ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം 1947 ഓഗസ്റ്റ് പകുതിക്കുശേഷം അക്രമങ്ങളും ഏറ്റുമുട്ടലുകളും ഏതാനും യുദ്ധങ്ങളും കൊണ്ടു നിറഞ്ഞതാണ്. പ്രധാന തർക്കവിഷയം കാഷ്മീരാണ്. എന്നാൽ, അതു പരിഹരിച്ചു കഴിഞ്ഞാലും പാക് സൈനിക നേതൃത്വം മറ്റൊരു വിഷയം കണ്ടുപിടിക്കുമെന്നു പലരും പറയുന്നു. കാരണം ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാനിലെ യഥാർഥ അധികാര കേന്ദ്രമായ സൈന്യത്തിനു തങ്ങളുടെ നിർണായകപദവി നിലനിർത്താൻ ഇന്ത്യയെ ശത്രുവായ അയൽക്കാരനും ഒന്നാം നന്പർ സ്ഥിരം ശത്രുവുമായി നിലയ്ക്കുനിർത്താൻ ആവശ്യമാണ്. ഇന്ത്യ-പാക്കിസ്ഥാൻ ബന്ധത്തിൽ എന്നും അവിശ്വാസവും ശത്രുതയും ഓരോ വിഷയത്തിലും ഏറ്റുമുട്ടലും നിലനിർത്തേണ്ടതു പാക്കിസ്ഥാൻ സൈന്യത്തിന്റെ നിലനിൽപ്പിന്റെ കൂടി ആവശ്യമാകുന്നു.
വസ്തുത ഇതായിരിക്കെ ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യൻ നേതാക്കൾക്കു കാര്യമായൊന്നും ചെയ്യാൻ കഴിയില്ല. നമുക്ക് അയൽക്കാരനെ മാറ്റാൻ കഴിയില്ലെന്ന് അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഒരിക്കൽ പറഞ്ഞിരുന്നു. കാഷ്മീർ പ്രശ്നത്തിനു പരിഹാരവും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തലും എല്ലാ പ്രധാനമന്ത്രിമാരും ആഗ്രഹിച്ചിട്ടുണ്ട്. ഒരു പരിഹാര മാർഗത്തിനുള്ള സാധ്യത തെളിഞ്ഞു വരുന്പോഴെല്ലാം പാക് സൈന്യം അത് അട്ടിമറിക്കും.
ഇന്ത്യയെ മുറിപ്പെടുത്താനായി ചുരുങ്ങിയ ചെലവിലുള്ള യുദ്ധങ്ങളും ഒരായിരം ഭീകരാക്രമണങ്ങളും ദീർഘകാലമായി നടക്കുന്നു. പാക് പരിശീലനം നേടിയ ഭീകരർ രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായ മുംബൈയിലും ജനാധിപത്യ ശ്രീകോവിലായ പാർലമെന്റ് മന്ദിരത്തിലും മറ്റും നടത്തിയ ആക്രമണത്തിലൂടെ ഇന്ത്യ ഒരുപാട് സഹിച്ചു. നമ്മുടെ ശക്തമായ പ്രതിഷേധങ്ങളും നിരവധി രാജ്യങ്ങൾ ഭീകരതയെ അപലപിച്ചതുമൊന്നും ആഗ്രിച്ച ഫലം ഉണ്ടാക്കിയിട്ടില്ല. ഇന്ത്യയിൽ കുഴപ്പമുണ്ടാക്കാൻ തുടർന്നും പാക്കിസ്ഥാൻ ഭീകരരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. പാക് ഭീകരരുടെ ഓരോ തവണത്തെ ആക്രമണം കഴിയുന്പോഴും നമുക്ക് ഒരു ചുമട് സഹാനുഭൂതി മാത്രം കിട്ടുന്നു.
സമാധാനവും ക്ഷമയുമെന്ന ഇന്ത്യയുടെ നയം പാക്കിസ്ഥാൻ മുതലെടുക്കുകയാണ്. വഴികൾ പരിമിതമാണ് എന്നതാണു വസ്തുത. രണ്ട് ആണവശക്തികൾ ഏറ്റുമുട്ടുന്പോൾ ആശങ്ക ലോകത്തിന്റേതു കൂടിയായി മാറുന്നു. എന്നിട്ടും കാർഗിലിൽ ഇന്ത്യ മുന്നോട്ടുപോയി. ലോകരാജ്യങ്ങളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ, സമ്മർദത്തിനു വഴങ്ങി പാക്കിസ്ഥാനു പിന്മാറേണ്ടിവന്നു. ഇന്ത്യ പല തവണ മിന്നലാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ അതൊന്നും പാക്കിസ്ഥാനെ പിന്തിരിപ്പിച്ചില്ല. അവർ തുടർന്നും അതിർത്തിയിൽ ഭീകര പരിശീലന ക്യാന്പുകൾ നടത്തുകയും ഭീകരർക്കുവേണ്ട ആയുധങ്ങളും പരിശീലനവും സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു.
പിന്നിൽ പാക് സൈന്യം
പ്രശ്നം അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കുകയും നയതന്ത്രമാർഗങ്ങളിലൂടെ സമ്മർദം ചെലുത്തുകയും ചെയ്യുന്നതിനപ്പുറം കാര്യമായെന്തെങ്കിലും ചെയ്യാൻ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. മിന്നലാക്രമണങ്ങൾക്കും ഉദ്ദേശിച്ച ഫലം ഉണ്ടാക്കാനായിട്ടില്ല. രണ്ട് ആണവശക്തികൾ തമ്മിൽ ഒരു പരിഹാരമാർഗമല്ല യുദ്ധം. എന്നാൽ, യുദ്ധസമാനമായ പ്രവർത്തനങ്ങളാണു പാക്കിസ്ഥാൻ ഇടയ്ക്കിടെ നടത്തുന്നത്. മുട്ടാളനായ അയൽക്കാരനുമായി ഇന്ത്യ നേരത്തെ ചർച്ച നടത്തിയിട്ടുണ്ടെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം എല്ലാ സാർക്ക് രാജ്യങ്ങൾക്കും സൗഹൃദ സന്ദേശം അയച്ചിരുന്നു. അടൽബിഹാരി വാജ്പേയി ഉൾപ്പെടെയുള്ള മുൻഗാമികളുടെ സമാധാന നീക്കങ്ങളോടു പാക് സൈന്യം പച്ചക്കൊടി കാട്ടിയില്ലെങ്കിലും തനിക്കൊരു പുതിയ പാത തുറക്കാൻ കഴിയുമെന്നു മോദി കരുതി. നയതന്ത്ര ഔപചാരികതകൾ മാറ്റിവച്ചും മോദി പാക്കിസ്ഥാനിൽ പോയി, നവാസ് ഷരീഫിന്റെ വീട്ടിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ. നവാസ് ഷരീഫ് സന്തോഷിച്ചെങ്കിലും പാക് സൈനിക മേധാവികൾക്ക് അത് ഇഷ്ടപ്പെട്ടില്ല.
ഇന്ത്യൻ സൈനിക ക്യാന്പുകൾക്കു നേരേ തുടർച്ചയായി ഭീകരാക്രമണങ്ങളുണ്ടാവുകയും കാഷ്മീർ താഴ്വരയിൽ അക്രമങ്ങൾ സ്ഥിരം സംഭവമാവുകയും ചെയ്തതോടെ ചർച്ചകൾ നിർത്തിവയ്ക്കാൻ നരേന്ദ്ര മോദി പോലും നിർബന്ധിതനായി. ഇതേത്തുടർന്നു പാക്കിസ്ഥാൻ ഭീകരാക്രമണങ്ങൾ തുടരുകയും ഇന്ത്യക്കാരെയും ഭീകരസംഘടനകളിലേക്കു ചേർക്കുകയും ചെയ്തു. ഇന്ത്യ നിസംഗത പുലർത്തിയ ഒരു കാലഘട്ടത്തിലേക്ക് ഇതു നയിച്ചു. പാക്കിസ്ഥാൻ മിലിട്ടറിയുടെ പ്രവർത്തനങ്ങൾ തടയപ്പെട്ടുമില്ല. ജമ്മു-കാഷ്മീരിലെ ബിജെപി-പിഡിപി സഖ്യഭരണ പരീക്ഷണം പരാജയപ്പെട്ടു.
ഇന്റലിജൻസ് ഏജൻസികൾ
യുദ്ധം ഒരു പരിഹാരമല്ലാത്ത സ്ഥിതിക്ക് രാജ്യത്തിനുള്ളിലെ ഭീകരപ്രവർത്തനങ്ങൾ തടയാൻ ഇന്റലിജൻസ് ഏജൻസികളുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും പ്രവർത്തനം ഫലപ്രദമാക്കണം. അതിർത്തികടന്നുള്ള ഭീകരപ്രവർത്തനം തടയാൻ പാക്കിസ്ഥാന്റെയും സഹായം ആവശ്യമാണെങ്കിലും രാജ്യത്തിനുള്ളിൽ ഭീകരത ജനിക്കാനും വളരാനുമുള്ള അനുകൂല സാഹചര്യം ഇല്ലാതാക്കേണ്ടതുണ്ട്. അതിന് ആദ്യമായി വേണ്ടതു രാജ്യത്തു ഭീകരപ്രവർത്തനങ്ങൾക്കും തീവ്രവാദത്തിനും പിന്തുണ ലഭിക്കുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തുകയാണ്. അതിനു പരിഹാരമുണ്ടാക്കാനായാൽ പലരും മതമൗലിക വാദികളുടെ ചൂണ്ടയിലെ ഇരകളാകുന്നതു തടയാൻ കഴിയും.
പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് ഇരയായ സിആർപിഎഫ് വാഹനവ്യൂഹത്തിൽ സൈനിക വിഭാഗങ്ങളെ സംബന്ധിച്ച പല നിയമങ്ങളും ലംഘിക്കപ്പെട്ടിരുന്നു. സൈനിക വാഹനനീക്കം സംബന്ധിച്ച നിരവധി ചട്ടങ്ങളും നിയന്ത്രണങ്ങളും ഒന്നിച്ച് അവഗണിക്കപ്പെട്ടത് എങ്ങനെയാണെന്നത് ഇപ്പോഴുമൊരു നിഗൂഢതയാണ്. അതീവ അപകടമേഖലയായ കാഷ്മീർ താഴ്വരയിൽ പോലും നമ്മുടെ സൈനിക വിഭാഗങ്ങളുടെ പ്രവർത്തനം എങ്ങനെയാണെന്നാണ് അതു സൂചിപ്പിക്കുന്നത്. ഒരു സൈനിക വാഹന നിരയ്ക്കിടയിലേക്ക് ജെയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനയിൽപ്പെട്ട ഒരു ചാവേറിനു സ്വന്തം വാഹനം ഓടിച്ചുകയറ്റാൻ കഴിഞ്ഞത് കാഷ്മീർ താഴ്വരയിൽ നമ്മുടെ ഇന്റലിജൻസ് ഏജൻസികളുടെ പ്രവർത്തനത്തെപ്പറ്റി പല സൂചനകളും നൽകുന്നുണ്ട്.
സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് അകറ്റപ്പെട്ടുനിൽക്കുന്ന വിഭാഗങ്ങളെ തിരികെക്കൊണ്ടുവരാൻ നമ്മുടെ ഇന്റലിജൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. നമുക്കു ഫലപ്രദമായൊരു വിദേശ ഇന്റലിജൻസ് സംവിധാനമുണ്ട്. അതിന്റെ കഴിവും പ്രാപ്തിയും മുന്പു തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. അവരുടെ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുകയും ലക്ഷ്യങ്ങൾ പുനർനിർണയിക്കുകയും ചെയ്താൽ പാക്കിസ്ഥാൻ സൈന്യത്തിനു വെറുതെയിരിക്കാൻ സമയം കിട്ടാത്തവിധം പണി ലഭിച്ചുകൊള്ളും. ഇന്ത്യയിലേതിനേക്കാൾ ഫലഭൂയിഷ്ഠമാണു പാക്കിസ്ഥാനിലെ മണ്ണ്. അവിടെ പല മേഖലകളും ഇപ്പോൾത്തന്നെ പ്രക്ഷുബ്ധാവസ്ഥയിലാണ്. മിന്നലാക്രമണങ്ങളും പാക്കിസ്ഥാൻ സന്പദ്വ്യവസ്ഥയെ ദുർബലപ്പെടുത്താനുള്ള നടപടികളുമൊക്കെ തങ്ങളും വെല്ലുവിളിക്കപ്പെടാം എന്ന യാഥാർഥ്യം ബോധ്യപ്പെടുത്താൻ പാക്കിസ്ഥാനെ സഹായിച്ചേക്കാം. തക്ക മറുപടി നൽകണമെന്ന് ഇന്ത്യ തീരുമാനിച്ചാൽ അതു ദുഷ്കരമാവില്ല.
മുന്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള രോഷമാണു രാജ്യത്തുണ്ടായിരിക്കുന്നത്. ഇന്ത്യ ശക്തമായ ഒരു മറുപടി നൽകുമെന്നു സമൂഹത്തിലെ വലിയൊരു വിഭാഗം കരുതുന്നു. ഭീകരപ്രവർത്തനത്തിനും നിരപരാധികളെ കൊന്നൊടുക്കിയതിനുമെതിരേ ശക്തമായ ലോകാഭിപ്രായം ഉയർന്നിട്ടുണ്ട്. മറുപടിക്ക് ഇന്ത്യക്കു പല മാർഗങ്ങളുമുണ്ട്. തിരിച്ചടിക്കാൻ സൈന്യത്തിനു പ്രധാനമന്ത്രി ഇതിനകം തന്നെ അനുമതി നൽകിയിട്ടുണ്ട്. അതിന്റെ മാർഗവും സമയവും അവർക്കു തെരഞ്ഞെടുക്കാം. നയതന്ത്രനീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. പാക്കിസ്ഥാനുള്ള ഏറ്റവും അഭിമതരാഷ്ട്രം എന്ന പദവി ഇന്ത്യ പിൻവലിക്കുകയും പാക്കിസ്ഥാനിൽനന്നുള്ള എല്ലാ വസ്തുക്കളുടെയും ഇറക്കുമതിക്ക് 200 ശതമാനം കസ്റ്റംസ് തീരുവ ഏർപ്പെടുത്തുകയും ചെയ്തു. യുദ്ധമല്ല മാർഗം. ഒന്നും പ്രവർത്തിക്കാതിരിക്കുകയുമല്ല. വേറെ മാർഗങ്ങളുണ്ട്.
കെ. ഗോപാലകൃഷ്ണൻ
യുദ്ധമല്ല പരിഹാരം; വെറുതെയിരിക്കലുമല്ല
01:57 AM Feb 18, 2019 | Deepika.com