എല്ലാവർക്കും വാരിക്കോരി നല്കിയാണു നരേന്ദ്ര മോദി സർക്കാരിന്റെ ആറാമത്തെ ബജറ്റ് അവതരിപ്പിച്ചത്. സാധാരണ ആറാം ബജറ്റിൽ പുതിയ പ്രഖ്യാപനങ്ങളോ നികുതി മാറ്റങ്ങളോ വരുത്താറില്ല. എന്നാൽ ഇത്തവണ കീഴ്വഴക്കങ്ങൾ മാറ്റിവച്ചു. പുതിയ സാന്പത്തികവർഷത്തിൽ രണ്ടു മാസം മാത്രമേ ഈ മന്ത്രിസഭ ഉള്ളുവെങ്കിലും സുപ്രധാനമായ പ്രഖ്യാപനങ്ങൾക്ക് ഗവൺമെന്റ് മുതിർന്നു. ഇടക്കാല ധനകാര്യമന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ച ബജറ്റിലെ നികുതിയിളവും കർഷക ധനസഹായപദ്ധതിയും പ്രതീക്ഷകൾക്കപ്പുറമായി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയാണു ചെയ്തതെന്നു പ്രതിപക്ഷം വിമർശിച്ചതിൽ ഒരുതെറ്റുമില്ല.
തീർച്ചയായും തെരഞ്ഞെടുപ്പ് ബജറ്റാണിത്. ഗ്രാമീണകർഷകർ, ചെറുകിട വ്യവസായികൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ, ഇടത്തരം വരുമാനക്കാരായ ആദായനികുതിദായകർ തുടങ്ങിയവർക്കു വലിയ നേട്ടം ബജറ്റിലൂടെ ലഭിക്കുന്നു. വലിയൊരു വോട്ടർസമൂഹം ഇവവഴി സംതൃപ്തരാകും എന്നു ഗവൺമെന്റ് കരുതുന്നു. എന്നാൽ നാലുവർഷം എന്തെടുക്കുകയായിരുന്നു എന്ന വലിയ ചോദ്യവും ഇപ്പോഴത്തേതും വാഗ്ദാനങ്ങൾ മാത്രമാകുമോ എന്ന സംശയവും ബാക്കി.
രണ്ടു ഹെക്ടർവരെ ഭൂമിയുള്ള കർഷകർക്കു പ്രതിവർഷം 6000 രൂപ നല്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി ബജറ്റിന്റെ ഏറ്റവും പ്രധാന സവിശേഷതയാണ്. കർഷകരുടെ ദുരവസ്ഥ പരിഹരിക്കാനുള്ള വൈകിയ സമയത്തെ ശ്രമമായി ഇതിനെ കാണാം. രണ്ടു ഹെക്ടറിൽ താഴെ ഭൂമിയുള്ള പന്ത്രണ്ടു കോടി കർഷകർക്കാണ് ഇതിന്റെ നേട്ടം ലഭിക്കുക. മൂന്നു ഗഡുവായി 6000 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നല്കും. 75,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഈ പദ്ധതി. പാട്ടകൃഷിക്കാർക്ക് ഈ സഹായം കിട്ടില്ല.
ഗ്രാമങ്ങളിലേക്ക് ഇത്രയും പണം എത്തുന്നതു ഗ്രാമങ്ങളിൽ ഉപഭോഗം വർധിപ്പിക്കും. അതുവഴി കന്പനികൾക്കും മറ്റും ഉത്പന്നവില കൂടും. ടൂവീലർ മുതൽ സ്വർണം വരെയും വസ്ത്രം മുതൽ കംപ്യൂട്ടർ വരെയും ഇതിന്റെ നേട്ടം കൊയ്യും.
അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് 60 വയസിനുശേഷം മാസം 3000 രൂപ പെൻഷൻ നല്കാനുള്ള സ്കീമും വലിയ മാറ്റങ്ങൾക്കു നാന്ദികുറിക്കുന്നതാണ്. കർഷകത്തൊഴിലാളികൾ അടക്കമുള്ളവർക്ക് മാസം നിശ്ചിത തുക അടച്ച് ഈ പദ്ധതിയിൽ ചേരാം. ഇതും എന്തേ നേരത്തേ തുടങ്ങിയില്ല എന്നു ചോദിക്കാം.
ആദായനികുതിയിൽ അഞ്ചു ലക്ഷം രൂപവരെ നികുതി ബാധക വരുമാനമുള്ളവർക്കു നികുതി ഒഴിവായി.
സ്റ്റാൻഡാർഡ് ഡിഡക്ഷൻ അരലക്ഷം രൂപ, 80 സി പ്രകാരമുള്ള നിക്ഷേപങ്ങൾക്കു ലഭിക്കുന്ന കിഴിവ് ഒന്നരലക്ഷം രൂപ എന്നിവ ചേർന്ന് ശന്പളക്കാർക്ക് ഏഴുലക്ഷം രൂപവരെ നികുതിയിൽ നിന്ന് ഒഴിവാക്കാം. ശന്പളക്കാരല്ലാത്തവർക്കു സ്റ്റാൻഡാർഡ് ഡിഡക്ഷൻ ഇല്ലാത്തതിനാൽ ആറരലക്ഷം രൂപവരെയാണ് നികുതിയില്ലാത്ത വരുമാനമായി കണക്കാക്കാനാവുക.
കഴിഞ്ഞ വർഷം പുനഃസ്ഥാപിച്ച സ്റ്റാൻഡാർഡ് ഡിഡക്ഷൻ ഇത്തവണ പതിനായിരം രൂപ വർധിപ്പിച്ചാണ് അൻപതിനായിരം രൂപയാക്കിയത്. ഇതോടൊപ്പം പലിശയ്ക്കു സ്രോതസിൽ നികുതി പിരിക്കുന്നതിന്റെ (ടിഡിഎസ്) പരിധി 40,000 രൂപയായി വർധിപ്പിച്ചു. ബാങ്കിലും പോസ്റ്റ് ഓഫീസ് സന്പാദ്യപദ്ധതികളിലും മറ്റും നിക്ഷേപിച്ച സാധാരണക്കാർക്ക് ഇതു സഹായകമാണ്. ടിഡിഎസ് പിടിച്ചാൽ പിന്നെ റിട്ടേൺ സമർപ്പിച്ചു മാത്രമേ ആ തുക തിരികെ മേടിക്കാനാവൂ.
ചെറുകിട വ്യവസായങ്ങളുടെ വായ്പയ്ക്ക് രണ്ടു ശതമാനം പലിശ സബ്സിഡി പ്രഖ്യാപിച്ചതു ചെറുകിട വ്യവസായമേഖലയ്ക്കു വലിയ ആശ്വാസമാകും.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിൽദാന പദ്ധതിക്ക് 60,000 കോടി രൂപ ബജറ്റിൽ വകയിരുത്തി. നടപ്പുവർഷത്തെ പുതുക്കിയ എസ്റ്റിമേറ്റിൽ ഇത് 61,084 കോടി രൂപ ഉണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കുള്ള വിഹിതത്തിലും ചെറിയ കുറവ് വരുത്തി.
നടപ്പുവർഷത്തെ ധനകമ്മി 3.3 ശതമാനത്തിൽ നിർത്താൻ സാധിച്ചില്ല. അതു 3.4 ശതമാനമായി കൂടി. അടുത്ത വർഷവും 3.4 ശതമാനമാകും ധനകമ്മി. ധനകാര്യ ലക്ഷ്യങ്ങൾക്കപ്പുറം വോട്ട് നേടാനുതകുന്ന പരിപാടികൾക്ക് ഈ ബജറ്റിൽ പ്രാധാന്യം നല്കിയതാണു കാരണം. ഇതുവരെ ധനകമ്മി പിടിച്ചു നിർത്തിയതിന്റെ മികവ് പറഞ്ഞവർ തെരഞ്ഞെടുപ്പിനു വേണ്ടി നയം മാറ്റി.
റ്റി.സി. മാത്യു
കേന്ദ്ര ബജറ്റ് ; വോട്ടിനുവേണ്ടി
01:47 AM Feb 02, 2019 | Deepika.com