയ്ക്കാൻ അധാർമിക രാഷ്ട്രീയ കളികളിലാണ് ബിജെപി അഭയംതേടിയത്.
തോറ്റിട്ടും ജയിക്കാൻ ശ്രമം
കേവലഭൂരിപക്ഷമില്ലാതിരുന്നിട്ടും കർണാടകത്തിൽ സർക്കാരുണ്ടാക്കാൻ ശ്രമിച്ചതും ജെഡിഎസ്-കോൺഗ്രസ് സഖ്യകക്ഷിസർക്കാരിനെ മറിച്ചിടാൻ നടത്തുന്ന കള്ളക്കളികളുമാണ് അടുത്തകാലത്ത് ബിജെപിക്കുണ്ടായ വലിയകളങ്കം. 224 അംഗ നിയമസഭയിൽ 104 സീറ്റുകൾ മാത്രം നേടിയ ബിജെപി സർക്കാരുണ്ടാക്കാനിറങ്ങിത്തിരിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചു.
ഭരണഘടനയെ അട്ടിമറിച്ച് ഗവർണർ രാഷ്ട്രീയ താത്പര്യത്തിന് കൂട്ടുനിന്നപ്പോൾ പാതിരാത്രിയിൽ സുപ്രീംകോടതി നടത്തിയ ഇടപെടൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്തതാണ്. പിന്നീട് ഭൂരിപക്ഷം തെളിയിക്കാനാവാതെ ബി.എസ്. യദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നാണംകെട്ട് ഇറങ്ങിയപ്പോഴെങ്കിലും ബിജെപി കള്ളക്കളികൾ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഒമ്പതു മാസത്തിനിടെ നാലുതവണയാണ് ഭരണം അട്ടിമറിക്കാൻ യദിയൂരപ്പ ഒളിയുദ്ധം നടത്തിയത്.
അസ്വസ്ഥരായ ഭരണകക്ഷി എംഎൽഎമാരെ അടർത്തിയെടുക്കാൻ പണവും പദവികളുമായാണ് യദിയൂരപ്പ ഓപ്പറേഷൻ താമര ആസൂത്രണം ചെയ്തത്. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട രമേഷ് ജാർഖിഹൊളിയെ വശത്താക്കാൻ സാധിച്ചതോടെ നാലാമത്തെ ശ്രമം വിജയിക്കുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ടായിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബിജെപിയുടെ എല്ലാ കുത്സിതശ്രമങ്ങളും പൊളിച്ചടുക്കുകയായിരുന്നു.
കർണാടകത്തിലെ തോൽവിയാണ് ബിജെപിയെ കൂടുതൽ പരാജയങ്ങളിലേക്ക് തള്ളിവിട്ടതും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ വെല്ലുവിളി കടുത്തതാക്കിയതും. അതിനാലാണ് ഈ തോൽവിയെ വിജയമാക്കിമാറ്റാൻ പാർട്ടി വഴിവിട്ടശ്രമം നടത്തിയത്. അസാധാരണ നീക്കങ്ങളിലൂടെ കർണാടകത്തിൽ ഭരണം നിലനിർത്താൻ കഴിഞ്ഞത് കോൺഗ്രസിന്റെ പിടിവള്ളിയായി മാറി. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാരുണ്ടാക്കാൻ കഴിയാതെപോയതിനു പ്രതികാരംചെയ്യാൻ കഴിഞ്ഞതും മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ സർക്കാരുണ്ടാക്കാൻ കഴിഞ്ഞതും കർണാടകത്തിന്റെ അനുരണനങ്ങളാണ്.
വടക്കുകിഴക്ക് വളർന്നതിനു പിന്നിൽ
കോൺഗ്രസിന്റെ കുത്തകയായി നിലനിന്നിരുന്ന പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളും പിടിച്ചെടുക്കാൻ ബിജെപി നടത്തിയ പല നീക്കങ്ങളും ജനാധിപത്യവിരുദ്ധമായിരുന്നുവെന്ന് കോടതികൾത്തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അരുണാചലിൽ 2015-16 കാലഘട്ടത്തിൽ നടന്ന അസംബന്ധനാടകങ്ങൾ അതിൽ കുപ്രസിദ്ധമാണ്. 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ 60 നിയമസഭാംഗങ്ങളുള്ള അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് 42 സീറ്റുകളും ബിജെപിക്ക് 11 സീറ്റുകളുമാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ കോൺഗ്രസിൽ അവശേഷിക്കുന്നത് അഞ്ചുപേർ മാത്രമാണ്. വിമതരെ പ്രോത്സാഹിപ്പിക്കാനും സ്വന്തം പാളയത്തിലെത്തിച്ച് സർക്കാരുണ്ടാക്കാനും നടത്തിയ കളികളിൽ ഗവർണർ വഹിച്ച പങ്കിനെ കോടതി നിശിതമായി വിമർശിക്കുകയുണ്ടായി. ഒടുവിൽ മുൻമുഖ്യമന്ത്രി കലികോ പുളിന്റെ ആത്മഹത്യവരെ കാര്യങ്ങളെത്തി.
മണിപ്പൂരിലും അട്ടിമറിച്ചാണ് ബിജെപി ഭരണം പിടിച്ചത്. 60 അംഗ നിയമസഭയിലേക്ക് 2017ൽ നടന്ന ജനവിധിയില്‍ 28 സീറ്റ് ലഭിച്ച കോണ്‍ഗ്രസായിരുന്നു വലിയ ഒറ്റകക്ഷി. കേവല ഭൂരിപക്ഷത്തിന് മൂന്നു സിറ്റിന്റെ മാത്രം കുറവ്. സ്വതന്ത്രരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അവകാശമുന്നയിച്ചെങ്കിലും ഗവര്‍ണര്‍ ഇത് തള്ളി രണ്ടാമത്തെ വലിയ കക്ഷിയായ ബിജെപിയെ ക്ഷണിക്കുകയായിരുന്നു. 21 അംഗങ്ങൾ മാത്രമുണ്ടായിരുന്നബിജെപി രൂപീകരിച്ച സർക്കാർ ഇപ്പോഴും ഭരിക്കുന്നു. ബിജെപിയുടെ അംഗബലം ഇപ്പോൾ 31 ആയി മാറുകയും ചെയ്തു.
ആസാമിൽ ഭരണം നേടാൻ നൽകിയ വാഗ്ദാനങ്ങളും ഇപ്പോൾ കാറ്റിൽപ്പറത്തുകയാണ്. പൗരത്വ ഭേദഗതി ബില്ലിനുപിന്നിലെ രാഷ്ട്രീയലക്ഷ്യം ജനങ്ങൾ തിരിച്ചറിഞ്ഞതോടെ ബിജെപി വിരുദ്ധവികാരം വടക്കുകിഴക്കൻ മേഖലയിൽ ശക്തിയാർജിക്കുകയും ചെയ്തു.
ഒടുവിൽ സഖ്യകക്ഷികൾക്കു പിന്നാലെ
വിജയ പാതയിലായിരുന്നപ്പോൾ സഖ്യകക്ഷികളെ ഗൗനിക്കാതിരുന്ന ബിജെപി ഇപ്പോൾ തെരഞ്ഞെടുപ്പിനെ നേരിടാൻ അവരുടെ പിന്നാലെ പായുകയാണ്. തെലുങ്കുദേശം പാർട്ടി സഖ്യംവിട്ടത് ആന്ധ്രയിൽ ബിജെപിയെ ക്ഷീണിപ്പിക്കും. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും സഖ്യകക്ഷിയായ ശിവസേന ഇതുവരെ മോദിയുടെ കടുത്ത വിമർശകരായിരുന്നു. നോട്ട് നിരോധനത്തിലും റഫാല്‍ വിഷയത്തിലുമടക്കം രൂക്ഷ വിമര്‍ശനമാണ് അവര്‍ ഉന്നയിച്ചത്. റഫാല്‍ ഇടപാടിനെ അനുകൂലിച്ചാല്‍ ദേശസ്നേഹിയും വിമര്‍ശിച്ചാല്‍ ദേശവിരുദ്ധനും ആകുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്നുവരെ മുഖപത്രമായ സാംനയിലൂടെ ശിവസേന വിമര്‍ശനം ഉന്നയിച്ചിരുന്നു. ശിവസേനയെ പരമാവധി അകറ്റിനിർത്തിയാണ് കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാൽ ഇപ്പോൾ സന്ധിസംഭാഷണവും ഒത്തുതീർപ്പുമുണ്ടാക്കിക്കഴിഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും 50 - 50 സീറ്റുകളില്‍ മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും. ഇതാണ് ഒത്തുതീർപ്പ് ഫോർമുല.
ബിഹാറിലെ ജെഡിയുവിനോടും വിട്ടുവീഴ്ച നടത്തിയാണ് സഖ്യം കാത്തുസൂക്ഷിക്കുന്നത്. പകുതി ലോക്സഭാ സീറ്റുകൾ ജെഡിയുവിന് വിട്ടുനൽകാമെന്ന വാഗ്ദാനത്തിലാണ് നിതീഷ് കുമാറിനെ അനുനയിപ്പിച്ചത്.
തമിഴ്നാട്ടിലാകട്ടെ യുപിഎയ്ക്കെതിരേ മഹാസഖ്യമാണ് രൂപീകരിച്ചിരിക്കുന്നത്. എഡിഎംകെയെ കൂടാതെ പിഎംകെ, ഡിഎംഡികെ, പുതിയ തമിഴകം, ഇന്ത്യൻ ജനനായകകക്ഷി എന്നിവരെയാണ് കൂട്ടിയിരിക്കുന്നത്. അഞ്ച് സീറ്റുകളാണ് ബിജെപിക്കു കിട്ടുക. വിമർശകരുടെ നാവടപ്പിച്ചില്ലെങ്കിൽ തുടർഭരണത്തിന് സാധ്യതമങ്ങുമെന്ന തിരിച്ചറിവാണ് മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പലനടപടികൾക്കും പ്രേരിപ്പിക്കുന്നത്. ഇതുവരെയും ഒരു പത്രസമ്മേളനം നടത്താത്ത പ്രധാനമന്ത്രിയാണ് മോദി. ഒരു പത്രസമ്മേളനംപോലും നടത്താത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം മാറും എന്നുവേണം കരുതാൻ. ഇങ്ങനെ മാധ്യമങ്ങളോട് അകലംപാലിക്കുമ്പോഴും അധികാരത്തിന്റേയും സമ്പത്തിന്റേയും പിൻബലത്തിൽ മാധ്യമങ്ങളെ വരുതിയിലാക്കാനും വഴങ്ങാത്തവരെ ഭീഷണിപ്പെടുത്താനുമുള്ള നീക്കങ്ങൾ സജീവമാണ്.
ആദർശം മറന്ന അധികാരപോരാട്ടം
12:33 AM Feb 22, 2019 | Deepika.com