ഉള്ളതു പറഞ്ഞാൽ/കെ.ഗോപാലകൃഷ്ണൻ
രാജീവ്ഗാന്ധി സർക്കാരിന്റെ കാലത്തു നടന്ന ബോഫോഴ്സ് ഇടപാടിന്റെ ഉള്ളുകള്ളികൾ പുറത്തുകൊണ്ടുവന്ന ദ ഹിന്ദു ദിനപത്രം നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തു റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി സമാന്തര ഇടപെടൽ നടത്തിയതിനെതിരേ പ്രതിരോധ മന്ത്രാലയം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതു വെളിച്ചത്തു കൊണ്ടുവന്നിരിക്കുകയാണ്. നന്നായി സംസാരിക്കാൻ കഴിവുള്ള പ്രതിരോധമന്ത്രി നിർമല സീതാരാമൻ ചത്ത കുതിരയെ എഴുന്നെള്ളിക്കുന്നു എന്നു പറഞ്ഞ് ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞു. എന്നാൽ, റഫാൽ ഇടപാടു സംബന്ധിച്ചു ദ ഹിന്ദു ഇടയ്ക്കിടെ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന വിവരങ്ങൾ മോദി സർക്കാരിനു വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട് എന്നതാണു വസ്തുത. റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയെന്നു സ്ഥാപിക്കാൻ പ്രതിപക്ഷം ഈ വിവരങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നു.
റഫാൽ ഇടപാടു സംബന്ധിച്ച ചില വസ്തുതകൾ സംശയം ജനിപ്പിക്കുന്നതാണ്. പലരുടെയും തലയ്ക്കു മുകളിലൂടെയാണു പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ അടുത്ത സഹായികളും ചേർന്ന് ഇടപാട് ഉറപ്പിച്ചത്. പാർലമെന്റിൽ സർക്കാരിനെ ന്യായീകരിച്ച പ്രതിരോധമന്ത്രി നിർമല സീതാരാമൻ പോലും പ്രധാനമന്ത്രിയുടെ ഓഫീസും അതു സമാന്തര ഇടപെടൽ നടത്തിയതിനെ എതിർത്ത പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും തമ്മിൽ കൂടിയാലോചനകൾ നടന്ന കാര്യം നിഷേധിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടയ്ക്കിടെ നടത്തിയ അന്വേഷണങ്ങൾ ഇടപെടലായി വ്യാഖ്യാനിക്കരുത് എന്നാണു നിർമലയുടെ പക്ഷം. ഏതായാലും ഒരു കാര്യം വ്യക്തമായിട്ടുണ്ട്. ഇടപാടിന് ഫ്രഞ്ച് സർക്കാർ സോവറിൻ ഗാരന്റി നൽകണമെന്ന ഇന്ത്യയുടെ മുൻ നിലപാട് മാറ്റി ലെറ്റർ ഓഫ് കംഫർട്ട് നൽകിയാൽ മതിയെന്നു വ്യവസ്ഥ ലഘൂകരിച്ചതു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെത്തുടർന്നാണ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസും ഫ്രഞ്ച് സർക്കാരും തമ്മിൽ നേരിട്ടുള്ള കൂടിയാലോചനകൾ നടന്നിട്ടുണ്ട്.
വിവരം മറച്ചുവച്ചു
റഫാൽ ഇടപാടു സംബന്ധിച്ച് യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ എന്നിവർ സുപ്രീംകോടതിയിൽ നൽകിയ ഹർജികൾ കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോൾ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസിനുണ്ടായിരുന്ന പങ്ക് കേന്ദ്ര സർക്കാർ മറച്ചുവച്ചു എന്നതാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്ന മറ്റൊരു കാര്യം. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടൽ നടത്തുന്നതിലും സോവറിൻ ഗാരന്റി ഒഴിവാക്കുന്നതിലും പ്രതിരോധമന്ത്രാലയം എതിർപ്പു പ്രകടിപ്പിച്ചതും സുപ്രീംകോടതിയെ അറിയിച്ചിട്ടില്ല. ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) മാനദണ്ഡ പ്രകാരമുള്ള ഇന്ത്യൻ കൂടിയാലോചനാ സംഘത്തിനാണ് ഇക്കാര്യത്തിൽ എല്ലാ ഉത്തരവാദിത്വവും എന്നായിരുന്നു സർക്കാർ കോടതിയിൽ സമർപ്പിച്ച കുറിപ്പിൽ പറഞ്ഞിരുന്നത്. പ്രതിരോധമന്ത്രി അധ്യക്ഷനായുള്ള ഉന്നത ആയുധംവാങ്ങൽ സമിതിയാണു ഡിഎസി. പ്രധാനമന്ത്രിയുടെ ഓഫീസിന് അതിൽ കാര്യമൊന്നുമില്ല.
റഫാൽ ഇടപാട് സംബന്ധിച്ചു കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഒരു കുറിപ്പ് നൽകിയപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിന് അതിലുള്ള പങ്ക് വ്യക്തമാക്കേണ്ടതായിരുന്നു. ഇന്ത്യൻ പ്രതിരോധ സേനയെ സംബന്ധിക്കുന്ന ഒരു സുപ്രധാന കേസാണല്ലോ സുപ്രീംകോടതി പരിഗണിച്ചത്. വളരെ കൂടിയ വിലയ്ക്ക് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങി എന്നതായിരുന്നു പ്രധാന ആരോപണം. പുറത്തുവന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ഇതിനെതിരേ പ്രതിരോധമന്ത്രി നിർമല സീതാരാമനും കാര്യമായൊന്നും പറയാനുണ്ടാവില്ല.
ഫ്രഞ്ച് സർക്കാരുമായി കൂടിയാലോചനകൾ നടന്ന കാലത്തു മോദി സർക്കാരിൽ പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ നടപടിക്രമങ്ങളെല്ലാം ശരിയാണെന്നും ശാന്തനായിരിക്കാനും പ്രതിരോധ സെക്രട്ടറിയോടു പറഞ്ഞതായി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ നിർമല സീതാരാമൻ അവകാശപ്പെടുകയുണ്ടായി. യുപിഎ സർക്കാരിന്റെ കാലത്ത് നാഷണൽ അഡ്വൈ സറി കൗൺസിൽ ചെയർപേഴ്സണായിരുന്ന സോണിയ ഗാന്ധി റഫാൽ ഇടപാടിൽ ഇടപെട്ടതായും അവർ ആരോപിച്ചു. അതൊരു രാഷ്ട്രീയ ആരോപണമാണ്. സോണിയഗാന്ധിക്കെതിരേ മുന്പും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഡോ. മൻമോഹൻ സിംഗിന്റെ ജീവചരിത്രകാരനായ സഞ്ജയ് ബാരുവിന്റെ ദി അക്സിഡെന്റൽ പ്രൈംമിനിസ്റ്റർ എന്ന പുസ്തകത്തിലും അന്തരിച്ച കുൽദീപ് നയ്യാരുടെ ഓൺ ലീഡേഴ്സ് ആൻഡ് ഐക്കൺസ് ഫ്രം ജിന്ന ടു മോദി എന്ന പുസ്തകത്തിലും ഇത്തരം പരാമർശങ്ങളുണ്ട്. എന്നാൽ, റഫാൽ ഇടപാടിൽ അന്നത്തെ പ്രതിരോധമന്ത്രി പരീക്കറുടെ പ്രതികരണം നിർമല സീതാരാമൻ തീർത്തും ലഘൂകരിച്ചു കാണിക്കുകയല്ലേ? അതേയെന്നു തോന്നുന്നു.
കഥ പറയുന്ന കുറിപ്പുകൾ
ഇപ്പോഴത്തെ വെളിപ്പെടുത്തലുകളുടെ നിജസ്ഥിതി ശരിയായി മനസിലാക്കണമെങ്കിൽ പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പുകൾ വീണ്ടും വിശകലനം ചെയ്യണം. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര കൂടിയാലോചനകളെപ്പറ്റി പ്രതിരോധ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി എസ്.കെ. ശർമ 2015 നവംബർ 24ന് എഴുതിയ കുറിപ്പ് ഇങ്ങനെയാണ്: പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര കൂടിയാലോചനകൾ പ്രതിരോധ മന്ത്രാലയവും കൂടിയാലോചനാസംഘവും നടത്തിയ ചർച്ചകളെ ദുർബലപ്പെടുത്തി എന്നു വ്യക്തമാണ്. കൂടിയാലോചനാസംഘത്തിൽ ഇല്ലാത്ത ഒരു ഉദ്യോഗസ്ഥനും ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തരുതെന്നു പ്രധാനമന്ത്രിയുടെ ഓഫീസിനെ ഞങ്ങൾ ഉപദേശിക്കുന്നു. പ്രതിരോധ മന്ത്രാലയം നടത്തുന്ന ചർച്ചകളുടെ ഫലത്തെപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിന് ആത്മവിശ്വാസമില്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിൽ പുതിയ ചർച്ചകൾ നടത്തുന്നതിന് ഉചിതമായ തലങ്ങളിൽ നടപടികൾ സ്വീകരിക്കാവുന്നതാണ്.
ഈ കുറിപ്പ് അതേദിവസം തന്നെ പ്രതിരോധമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും വ്യോമസേന അക്വിസിഷൻ മാനേജരും അക്വിസിഷൻ ഡയറക്ടർ ജനറലും ശരിവച്ചു. ഒരാഴ്ചത്തെ പരിശോധനയ്ക്കുശേഷം പ്രതിരോധ സെക്രട്ടറി ഈ കുറിപ്പ് പ്രതിരോധ മന്ത്രിക്കു നൽകി. പ്രധാനമന്ത്രിയുടെ ഓഫീസ് ഇത്തരം കൂടിയാലോചനകൾ നടത്തുന്നത് ഒഴിവാക്കുന്നതാണ് ഉചിതം എന്ന അഭിപ്രായത്തോടെയാണു പ്രതിരോധ സെക്രട്ടറി ജി. മോഹൻ കുമാർ പ്രതിരോധമന്ത്രിക്കു കുറിപ്പു കൈമാറിയത്.
സൂക്ഷിച്ച് പരീക്കർ
പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അതീവ ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയ ഒരു കാര്യത്തിൽ അഭിപ്രായം രൂപീകരിക്കാൻ പ്രതിരോധമന്ത്രി പരീക്കർ 42 ദിവസമെടുത്തു എന്നതാണു ശ്രദ്ധിക്കേണ്ട ഒരു കാര്യം. വിഷയം അതീവഗൗരവ സ്വഭാവമുള്ളതായതു കൊണ്ടും പ്രധാനമന്ത്രിയുടെ ഓഫീസ് അതിൽ ഇടപെട്ടിട്ടുള്ളതുകൊണ്ടും വളരെ സൂക്ഷിച്ചാണ് അദ്ദേഹം അതിൽ കുറിപ്പെഴുതിയത്. ബുദ്ധിശാലിയായ അദ്ദേഹം എഴുതിയ കുറിപ്പ് വരികൾക്കിടയിലൂടെ വായിക്കണം. തന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും നില ഭദ്രമാക്കുന്ന തരത്തിലുള്ള കുറിപ്പാണ് പരീക്കർ എഴുതിയത്. ഉച്ചകോടിയിലെ തീരുമാനത്തെത്തുടർന്നു പ്രധാനമന്ത്രിയുടെ ഓഫീസും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസും വിഷയത്തിലെ പുരോഗതി നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം എഴുതി.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി സംസാരിച്ചു പരിഹാരമുണ്ടാക്കാൻ പ്രതിരോധ സെക്രട്ടറിയോടു നിർദേശിച്ചു നോട്ടെഴുതുകയും ചെയ്തു.
പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിൽ ഒരു അഭിപ്രായ രൂപീകരണത്തിനു മനോഹർ പരീക്കർ 42 ദിവസമെടുത്തത് ഒരുപക്ഷേ അദ്ദേഹം വിഷയം പാർട്ടിയിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും വിദഗ്ധരുമൊക്കെയായി ചർച്ചചെയ്തതു കൊണ്ടാകാം. ആരുടെയും തൂവൽ കൊഴിക്കാതെ കാര്യം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന് അദ്ദേഹം നന്നായി ആലോചിച്ചിരിക്കും. വളരെ സൂക്ഷിച്ചും ബുദ്ധിപൂർവവുമാണ് അദ്ദേഹം കുറിപ്പിലെ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസും ഇടപെട്ടിരിക്കുന്നതിനാൽ വിഷയം വിടാൻ അദ്ദേഹം പ്രതിരോധ സെക്രട്ടറിയോടു വ്യംഗ്യമായി പറയുന്നു. പ്രധാനമന്ത്രി- ഫ്രഞ്ച് പ്രസിഡന്റ് കൂടിക്കാഴ്ചയെപ്പറ്റി പറഞ്ഞുകൊണ്ട് ആരുടെ താത്പര്യങ്ങളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത് എന്നതിന്റെ സൂചനയും നൽകുന്നു.
പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പിലെ അഞ്ചാം ഖണ്ഡികയിലുള്ളത് അതിരുകടന്ന പ്രതികരണമാണ് എന്ന പരീക്കറുടെ പരാമർശം മന്ത്രാലയ ഉദ്യോഗസ്ഥർക്കുള്ള ഉപദേശമാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ പരീക്കർ അംഗീകരിക്കുന്നില്ല എന്നു കരുതണം. എന്നാലതു വ്യക്തമായി രേഖപ്പെടുത്താതെ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി സംസാരിച്ചു പ്രശ്നം പരിഹരിക്കാൻ പ്രതിരോധ സെക്രട്ടറിയോട് ആവശ്യപ്പെടുന്നു. ഒരുപക്ഷേ അദ്ദേഹം ദൈനംദിന സംഭവങ്ങൾ അറിയുന്നില്ലായിരിക്കാം. അല്ലെങ്കിൽ ചിത്രത്തിലേ ഇല്ലായിരിക്കാം. അദ്ദേഹം വിഷയത്തിൽനിന്നു സ്വയം അകന്നുനിൽക്കുകയാണ്. നിർമല സീതാരാമൻ ഇക്കാര്യം മറ്റൊരു രീതിയിൽ കാണുന്നതു തന്റെ ഇപ്പോഴത്തെ പദവി നിർബന്ധിക്കുന്നതു കൊണ്ടാവാം. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട കാര്യം സുപ്രീംകോടതിയിൽനിന്നു മറച്ചുവച്ച കാര്യത്തെപ്പറ്റിയൊന്നും അവർ മിണ്ടുന്നുമില്ല.
കരാർ കിട്ടാത്ത മറ്റു വിമാന നിർമാണ കന്പനികൾ തെറ്റായ വിവരങ്ങൾ പുറത്തുവിടുന്നതാണ് വിവാദത്തിനു കാരണം എന്ന സംശയം അവർ പ്രകടിപ്പിക്കുകയുണ്ടായി. ഇതു കാര്യമായിത്തന്നെയാണു പറഞ്ഞതെങ്കിൽ ഗൗരവമുള്ളതാണ്. പ്രധാനമന്ത്രിയും ഈയിടെ ഇതു പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്റെ അധീനതയിൽ കാര്യക്ഷമതയുള്ള നിരവധി ഇന്റലിജൻസ് ഏജൻസികൾ ഉള്ളതിനാൽ ഇക്കാര്യത്തിലെ സത്യം പുറത്തുകൊണ്ടുവരിക ദുഷ്കരമല്ല. കരാർ കിട്ടാത്തവർ രാജ്യത്തെ ബ്ലാക്ക് മെയിൽ ചെയ്യുന്നത് ഇന്ത്യയിലാരും ഇഷ്ടപ്പെടുന്നില്ല.
വിവരങ്ങൾ പുറത്തുവരട്ടെ
റഫാൽ വിവാദം വരുംമാസങ്ങളിലും സജീവമായിത്തന്നെ നിലനിൽക്കാനാണു സാധ്യത. റഫാൽ കരാറിലേക്കെത്തിയതിന്റെ വിവിധ ഘട്ടങ്ങളെപ്പറ്റിയുള്ള പല വിവരങ്ങളും പുറത്തുവരാനുണ്ട്. നിർഭാഗ്യവശാൽ ഇതൊരു രാഷ്ട്രീയവിഷയവുമായി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ അതൊഴിവാക്കുക സാധ്യവുമല്ല. ദി ഹിന്ദു എന്ന ദിനപത്രത്തിനും അതിന്റെ പ്രശസ്തനായ ചെയർമാൻ എൻ. റാമിനും രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ടെന്ന് ആരും പറയില്ല. അവർ സത്യം പിന്തുടരുകയാണു ചെയ്യുന്നത്.
ഇനി സമയം വളരെക്കുറച്ചേ ഉള്ളൂവെങ്കിലും സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണമാണ് അഭികാമ്യം. ആർക്കും സത്യത്തെ അടിച്ചമർത്താനാവില്ല. ഏതു സമയത്തും വെളിയിൽ വരാൻ അതിന് അതിന്റേതായ വഴികളുണ്ട്. തെറ്റു ചെയ്യാത്ത ആരും വ്യാകുലപ്പെടേണ്ടതില്ല. കുറ്റവാളികളാണു പേടിക്കേണ്ടത്.
റഫാൽ ചത്ത കുതിരയല്ല
05:44 AM Feb 12, 2019 | Deepika.com