കേരളത്തിൽ നിർമാണത്തിലിരിക്കുന്നതിൽ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം. 360 കോടി രൂപയുടെ ചെലവ് പ്രതീക്ഷിച്ചിരുന്ന ഈ പദ്ധതി തുടങ്ങിയത് 2007 മാർച്ച് ഒന്നിനായിരുന്നു. നാലു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി വൈദ്യുതി ഉത്പാദനം തുടങ്ങുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ഇപ്പോഴും അതു മരവിച്ചുനിൽക്കുകയാണ്.
പദ്ധതിയുടെ സർജ് ഷാഫ്റ്റ് മുതൽ പവർഹൗസ് വരെയുള്ള ബാക്കി ജോലികൾ പൂർത്തീകരിക്കാനായി പുതിയ ടെൻഡർ ക്ഷണിച്ചത് അടുത്തിടെയായിരുന്നു. 70 കോടി രൂപയുടെ ഈ കരാർ സമർപ്പിക്കാൻപോലും നമ്മുടെ രാജ്യത്തെ ഒരു കമ്പനിയും തയാറായിട്ടില്ല. പള്ളിവാസലിലെ ശക്തമായ മഴയും തണുപ്പും മൂലം ജൂൺ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ അവിടെ കാര്യമായ നിർമാണപ്രവർത്തനങ്ങൾ നടത്താനാവില്ല. അതുകൊണ്ട് ടെൻഡർ വീണ്ടും വിളിച്ചാലും 2019ലും പദ്ധതി മുമ്പോട്ടുനീങ്ങില്ല എന്ന് ഉറപ്പായിരിക്കുകയാണ്.
ഈ പദ്ധതിയുടെ തുടക്കം മുതലേ ഉണ്ടായിരുന്ന കരാർകമ്പനിയെ കഴിഞ്ഞവർഷം തന്നെ പുറത്താക്കിയിരുന്നു. എന്നാൽ, വൈകാതെ അവർ കോടതിയിൽനിന്നു സ്റ്റേ ഉത്തരവ് സമ്പാദിച്ചു. എങ്കിലും സംസ്ഥാനത്തിന്റെ ഉത്തമ താത്പര്യത്തെ മുൻനിർത്തി, പുതിയ ടെൻഡർ വിളിക്കാൻ കോടതി കെഎസ്ഇബിയെ അനുവദിക്കുകയായിരുന്നു. എന്നാൽ ഈ ജോലി ഏറ്റെടുക്കാൻ ആർക്കും താത്പര്യമില്ലാതായതോടെ പദ്ധതി പ്രവർത്തനങ്ങൾ അനന്തമായി നീളുകയാണ്.
പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം പൂർത്തിയാക്കിയെങ്കിൽ മാത്രമേ അവിടെത്തന്നെയുള്ള 37.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പഴയ പവർഹൗസിലേക്കുള്ള പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാനാവൂ. പഴയ പൈപ്പ് ലൈനുകൾ കാലപ്പഴക്കത്താൽ തുരുമ്പുപിടിച്ച് നാശത്തിന്റെ വക്കിലാണ്. ഇവയുടെ പ്രായം 80 വർഷത്തിനു മേലാണ്. പവർഹൗസ് പ്രവർത്തനം തുടങ്ങിയത് 1940ലാണ്. അന്തരീക്ഷ മർദത്തെക്കാൾ 55 മടങ്ങ് സമ്മർദത്തിൽ പ്രവർത്തിക്കുന്ന ഈ പൈപ്പുകളുടെ കനം ഏകദേശം പകുതിയായി കുറഞ്ഞിരിക്കുന്നു. സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്യടക്കം മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഇവിടത്തെ പഴയ പവർഹൗസ് പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്നത്.
2007 സെപ്റ്റംബർ 17ന് സമീപത്തുതന്നെയുള്ള പന്നിയാറിലെ പെൻസ്റ്റോക്ക് പൈപ്പുകൾ പൊട്ടിയപ്പോൾ എട്ടു പേർക്ക് ജീവഹാനിയും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടവും ഉണ്ടായി. പള്ളിവാസലിൽ ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ മീൻകട്ടിലും ചിത്തിരപുരത്തുമുള്ള ആയിരത്തിലേറെ ഗ്രാമവാസികളുടെ ജീവനും സ്വത്തും അപകടത്തിലാവും. കൊച്ചി- ധനുഷ്കോടി ദേശീയപാതയും മുറിഞ്ഞുപോകും.
പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീമിന്റെ പ്രതിദിന ഉത്പാദന ശേഷി 1.44 ദശലക്ഷം യൂണിറ്റ് കറന്റാണ്. യൂണിറ്റൊന്നിന് മൂന്നര രൂപ കണക്കാക്കിയാൽപോലും ഒരു ദിവസത്തെ ഉത്പാദന നഷ്ടം അരക്കോടി രൂപ. ഇങ്ങനെ നോക്കിയാൽ കഴിഞ്ഞ എട്ടു വർഷത്തെ കാലതാമസം മൂലമുള്ള ഉത്പാദനനഷ്ടം ആയിരം കോടി രൂപയിലേറെയാണ്. മുടക്കുമൂലധനം, കടം തിരിച്ചടവ്, നിരക്കുവർധന, കരാറുകാരുടെ നഷ്ട പരിഹാരം, ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, മറ്റു സ്ഥിരം ചെലവുകൾ എന്നിവ കൂടി ചേർത്താൽ ഇപ്പോൾത്തന്നെ ഈ പദ്ധതി 3000 കോടി രൂപയുടെയെങ്കിലും നഷ്ടമാണു സംസ്ഥാന ഖജനാവിനു വരുത്തിവച്ചിരിക്കുന്നത്.
പദ്ധതി 75 ശതമാനം പൂർത്തിയായിട്ടുണ്ട്. പദ്ധതി പ്രദേശത്ത് നാലായിരം ടൺ പെൻസ്റ്റോക്ക് പൈപ്പുകളും 200 കോടി രൂപയുടെ മൂല്യമുള്ള ജനറേറ്ററുകളും അനുബന്ധ ഉപകരണങ്ങളും എത്തിച്ചിട്ട് ഒമ്പതു വർഷമായി. സംരക്ഷണ പ്രവർത്തനങ്ങൾ നടത്താത്തതുകൊണ്ട് അവ തുരുമ്പുപിടിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പ് കെഎസ്ഇബി പറഞ്ഞുകൊണ്ടിരുന്നതു മെഷിനറികളും പൈപ്പുകളും സംരക്ഷിക്കേണ്ടതു കരാറുകാരുടെ ഉത്തരവാദിത്വമാണ് എന്നായിരുന്നു. കഴിഞ്ഞവർഷം ജൂലൈ 16ന് പ്രധാന കരാറുകാരെ നോട്ടീസ് നൽകി ഒഴിവാക്കിയതുകൊണ്ട് ഇനി ആ വാദത്തിനു പ്രസക്തിയില്ല. സംസ്ഥാനത്തിന്റെ ഉത്തമ താത്പര്യത്തെ മുൻനിർത്തി ഇവയുടെ പെയിന്റിംഗും സംരക്ഷണ പ്രവർത്തനങ്ങളും 2019ലെ വേനൽക്കാലത്തുതന്നെ പൂർത്തിയാക്കാൻ കെഎസ്ഇബി തയാറാകണം.
ഇപ്പോൾ സംസ്ഥാനത്തെ ശരാശരി വൈദ്യുതി ഉപയോഗം 75 ദശലക്ഷം യൂണിറ്റിനും മേലെയാണ്. ഇതിൽ 60 ദശലക്ഷം യൂണിറ്റും മറ്റു സംസ്ഥാനങ്ങളിൽനിന്നു വാങ്ങുന്നു. നമ്മുടെ നാട്ടിലെ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല. കഴിഞ്ഞ 20 വർഷങ്ങളിൽ വെറും 275 മെഗാവാട്ട് മാത്രമാണു കൂട്ടിച്ചേർക്കാനായത്. എന്നാൽ, ഓരോ വർഷവും സംസ്ഥാനത്തെ ഉപയോഗം നൂറു മെഗാവാട്ട് വീതം ഉയരുകയാണ്. ചുരുക്കിപ്പറഞ്ഞാൽ വർഷാവർഷം ഉണ്ടാവുന്ന ആവശ്യത്തിന്റെയും ഉത്പാദനശേഷിയുടെയും വിടവ് 85 മെഗാവാട്ടാണ്. ഇതു നികത്താൻ കെഎസ്ഇബിയുടെ കർമപരിപാടി എന്തെന്നറിയാൻ താത്പര്യമുണ്ട്.
കേരളത്തിലെ പ്രത്യേകമായ പരിസ്ഥിതിയും സ്ഥലദൗർലഭ്യവും പരിഗണിക്കുമ്പോൾ വലിയ പദ്ധതികൾ അനുയോജ്യമല്ല. അതുകൊണ്ട് ജലസംഭരണികൾ ആവശ്യമുള്ള അതിരപ്പിള്ളി പോലുള്ള പദ്ധതികൾ നടപ്പാക്കാനാവില്ല. 750 മെഗാവാട്ട് ശേഷിയുള്ള നൂറോളം ചെറുകിട ജലവൈദ്യുത പദ്ധതികളാണ് ഇവിടെ വിവിധ ഘട്ടങ്ങളിൽ നിലച്ചുകിടക്കുന്നത്. ഇതിൽ 25 വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന മൂന്ന് മെഗാവാട്ടിന്റെ വഞ്ചിയം പദ്ധതിയുമുണ്ട്. ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയാണെങ്കിൽ 18 ദശലക്ഷം വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാം.
പള്ളിവാസലിലെ പഴയ പെൻസ്റ്റോക് പൈപ്പുകൾ ഉയർത്തുന്ന ഭീഷണി അകറ്റണമെങ്കിൽ എത്രയും വേഗം എക്സ്റ്റൻഷൻ പദ്ധതി പൂർത്തിയാക്കണം. ഇതിൽ ടണലും ഇൻടേക്കും ഒഴിച്ചുള്ള ഭാഗങ്ങളിലെ ജോലി ഏറ്റെടുക്കാൻ ആരും തയാറാവുന്നില്ല. ബാക്കിയുള്ള ജോലികൾ ചെറുതായി ഭാഗിച്ചു പ്രാദേശിക കരാറുകാർക്ക് ഏൽപ്പിച്ചു കൊടുക്കുകയാണ് ഇതിനുള്ള പരിഹാരം. കെഎസ്ഇബി എൻജിനിയർമാർ നേരിട്ടു മേൽനോട്ടവും ഗുണനിലവാര നിയന്ത്രണവും നടത്തുകയും വേണം. ഇപ്പോൾതന്നെ കെഎസ്ഇബി സിവിൽ വിഭാഗത്തിൽ 1019 എൻജിനിയർമാർ ഉള്ളതുകൊണ്ട് ഇതു നടപ്പിലാക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. ജനറേറ്ററിന്റെയും ട്രാൻസ്ഫോർമറിന്റെയും സംരക്ഷണം ജനറേഷൻ വിഭാഗത്തിലെ ഇലക്ട്രിക്കൽ എൻജിനിയർമാരെ അടിയന്തരമായി ഏൽപ്പിക്കുകയും വേണം.
ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാന വികസനത്തെ സ്വാധീനിക്കുന്ന ഊർജമേഖലയിലെ ഈ പ്രതിസന്ധി ആസൂത്രകരുടെയും സാങ്കേതിക വിദഗ്ധരുടെയും പൊതുപ്രവർത്തകരുടെയും സജീവ ശ്രദ്ധ ആവശ്യപ്പെടുന്നതാണ്. ഈ കാര്യത്തിൽ രാഷ്ട്രീയ നേതൃത്വം എത്രയും വേഗം ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീമും നശിക്കും. 37.5 മെഗാവാട്ടിന്റെ പഴയ പവർഹൗസ് അടച്ചിടേണ്ടിയുംവരും. ഇതു നമ്മുടെ സംസ്ഥാനത്തിന്റെ നിക്ഷേപസൗഹൃദ പ്രതിഛായയ്ക്കും മങ്ങലേൽപ്പിക്കും.
ജേക്കബ് ജോസ്
പള്ളിവാസൽ പദ്ധതി വിസ്മൃതിയിലേക്കോ?
12:40 AM Feb 15, 2019 | Deepika.com