മറുവശം / എം.ചന്ദ്രൻ
തെരഞ്ഞെടുപ്പ് ആസന്നമായതോടെ പ്രധാനമന്ത്രിക്കസേരയ്ക്കുവേണ്ടിയുള്ള കളി മുറുകിയിരിക്കുകയാണ്. കസേര കൈവിട്ടുപോകാതിരിക്കാൻ അതിൽ ഇരിക്കുന്നവരും അതു പിടിച്ചെടുക്കാൻ പുറത്തുനിൽക്കുന്നവരും ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചു കളത്തിലിറങ്ങിയിരിക്കുകയാണ്. ഇപ്പോൾ പന്ത് പശ്ചിമ ബംഗാളിൽ മമതയുടെ കോർട്ടിലാണ്.
ചിട്ടി തട്ടിപ്പുകേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി 40 അംഗ സിബിഐ സംഘം കോൽക്കത്ത പോലീസ് കമ്മീഷണർ സി.പി. രാജീവ്കുമാറിനെ തേടിയെത്തിയതാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാനം. വിവിധ കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന ചിട്ടിക്കന്പനിയായിരുന്നു ശാരദ, റോസ്വാലി കന്പനികൾ. നൂറുരൂപ മുതലുള്ള നിക്ഷേപത്തുകയ്ക്ക് 15 മുതൽ 50 ശതമാനം വരെ വാർഷിക ലാഭവും ഭൂമിയും അവധിക്കാല ഉല്ലാസവും വാഗ്ദാനം ചെയ്ത കന്പനിയിൽ വിശ്വസിച്ച് ലക്ഷക്കണക്കിനു നിക്ഷേപകർ പണം മുടക്കി. 30,000 കോടി രൂപയുടെ തട്ടിപ്പ് കന്പനികൾ നടത്തിയെന്നാണ് പണം നഷ്ടപ്പെട്ടവരുടെ ആരോപണം.
ചിട്ടിക്കന്പനികളുടെ നടത്തിപ്പിലും അതിന്റെ പണം തട്ടിയെടുത്തതിലും കേസ് ഒതുക്കാൻ ശ്രമിക്കുന്നതിലും മമത ഉൾപ്പെടെ പാർട്ടി എംപി മാർക്കും, എംഎൽഎമാർക്കും പങ്കുണ്ടെന്നാണ് ആരോപണം. ചിട്ടിക്കേസ് അന്വേഷിക്കാൻ യുപിഎ സർക്കാരിന്റെ കാലത്ത് 2013ൽ മമത രാജീവ്കുമാറിനെ ചുമതലപ്പെടുത്തി. 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് രാജീവ്കുമാർ. 2016 മുതൽ അദ്ദേഹം കോൽക്കത്ത സിറ്റി പോലീസ് കമ്മീഷണറാണ്. മമതയുടെ വിശ്വസ്തനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. തൃണമുൽ നേതാക്കൾ ഉൾപ്പെട്ട കേസ് രാജീവ്കുമാർ അന്വേഷിച്ചാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന കോണ്ഗ്രസ്, സിപിഎം നേതാക്കളുടെ പരാതിയിൽ 2014 മെയ് ഒന്പതിന് സുപ്രീംകോടതി അന്വേഷണ ചുമതല സിബിഐക്കു വിട്ട് ഉത്തരവിറക്കി. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന പോലീസ് സംഘത്തിന്റെ പക്കലുള്ള വിവരങ്ങൾ, സിബിഐക്കു കൈമാറണമെന്നും കോടതി നിർദേശിച്ചു.
ശാരദ ഗ്രൂപ്പിൽനിന്നു പിടിച്ചെടുത്ത രേഖകൾ കൈമാറണമെന്നാ ആവശ്യപ്പെട്ട് സിബിഐ പ്രത്യേക അന്വേഷണ സംഘത്തിന് 20 തവണ നോട്ടീസ് അയച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ അന്വേഷണ സംഘത്തിന്റെ തലവൻ രാജീവ്കുമാർ രേഖകൾ സമർപ്പിച്ചില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക രേഖകളും തെളിവുകളും രാജീവ്കുമാർ ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സിബിഐ ആരോപണം. ആ രേഖകൾ കണ്ടെത്താൻ വേണ്ടിയാണ് കോൽക്കത്തയിൽ സിബിഐ സംഘം റെയ്ഡിനെത്തിയത്.
സിബിഐയുടെ റെയ്ഡും അറസ്റ്റിനുള്ള ശ്രമവും നിയമവിരുദ്ധമാണെന്നാണ് മമതയുടെ നിലപാട്. മോദി സർക്കാർ രാഷ്ട്രീയ പകപോക്കലിന് സിബിഐയെ ദുരുപയോഗിക്കുകയാണ്. ഒരു സംസ്ഥാനത്ത് ഏതെങ്കിലും കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെങ്കിൽ സംസ്ഥാനത്തിന്റെ സമ്മതം വേണമെന്നതാണ് ഇന്ത്യൻ നിയമം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അന്വേഷണവുമായി സഹകരിക്കാമെന്നു ബംഗാൾ പോലീസ് സിബിഐയെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ക്രിമിനൽ നടപടി ചട്ടം 60-ാം വകുപ്പു പ്രകാരം ചോദ്യം ചെയ്യാൻ സിബിഐ സമൻസ് അയച്ചു. ആ സമൻസ് കൽക്കട്ട ഹൈക്കോടതി മാറ്റിവച്ചു. അതിനു പ്രതിവിധി സുപ്രീംകോടതിയെ സമീപിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിനു പകരം കോടതി അവധിയായ ഞായറാഴ്ച രാത്രിയിൽ സിബിഐ സംഘം കമ്മീഷണറുടെ വീട്ടിലെത്തുകയായിരുന്നു.
അന്വേഷണ ഏജൻസികൾ തമ്മിലുള്ള തർക്കം ദേശീയ പ്രാധാന്യമുള്ള ഒരു രാഷ്ട്രീയ വിഷയമായി വളർത്തുന്നതിൽ മമത വിജയിച്ചു. കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് കോൽക്കത്തയുടെ ഹൃദയഭാഗമായ മെട്രോ ചാനലിൽ മുഖ്യമന്ത്രി മമത സത്യഗ്രഹമിരുന്നതോടെ മോദിയും മമതയും തമ്മിലുള്ള യുദ്ധപ്രഖ്യാപനമായി അതു മാറി. മമതയ്ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കിയ വേദിയാണ് മെട്രോ ചാനൽ. സിംഗൂരിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മമത നിരാഹാരമിരുന്നത് ഇതേ വേദിയിലാണ്. മമതയ്ക്ക് പിന്തുണയുമായി മോദി വിരുദ്ധരെല്ലാം ഒരുമിച്ചുകൂടി.
മോദിയും മമതയും തമ്മിലുള്ള കലഹത്തിൽ ജനാധിപത്യ വിശ്വാസികളും സാധാരണക്കാരും നിരാശരാണ്. കാരണം, രണ്ടുപേരും ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും വേണ്ട വിധത്തിൽ ആദരിക്കാത്തവരും കസേര ഉറപ്പിക്കാൻ എന്തുചെയ്യാനും മടിക്കാത്തവരുമാണ്. സ്വേച്ഛാധിപതികളെപ്പോലെ പെരുമാറുന്ന ഇരുവരുടെയും നയങ്ങൾ ഫാസിസത്തോട് അടുത്തുനിൽക്കുന്നതാണ്. സിപിഎമ്മിനെ സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കിയും മോദിയെ വെല്ലുവിളിച്ചും അമിത് ഷായ്ക്കും യുപി മുഖ്യമന്ത്രിക്കും യാത്ര വിലക്കിയും കരുത്തുകാട്ടിയ മമതയെ പക്ഷേ, പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നവർ കുറവാണ്. ഇന്ത്യപോലെ നാനാജാതി മതസ്ഥരും സാംസ്കാരിക വൈവിധ്യങ്ങളുമുള്ള ഒരു മഹാരാജ്യത്ത് ഇടുങ്ങിയ മനസുള്ളവർക്കു പ്രധാനമന്ത്രിയാകാനാകില്ല. തൂക്കുസഭയുണ്ടായാൽ തമ്മിൽഭേദം താനെന്നു വരുത്തിത്തീർക്കാൻ മമത കളിക്കുന്ന നാടകമാണ് കോൽക്കത്തയിലെ സത്യഗ്രഹമെന്നു വിശ്വസിക്കുന്നവരെ കുറ്റപ്പെടുത്താനാവുകയില്ല.
പ്രാദേശിക പാർട്ടികളുടെ തലപ്പത്തുള്ളവർ എത്ര കരുത്തരായിരുന്നാലും പ്രധാനമന്ത്രിയാകുന്നതിൽ ഒരുപാടു പരിമിതികളുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ പക്വതയും സാംസ്കാരിക തിളക്കവും സഹിഷ്ണുതയുമുള്ള നേതാക്കളും അവരുടെ പ്രതികരണങ്ങളുമാണാവശ്യം. ഇന്ത്യയുടെ ഫെഡറൽ വ്യവസ്ഥയ്ക്ക് അത് ആവശ്യമാണ്. ശക്തമായ കേന്ദ്രവും ഭദ്രമായ സംസ്ഥാനങ്ങളുമുള്ള രാജ്യമാണ് ജനാധിപത്യ വിശ്വാസികൾ സ്വപ്നം കാണുന്നത്.
തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയക്കളികൾ
01:02 AM Feb 07, 2019 | Deepika.com