നെഹ്റു കുടുംബത്തിലെ നാലാം തലമുറക്കാരി പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ദേശീയ പ്രാധാന്യമുള്ള വാർത്തയായിരിക്കുകയാണ്. രാഷ്ട്രീയത്തിൽ പ്രിയങ്ക പുതുമുഖമല്ല. അമ്മ സോണിയയുടെയും സഹോദരൻ രാഹുലിന്റെയും ലോക്സഭാ മണ്ഡലങ്ങളിൽ പ്രവർത്തിച്ച് ജനപ്രീതിയും അനുഭവസന്പത്തും ആർജിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി ഉത്തർപ്രദേശിന്റെ കിഴക്കൻ മേഖലയുടെ ചുമതലക്കാരിയാകുന്നത്.
പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനം നെഹ്റുകുടുംബത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും ബിജെപി ക്കും പ്രാദേശിക പാർട്ടികൾക്കും രാജ്യത്തിനുതന്നെയും നിർണായകമാണ്. ഇന്ദിരാ പ്രിയദർശിനി, ഉരുക്കുവനിത തുടങ്ങിയ വിശേഷണങ്ങളാൽ ആദരിക്കപ്പെടുന്ന ഇന്ദിരാഗാന്ധിയോടു രൂപസാദൃശ്യമുള്ള പ്രിയങ്ക കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തകർന്നടിഞ്ഞപ്പോൾ മുഴങ്ങിക്കേട്ട മുദ്രാവാക്യം ’ പ്രിയങ്കയെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നതായിരുന്നു. ആ വിളിക്കു കോണ്‍ഗ്രസ് അധ്യക്ഷൻ പ്രിയങ്കയെ ജനറൽ സെക്രട്ടറി സ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ട് ഉത്തരം നൽകിയിരിക്കുകയാണ്.
പ്രിയങ്ക കരുത്തുള്ള വ്യക്തിത്വത്തിന്റെ ഉടമയാണെന്നു ചിന്തിക്കാൻ ന്യായങ്ങളുണ്ട്. രാജീവ് ഗാന്ധി വധിക്കപ്പെട്ട സമയത്ത് രാഹുൽ അമേരിക്കയിൽ പഠിക്കുകയായിരുന്നു. വിമാനത്താവളത്തിൽ രാഹുലിനെ ആശ്വസിപ്പിക്കാൻ എത്തിയത് പ്രിയങ്കയായിരുന്നു. നേതാക്കന്മാർപോലും സ്തബ്ദരായപ്പോൾ ധീരതയോടെ വർത്തിച്ച പ്രിയങ്കയെ എല്ലാവരും ശ്രദ്ധിച്ചു. രാജീവ് ഗാന്ധിയുടെ വേർപാട് താങ്ങാനാവാതെ സോണിയയും രാഹുലും വിങ്ങിപ്പൊട്ടിയപ്പോൾ രാജീവിനെ സംസ്കരിക്കാനുള്ള സ്ഥലം നിർണയിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചതും ഉദ്യോഗസ്ഥർക്കു വേണ്ട നിർദേശങ്ങൾ നൽകിയതും പ്രിയങ്കയായിരുന്നു. പ്രതിസന്ധികളിലെ കരുത്താണു നേതാവിന്റെ മൂലധനം. റായ്ബറേലിയിലും അമേത്തിയിലും സോണിയയ്ക്കും രാഹുലിനും വേണ്ടി പലവട്ടം വോട്ടുതേടി രാഷ്ട്രീയപ്രവർത്തനം തനിക്കു വഴങ്ങുന്ന കലയാണെന്നു പ്രിയങ്ക തെളിയിച്ചു. തന്റെ ഭർത്താവിനെതിരേ അഴിമതി ആരോപണമുയർന്നപ്പോൾ പ്രിയങ്ക അതിനെ സമചിത്തതയോടെ നേരിട്ടു. ആരുടെയും മുന്പിൽ കീഴടങ്ങാത്ത വ്യക്തിത്വമാണ് അവരുടേത്.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പു ജീവന്മരണ പോരാട്ടമാണ്. ജയിച്ചേ മതിയാവൂ. അതിനുവേണ്ടിയാണു രാഷ്ട്രീയത്തിൽനിന്നു മാറിനിൽക്കാനാഗ്രഹിച്ച പ്രിയങ്കയെ രാഹുൽ രംഗത്തിറക്കിയത്. പ്രിയങ്ക ബുദ്ധജ്ഞാന മാർഗത്തിൽ വിപാസന ധ്യാനമുറകളുമായി കാലം കഴിച്ചുകൂട്ടാനൊരുങ്ങുന്പോഴാണു മോദിയുടെ വാരാണസിയും യോഗിയുടെ ഗോരഖ്പൂരും ഉൾപ്പെടുന്ന മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ രാഹുൽ പ്രിയങ്കയെ ചുമതലപ്പെടുത്തിയത്.
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം ബിജെപിയും എസ്പി യും ബിഎസ്പി യും നോക്കിക്കണ്ടത് അന്പരപ്പോടെയാണ്. പണ്ടത്തേതുപോലെ, കുടുംബവാഴ്ചയെക്കുറിച്ചു ചർച്ചചെയ്യാൻ ആരും തന്നെ തയാറായില്ല.
പ്രിയങ്കയുടെ താരമൂല്യം തിട്ടപ്പെടുത്താനാണു രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവർത്തകരും തയാറായത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ബിജെപിക്കു മോദിപോലെയും എസ്പിക്ക് അഖിലേഷ് യാദവ് പോലെയും ബിഎസ്പി ക്കു മായാവതിപോലെയും തൃണമൂൽ കോണ്‍ഗ്രസിനു മമത പോലെയുമാണ് കോണ്‍ഗ്രസിനു പ്രിയങ്കയെന്നു വിലയിരുത്തപ്പെടുന്നു. "പ്രിയങ്ക ഫാക്ടർ’ എന്നു ദേശീയ മാധ്യമങ്ങൾ പ്രിയങ്കയെ അടയാളപ്പെടുത്തിത്തുടങ്ങി.
നേതൃമികവിനു പിന്നിൽ ജനിതക ഘടകങ്ങളും പാരന്പര്യവുമുണ്ടെന്നു ഗവേഷകർ ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. പ്രവർത്തനമികവുകൊണ്ടു മാത്രം ഒരാൾ നേതാവായിക്കൊള്ളണമെന്നില്ല. ജന്മവാസന പ്രധാനപ്പെട്ടതത്രെ. പ്രമുഖ ശാസ്ത്രകാരനും കലിഫോർണിയ സർവകലാശാലയിലെ അധ്യാപകനുമായ ജയിംസ് ഫ്ളോർ രാഷ്ട്രീയ നേതാക്കന്മാരിലെ ജനിതക ഘടകങ്ങളെക്കുറിച്ചു നടത്തിയ പഠനം നെഹ്റു- ഗാന്ധി കുടുംബങ്ങളിൽനിന്നു പ്രിയങ്കയ്ക്കു ലഭിച്ച ജനിതക ഗുണങ്ങളെ ശരിവയ്ക്കുന്നതാണ്.
വന്പിച്ച വരവേല്പാണു പ്രിയങ്കയുടെ റോഡ്ഷോയ്ക്കു ലഭിച്ചത്. പ്രിയങ്ക ഉത്തർപ്രദേശിൽ പിടിമുറുക്കിയാൽ രാഹുലിനു രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് നീങ്ങാനാകും. ഉത്തർപ്രദേശ് മുഖ്യമന്ത്രിപദം ലക്ഷ്യം വച്ചാകും പ്രിയങ്കയുടെ രാഷ്ട്രീയ നീക്കങ്ങൾ.
80 ലോക്സഭാ സീറ്റുള്ള ഉത്തർപ്രദേശ് ആരെ പിന്തുണയ്ക്കുമെന്നതിനെ ആശ്രയിച്ചാണ് രാജ്യം ആരു ഭരിക്കുമെന്നു നിശ്ചയിക്കപ്പെടുക. 2014-ൽ ബിജെപി ക്ക് അവിടെ 71 സീറ്റു നേടാനായി. ഇത്തവണ അതു ലഭിക്കില്ലെന്ന് ഉറപ്പായി. കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് എസ്പി, ബിഎസ്പി കൂട്ടുകെട്ട് മോദിക്കെതിരേ ഉണ്ടാക്കിയതെങ്കിലും പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസിനെ സഖ്യത്തിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ചോ കോണ്‍ഗ്രസുമായി സീറ്റു ചർച്ചകൾ നടത്തുന്നതിനെ സംബന്ധിച്ചോ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
അതായത്, ആർക്കും അവഗണിക്കാനാവാത്ത ഒരു താരമായി പ്രിയങ്ക മാറിക്കഴിഞ്ഞു. ജനപ്രീതി വോട്ടായി മാറുന്പോഴാണ് ഒരാൾ നേതാവാകുന്നത്. അധികാരം പിടിക്കുന്നവനാണ് കരുത്തനായ നേതാവ്.
മറുവശം/എം. ചന്ദ്രൻ
പ്രിയങ്ക എല്ലാവർക്കും പ്രിയങ്കരിയാകുമോ?
12:00 AM Feb 14, 2019 | Deepika.com