കുട്ടികളെ നന്മയുടെ പാഠങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ച അധ്യാപകന്റെ കഥ പറഞ്ഞാണ് മുസ്ലിംലീഗിലെ കെ.എൻ.എ. ഖാദർ ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രസംഗിച്ചു തുടങ്ങിയത്. ആഴ്ചയിൽ ഒരു നന്മ പ്രവൃത്തി ചെയ്യണമെന്ന് അധ്യാപകൻ കുട്ടികളെ ഉപദേശിച്ചു. എത്ര കുട്ടികൾ തന്റെ നിർദേശം പാലിച്ചു എന്ന് ഒരാഴ്ച കഴിഞ്ഞ് അധ്യാപകൻ അന്വേഷിച്ചു. ആറു കുട്ടികൾ നന്മ പ്രവൃത്തി ചെയ്തതായി പറഞ്ഞു. തിരക്കേറിയ ജംഗ്ഷനിൽ നിന്ന വൃദ്ധയെ റോഡ് മുറിച്ചു കടക്കാൻ സഹായിച്ചതായിരുന്നു ആദ്യത്തെ കുട്ടിയുടെ നന്മ പ്രവൃത്തി. രണ്ടാമത്തെ കുട്ടിയും ഇതു തന്നെ പറഞ്ഞു. പറഞ്ഞു വന്നപ്പോൾ ആറു പേരും ചെയ്തത് ഒരേ കാര്യം.
ആറു പേർ എന്തിന് ഒരേ കാര്യം ചെയ്തു എന്നായി അധ്യാപകൻ. ആറു പേരും ആറു നന്മ പ്രവൃത്തി ചെയ്തിരുന്നെങ്കിൽ അത്രയും നല്ലതല്ലായിരുന്നോ എന്നായിരുന്നു അധ്യാപകന്റെ ചോദ്യം. റോഡ് മുറിച്ചുകടക്കാൻ വൃദ്ധ തയാറല്ലെന്നായിരുന്നു കുട്ടികളുടെ മറുപടി. അതുകൊണ്ട് വൃദ്ധയെ മറുകര എത്തിക്കാൻ ആറുപേർ വേണ്ടിവന്നത്രെ.
പിണറായി സർക്കാർ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചത് ഇങ്ങനെയായിരുന്നു എന്നു പറഞ്ഞുവയ്ക്കാനാണ് ഖാദർ കഥ പറഞ്ഞത്. യുവതികൾക്കു മല കയറേണ്ട. പക്ഷേ പോലീസും സന്നാഹങ്ങളുമെല്ലാം ചേർന്ന് ഏതാനും പേരെ മലകയറ്റി.
ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ നിറഞ്ഞുനിന്നത് ശബരിമലയും വനിതാമതിലുമൊക്കെയായിരുന്നു. ഈ രണ്ടു വിഷയങ്ങളെയും ഭരണ- പ്രതിപക്ഷം കണ്ടത് രണ്ടു തരത്തിലായിരുന്നു എന്ന വ്യത്യാസം മാത്രം. എങ്കിലും വലിയ വീറും വാശിയുമൊന്നുമില്ലാതെ തികച്ചും ശാന്തമായാണ് നന്ദിപ്രമേയ ചർച്ചയുടെ ആദ്യദിനം കടന്നുപോയത്.
നന്ദിപ്രമേയം അവതരിപ്പിച്ച മാത്യു ടി. തോമസ് പിണറായി സർക്കാരിന്റെ ഭരണനേട്ടങ്ങളുടെ നീണ്ട പട്ടിക അവതരിപ്പിച്ചു. വനിതാമതിലും നവോത്ഥാന പോരാട്ടവും പ്രളയവും ഓഖിയും നവകേരള നിർമാണവുമെല്ലാം മാത്യു ടി. തോമസിന്റെ പ്രസംഗത്തിൽ കടന്നുവന്നു. കേരളത്തിലെ പ്രതിപക്ഷം രാജ്യം ഭരിക്കുന്ന ബിജെപിയുടെ ബി ടീം ആയി മാറുന്നു എന്ന രാഷ്ട്രീയ ആരോപണവും അദ്ദേഹം ഉന്നയിച്ചു. നയപ്രഖ്യാപന പ്രസംഗം വെറും ആചാരവെടി ആയി മാറിയെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ യുഡിഎഫിനു നിലപാടില്ലെന്നായിരുന്നു സി. ദിവാകരന്റെ കുറ്റപ്പെടുത്തൽ. കോണ്‍ഗ്രസും ലീഗും കേരള കോണ്‍ഗ്രസുമൊക്കെ നിലപാട് വ്യക്തമാക്കാൻ ദിവാകരൻ വെല്ലുവിളിക്കുകയും ചെയ്തു. അവിശ്വാസികളുടെയും വിശ്വാസത്തെ വികലമാക്കുന്നവരുടെയും മധ്യേ വിശ്വാസികൾക്കൊപ്പമാണു തങ്ങൾ എന്നു പറഞ്ഞ് കെ.എൻ.എ. ഖാദർ യുഡിഎഫിന്റെ നിലപാട് വ്യക്തമാക്കി.
അനുവദിച്ച സമയവും കഴിഞ്ഞു സി. ദിവാകരൻ കത്തിക്കയറിയപ്പോൾ പ്രതിപക്ഷം ബഹളം കൂട്ടി. ദിവാകരന്റെ പാർട്ടിക്കാരിയായ ഇ.എസ്. ബിജിമോളുടെ സമയത്തിൽ നിന്നു ദിവാകരന് സമയം അനുവദിച്ചിട്ടുണ്ടെന്ന് ചെയറിലിരുന്ന മുല്ലക്കര രത്നാകരൻ വിശദീകരിച്ചു. ദിവാകരൻ പ്രസംഗം നിർത്തിയപ്പോൾ ബിജിമോൾക്കു പിന്നെ അവശേഷിച്ചത് വെറും മൂന്നര മിനിറ്റ്.
വനിതാമതിലിലൂടെയും നവോത്ഥാന പോരാട്ടത്തിലൂടെയും സർക്കാരിന്റെ യശസ് വർധിച്ചെന്ന കാര്യത്തിൽ പുരുഷൻ കടലുണ്ടിക്കു സംശയമില്ല. ജനങ്ങളെയാകെ ഇടതുപക്ഷ ചിന്താഗതിയിലേക്കു കൊണ്ടു വരാൻ കഴിഞ്ഞതായും അദ്ദേഹത്തിന് ഉറപ്പുണ്ട്.
കോണ്‍ഗ്രസുകാരനായ വി.പി. സജീന്ദ്രൻ സർക്കാരിനെ ജ്യോതിഷപരമായി വിശകലനം ചെയ്യുകയായിരുന്നു. മൂലം നക്ഷത്രക്കാരനായ മന്ത്രി എ.കെ. ബാലൻ രണ്ടാമൻ എന്ന നിലയിൽ നിന്ന് ആറാമനായി താഴേക്കിറങ്ങിയത് സമയദോഷമാണെന്നാണ് സജീന്ദ്രൻ പറഞ്ഞത്. എന്നാൽ, മൂലം നക്ഷത്രക്കാരൻ താനല്ല, എ.കെ. ആന്റണിയാണെന്നു ബാലൻ തന്നെ പിന്നീട് തിരുത്തി. ബാലന്റെ നക്ഷത്രം ചോതി ആണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കുറേ സമയത്തിനുശേഷം വ്യക്തമാക്കുകയും ചെയ്തു. കേരളത്തിലെ സ്ത്രീകളുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനു നന്ദി പറഞ്ഞ് ലാൽസലാം വിളിച്ചാണ് ഇ.എസ്. ബിജിമോൾ പ്രസംഗം അവസാനിപ്പിച്ചത്.
സി.വി. രാമൻ പിള്ളയുടെ മാർത്താണ്ഡവർമയിലെ ഭാഷയാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഉപയോഗിച്ചതെന്നായിരുന്നു ഭാഷാസ്നേഹിയായ ഡോ. എൻ. ജയരാജ് കണ്ടെത്തിയത്. പ്രസംഗത്തിലെ പല പ്രയോഗങ്ങളും ഗവർണറെ വല്ലാതെ വലച്ചതായും ജയരാജ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 2004 ആവർത്തിക്കുമെന്ന കാര്യത്തിൽ ആർ. രാജേഷിനു സംശയമില്ല. കേരളത്തിൽ നിന്ന് ആരു ജയിച്ചാലും ഒരുപോലെ എന്ന വാദത്തോട് രാജേഷിന് യോജിപ്പില്ല. തങ്ങൾ ജയിച്ചാൽ റിസോർട്ടിൽ പാർപ്പിക്കേണ്ട സ്ഥിതിയുണ്ടാകില്ല. കോണ്‍ഗ്രസുകാരെല്ലാം കൂട്ടത്തോടെ ബിജെപിയിലേക്കു പോകുന്നു എന്നു പറഞ്ഞ് രാജേഷ് നീണ്ട ഒരു പട്ടികയും വായിച്ചു. അൽഫോൻസ് കണ്ണന്താനം, വി. വിശ്വനാഥമേനോൻ തുടങ്ങിയവർ ഉൾപ്പെട്ട ചെറിയൊരു പട്ടിക ഇതിനു മറുപടിയായി കെ. മുരളീധരൻ അവതരിപ്പിച്ചു. മൂന്നു സംസ്ഥാനത്തു മാത്രമുള്ള നിങ്ങളുടെ ഇത്രയും ആൾക്കാർ ബിജെപിയിൽ പോയെങ്കിൽ ഇന്ത്യയിൽ എല്ലായിടത്തുമുള്ള ഞങ്ങളുടെ പാർട്ടിയിൽ നിന്നു കുറേ പേർ പോയതിൽ വലിയ കാര്യമൊന്നുമില്ല. - മുരളീധരൻ പറഞ്ഞു.
കാര്യഗൗരവമുള്ള ചർച്ച നടക്കേണ്ട നിയമസഭയെ പ്രതിപക്ഷം തമാശക്കഥ പറയാനുള്ള വേദിയാക്കുന്നതിലുള്ള പ്രതിഷേധം ജയിംസ് മാത്യു അറിയിച്ചു. തമാശക്കാർക്കു വേണ്ടി വേണമെങ്കിൽ ബാലൻ മന്ത്രിയോടു പറഞ്ഞ് വിജെടി ഹാളിൽ ഒരു വേദിയൊരുക്കാം എന്നൊരു നിർദേശവും ജയിംസ് മാത്യു മുന്നോട്ടുവച്ചു.
ഡിവൈഎഫ് ഐ പ്രവർത്തകർ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനു നേരേ കല്ലേറു നടത്തിയ സംഭവം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സബ്മിഷനിലൂടെ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. പോലീസ് പിടിച്ചുകൊണ്ടുപോയവരെ കാണാൻ സമ്മതിക്കാത്തതിനെത്തുടർന്ന് വാക്കേറ്റവും മുദ്രാവാക്യം വിളിയുമുണ്ടായെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ഈ സംഭവത്തിനിടയിൽ പോലീസ് സ്റ്റേഷന്റെ ചില്ലു പൊട്ടിയെന്നും രണ്ടായിരം രൂപയുടെ നഷ്ടമുണ്ടായെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കു നേരേയുള്ള കൈയേറ്റം അംഗീകരിക്കില്ലെന്നും അത്തരം ഉദ്യോഗസ്ഥർക്കെതിരേ യുക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നുമായിരുന്നു ഐപിഎസ് ഓഫീസറായ ചൈത്ര തെരേസ ജോണിന്റെ പാർട്ടി ഓഫീസ് പരിശോധനയേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ നിലപാട്.
കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ പ്രതിപക്ഷത്തു നിന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. ചർച്ച അനുവദിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. കേരള കോണ്‍ഗ്രസിൽ നിന്നു വാക്കൗട്ട് പ്രസംഗം നടത്തിയത് പി.ജെ. ജോസഫ് ആയിരുന്നു. അദ്ദേഹത്തിനൊപ്പം സഭയിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് അംഗമായിരുന്ന മോൻസ് ജോസഫും വാക്കൗട്ടിൽ പങ്കെടുത്തപ്പോൾ പി.സി. ജോർജും ഒപ്പം കൂടിയത് കൗതുകമായി. ഇതിൽ വെറും കൗതുകം മാത്രമേയുള്ളോ എന്നു കണ്ടറിയേണ്ടതുണ്ട്.
നിയമസഭാവലോകനം / സാബു ജോണ്‍
ശബരിമലയും നവോത്ഥാനവും വനിതാമതിലും
12:39 AM Jan 29, 2019 | Deepika.com