റ്റി.സി. മാത്യു / ആര്ക്കും വേണ്ടാതെ കര്ഷകര്-2
വിലക്കയറ്റം കുറഞ്ഞു; പ്രത്യേകിച്ച് ഭക്ഷ്യവിലക്കയറ്റം. മൊത്തവില സൂചിക (ഡബ്ള്യുപിഐ) ആധാരമാക്കിയാൽ ജൂലൈ മുതൽ ഭക്ഷ്യവിലയിൽ ഇടിവേ ഉള്ളൂ; വർധനയില്ല.ജൂലൈയിൽ ഭക്ഷ്യവിലകൾ 2.1 ശതമാനം താണു. ഓഗസ്റ്റിൽ നാലു ശതമാനം. സെപ്റ്റംബറിൽ 0.2 ശതമാനം, ഒക്ടോബറിൽ1.4 ശതമാനം, നവംബറിൽ 3.3 ശതമാനം, ഡിസംബറിൽ 1.62 ശതമാനം. ഇതിനു സമാനമായ കുറവ് ചില്ലറ വിലസൂചികയിലും ഉണ്ടായി.
ധനശാസ്ത്രവിദഗ്ധരെല്ലാം വിലക്കയറ്റത്തിൽ വന്ന കുറവിനെ പ്രകീർത്തിച്ച് എഴുതി. വിലക്കയറ്റം ലക്ഷ്യംവച്ചുള്ള (ഇൻഫ്ളേഷൻ ടാർഗറ്റഡ്) പണനയത്തിന്റെ വിജയമായി ഇതു ചിത്രീകരിക്കപ്പെട്ടു. റിസർവ് ബാങ്കിന് ഒരു പണനയ കമ്മിറ്റി (എംപിസി) രൂപവത്കരിച്ചപ്പോൾ ഗവൺമെന്റ് നല്കിയ ദൗത്യം വിലക്കയറ്റം നാലു ശതമാനത്തിൽ ഒതുക്കണം എന്നായിരുന്നു. രണ്ടു ശതമാനം മുതൽ ആറു ശതമാനംവരെയുള്ള ഒരു പരിധിയും നിർദേശിച്ചു. ചില്ലറവിലസൂചിക (സിപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റമാണ് ഇതിൽ ഉദ്ദേശിച്ചത്.
ലക്ഷ്യം നേടി?
മാസങ്ങളായി വിലക്കയറ്റം നാലു ശതമാനത്തിനു താഴെയാണ്. ഭക്ഷ്യവിലക്കയറ്റം മാറി ഭക്ഷ്യവിലയിടിവായി.എല്ലാവരും സന്തോഷിച്ചു. സർക്കാർ ഇതു തങ്ങളുടെ നേട്ടമായി കൊട്ടിഘോഷിച്ചു. മൻമോഹൻസിംഗ് നയിച്ച സർക്കാരിന്റെ കാലത്ത് ഒൻപതു ശതമാനമൊക്കെ വന്ന വിലക്കയറ്റം ഇതാ നാലു ശതമാനത്തിനു താഴെയാക്കി. ഭക്ഷ്യവസ്തുക്കൾക്ക് (ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, മുട്ട, മാംസം) വിലകുറച്ചു.
എല്ലാവരും ഹാപ്പിയാകണമല്ലോ. വിലക്കയറ്റം അഥവാ പണപ്പെരുപ്പത്തിൽനിന്ന് വിലയിടിവ് അഥവാ പണച്ചുരുക്ക (ഡീഫ്ളേഷൻ)ത്തിലേക്കു രാജ്യം മാറുകയാണല്ലോ?
സാഠേക്കു മനസിലായില്ല
മഹാരാഷ്ട്രയിലെ നാസിക്കിനടുത്ത ഒരു ഗ്രാമത്തിലുള്ള സഞ്ജയ് സാഠേക്ക് ഈ സന്തോഷം എന്തിനാണെന്നു മനസിലായില്ല. ആ കർഷകൻ 750 കിലോ സവാള വിറ്റപ്പോൾ ലഭിച്ചത് 1064 രൂപ. ഒരു കിലോഗ്രാമിന് 1.42 രൂപവച്ച്.
സാഠേ ആ 1064 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയച്ചുകൊടുത്തു. ഡിജിറ്റൽ വാലറ്റുകൾ (പേടിഎമും റുപേയും പോലുള്ളവ) ഉപയോഗിക്കാത്ത ആ ഗ്രാമീണൻ തപാൽ വകുപ്പിന്റെ മണി ഓർഡർ സംവിധാനമാണ് ഉപയോഗിച്ചത്. അതിന് 54 രൂപ കമ്മീഷനും നല്കി.
(2010-ൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വന്നപ്പോൾ അദ്ദേഹത്തോടു സംവദിക്കാൻ കേന്ദ്ര കൃഷിമന്ത്രാലയം തെരഞ്ഞെടുത്ത നവീന കർഷകരിൽ ഒരാളായിരുന്നു സാഠേ.)
സാഠേ 1.42 രൂപയ്ക്ക് സവാള വിറ്റ ദിവസം മുംബൈ നഗരത്തിൽ സവാള വില കിലോഗ്രാമിന് 20 രൂപ. സാഠേയ്്ക്കു ലഭിച്ചതിന്റെ 14 ഇരട്ടി.
സാഠേക്ക് ഇതിന്റെ ഗണിതശാസ്ത്രവും മനസിലായില്ല. രാജ്യത്തെ കോടിക്കണക്കായ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും അങ്ങനെതന്നെ. കിലോഗ്രാമിന് 20 രൂപ വച്ചു വിൽക്കുന്ന വാഴക്കുല പഴുപ്പിച്ചു വില്ക്കുന്ന വ്യാപാരി കിലോഗ്രാമിന് 40 രൂപ വാങ്ങുന്നതിന്റെ കണക്കും അവർക്കറിയില്ല.
വിലക്കയറ്റത്തിന്റെ ശാസ്ത്രം
അതേപ്പറ്റി പിന്നീട്. സാഠേയും രാജ്യത്തെ വിലക്കയറ്റവും തമ്മിലുള്ള ബന്ധത്തിലേക്കു വരാം.
വിലക്കയറ്റം വലിയ വില്ലനാണ്. അതു ധനികരെയും ദരിദ്രരെയും വലയ്ക്കുന്നു. ധനികരേക്കാൾ ദരിദ്രരാണു കൂടുതൽ വലയുക. കാരണം അവരുടെ ചെറിയ വരുമാനംകൊണ്ടു രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയില്ല. ധനികർക്കു ചെലവ് വർധിക്കുമെന്ന വിഷമമേയുള്ളൂ. അതുകൊണ്ടു വിലക്കയറ്റം കുറഞ്ഞിരിക്കുന്നതു കർഷകരടക്കമുള്ള ദരിദ്രവിഭാഗങ്ങളെ സഹായിക്കും.
ധനശാസ്ത്രജ്ഞർക്ക് ഇങ്ങനെ ധാരാളം ന്യായീകരണങ്ങൾ ഉണ്ട്. പക്ഷേ സാഠേയടക്കം കർഷകർക്കു വിലക്കുറവ് അശനിപാതം പോലെയായി. അവർക്കു വരുമാനം തീരെ കുറവായി.
വിലസൂചിക ഒപ്പുകടലാസല്ല
ഇതിൽ പല ഘടകങ്ങൾ ഉണ്ട്. വിലസൂചികയിൽ അരശതമാനമോ ഒരു ശതമാനമോ ഒക്കെയാവും കൂടുന്നതും കുറയുന്നതും. പക്ഷേ ഉപയോക്താവിനോ ഉത്പാദകനോ അങ്ങനെയല്ല അനുഭവപ്പെടുക. വിലസൂചിക രണ്ടു ശതമാനമാകും ഈ മാസം കയറിയത്. പക്ഷേ അത് രണ്ടോ മൂന്നോ സാധനങ്ങൾക്ക് മുപ്പതും നാല്പതും ശതമാനം വിലകൂടിയതുകൊണ്ടാകും. അവ വാങ്ങുന്നവർ 40 ശതമാനം വരെ അധികവില നല്കേണ്ടിവരുന്നു.
അതേപോലെ ഭക്ഷ്യവില 1.62 ശതമാനം കുറഞ്ഞ മാസത്തിലാണു സാഠേ സവാള വിറ്റത്. നേരത്തേ വിറ്റപ്പോൾ ആറോ ഏഴോ രൂപ കിട്ടിയ സ്ഥാനത്താണ് 1.42 രൂപ കിട്ടിയത്.
ഇവിടെ സ്റ്റാറ്റിസ്റ്റിക്സ് സാഠേയുടെ ദുരിതം കാണിക്കാൻ സഹായിക്കുന്നില്ല. സാഠേയെപ്പോലെ കോടിക്കണക്കിനു കർഷകരുടെ ദുരിതവും വിലസൂചികകൾക്ക് ഒപ്പിയെടുക്കാനാവില്ല.
മുൻപൊക്കെ ഉപയോഗിച്ചിരുന്ന ഒപ്പുകടലാസ് പോലെ യാഥാർഥ്യം പകർത്തിവയ്ക്കുന്നവയല്ല സ്റ്റാറ്റിസ്റ്റിക്കൽ പട്ടികകളും സൂചികകളും. അവ കണക്കുകളിൽനിന്നു ചോരയും നീരും മാറ്റിയിട്ട് അക്കങ്ങൾ മാത്രം അവതരിപ്പിക്കുന്നവയാണ്. സാഠേയെപ്പോലുള്ളവരുടെ ചോരയും നീരും ഔദ്യോഗിക രേഖകളിൽ വരാത്തതിനു കാരണം വേറൊന്നല്ല.
റേറ്റിംഗിനുവേണ്ടി
പക്ഷേ, പ്രശ്നം സ്റ്റാറ്റിസ്റ്റിക്സിന്റേതല്ല. ചില സംഖ്യകളെപ്പറ്റിയുള്ള കേന്ദ്രസർക്കാരിന്റെ അനാവശ്യ താത്പര്യമാണ്. ധനകമ്മി, വിലക്കയറ്റം തുടങ്ങി ചിലവ. ഇവയോടു താത്പര്യം കൂടാൻ കാരണം അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളുടെ റേറ്റിംഗിലെ മുഖ്യഘടകം അവയായതാണ്. വിദേശ ഏജൻസികളുടെ വക നല്ല റേറ്റിംഗ് കിട്ടണമെന്ന അമിത മോഹമാണ് ഏറ്റവും കടുത്ത സ്വദേശികളുടേതെന്ന് അവകാശപ്പെടുന്ന നരേന്ദ്ര മോദിസർക്കാരിനെ നയിക്കുന്നത്. മൂഡീസ്, സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് തുടങ്ങിയവയിൽനിന്ന് "എ' റേറ്റിംഗ് ആണ് ആഗ്രഹം. അതിനുവേണ്ടി ധനക്കമ്മി കുറച്ചുനിർത്തുന്നു, വിലക്കയറ്റം താഴ്ത്തിനിർത്തുന്നു, സബ്സിഡികൾ വെട്ടിക്കുറയ്ക്കുന്നു.
അതിന്റെ ഭാഗമായി വിലകൾ കുറച്ചുനിർത്തുന്നതിന് സംഭരണവില താഴ്ത്തിനിർത്തുന്നു. സബ്സിഡി കുറയ്ക്കാനായി സംഭരണം ചുരുക്കുന്നു.
മൻമോഹൻ ചെയ്തത്
ഹിമാലയത്തിൽ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നു സന്യാസിമാരിൽനിന്നു വിദ്യ നേടിയെന്നവകാശപ്പെടുന്ന പ്രധാനമന്ത്രിക്ക് പാശ്ചാത്യ റേറ്റിംഗ് ഏജൻസികളെയാണു പ്രിയം. പടിഞ്ഞാറൻ നാടുകളിൽ പോയി ധനശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിവന്ന ഡോ. മൻമോഹൻ സിംഗിനു പക്ഷേ റേറ്റിംഗുകാരെ വലിയ അഭിപ്രായമില്ലായിരുന്നു. അതുകൊണ്ടു റേറ്റിംഗിന്റെ പിന്നാലെ പോകാതെ മൻമോഹൻസിംഗ് സംഭരണവില കൂട്ടി, സംഭരണം വർധിപ്പിച്ചു; സബ്സിഡി കൂട്ടി; ഭക്ഷ്യസുരക്ഷാ നിയമം ഉണ്ടാക്കി; കർഷകർക്കു കടാശ്വാസം പ്രഖ്യാപിച്ചു.പഠിച്ചവൻ റേറ്റിംഗുകാരെ അവഗണിച്ചു, ധനക്കമ്മി കൂട്ടി; പഠിക്കാത്തവൻ റേറ്റിംഗുകാരെ പേടിച്ചു കമ്മി പിടിച്ചുനിർത്താൻ നോക്കി.
എന്താണു ഫലം എന്നറിയാൻ തെരുവുകളിൽ നോക്കിയാൽ മതി. മുന്പെങ്ങുമില്ലാത്തവിധം കർഷകർ ഇപ്പോൾ തെരുവുകളിലാണ്. ജീവിക്കാൻ വേറെ ഗതിയില്ലാത്തതിനാൽ അവർ തെരുവുകളിലേക്കിറങ്ങി.
ധനശാസ്ത്രജ്ഞൻ ഭരിച്ചപ്പോൾ കമ്മി നിയന്ത്രിച്ചില്ലെന്നും വിലക്കയറ്റം കുതിച്ചുകയറിയെന്നും പരിഹസിച്ച് നരേന്ദ്ര മോദി പല തവണ പ്രസംഗിച്ചു. എന്നിട്ട് ഇപ്പോൾ ചെയ്യാൻ നോക്കുന്നതോ?
കർഷകനും വേണ്ടേ മിനിമം ലാഭം?
കിലോഗ്രാമിന് 1.42 രൂപയ്ക്കു താൻ വിറ്റ സവാള 150 കിലോമീറ്റർ അകലെ മുംബൈയിൽ 20 രൂപയ്ക്കു വില്ക്കുന്നതു സാഠേക്കു ഞെട്ടലുണ്ടാക്കാം. പക്ഷേ എല്ലാ കാർഷികോത്പന്നങ്ങളുടെയും കാര്യത്തിൽ നടക്കുന്നത് അതാണ്.
ഒരു കിലോ റോബസ്റ്റാ കാപ്പിപ്പരിപ്പ് വിറ്റാൽ ഇപ്പോൾ 120 രൂപ കിട്ടും. അതു വറുത്തുപൊടിച്ചാൽ 700 ഗ്രാം പൊടി ലഭിക്കും. ഒരു കിലോ പൊടി വാങ്ങണമെങ്കിൽ 250 രൂപ നല്കണം.
ഒരു കിലോഗ്രാം കാപ്പിപ്പൊടി വേണമെങ്കിൽ 1.45 കിലോഗ്രാം കാപ്പിപ്പരിപ്പ് വേണം. കിലോഗ്രാമിന് 25 രൂപ കൊടുത്താലേ വറുത്തുപൊടിച്ചു കിട്ടൂ. മൊത്തം ചെലവ് 210 രൂപ. ഇതാണു സാധാരണ വ്യാപാരി 250 രൂപയ്ക്കു വില്ക്കുന്നത്.
ഇതുതന്നെ ബ്രാൻഡഡ് കാപ്പിപ്പൊടിയായാൽ 500 രൂപ മുതൽ മുകളിലേക്കാണു വില. ഒരു കപ്പ് കാപ്പിക്കു ഒരു ഗ്രാം കാപ്പിപ്പൊടിയുടെ സാഷെ നല്കുന്ന ബഹുരാഷ്ട്ര കന്പനി വാങ്ങുന്നതു രണ്ടു രൂപ. അതായത് കിലോഗ്രാമിന് രണ്ടായിരം രൂപ. ആമസോണിൽ ചിരട്ടയുടെ വില കയറിപ്പോകുംപോലെ തന്നെ കാപ്പിയുടെയും കഥ.
കാപ്പി മാത്രമല്ല എല്ലാ ഉത്പന്നങ്ങളുടെയും വിലയിൽ ഇതാണു സംഭവിക്കുന്നത്. പ്രാഥമിക ഉത്പാദകനു ലാഭമോ നഷ്ടമോ എന്ന് ആരും ചിന്തിക്കുന്നില്ല. ആദ്യം വാങ്ങുന്നവർ മുതൽ സംസ്കരിച്ചു മൂല്യവർധിത ഉത്പന്നമാക്കി ബ്രാൻഡ് ചെയ്ത് പരസ്യകോലാഹലത്തിന്റെ അകന്പടിയോടെ വിൽക്കുന്നവർവരെ കൃത്യമായ ലാഭമാർജിൻ എടുക്കുന്നു. എന്തുകൊണ്ട് കർഷകന് ഒരു നിശ്ചിത ലാഭമാർജിൻ അനുവദിച്ചു നടപ്പാക്കിക്കൂടാ?
സാഠേ പഠിക്കാത്ത കണക്ക്
12:57 AM Jan 24, 2019 | Deepika.com