അനന്തപുരി/ ദ്വിജൻ
ഭാരതീയ ജനതാപാർട്ടി എന്ന് ഇന്നറിയപ്പെടുന്ന സംഘപരിവാർ പാർട്ടിയിൽ കാര്യമായി ആരും ഇല്ലാതിരുന്ന കാലത്തും കാവിക്കൊടിയിലും ഭാരതീയ ദർശനങ്ങളിലും അഭിമാനിക്കുകയും അവ ഹൃദയത്തോടു ചേർത്തുപിടിക്കുകയും ചെയ്ത നേതാവാണു രാജേട്ടൻ എന്നു പരക്കെ ആദരവോടെ വിളിക്കപ്പെടുന്ന ഒ. രാജഗോപാൽ. കേരള നിയമസഭയിലെ ആദ്യത്തെ ബിജെപി അംഗമാകാൻ അദ്ദേഹത്തിനു നിയോഗം ലഭിച്ചതു കാലം കൊടുത്ത അർഹമായ അംഗീകാരമാണ്. ഹിന്ദുത്വത്തിൽ വിശ്വസിക്കുന്പോഴും വിശ്വാസങ്ങളുടെ ബഹുസ്വരത മനസിലാക്കാനും അംഗീകരിക്കാനും അദ്ദേഹത്തിനു സാധിക്കുന്നു എന്നാണു പൊതുവെയുള്ള വിശ്വാസം. ഹിന്ദുക്കളല്ലാത്തവർ ഭാരതീയരല്ലെന്നുപോലും പറയാൻ ലജ്ജയില്ലാത്തവർക്കിടയിൽ അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനാകുന്നത് അങ്ങനെയാണ്.
രാജേട്ടന്റെ നിയമസഭാ നടപടികൾ അതുകൊണ്ട് കടുത്ത ബിജെപിക്കാർക്കു വല്ലായ്മ ഉണ്ടാക്കാറുണ്ട്. സ്പീക്കർ തെരഞ്ഞെടുപ്പിൽ അദ്ദേഹം സിപിഎമ്മിന്റെ സ്ഥാനാർഥിക്കു വോട്ടു ചെയ്തു. രാമന്റെ പേരിൽ വോട്ടു ചോദിക്കുന്നവർ ശ്രീരാമകൃഷ്ണനെ ജയിപ്പിക്കേണ്ടേ എന്നാണ് അദ്ദേഹം ചോദിച്ചത്. പാർട്ടി നോക്കാതെയും പേരു നോക്കി സഹായിക്കണം എന്നാവും പാഠം.
ആ രാജേട്ടൻ നിയമസഭയുടെ ഈ സമ്മേളന കാലത്ത് ബിജെപിയെക്കുറിച്ച് നടത്തിയ വിലയിരുത്തൽ ബിജെപിക്കാരെ മാത്രമല്ല സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ഒന്നുപോലെ ഞെട്ടിച്ചു. കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് ഉത്തരവാദി മാറിമാറി കേരളം ഭരിച്ച ഇടതും വലതും മുന്നണികളാണെന്നു പറഞ്ഞ അദ്ദേഹം ബിജെപി ഇക്കാര്യത്തിൽ ഒരു വിധത്തിലും പഴി പേറെണ്ടതില്ലെന്നും പറഞ്ഞു. കാരണം ഇതുവരെ ബിജെപി കേരളം ഭരിച്ചിട്ടില്ല. അദ്ദേഹം അവിടംകൊണ്ടു നിർത്തിയില്ല. അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല എന്നും പറഞ്ഞു. രാജേട്ടന്റെ പ്രവചനാത്മകമായ വാക്കുകൾ കേട്ടു സഭയിലിരുന്നവരിൽ ഞെട്ടിയത് ഇടതുപക്ഷമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറെ സ്വപ്നങ്ങൾ കൊയ്യുന്ന ബിജെപി നേതാക്കളും ഞെട്ടി, അപ്രിയ സത്യങ്ങൾ തുറന്നുപറയാമോ എന്ന മട്ടിൽ.
ശബരിമല
രണ്ടു വർഷത്തെ ഭരണത്തിന്റെ നേട്ടങ്ങളുടെ പേരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാര്യമായി ഒന്നും കിട്ടുമെന്ന് കരുതാനാവത്ത ഇടതുമുന്നണി ശബരിമല വിഷയത്തിൽ ജനാധിപത്യമുന്നണിയിൽ നിന്നു ബിജെപി ചോർത്തുന്ന വോട്ടിലാണ് വിശ്വാസം അർപ്പിച്ചിരുന്നത്. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധി ഭേദഗതി ചെയ്യേണ്ടതില്ല എന്ന് ഇടതുസർക്കാർ കോടതിയിൽ കൃത്യമായ നിലപാട് എടുത്തതോടെ വിശ്വാസപരമായ കാര്യങ്ങളിൽ ഇടതുസർക്കാരിനുള്ള സമീപനം ഒരിക്കൽക്കൂടി വ്യക്തമാക്കപ്പെട്ടു. കോടതിവിധിയെ തുടർന്നുണ്ടായ സർക്കാർ നിലപാടുകളുടെ ശരിയായ അനന്തര നടപടി തന്നെയാണു സുപ്രീംകോടതിയിലെ സർക്കാർ നിലപാട് എങ്കിലും ദൈവവിശ്വാസികൾക്കിടയിൽ സർക്കാരിന്റെ വിശ്വാസപരമായ നിലപാടുകളുടെ ചിത്രം കൂടുതൽ വ്യക്തമാക്കി.
ദൈവവിശ്വാസവും അനുബന്ധ ആചാരങ്ങളും ഇല്ലാതാക്കുക എന്ന കമ്യൂണിസ്റ്റ് നിരീശ്വര ലൈനിൽ തന്നെയാണു സർക്കാരെന്ന് ഒരിക്കൽക്കൂടി അടിവരയിട്ടു. ശബരിമലക്കാര്യത്തിൽ മാത്രമല്ല, ക്രൈസ്തവർ വിശുദ്ധദിനമായി ആചരിക്കുന്ന ഞായറാഴ്ച സർക്കാർ പരിപാടികൾ നടത്തിക്കൊണ്ട് തങ്ങൾക്ക് ഒരു മതത്തിന്റെയും വിശുദ്ധ ദിനങ്ങളോ ആചാരങ്ങളോ വിഷയമല്ല എന്ന കൃത്യമായ ഉത്തരം സർക്കാർ തരുന്നു.
അന്പലങ്ങളുടെ പരിപാലനത്തിനായുള്ള ദേവസ്വം ബോർഡും അന്പലങ്ങളുടെ വിശ്വാസത്തിനു നിരക്കാത്തതും തങ്ങളെ നിയമിച്ച സർക്കാരിന്റേതിന് അനുസൃതവുമായ നിലപാടാണു സുപ്രീംകോടതിയിൽ സ്വീകരിച്ചത്. ബോർഡ് നേരത്തെ സ്വീകരിച്ച നിലപാടിന് എതിരായ നിലപാടുമായി ഇക്കുറി ചെന്നപ്പോൾ സുപ്രീംകോടതി ജഡ്ജി പോലും ചോദിച്ചു എന്തുപറ്റി എന്ന്. വിശ്വാസ കാര്യങ്ങളിൽ കുറെ അറിവുള്ള ബോർഡ് ചെയർമാൻ പോലും അറിയാതെ, സർക്കാരിന്റെ ഒൗദാര്യം കൊണ്ട് കമ്മീഷണറായി തുടരുന്ന വ്യക്തിയും മുഖ്യമന്ത്രിയുടെ ഓഫീസും ചേർന്നു നടത്തിയ കളി എന്നാണ് ഈ മലക്കംമറിച്ചിലിൽ തെളിഞ്ഞുവരുന്ന ചിത്രം.
വിശ്വാസപരമായ കാര്യങ്ങളോ വിശ്വാസികളുടെ വികാരമോ അല്ല തങ്ങളെ നിയമിച്ചവരും അവരുടെ നിലപാടുമാണ് നടത്തിപ്പുകാർക്കു പ്രധാനം. സഭാകാര്യങ്ങൾക്കു ചർച്ച് ആക്ടിനു വേണ്ടി വാദിക്കുന്നവർ കണ്ടു മനസിലാക്കേണ്ട യാഥാർഥ്യം. ചില വനിതകളുടെ വിഷയം വന്നപ്പോൾ വനിതാ കമ്മീഷൻ എന്നപോലെ ആയി ശബരിമലക്കാര്യത്തിൽ ദേവസ്വം ബോർഡും.
തെരഞ്ഞെടുപ്പു ഭയം
ശബരിമല വിഷയത്തിലെ സർക്കാർ നിലപാട് ഇടതുമുന്നണിയുടെ ലോക്സഭാ തെരഞ്ഞെടുപ്പു വിജയത്തെ എങ്ങനെ ബാധിക്കുമെന്ന് ഇടതുമുന്നണി നേതാക്കൾക്കു ശരിക്കും ഭയമുണ്ട്. അയ്യപ്പൻ തിരിച്ചടിക്കും എന്നു ഭയപ്പെടുന്ന അയ്യപ്പഭക്തരും ഉണ്ട്. ബിജെപി വനിതാ നേതാവിന് കോടതിയിൽ 25,000 രൂപ കെട്ടിവയ്ക്കേണ്ടി വന്നത് അടക്കമുള്ള പല നടപടികളും അയ്യപ്പകോപത്തിന്റെ ഫലമാണെന്നു നിയമസഭയിൽ പേലും പാർട്ടിഅംഗങ്ങൾ ചിത്രീകരിക്കുന്പോൾ അയ്യപ്പഭീതി ഉള്ളവർ പാർട്ടിയിൽ ഉണ്ടെന്നു മനസിലാകുന്നു. കോടതി എന്തു വിധിച്ചാലും വിശ്വാസമുള്ള സ്ത്രീകൾ ശബരിമലയിൽ പോകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പദ്മകുമാർ മുന്പു പറഞ്ഞത് ഈ ഭയത്തിന്റെ സൂചനയാണ്.
സർക്കാർ നിലപാടിന്റെ ഫലം അധികം വൈകാതെ സർക്കാരിനു മനസിലാകുമെന്ന് എൻഎസ്എസ് നേതാവ് ജി. സുകുമാരൻ നായരുടെ വാക്കുകളിൽ ഇടതു നേതാക്കൾ കാണിക്കുന്ന ഭയം അവരുടെ ഭീതിയുടെ അടയാളമാണ്. സുകുമാരൻ നായർ പറയുന്നതുപോലെ സമുദായാംഗങ്ങൾ വോട്ടു ചെയ്യില്ല എന്ന് അവർ ആവർത്തിച്ചുപറയുന്നു. എങ്കിൽ എന്തിന് ഈ വെപ്രാളം? സുകുമാരൻ നായർ പറയട്ടെ എന്നു കരുതി ഇരുന്നാൽ പോരേ? ഒരു പ്രശ്നവുമില്ല എന്ന് എന്തിന് ആവർത്തിച്ചുകൊണ്ടിരിക്കുന്നു? ഇടതുമുന്നണി ദൈവ വിശ്വാസികളുടെ പിന്തുണയോടെയാണ് എക്കാലവും അധികാരത്തിൽ ഇരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ആവർത്തിച്ചു പറയുന്നതിനു പിന്നിലും ഇടതുമുന്നണിയുടെ ഭയമാണ് ധ്വനിക്കുന്നത് എന്നു നീരിക്ഷിക്കുന്നവർ ഏറെയുണ്ട്.
കളി മറുകണ്ടം പായുന്നുവോ?
ശബരിമല വിഷയത്തിലൂടെ ജനാധിപത്യമുന്നണിയിലെ ഹൈന്ദവരുടെ വോട്ടുകൾ പരമാവധി ബിജെപിക്കായി ചോർത്തുക എന്നതായിരുന്നു ഇടതു തന്ത്രം. വോട്ട് അങ്ങനെ ചോരണമെങ്കിൽ തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കും എന്ന വിശ്വാസം വിശ്വാസികൾക്ക് ഉണ്ടാവണം. ബിജെപിക്കു ചെയ്യുന്ന വോട്ടുകളിലൂടെ തങ്ങളുടെ ശത്രുക്കളായ ഇടതുപക്ഷമാവും ജയിക്കുക എന്നുവന്നാൽ ഹിന്ദുമത വിശ്വാസികൾ വോട്ടു ചോർത്തില്ല. തങ്ങളുടെ ശത്രുക്കളെ തോൽപ്പിക്കാനാവുന്നവർക്ക് വോട്ടു ചെയ്യും. അതു പ്രായോഗിക രാഷ്ട്രീയം. അതിനാൽ ബിജെപി ജയിക്കും എന്ന വികാരം അവസാനം വരെ നിലനിർത്തേ ണ്ടത്. ബിജെപിക്കാരെക്കാൾ ഇടതുപക്ഷക്കാരുടെ ആവശ്യമാണ്. ഈ തന്ത്രത്തിനാണ് രാജേട്ടന്റെ വാക്കുൾ ചോർച്ച ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ആ വാക്കുകൾ ഇടതുമുന്നണിയെ വല്ലാതെ ബുദ്ധിമുട്ടിലാക്കി എന്നതു സത്യം.
ശബരിമലക്കളിയിലൂടെ ജനാധിപത്യമുന്നണിയുടെയും കോണ്ഗ്രസിന്റെയും വോട്ടു ചോർത്താം എന്ന അടവ് അങ്ങനെ പാളിയ മട്ടായി. സർക്കാരിന്റെ മുഖം തിരിച്ചറിയുന്ന ശബരിമലഭക്തർ ഒന്നടങ്കം ജനാധിപത്യമുന്നണിക്ക് ഒപ്പം നിന്നേക്കുമെന്ന ഭയം വല്ലാതെ ശക്തമാകുന്നുണ്ട് ഇടതു കൂടാരങ്ങളിൽ. കോണ്ഗ്രസിനെ ബിജെപിയുടെ ബി ടീമായും മറ്റും ചിത്രീകരിച്ചതും തിരിച്ചടിക്കുമോ എന്നാണു ഭയം.
അടുത്തകാലത്തെങ്ങും ബിജെപി കേരളത്തിൽ അധികാരത്തിലെത്തില്ലെന്ന രാജഗോപാലി ന്റെ നിഗമനം അദ്ദേഹത്തിന്റെ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിലയിരുത്തലാണ്.
കേരളത്തിൽ സംഘപരിവാറിന് ഏറെ ശാഖാബലവും കരുത്തും ഉണ്ടെങ്കിലും ഇവിടെ സിപിഎമ്മും ക്രൈസ്തവരും വിദേശ പണവും ഉള്ളതുകൊണ്ട് സംഘപരിവാറിന് ഒരിക്കലും കേരളം പിടിക്കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞതായി വായിച്ചത്.
വിശ്വാസം ഇല്ലാത്ത വിശ്വാസികൾ
ദൈവത്തിൽ വിശ്വസിക്കുന്നവർക്കും വിശ്വസിക്കാത്തവർക്കും ജീവിക്കാൻ അവകാശമുള്ള നാട്ടിൽ ദൈവവിശ്വാസികൾ എങ്ങനെ പെരുമാറുകയും ജീവിക്കുകയും ചെയ്യണമെന്നതു വിശ്വാസികൾക്കും അവരുടെ നേതാക്കൾക്കും വിടുന്നതാണ് മര്യാദ. തെരഞ്ഞെടുപ്പിൽ ജയിച്ചു എന്നതുകൊണ്ടു ദൈവവിശ്വാസം ഇല്ലാത്തവർക്ക് അവരുടെ നിലപാടുകൾ വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിക്കാൻ അധികാരം കിട്ടുന്നില്ല. അതിനുള്ള ശ്രമം തിരിച്ചടി ഉണ്ടാക്കും.
എല്ലാ മതങ്ങളിലും ജനനം മൂലം അംഗമായിപ്പോയവരും വിശ്വാസപരമായ ഒരു ബോധ്യവും ഇല്ലാത്തവരുമുണ്ട്. അവരും പേരിലൂടെ ആ മതത്തിലെ അംഗമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് അക്കൂട്ടർ പറയുന്ന നിലപാടുകൾ വിശ്വാസികളുടെതായി കൂട്ടനാവില്ല. എല്ലാ മതത്തിലുമുണ്ട് ഇത്തരം ട്രോജൻ കുതിരകൾ.
സർക്കാർ ചതിച്ചു
യഥാർഥ കാരണം എന്തായാലും നവോത്ഥാന മൂല്യങ്ങൾക്കു വേണ്ടി എന്നുപറഞ്ഞ് ഇടതുമുന്നണി സർക്കാർ കെട്ടിയ വനിതാമതിലിൽ സജീവ പങ്കാളിയായ എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ, സർക്കാർ ഒരുക്കിയ വൻ സംരക്ഷണ കവചത്തിനുള്ളിൽ നിന്നു, ആചാരപരമായ വിലക്കുള്ള രണ്ടു യുവതികൾ ശബരിമല ദർശനം നടത്തി എന്നു സർക്കാർതന്നെ വെളിപ്പെടുത്തിയപ്പോൾ സർക്കാർ കാണിച്ചതു വൻ ചതി എന്നു പ്രതികരിച്ചതു സൂചനയാണ്. മുയലിനൊപ്പം ഓടുകയും വേട്ടനായ്ക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന വെള്ളാപ്പള്ളിയുടെ സ്ഥിരം സമീപനം എന്നതിനെക്കാൾ പല കാരണങ്ങൾ കൊണ്ടും ഇടതുമുന്നണിക്കൊപ്പം പരസ്യമായി നിൽക്കുന്ന പലരുടെയും ശബരിമല കാര്യത്തിലെ മനസാണിത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മകൻ തുഷാർ മത്സരിക്കരുതെന്നും എസ്എൻഡിപി പ്രവർത്തകർ സ്ഥാനാർഥികളാകരുതെന്നും നടേശൻ പറയുന്നതു വെറുതെയല്ല. ജനാധിപത്യ മുന്നണിക്കു കിട്ടിക്കൊണ്ടിരുന്ന നല്ല പങ്ക് വോട്ടുകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് വഴി ബിജെപിയിൽ എത്തിയത് ഇക്കുറി നടേശന്റെ നിലപാടുകളിലൂടെ തടയപ്പെടുമോയെന്നു ചിന്തിക്കുന്ന നിരീക്ഷകരുണ്ട്.
സർക്കാരിനെ വിശ്വസിച്ചു നിലപാടു തറകളിൽ വൻ മാറ്റം വരുത്തിയാൽ സർക്കാരിനോ കോടതിക്കോ സംരക്ഷിക്കാനാവാത്ത ദുരന്തങ്ങൾ ഉണ്ടാകാം എന്ന സൂചനയല്ലേ ആക്ടിവിസ്റ്റ് കനകദുർഗയുടെ അനുഭവം? വീട്ടിൽ കയറ്റാൻ കോടതിക്കു വിധിക്കാം. പക്ഷേ ആ വീട്ടിൽ താമസിച്ചുകൊള്ളണമെന്നു ഭർത്താവിനോടും മക്കളോടും പറയാൻ കോടതിക്കാവുമോ ആവോ?
രാജഗോപാൽ പറഞ്ഞ ഞെട്ടിക്കുന്ന സത്യം
01:14 AM Feb 10, 2019 | Deepika.com