തിരുവനന്തപുരം: കഴിഞ്ഞ വർഷം കേരളം നേരിട്ട രണ്ടു ദുരന്തങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടാണു ധനമന്ത്രി ഡോ. തോമസ് ഐസക് ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്.
ഒന്ന്, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം. നവകേരള നിർമാണത്തിനുള്ള 25 പദ്ധതികളിലൂടെ പ്രളയത്തെ മറികടക്കുമെന്ന നിശ്ചയദാർഢ്യം മന്ത്രി പ്രകടിപ്പിച്ചു. പ്രളയം തകർത്ത ജീവനോപാധികൾ 2019-20 ൽ തിരിച്ചുപിടിച്ചിരിക്കുമെന്നു മന്ത്രി ബജറ്റ് പ്രസംഗത്തിൽ ഉറപ്പിച്ചുപറയുന്നു.
രണ്ടാമത്തെ ദുരന്തമായി മന്ത്രി വിശേഷിപ്പിച്ചത് ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെത്തുടർന്നു വർഗീയ ധ്രുവീകരണത്തിനായി നടത്തിയ നീക്കങ്ങളെയാണ്. ഇതേത്തുടർന്ന് തീക്ഷ്ണമായ ആശയസംവാദത്തിനും സംഘർഷത്തിനും കേരളം വേദിയായെന്നും നവോത്ഥാനമൂല്യങ്ങളിൽ അടിയുറച്ചു നിൽക്കുമെന്നു പ്രതിജ്ഞ ചെയ്തു കൊണ്ടുള്ള മഹാമുന്നേറ്റത്തിലേക്ക് ആ സംവാദം വളർന്നതായും മന്ത്രി അവകാശപ്പെട്ടു.
മന്ത്രി വിശേഷിപ്പിച്ച രണ്ടാമത്തെ ദുരന്തത്തിന്റെ വിശദീകരണത്തിൽ ശബരിമല വിഷയവും പിണറായി സർക്കാർ ഉയർത്തിക്കാട്ടിയ നവോത്ഥാന മുന്നേറ്റവും വനിതാമതിലും എല്ലാം മന്ത്രി ബജറ്റിൽ തിരുകിക്കയറ്റി. ഒപ്പം കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനവും കൂടിയാകുമ്പോൾ ഡോ. തോമസ് ഐസക്കിന്റെ ഇത്തവണത്തെ ബജറ്റിന്റെ രൂപരേഖയായി.
ശ്രീനാരായണ ദർശനങ്ങൾ ഉയർത്തിക്കാട്ടിയും കുമാരനാശാന്റെ കവിതാശകലങ്ങൾ ഉദ്ധരിച്ചു കൊണ്ടും പുതിയ കാലത്തെ നവോത്ഥാന മുന്നേറ്റത്തിനു ന്യായീകരണങ്ങൾ കണ്ടെത്താൻ ധനമന്ത്രി ശ്രമിക്കുന്നു. മഹാകവിയായ കുമാരനാശാനെക്കൊണ്ടു ശ്രീനാരായണഗുരു ഓട്ടുകമ്പനി തുടങ്ങിച്ചതും മനുഷ്യർക്കു വൃത്തിയും ആരോഗ്യവും ഉണ്ടാക്കാൻ ഗുരുശിഷ്യനായ സി.ആർ. കേശവൻ വൈദ്യരേക്കൊണ്ടു സോപ്പു കമ്പനി തുടങ്ങിച്ചതും കേരളത്തെ നവീകരിക്കുന്നതിനുള്ള നവോത്ഥാന പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു എന്നാണു വ്യാഖ്യാനിക്കുന്നത്. അയ്യൻകാളിയെയും ചാവറയച്ചനെയും മന്നത്ത് പദ്മനാഭനെയും മക്തി തങ്ങളെയുമൊക്കെ മന്ത്രി പരാമർശിച്ചു പോകുന്നുണ്ട്.
കേരള നവോത്ഥാനത്തിന്റെ മഹാകവി എന്നാണു കുമാരനാശാനെ മന്ത്രി വിശേഷിപ്പിക്കുന്നത്. ആശാന്റെ കൃതിയായ ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരിച്ചതിന്റെ നൂറാം വാർഷികത്തിലാണ് തങ്ങൾ അശുദ്ധകളല്ല എന്നു പ്രഖ്യാപിക്കാൻ കേരളത്തിലെ ലക്ഷോപലക്ഷം സ്ത്രീകൾ തെരുവിലിറങ്ങിയതെന്നും മന്ത്രി പറയുന്നു. ആശാന്റെ സീത പറയുന്നതുപോലെ എൻ മനവും ചേതനയും വഴങ്ങിടാ എന്നു പ്രഖ്യാപിച്ച വനിതാമതിൽ ലോകത്തിനു മുന്നിൽ മലയാളിയുടെ ആത്മാഭിമാനം വാനോളമുയർത്തി. അതിന്റെ തുടർച്ചയായി തുല്യതയുടെയും നീതിബോധത്തിന്റെയും കാര്യത്തിൽ കൂടുതൽ പ്രബുദ്ധമായ ഒരു സമൂഹനിർമിതിക്കു വേണ്ടിയുള്ള സംഭാവന കൂടിയാകും ബജറ്റ് എന്നു തുടക്കത്തിലേ മന്ത്രി പറയുന്നു.
ഇതോടൊപ്പം പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതിക്ക് സഹായിച്ചില്ലെന്നു കാട്ടി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവും ബജറ്റിലൂടെ നടത്തുന്നു. പ്രളയകാലത്തു ജനങ്ങളെ രക്ഷിക്കാൻ ഒപ്പംനിന്ന കേന്ദ്ര സൈനിക വിഭാഗങ്ങളോടും കേന്ദ്ര സർക്കാരിനോടുമുള്ള നന്ദി എടുത്തു പറയുന്നു. എന്നാൽ, പ്രളയം സൃഷ്ടിച്ച ആഘാതത്തിൽ നിന്നു കരകയറ്റാൻ സഹായകരമായ നിലപാടല്ല പിന്നീടു കേന്ദ്രം സ്വീകരിച്ചതെന്നാണു കുറ്റപ്പെടുത്തൽ. ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നു മൂവായിരത്തിൽപരം കോടി രൂപ മാത്രം സഹായമായി നൽകിയത്, സുഹൃദ് രാജ്യങ്ങൾ വാദ്ഗാനം ചെയ്ത സഹായം വാങ്ങാൻ അനുമതി നിഷേധിച്ചത്, മന്ത്രിമാരുടെ വിദേശയാത്ര തടഞ്ഞത്, വായ്പാപരിധി ഉയർത്തി നൽകാത്തത് തുടങ്ങി നിരവധി വിഷയങ്ങൾ എടുത്തുപറഞ്ഞാണ് കേന്ദ്ര സർക്കാരിനെ തോമസ് ഐസക് ബജറ്റിലൂടെ വിമർശിക്കുന്നത്.
’മുഷ്കിനു കീഴടങ്ങാതെ’ എന്ന ആശാന്റെ വാക്കുകൾ തന്നെയാണ് തോമസ് ഐസക്കും പ്രയോഗിക്കുന്നത്. കേന്ദ്രസർക്കാരിന്റെ മുഷ്കിനു കീഴടങ്ങില്ലെന്നാണു ധ്വനി.
പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ മന്ത്രി തോമസ് ഐസക് ശ്രീനാരായണഗുരുവിന്റെ ഉദ്ധരണികൾ സമൃദ്ധമായി ഉപയോഗിച്ചപ്പോൾ രണ്ടാം ബജറ്റിൽ എം.ടി. വാസുദേവൻ നായരെ ആയിരുന്നു കൂട്ടുപിടിച്ചത്. നോട്ട് നിരോധനത്തെ എതിർത്തു പ്രസംഗിച്ചതിന്റെ പേരിൽ സംഘപരിവാർ എം.ടിക്കെതിരെ രംഗത്തുവന്ന രാഷ്ട്രീയ സ്ഥിതിവിശേഷം നിലനിൽക്കുമ്പോഴായിരുന്നു ബജറ്റ് പ്രസംഗത്തിലൂടെ മന്ത്രി അന്ന് എം.ടിക്കു പിന്തുണ പ്രഖ്യാപിച്ചത്.
കഴിഞ്ഞ തവണ സ്ത്രീപക്ഷ ബജറ്റ് അവതരിപ്പിച്ച തോമസ് ഐസക് മലയാളത്തിലെയും അന്യഭാഷകളിലെയും അറിയപ്പെടുന്ന എഴുത്തുകാരികളുടെ കൃതികളിൽ നിന്നുള്ള ഉദ്ധരണികൾ ഉപയോഗിച്ചാണ് ബജറ്റിനു മിഴിവേകിയത്. ഇത്തവണയാകട്ടെ ശ്രീനാരായണഗുരുവിലേക്കു മടക്കം.
നിയമസഭാവലോകനം / സാബു ജോണ്
പ്രളയാനന്തര കേരളവും നവോത്ഥാന മുന്നേറ്റവും
12:01 AM Feb 01, 2019 | Deepika.com