നിയമസഭാവലോകനം / സാബു ജോണ്
കേന്ദ്രത്തിൽ വരാൻ പോകുന്ന മതേതര സർക്കാരിനു കരുത്തു പകരാൻ കേരളത്തിൽ നിന്ന് ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ മാത്രമാണു നിയമസഭയ്ക്കുള്ളിൽ ഭരണ- പ്രതിപക്ഷ തർക്കം. തങ്ങൾ പോയാൽ ഗാരന്റിയുണ്ടെന്ന് ഇടതുപക്ഷം പറയുന്നു. മറുകണ്ടം ചാടില്ലെന്നു ചുരുക്കം. അതേസമയം, കോണ്ഗ്രസ് സർക്കാരിനെ കോണ്ഗ്രസുകാർ നേരിട്ടു പിന്താങ്ങുന്നതല്ലേ അതിന്റെ ശരി എന്നാണു യുഡിഎഫുകാർ ചോദിക്കുന്നത്.
എന്നാൽ, കേന്ദ്രത്തിൽ മതേതര സർക്കാർ തന്നെ അധികാരത്തിൽ വരുമോ എന്ന കാര്യത്തിൽ ഇടതുപക്ഷത്തെ മറ്റംഗങ്ങൾക്കുള്ള ഉറപ്പ് ധനമന്ത്രി ഡോ. തോമസ് ഐസക്കിനില്ല. വോട്ട് ഓണ് അക്കൗണ്ടിന്റെ ചർച്ചയ്ക്കുള്ള മറുപടിക്കിടയിൽ അദ്ദേഹം അക്കാര്യം തുറന്നുപറഞ്ഞു. കാരണം 2004 ലെ ആരോഗ്യാവസ്ഥയിലല്ല രാജ്യത്ത് കോണ്ഗ്രസ്. ഇനി അഥവാ അവർ ജയിച്ചാൽ തങ്ങളുടെ പിന്തുണ ഗാരന്റിയാണ്. 2004 ൽ ഒന്നാം യുപിഎ സർക്കാരിനെ ഇടതുപക്ഷം പിന്തുണച്ചത് സ്ഥാനമാനങ്ങൾ വിലപേശി വാങ്ങിച്ചല്ലെന്നും മന്ത്രി ഓർമിപ്പിച്ചു. കേരളത്തിലെ ജനങ്ങൾക്ക് ഇതെല്ലാം അറിയാമെന്നും ധനമന്ത്രിക്ക് ഉറപ്പുണ്ട്.
ദേശീയ രാഷ്ട്രീയത്തിൽ മസാലദോശയ്ക്കൊപ്പം വയ്ക്കുന്ന വടയുടെ സ്ഥാനം മാത്രമേ സിപിഎമ്മിനുള്ളു എന്നാണ് വി.പി. സജീന്ദ്രന്റെ പക്ഷം. വേണമെങ്കിൽ എടുക്കാം, വേണ്ടെങ്കിൽ വേണ്ട. പഞ്ചായത്തുകളിൽ ബിജെപിയുമായി ചേർന്ന് യുഡിഎഫ് അടിത്തറ വിപുലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കെ.വി. വിജയദാസ് ആരോപിച്ചു. സമീപദിവസങ്ങളിൽ ബിജെപി പിന്തുണയോടെ ഏതാനും പഞ്ചായത്തുകളിൽ ഇടതു ഭരണസമിതികളെ താഴെയിറക്കിയതിനെ പരാമർശിച്ചായിരുന്നു വിജയദാസിന്റെ ആരോപണം. എന്നാൽ, അടിത്തറ വിപുലപ്പെടുത്തി വരുന്പോൾ കൂടെ നിൽക്കാൻ ജനങ്ങൾ കാണില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലുള്ള പത്തിനു പകരം പതിനാലു പാർട്ടികളെ കൂടെക്കൂട്ടിയാലും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി രക്ഷപ്പെടില്ലെന്ന് പി. ഉബൈദുള്ളയ്ക്ക് ഉറപ്പാണ്. എന്നാൽ മലപ്പുറത്തു നിന്നു വരുന്ന പി.വി. അൻവറിനു വേറൊരു കണക്കുണ്ട്. വനിതാമതിലിൽ പങ്കെടുത്തത് അന്പതു ലക്ഷം പേർ. ഇവർ ഓരോരുത്തരും ഒരാളെ വീതം സ്വാധീനിച്ചാൽ തന്നെ ഇടതുപക്ഷത്തിന് ഒരു കോടി വോട്ടു കിട്ടും. ജയിക്കാൻ അതു ധാരാളം.
കോണ്ഗ്രസ് പിരിച്ചുവിടണമെന്നു നിയമസഭയിൽ പല ഭരണപക്ഷ അംഗങ്ങളും പ്രസംഗിച്ചതാണ് സണ്ണി ജോസഫിനെ പ്രകോപിപ്പിച്ചത്. ഇവരുടെ അഖിലേന്ത്യാ നേതാക്കളെക്കൊണ്ട് ഇങ്ങനെ പറയിക്കാൻ സാധിക്കുമോ എന്നായിരുന്നു സണ്ണി ജോസഫിന്റെ വെല്ലുവിളി. മൂന്നു സംസ്ഥാനങ്ങളിൽ കോണ്ഗ്രസ് വിജയിച്ചപ്പോൾ ഡൽഹിയിലെ എ.കെ.ജി ഭവനിൽ ലഡു വിതരണം നടത്തിയെന്നാണ് സണ്ണി ജോസഫിനു ലഭിച്ച വിവരം. അവരൊക്കെ അത്ര ആവേശത്തിലാണത്രെ. എൽഡിഎഫ് 18 സീറ്റിൽ ജയിച്ച 2004 ആവർത്തിക്കുമെന്നാണ് ഇടതുപക്ഷക്കാരുടെ തോന്നൽ. ഇക്കുറി മലപ്പുറവും കൂടെ പോരുമെന്ന് സി.കെ. ശശീന്ദ്രനു പ്രതീക്ഷയുണ്ട്.
വോട്ട് ഓണ് അക്കൗണ്ട് ചർച്ചയിൽ ആദ്യം പ്രസംഗിക്കാൻ അവസരം കിട്ടിയ ഇടുക്കിക്കാരനായ എസ്. രാജേന്ദ്രൻ വലിയ സന്തോഷത്തിലായിരുന്നു. ഒരു പൂ ചോദിച്ചപ്പോൾ പൂന്തോട്ടം കിട്ടിയ അനുഭവമാണ് അദ്ദേഹത്തിനുണ്ടായത്. ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപനങ്ങളില്ലായിരുന്നെങ്കിലും മറുപടി പ്രസംഗത്തിൽ ധനമന്ത്രി 5,000 കോടിയുടെ ഇടുക്കി പാക്കേജ് ആണല്ലോ പ്രഖ്യാപിച്ചത്. ഇടുക്കിയിലെ ജനങ്ങൾ അതിന്റെ കടപ്പാട് ഭാവിയിൽ കാണിക്കുമെന്നും രാജേന്ദ്രൻ ഉറപ്പു നൽകി. അതു ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ടാണ് പ്രതിപക്ഷത്തു നിന്നു പ്രസംഗിച്ചവരെല്ലാം ഇടുക്കി പാക്കേജിനെ വിമർശിച്ചതും. സർക്കാരിന്റെ വിഹിതമൊന്നുമില്ലാതെ പ്രഖ്യാപിച്ച പാക്കേജിനെ കണ്കെട്ടുവേല എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്.
മുല്ലപ്പള്ളി രാമചന്ദ്രൻ യാത്രയിൽ നോട്ടെണ്ണൽ യന്ത്രവുമായാണ് നടക്കുന്നതെന്ന് എസ്. രാജേന്ദ്രൻ പരിഹസിച്ചു. മുല്ലപ്പള്ളിയുടെ യാത്ര കടന്നുപോകുന്ന വഴികളിലെല്ലാം നോട്ട്മാല അണിയിക്കാത്ത കോണ്ഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്ന് എ.എം. ആരീഫ് ചൂണ്ടിക്കാട്ടി. ഇങ്ങനെ പോയാൽ യാത്ര സമാപിക്കുന്പോൾ മഹാത്മാഗാന്ധിയുടെ സ്വപ്നം പോലെ കോണ്ഗ്രസ് പിരിച്ചുവിടാറാകുമെന്നും ആരിഫ് പറഞ്ഞു. നോട്ടെണ്ണൽ യന്ത്രവുമായി യാത്ര നടത്തുന്ന പാർട്ടി എന്നായിരുന്നു കെ. രാജന്റെ പരിഹാസം.
ശബരിമല കയറിയ 51 പേർ ആണോ പെണ്ണോ എന്നു തിരിച്ചറിയാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതാധികാര സമിതിയെ വച്ച സ്ഥലം ലോകത്തു വേറെ എവിടെയെങ്കിലും ഉണ്ടാകുമോ എന്നു പി.കെ. ബഷീർ ചോദിച്ചു.
എം. മുകേഷ് അയ്യപ്പഭക്തനാണെന്ന് സഭയിൽ പ്രഖ്യാപിച്ചു. അയ്യപ്പനു ശക്തിയുണ്ടെന്നും മുകേഷിനു ബോധ്യമുണ്ട്. അതിനു തെളിവുകളും നിരത്തി. ശബരിമലയിൽ അക്രമമുണ്ടാക്കാൻ പോയ സംഘപരിവാർ നേതാവിനെ കാട്ടുപന്നി കുത്താൻ ഓടിച്ചത്, ദിനംപ്രതി ബിജെപി സംസ്ഥാന പ്രസിഡന്റിനു പ്രസ്താവന മാറ്റിപ്പറയേണ്ടി വന്നത്, ഒരു നേതാവിന് 15 ദിവസം ജയിലിൽ കഴിയേണ്ടി വന്നത്, ഒരു വനിതാനേതാവിനു കോടതിയിൽ 25,000 രൂപ പിഴ ഒടുക്കേണ്ടി വന്നത്.... ഇതെല്ലാം അയ്യപ്പന്റെ ശക്തിയുടെ തെളിവുകളാണെന്നാണ് മുകേഷ് പറയുന്നത്.
ട്രഷറി നിയന്ത്രണം മൂലം കരാറുകാർക്കുൾപ്പെടെ പണം കൊടുക്കുന്നില്ലെന്ന് സി.എഫ്. തോമസ് ചൂണ്ടിക്കാട്ടി. ഉടൻ കൊടുക്കുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം കുടിശിക കൊടുക്കാൻ പറ്റാത്ത സ്ഥിതി വരുമെന്നും അദ്ദേഹം പറഞ്ഞു.
റബർമരം വെട്ടിമാറ്റണമെന്നു മുന്പൊരിക്കൽ താൻ പ്രസംഗിച്ചപ്പോൾ എല്ലാവരും പുച്ഛിച്ച കാര്യം പി.സി. ജോർജ് ഓർമിപ്പിച്ചു. എന്നാൽ, ഇപ്പോൾ കർഷകർ റബർ വെട്ടി മാറ്റിത്തുടങ്ങി. ഇന്നലെ ജോർജ് പുതിയൊരു ആഹ്വാനമാണു നടത്തിയത്. കേരളീയർ അരിയാഹാരം ഉപേക്ഷിക്കണം. ഷുഗറും പ്രഷറുമെല്ലാം വർധിക്കാൻ ഇവിടത്തെ അരിയാഹാരം കാരണമാകുന്നുണ്ടത്രെ. ധനമന്ത്രി തോമസ് ഐസക്കിനു കടുത്ത ഷുഗറും പ്രഷറുമാണ്. സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമനും ഷുഗറുണ്ടെന്നാണ് ജോർജിന്റെ അനുമാനം. ഇനി അഥവാ അരിയാഹാരം ഉപേക്ഷിക്കാൻ തയാറല്ലെങ്കിൽ ആന്ധ്രയിൽ നിന്നുള്ള ഷുഗർഫ്രീ അരി കൊണ്ടു വരണമെന്നാണ് ജോർജിന്റെ ആവശ്യം.
ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ ശബരിമലയിൽ അന്നദാനം നടത്തിയപ്പോൾ ഉദ്ഘാടനം ചെയ്യാൻ പോയ ജോർജ് അന്നു കഴിച്ച ചോറിന്റെ രുചി മറന്നിട്ടില്ല. അവർ ജോർജിന് ഒരു ചാക്ക് അരി നൽകുകയും ചെയ്തു. ഇടതുസർക്കാർ വന്നതിനു ശേഷം നല്ല അരിയാണ് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമൻ വാദിച്ചെങ്കിലും ജോർജിനെ തൃപ്തിപ്പെടുത്താൻ അതു പര്യാപ്തമായില്ല. റേഷൻ അരി വാങ്ങി ആളുകൾ കോഴിക്കു കൊടുക്കുകയാണെന്ന പക്ഷക്കാരനാണു ജോർജ്.ആർ. രാമചന്ദ്രൻ, യു.ആർ. പ്രദീപ്, ഐ.ബി. സതീഷ്, ഷാഫി പറന്പിൽ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ചു.
ദേശീയപാതയ്ക്കായുള്ള സ്ഥലമെടുപ്പിന്റെ നഷ്ടപരിഹാരം പൂർണമായി കൊടുക്കുന്നില്ലെന്നും അലൈൻമെന്റ് അശാസ്ത്രീയമാണെന്നും പറഞ്ഞ് വി.ഡി. സതീശൻ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. സർക്കാർ പക്ഷം മന്ത്രി ജി. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും വിശദീകരിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി ലഭിച്ചില്ലെങ്കിലും പ്രതിപക്ഷം വാക്കൗട്ട് നടത്തിയില്ല.
പിന്തുണയ്ക്കാൻ വാശിയോടു വാശി
12:24 AM Feb 08, 2019 | Deepika.com