ഡല്‍ഹിഡയറി / ജോർജ് കള്ളിവയലിൽ
പ്രിയങ്ക ഗാന്ധി വദ്ര. ഒരു പേരിൽ എന്തിരിക്കുന്നുവെന്നു ചോദിച്ചേക്കാം. ഈ പേരിൽ എല്ലാം അടങ്ങിയിരിക്കുന്നു. 2018 ഏപ്രിൽ 12ന് അർധരാത്രിയിൽ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും ഒരുമിച്ച് ഡൽഹിയുടെ നഗരമധ്യത്തിൽ നടത്തിയ പ്രതിഷേധം മറക്കാറായിട്ടില്ല. ജമ്മു കാഷ്മീരിലെ കഠുവയിൽ പിഞ്ചുബാലിക കൂട്ടമാനഭംഗത്തിന് ഇരയായതിലും ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബിജെപി എംഎൽഎ പ്രതിയായ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പീഡനത്തിലും പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ മാർച്ച്.
കഴിഞ്ഞ ഏപ്രിൽ പന്ത്രണ്ടിലെ അർധരാത്രിയിൽ ഡൽഹിയിലെ ഇന്ത്യ ഗേറ്റിലേക്കു നടത്തിയ വൻപ്രതിഷേധ റാലിയിൽ സജീവമായി പങ്കെടുത്ത പ്രിയങ്ക ഗാന്ധിയിൽ സാധാരണ ജനം മികവുറ്റ നേതാവിനെ കണ്ടിരുന്നു. പ്രതിഷേധത്തിന്റെ നായികയും ആവേശവും പ്രിയങ്കയായിരുന്നു. മകൾ മിറായയെയും കൂട്ടിയായിരുന്നു പ്രിയങ്ക അന്നു പ്രതിഷേധ മാർച്ചിനെത്തിയത്.
• പ്രതിഷേധനിരയിലെ പ്രിയങ്കരി
ബാരിക്കേഡുകൾ ഉപയോഗിച്ച് അന്നു പോലീസ് തടഞ്ഞ റോഡിൽ എല്ലാ തടസങ്ങളെയും തട്ടിത്തെറിപ്പിച്ചും ചാടിക്കടന്നും പ്രിയങ്ക മുന്നേറിയപ്പോൾ പോലീസിനു കാഴ്ചക്കാരായി നിൽക്കാനേ കഴിഞ്ഞുള്ളൂ. സുരക്ഷാവലയവും ബാരിക്കേഡുകളും ഭേദിച്ചു മുന്നേറിയ പ്രിയങ്കയ്ക്കു പിന്നാലെ ആയിരക്കണക്കിന് അണികളാണ് ഒഴുകിയെത്തിയത്. ഇന്ത്യാഗേറ്റിലെ അമർ ജവാൻ ജ്യോതിക്കു മുന്നിൽ വലിയ തിക്കിനും തിരക്കിനുമിടയിൽ പ്രിയങ്ക ആ അർധരാത്രിയിൽ റോഡിൽ കുത്തിയിരുന്നു.
മൂന്നു മണിക്കൂറോളം നീണ്ട പാതിരാ പ്രതിഷേധത്തിൽ രാഹുലും പ്രിയങ്കയും മുഴുവൻ സമയവും പങ്കെടുത്തു. ഡൽഹി കൂട്ടമാനഭംഗക്കേസിൽ മരിച്ച നിർഭയയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തേക്കാളും സ്ത്രീകളുടെ വലിയ പ്രാതിനിധ്യത്തേക്കാളും അർധരാത്രി പ്രതിഷേധത്തിലെ പ്രിയങ്കയുടെ സജീവ നേതൃത്വമായിരുന്നു പിറ്റേന്നു വലിയ വാർത്തയായത്.
അർധരാത്രി പ്രതിഷേധത്തിനിടയിലെ തിരക്കിൽ ഉന്തും തള്ളുമുണ്ടാക്കിയ പ്രതിഷേധക്കാരോട് അല്പം ക്ഷുഭിതയാകാനും പ്രിയങ്ക മടിച്ചില്ല. പ്രിയങ്കയുടെ മുഖത്തെ ചിരി മാഞ്ഞപ്പോൾ തന്നെ ബഹളം കൂട്ടിയ പ്രവർത്തകർ പൂച്ചകളെപ്പോലെ ശാന്തരായി ഒതുങ്ങിക്കൂടി. 2014ലെ മോദി തരംഗത്തിലും റായ്ബറേലിയിലും അമേത്തിയിലും കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കിയ പ്രിയങ്കയുടെ മികവിനെ ഡൽഹിയിലെയും യുപിയിലെയും ബിജെപി നേതാക്കൾ ഏതായാലും കുറച്ചുകാണില്ല.
മുത്തശിയായ ഇന്ദിരാഗാന്ധിയുടെ കരളുറപ്പും കടുപ്പവും അതേപടി പ്രകടമാക്കുകയായിരുന്നു പ്രിയങ്ക. മുഖത്തെ പ്രസന്നതയ്ക്കു പിന്നിലും ചങ്കുറപ്പുള്ള നേതാവിനെ ജനം തിരിച്ചറിഞ്ഞു. കാര്യപ്രാപ്തി, തന്റേടം, നേതൃമികവ് എന്നിവ തുടങ്ങി ആരെയും ആകർഷിക്കുന്ന പ്രസന്നമായ മുഖവും പുഞ്ചിരിയും പ്രിയങ്കയെ ജനകീയയാക്കുന്നു.
• മുത്തശിയുടെ മുഖമുള്ള പ്രിയങ്ക
ഇന്ദിരാജിയുടെ അതേ മുഖം പ്രിയങ്കയിൽ കാണുന്ന കോണ്‍ഗ്രസുകാർ ഏറെയുണ്ട്. കണ്ണുകളും മൂക്കും തലമുടിയും മുതൽ കോട്ടണ്‍ സാരി ഉടുക്കുന്ന രീതിയിൽ വരെ അടിമുടി ഇന്ദിരയാണു പ്രിയങ്ക. നടപ്പിലും എടുപ്പിലും ചിരിയിലും ഗൗരവത്തിലുമെല്ലാം ഇന്ദിരയെ കാണുന്നവർ ഏറെയാണ്. പക്ഷേ ഇന്ദിരയും ഫിറോസ് ഗാന്ധിയും പോലെ ചില സാമ്യങ്ങളും ചില വ്യത്യാസങ്ങളും പ്രിയങ്കയുടെയും വദ്രയുടെയും ജീവിതത്തിലുമുണ്ട്. ഇരുവരുടേതും പ്രേമിച്ചു മിശ്രവിവാഹം.
ഡൽഹി ജീസസ് ആൻഡ് മേരി കോളജിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദമെടുത്ത പ്രിയങ്കയുടെ മനസ് അറിയാൻ ഇന്നും പലർക്കുമായിട്ടില്ല. മക്കളായ മിറായയും റെയ്ഹാനും വളർന്നു സ്വന്തം കാലിൽ നിൽക്കാറായതോടെ പ്രിയങ്കയെ തടയാനോ ഒതുക്കാനോ എതിരാളികൾക്കു പോലും എളുപ്പമാകില്ല.
സജീവ രാഷ്ട്രീയത്തിലേക്കു പ്രിയങ്ക വരണമെന്ന് കോണ്‍ഗ്രസ് പ്രവർത്തകരും നേതാക്കളും തുടർച്ചയായി അഭ്യർഥിച്ചിരുന്നു. അമ്മ സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലും സഹോദരൻ രാഹുലിന്റെ മണ്ഡലമായ അമേത്തിയിലും പ്രചാരണത്തിനിറങ്ങിയപ്പോഴും രാജ്യമാകെ പ്രചാരണത്തിനെങ്കിലും ഇറങ്ങണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയെ എഐസിസി പ്രസിഡന്റായി തെരഞ്ഞെടുത്ത ഡൽഹി പ്ലീനറി സമ്മേളനത്തിന്റെയും മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുടെ തെരഞ്ഞെടുപ്പിന്റെയും പിന്നാന്പുറത്തും പ്രിയങ്ക സജീവമായിരുന്നു.
• മോദിയും ഭയക്കുന്ന എതിരാളി
കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കളെ പോലും അന്പരപ്പിച്ചായിരുന്നു രാഹുലിന്റെ തീരുമാനവും പ്രഖ്യാപനവും. പ്രിയങ്കയെ ദേശീയ നേതൃത്വത്തിലേക്കു കൊണ്ടുവന്നത് രാഹുൽ ഗാന്ധി തനിച്ചെടുത്ത തീരുമാനമാണെന്നു സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും വിശ്വസ്തനായ എ.കെ. ആന്റണി തുറന്നുപറഞ്ഞതിൽ എല്ലാമുണ്ട്.
കോണ്‍ഗ്രസിൽ മാത്രമല്ല ബിജെപിയിലും പ്രിയങ്കയാണു ചർച്ച. മുഖ്യ എതിരാളികളായ ബിജെപിയെയും നരേന്ദ്ര മോദിയെയും പോലും പ്രിയങ്കയുടെ ഇപ്പോഴത്തെ വരവ് ഞെട്ടിച്ചു. ദേശീയ, പ്രാദേശിക വ്യത്യാസമില്ലാതെ മാധ്യമങ്ങളും പ്രിയങ്കയുടെ വരവ് ആഘോഷിക്കുകയാണ്.
• ഏറ്റെടുത്തതു ദുഷ്കര ദൗത്യം
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായുള്ള നാല്പത്തേഴുകാരിയായ പ്രിയങ്കയുടെ വരവിനോട് പ്രധാനമന്ത്രി മോദി മുതൽ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ വരെയുള്ളവരുടെ പ്രതികരണത്തിൽ അവരുടെ അങ്കലാപ്പ് വ്യക്തമായിരുന്നു. മോദിയുടെ മണ്ഡലമായ വാരണാസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരും ഉൾപ്പെടുന്ന മേഖലയുടെ ചുമതലക്കാരിയായാണു പ്രിയങ്കയുടെ അരങ്ങേറ്റം.
കോണ്‍ഗ്രസിന് ഏറ്റവും ദുഷ്കരമായ ദൗത്യമാണു രാഹുലിന്റെ സഹോദരി തന്റേടത്തോടെ ഏറ്റെടുത്തത്. 1989 മുതലുള്ള മണ്ഡൽ- മന്ദിർ വിഭാഗീയ രാഷ്ട്രീയത്തോടെ നഷ്ടമായ വോട്ടുകൾ തിരികെപ്പിടിച്ച് കോണ്‍ഗ്രസിന് നവജീവൻ നൽകുകയെന്നത് എളുപ്പമാകില്ല. പക്ഷേ പ്രിയങ്കയെ ആരും എഴുതിത്തള്ളില്ല. മോദിക്കെതിരേ വാരണാസിയിൽ പ്രിയങ്ക മത്സരിച്ചാൽ ഫലം പ്രവചനാതീതമായേക്കും. അതിനാൽ തന്നെ പുതിയ നിയമനം കുടുംബവാഴ്ചയുടെ തുടർച്ചയാണെന്ന ആക്ഷേപം ബിജെപിക്കാർ പരമാവധി ഉയർത്തുന്നു.
• യുവതയെ സ്വാധീനിക്കാൻ
പക്ഷേ, ഇന്ദിരാഗാന്ധിയുടെ കാലം മുതലുള്ള ഇത്തരം ആക്ഷേപങ്ങളെല്ലാം രാജ്യത്തെ ജനം പലകുറി തള്ളിയതാണെന്ന് കോണ്‍ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മക്കൾ, ബന്ധു രാഷ്ട്രീയം ഇല്ലാത്ത പാർട്ടികളില്ലെന്നതും കോണ്‍ഗ്രസിനു തുണയാണ്. ആക്ഷേപങ്ങളേക്കാളേറെ വലിയ സ്വാഗതവും പിന്തുണയമാണു പ്രിയങ്കയുടെ നിയമനത്തിനു പൊതുവേ കിട്ടിയതെന്നതും പലരുടെയും ഉറക്കം കെടുത്തും.
വിദേശജന്മത്തിന്റെ പേരിൽ സോണിയയെ അതിരുകടന്ന് ആക്ഷേപിച്ചതാണ് 2004ലും 2009ലും കോണ്‍ഗ്രസിനെയും സോണിയയെയും ജനം അധികാരത്തിലെത്തിച്ചതെന്നും കോണ്‍ഗ്രസ് പറയുന്നത് വെറുതെയല്ല. രാഹുലിനെതിരേ വ്യക്തിപരമായി നടത്തിയ ആക്ഷേപങ്ങൾ അദ്ദേഹത്തെ കൂടുതൽ സ്വീകാര്യനും ശക്തനുമാക്കിയതും ബിജെപിക്കു താക്കീതാകും. ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോദിയെ ഒറ്റതിരിഞ്ഞ് അക്രമിച്ചതു ഗുണം ചെയ്തില്ലെന്നു കോണ്‍ഗ്രസുകാർക്കും 2014ൽ ബോധ്യപ്പെട്ടു.
യുപിയിലെയും സമീപ സംസ്ഥാനങ്ങളിലെയും സവർണ, ദളിത്, മുസ്ലിം വോട്ടർമാരിൽ പ്രിയങ്കയുടെ സ്വാധീനം നിർണായകം ആയേക്കുമെന്നു മോദിയും മായാവതിയും അഖിലേഷും ഒരുപോലെ ഭയപ്പെടുന്നു. പ്രിയങ്കയുടെ സജീവ സാന്നിധ്യം യുവ, വനിതാ വോട്ടർമാരെയും സ്വാധീനിക്കുമെന്നതിലും സംശയമില്ല. കേരളത്തിൽ പോലും പ്രിയങ്ക ഇഫക്ട് പ്രകടമായേക്കും.
മോദിയെ തടഞ്ഞുനിർത്തുന്നതിൽ രാഹുലിനെ പോലെ പ്രിയങ്കയും നിർണായകമാകുമെന്നു പലരും വിശ്വസിക്കുന്നു. യുപിയിലെ ഭാവി മുഖ്യമന്ത്രിയായാണു പലരും പ്രിയങ്കയെ കാണുന്നത്. രാഹുൽ പ്രധാനമന്ത്രിയും പ്രിയങ്ക യുപി മുഖ്യമന്ത്രിയുമെന്നതാണ് കോണ്‍ഗ്രസിന്റെ സ്വപ്നം. ലക്നൗ വഴിയാണു ഡൽഹിയിലേക്കുള്ള വഴിയെന്ന ചൊല്ലിലും കഴന്പുണ്ട്.
• വരുമോ കോണ്‍ഗ്രസിന് അച്ഛേ ദിൻ
യുപി ഒറ്റയ്ക്ക് പിടിച്ചടക്കി നരേന്ദ്ര മോദി പ്രധാനമന്ത്രിയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയും ആയത് ബിജെപിക്കു സ്വപ്നതുല്യമായ നേട്ടമായിരുന്നു. എസ്പി, ബിഎസ്പി സഖ്യം വന്നതോടെ ബിജെപിക്ക് ഇനിയത് ആവർത്തിക്കാനാകില്ല. പുറത്തുവന്ന രണ്ടു പ്രധാന ഇലക്ഷൻ സർവേ ഫലങ്ങളും വ്യത്യസ്തമല്ല.
പ്രിയങ്ക കളത്തിലിറങ്ങിയതോടെ യുപിയിൽ ത്രികോണ മത്സരം ആകുമെന്നാണു ബിജെപിക്കാർ ഇപ്പോൾ പറയുന്നത്. പ്രതീക്ഷകൾക്കൊത്തു ഉയരുകയെന്നതാകും ഇനി പ്രിയങ്കയുടെ വലിയ വെല്ലുവിളി. പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് അച്ഛേ ദിൻ ആകുമെന്നു ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞതു നടക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
പ്രതീക്ഷകളുടെ പ്രിയങ്ക
12:20 AM Jan 26, 2019 | Deepika.com