സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
കളവും കരുക്കളും മാറ്റി നായിഡു. കാലാൾപ്പടയുടെ കരുത്തിൽ ജഗൻ. ഉമ്മൻ ചാണ്ടിയുടെ കൂർമബുദ്ധിയിൽ കോൺഗ്രസ്. താരപ്രഭയും ചെങ്കൊടിക്കൂട്ടുമായി ജനസേന. ഒറ്റപ്പെടലിന്റെ വേദനയിൽ ബിജെപി. ആന്ധ്രപ്രദേശിൽ അരങ്ങുവാഴാൻ കളത്തിലുള്ളവർ ഇവരൊക്കെയാണ്. വെട്ടിമുറിക്കപ്പെട്ടതിന്റെ മുറിവുണങ്ങിയിട്ടില്ല ഇപ്പോഴും. പ്രൗഡിയും പ്രതാപവും നഷ്ടപ്പെട്ടശേഷമുള്ള രണ്ടാം തെരഞ്ഞെടുപ്പിനാണ് കാഹളമുയരുന്നത്.
കഴിഞ്ഞതവണ ബിജെപിയുടേയും ജനസേനയുടേയും പിന്തുണ ചന്ദ്രബാബു നായിഡുവിനായിരുന്നു. 175ൽ 103 സീറ്റുകൾ സ്വന്തം നേടിയപ്പോൾ നാലെണ്ണം ബിജെപിക്കും കിട്ടി. ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന് 66 സീറ്റുകളാണു കിട്ടിയത്. ലോക്സഭയിൽ 15 ഇടത്ത് ടിഡിപിയും രണ്ടിടത്ത് ബിജെപിയും വിജയിച്ചപ്പോൾ വൈഎസ്ആർ കോൺഗ്രസ് എട്ടിടത്ത് വിജയം നേടി.
നായിഡുവിന്റെ മാറ്റം
ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിട്ടുള്ളവരാണ് ടിഡിപിയും ബിജെപിയും. 2014ൽ മോദി തരംഗത്തിൽ ആകൃഷ്ടനായ ചന്ദ്രബാബു നായിഡു ബിജെപിയെ കൂടെകൂട്ടി മികച്ച വിജയം നേടി. ബിജെപിക്കും ഫലമുണ്ടായി. ഇതു മുതലെടുത്ത് ആന്ധ്രയിൽ വളരാൻ ശ്രമിച്ച ബിജെപിക്ക് കനത്ത തിരിച്ചടി നൽകിയാണ് കഴിഞ്ഞ മാർച്ചിൽ നായിഡു സഖ്യം വിട്ടത്. കനപ്പെട്ടുവരുന്ന ഭരണവിരുദ്ധവികാരം ബിജെപിക്കും കേന്ദ്രത്തിനുംമേൽ കെട്ടിവച്ച് രക്ഷപ്പെടുക എന്നതായിരുന്നു നായിഡുവിന്റെ തന്ത്രം. മോദി സർക്കാരിനെപ്പോലെ തന്റെ വീമ്പുപറച്ചിലുകളും നടപ്പാക്കാനായില്ല എന്ന യാഥാർഥ്യം നായിഡു നേരത്തേ തിരിച്ചറിഞ്ഞു.
അമരാവതിയിൽ സ്വപ്നനഗരമായി പുതിയ തലസ്ഥാന നിർമാണം എങ്ങുമെത്തിയില്ല. വിഭജനസമയത്ത് സംസ്ഥാനത്തിനു വാഗ്ദാനം ചെയ്യപ്പെട്ട പ്രത്യേകപദവി നേടാനായില്ല. വികസനപദ്ധതികളും സാമൂഹ്യസുരക്ഷാ പദ്ധതികളും ഗതിവേഗം കൈവരിച്ചില്ല. കർഷകരുടെ സ്ഥിതി കൂടുതൽക്കൂടുതൽ ദയനീയമാകുന്നു. എന്നുതുടങ്ങി വിമർശനങ്ങൾ നിരവധിയാണ്.
എല്ലാവർക്കും വാരിക്കോരി
ജനരോഷം മറികടക്കാൻ അവസാനകാലത്ത് നിരവധി ജനപ്രിയപദ്ധതികളാണ് നായിഡു പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകൾക്കു മൊബൈൽഫോൺ മുതൽ കാപു വിഭാഗത്തിന് സംവരണംവരെ പ്രഖ്യാപനത്തിലുണ്ട്. വനിതാ സ്വയംസഹായ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ള സ്ത്രീകൾക്ക് പതിനായിരം രൂപയും ഫോണും നൽകുന്ന പദ്ധതിയാണ് ഏറ്റവും ഒടുവിലായി പ്രഖ്യാപിച്ചിരിക്കുന്നത്. നാലു ഗഡുക്കളായാണ് പതിനായിരം രൂപ നൽകുക. ആദ്യഗഡുവായി നൽകുന്ന 2500 രൂപ ഉടനേ വിതരണംചെയ്യും. ഫെബ്രുവരി അവസാനത്തോടെ അടുത്ത ഗഡുവായി മൂവായിരം രൂപ നൽകും. ബാക്കി നാലായിരം ഏപ്രിലിൽ നൽകാനാണ് പദ്ധതി. 93 ലക്ഷം വനിതകൾക്കു പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിക്കായി 9,400 കോടി രൂപയാണ് ചെലവഴിക്കുന്നത്. പണമുണ്ടായിട്ടല്ല, സഹോദരിമാരെ സഹായിക്കാൻ കടംവാങ്ങിയാണ് പദ്ധതി നടപ്പാക്കുന്നത് എന്നാണ് മഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഈ പദ്ധതിയെ “വോട്ടിനുവേണ്ടിയുള്ള നോട്ട്’’ എന്നാണ് പ്രതിപക്ഷ നേതാവ് ജഗൻമോഹൻ റെഡ്ഡി വിശേഷിപ്പിച്ചിരിക്കുന്നത്.
മുന്നോക്ക വിഭാഗമായ കപു സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിനും സർക്കാർ ജോലിക്കും അഞ്ച് ശതമാനം സംവരണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ എല്ലാവിധ ക്ഷേമ പെൻഷനുകളും ഇരട്ടിയാക്കി. എൻടിആർ ഭരോസ സ്കീമിലെ ആയിരം രൂപയുടെ പെൻഷൻ രണ്ടായിരമായും 1500 രൂപയുടേത് മൂവായിരമായുമാണ് കൂട്ടിയിരിക്കുന്നത്. 54.61 ലക്ഷം പേർക്കാണ് ഇതിന്റെ പ്രയോജനം കിട്ടുന്നത്. സർക്കാർ ജീവനക്കാർക്ക് മുടങ്ങിക്കിടന്നിരുന്ന രണ്ട് ഗഡു ഡിഎ നൽകാനും തീരുമാനമായി.
ഒട്ടോറിക്ഷകളുടെ ആജീവനാന്തനികുതിയും ട്രാക്ടറുകളുടെ കാൽക്കൊല്ല നികുതിയും ഇളച്ചുനൽകും. വാഹന നികുതിയിലെ കുടിശികയിലും ഇളവനുവദിച്ചിട്ടുണ്ട്. 9.79 ലക്ഷം വാഹന ഉടമകൾക്കാണ് പ്രയോജനം. ആകെ ചെലവ് 66.50 കോടി രൂപ. 2014 ജൂൺ മുതൽ അനുമതിയില്ലാതെ നിർമിച്ച 1,26,097 വീടുകൾക്ക് 60,000 രൂപവീതം ധനസഹായം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചുകഴിഞ്ഞു. ഇതിൽ 15,000 രൂപ ശൗചാലയം നിർമിക്കാനാണ്. 756 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
ന്യൂഡൽഹിയിൽ ഉപവാസം
ക്ഷേമപദ്ധതികളും ധനസഹായങ്ങളും പ്രഖ്യാപിക്കുകയും കേന്ദ്രം ചിറ്റമ്മനയം കാട്ടുന്നുവെന്ന് പരാതിപ്പെടുകയുമാണ് നായിഡുവിന്റെ തന്ത്രം. ഈ ചിറ്റമ്മനയവും അവഗണനയും സഹിക്കവയ്യാതെയാണ് ബിജെപി മുന്നണി വിട്ടതെന്ന് നായിഡു വിശദീകരിക്കുന്നു. വിഭജനകാലത്ത് വാഗ്ദാനം ചെയ്യപ്പെട്ട പ്രത്യേക പദവി നരേന്ദ്ര മോദി അട്ടിമറിച്ചെന്നാണ് നായിഡുവിന്റെ പ്രധാന പരാതി. കേന്ദ്രം പറഞ്ഞുപറ്റിച്ചതിനാലാണ് തലസ്ഥാന നിർമാണം മുന്നോട്ടുപോകാത്തതെന്നും നായിഡു വിശദീകരിക്കുന്നു. കേന്ദ്രത്തിനെതിരേയുള്ള ആക്രമണം കടുപ്പിക്കാൻ ഫെബ്രുവരി 13ന് ന്യൂഡൽഹിയിൽ ഏകദിന ഉപവാസം നടത്തുമെന്നാണ് നായിഡു പ്രഖ്യാപിച്ചിരിക്കുന്നത്.
ബജറ്റ്സമ്മേളനത്തിന്റെ അവസാനദിവസമാണ് ഉപവാസത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വിഭജനത്തെത്തുടർന്ന് സംസ്ഥാനത്തിന് കേന്ദ്രം 75,000 കോടി രൂപ നൽകണമെന്ന് ജന സേന നേതാവ് പവൻ കല്യാൺ അധ്യക്ഷനായ പഠനസമിതി നൽകിയ ശിപാർശ നടപ്പാക്കണമെന്നും ടിഡിപി ഉപവാസവേദിയിൽ ആവശ്യപ്പെടും. വിഭജനത്തെത്തുടർന്ന് സംസ്ഥാനത്തിനു കിട്ടേണ്ട 1.25 ലക്ഷം കോടി രൂപ കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നുവെന്നാണ് നായിഡുവിന്റെ ആരോപണം.
പ്രതിപക്ഷ ഐക്യത്തിലൂടെ ദേശീയ നേതാവാകാനും നായിഡു ശ്രമിക്കുന്നുണ്ട്. എന്നാൽ ആദ്യം കൂടെനിന്ന കോൺഗ്രസ് ഇപ്പോൾ അത്ര താത്പര്യം കാട്ടുന്നില്ല. എങ്കിലും മമത നടത്തിയതുപോലുള്ള റാലി നടത്തി പ്രതിപക്ഷ നേതാക്കളെയെല്ലാം അണിനിരത്താൻ തീരുമാനിച്ചുകഴിഞ്ഞു.
നടന്നു തീർത്ത് ജഗൻ
നായിഡുവിനെതിരേ ജനവികാരം ആളിക്കത്തിക്കാൻ ജഗൻമോഹൻ റെഡ്ഡി ഒരുവർഷത്തിനും മുമ്പേ ഒരുക്കം തുടങ്ങിയതാണ്. കഴിഞ്ഞ 14 മാസമായി ജഗൻ സംസ്ഥാനത്തുടനീളം പദയാത്രയിലായിരുന്നു. 341 ദിവസമാണ് നടന്നത്. 3,648 കിലോമീറ്റർ താണ്ടി. 2017 നവംബർ ആറിന് കടപ്പ ജില്ലയിലെ ഇടിപുലപായയിൽനിന്നാണ് നടപ്പു തുടങ്ങിയത്. ഈ മാസം ഒമ്പതിന് ശ്രീകാകുളം ജില്ലയിലെ ഇച്ചപുരത്തായിരുന്നു സമാപനം. പദയാത്രയിലുടനീളം ജനങ്ങളുമായി സംവദിക്കുകയായിരുന്നു ജഗൻ. ടിഡിപി സർക്കാരിനെ പ്രതിക്കൂട്ടിൽനിർത്തി വിചാരണചെയ്തു. തെരഞ്ഞെടുപ്പിൽ ജയം ഉറപ്പെന്നാണ് ജഗന്റെ പക്ഷം.
കഴിഞ്ഞതവണ കേവലം 2.6 ശതമാനം വോട്ടിന്റെ വ്യത്യാസത്തിലാണ് ജഗൻ തോറ്റത്. അന്ന് ബിജെപിയും ജന സേനയും ടിഡിപിയെ പിന്തുണച്ചിരുന്നു. 6,01,539 വോട്ടുകൾ മാത്രമാണ് ടിഡിപി കൂടുതൽ നേടിയത്. ഇരുപക്ഷവും ജയിച്ച 14 സീറ്റുകളിൽ ഭൂരിപക്ഷം നൂറിനും അയ്യായിരം ഇടയിലായിരുന്നു. ഇതാണ് ജഗനു പ്രതീക്ഷ നൽകുന്നത്.
സുതാര്യ ഭരണവും അധികാര വികേന്ദ്രീകരണവുമാണ് ജഗൻ മുന്നോട്ടുവയ്ക്കുന്നത്. ഭരണസൗകര്യത്തിനായി ജില്ലകളുടെ എണ്ണം 13ൽനിന്ന് 25 ആക്കുമെന്നും ജഗൻ വാഗ്ദാനം ചെയ്യുന്നു. ചന്ദ്രബാബു നായിഡു സംസ്ഥാനത്തോട് കടുത്ത അനീതിയാണ് കാട്ടിയത്. ജനങ്ങളെ മറന്ന് സ്വന്തം നേട്ടത്തിനുവേണ്ടി ചേരിമാറുകയാണ് നായിഡു ചെയ്തതെന്നും ജഗൻ വിമർശിക്കുന്നു.
ഉമ്മൻ ചാണ്ടി ഇഫക്ട്
കേരളത്തിലെ ജനപ്രിയനേതാവായ ഉമ്മൻ ചാണ്ടിയെ ആന്ധ്രയുടെ ചുമതലക്കാരനായി രാഹുൽ ഗാന്ധി നിശ്ചയിച്ചപ്പോൾ രാഷ്ട്രീയ നിരീക്ഷകർ പല കണക്കുകൂട്ടലുകളും നടത്തി. ജഗനെ കോൺഗ്രസ് പാളയത്തിലെത്തിക്കാൻ ഉമ്മൻ ചാണ്ടിക്കുകഴിയുമെന്നായിരുന്നു ഒരു നിരീക്ഷണം. എന്നാൽ തെലുങ്കാന തെരഞ്ഞെടുപ്പിൽ ടിഡിപി-കോൺഗ്രസ് സഖ്യമാണ് ഉണ്ടായത്. ഈ സഖ്യം ആന്ധ്രയിലും തുടരുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഒറ്റയ്ക്കു മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്.
പ്രിയങ്കയുടെ വരവിനെത്തുടർന്നുണ്ടായ ഉണർവാണ് ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാൻ ഈ തീരുമാനം എത്രകണ്ട് ഗുണപ്പെടുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. തീരുമാനത്തിൽ പ്രതിഷേധിച്ച് മുൻ കേന്ദ്രമന്ത്രി കൊട്ല സൂര്യപ്രകാശ് റെഡ്ഡി പാർട്ടിവിടുകയും ചെയ്തു. മുൻ മുഖ്യമന്ത്രി വിജയ്ഭാസ്കർ റെഡ്ഡിയുടെ മകനാണ് സൂര്യപ്രകാശ്. ഇദ്ദേഹം ടിഡിപിയിലേക്കാണ് ചേക്കേറുന്നത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ കൂർമബുദ്ധിയിൽ ഇനിയും തന്ത്രങ്ങളുണ്ടാകുമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷ. അതിൽ ജഗനുവേണ്ടിയുള്ള കാത്തിരിപ്പും ഉണ്ടായേക്കാം.
കടുത്ത നിലപാടുമായി പവൻ
പ്രജാരാജ്യം പാർട്ടിയുമായി രാഷ്ട്രീയത്തിലിറങ്ങി കോൺഗ്രസിൽ ചേക്കേറിയ സൂപ്പർസ്റ്റാർ ചിരഞ്ജീവിയെപ്പോലെ അനുജൻ പവൻ കല്യാണും ഇക്കുറി തന്റെ ജന സേന പാർട്ടിയെ കളത്തിലിറക്കുകയാണ്. നായിഡുവിനെതിരേ കടുത്ത വിമർശനങ്ങളുമായാണ് പവൻ കല്യാൺ പ്രചാരണം നടത്തുന്നത്. സിപിഎം, സിപിഐ കക്ഷികളുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാനാണ് പവൻ ശ്രമിക്കുന്നത്. ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
സംസ്ഥാനത്തിനു പ്രത്യേക പദവി നൽകാത്തതിന്റെ പേരിൽ പവൻ ബിജെപിയേയും എതിർക്കുകയാണ്. റിലീസിനുമുന്നേ പൊളിഞ്ഞ പടമാണ് ജന സേന എന്നാണ് ബിജെപിയുടെ വിമർശനം. തെലുങ്കാന രാഷ്ട്രീയസമിതിയെ വിമർശിച്ചിരുന്ന പവൻ ഇപ്പോൾ ചന്ദ്രശേഖര റാവുവുമായി ചങ്ങാത്തം കൂടാനുള്ള ശ്രമത്തിലുമാണ്.
നടുക്കടലിൽ ബിജെപി
കൂട്ടിനാരുമില്ലാത്തതിനാൽ ആന്ധ്രയിൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ബിജെപി. സഖ്യകക്ഷിയില്ലാതെ സംസ്ഥാനത്ത് ഒന്നും ചെയ്യാനാവില്ലെന്ന് നേതാക്കൾക്കറിയാം. എങ്കിലും ആന്ധ്രയ്ക്കുനൽകിയ കേന്ദ്രസഹായത്തിന്റ കണക്കുപറഞ്ഞ് വോട്ടുതേടാനാണ് ശ്രമം. അതിനിടെ എൻ.ടി. രാമറാവുവിന്റെ മകളും സംസ്ഥാനത്തെ പ്രബല നേതാവുമായ പുരന്തരേശ്വരിയുടെ ഭർത്താവും മകനും പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. മുൻമന്ത്രിയും പുരന്തരേശ്വരിയുടെ ഭർത്താവുമായ ദഗുബട്ടി വെങ്കിടേശ്വര റാവുവും മകൻ ഹിതേഷ് ചെഞ്ചുരവും വൈഎസ്ആർ കോൺഗ്രസിലേക്കാണ് കൂടുമാറുന്നത്.
തെരഞ്ഞെടുപ്പിനുശേഷം സാധ്യമായ സഖ്യം ഉണ്ടാക്കാമെന്നു ബിജെപി കണക്കുകൂട്ടുന്നുണ്ട്. വൈഎസ്ആർ കോൺഗ്രസുമായോ ടിഡിപിയുമായോ ജന സേനയുമായോ സഖ്യമുണ്ടാക്കാനുള്ള സാധ്യതയും ബിജെപി തുറന്നിടുന്നുണ്ട്.
കൂട്ടുകെട്ടുകൾ മാറിമറിഞ്ഞ് ആന്ധ്ര
01:31 AM Jan 31, 2019 | Deepika.com