റ്റി.സി. മാത്യു / ആര്ക്കും വേണ്ടാതെ കര്ഷകര്-1
രാജ്യം ഇപ്പോൾ കർഷകരെപ്പറ്റി ഗൗരവമായി ചിന്തിക്കുന്നു. ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളിൽ ബിജെപി ഭരണം നഷ്ടപ്പെട്ടതാണു പശ്ചാത്തലം. കർഷകരോഷം തങ്ങൾക്കു തിരിച്ചടി ആയെന്നു ബിജെപി കരുതുന്നു. ഇനി കർഷക പിന്തുണ ഉറപ്പാക്കാൻ എന്തു ചെയ്യണമെന്നാലോചിച്ചു തലപുകയ്ക്കുന്നു. കോൺഗ്രസ് അടക്കം മറ്റു പാർട്ടികൾ കർഷകരോഷം തങ്ങൾക്കനുകൂലമാക്കാനുള്ള തന്ത്രങ്ങൾ മെനയന്നു.
രാഷ്ട്രീയക്കാർ കർഷകരെപ്പറ്റി ചിന്തിച്ചുതുടങ്ങി എന്നതാണു മാറ്റം. അതു പ്രസക്തമാണ്. 2008-ൽ ഡോ. മൻമോഹൻസിംഗിന്റെ സർക്കാർ ഒരു കടാശ്വാസം പ്രഖ്യാപിച്ചു പത്തു വർഷത്തിനുശേഷമാണ് ഇപ്പോൾ കർഷരെപ്പറ്റി ഭരണകൂടം ചിന്തിക്കുന്നത്. മൻമോഹനുമുന്പ് 1989-90-ൽ വി.പി. സിംഗ് സർക്കാരും കടാശ്വാസം വഴി കർഷകരെ സഹായിക്കാൻ ശ്രമിച്ചു.
വരുന്ന തെരഞ്ഞെടുപ്പിൽ ഭരണം കിട്ടിയാൽ രാജ്യം മുഴുവൻ കർഷിക കടാശ്വാസം എന്നു കോൺഗ്രസ് വാഗ്ദാനം ചെയ്തു കഴിഞ്ഞു. ബിജെപിയാണെങ്കിൽ കർഷകർക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിക്കുന്നതിനുള്ള തയാറെടുപ്പിലുമാണ്.
അപ്പോൾ കർഷകരോ?
എല്ലാവരും കർഷകരെപ്പറ്റി ചിന്തിക്കുന്നു. അത്രയും നന്ന്.
എന്നാൽ കർഷകർ ചിന്തിക്കുന്നതെന്താണ്?
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) കഴിഞ്ഞ വർഷം ഒരു കർഷക സർവേ നടത്തി. 18 സംസ്ഥാനങ്ങളിൽ നിന്നായി 5000 കർഷക കുടുംബങ്ങളെ കണ്ടു നടത്തിയ സർവേ. അതിലെ ഒരു പ്രധാന കണ്ടെത്തൽ ശ്രദ്ധേയമായി.
76 ശതമാനം കർഷകരും കൃഷിയല്ലാതെ മറ്റെന്തെങ്കിലും തൊഴിൽ കിട്ടിയാൽ മതി എന്ന അഭിപ്രായക്കാരാണ്. കർഷകരിൽ 76 ശതമാനവും കാർഷിക വൃത്തിയിൽ സംതൃപ്തരല്ല.
വരുമാനമില്ല
എന്താണു കാരണം?
വരുമാനം കുറവ്. അതു തന്നെയും ഉറപ്പുമില്ല. വരൾച്ചയോ പ്രളയമോ ഒക്കെ മൂലം കൃഷി നാശം വരും. കീടബാധയും പ്രശ്നമാകും. ആകെക്കൂടി അനിശ്ചിതത്വവും ദുരിതവും മാത്രം.
രാജ്യത്തു മുഴുവനും ഇതാണവസ്ഥ. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും.
നെൽപ്പാടത്തുനിന്നു വളരെ മുന്പേ കയറിയ കേരളീയ കർഷകർ തെങ്ങിനെ കൈവിട്ടിട്ടു കാലമേറെയായി. ഇപ്പോൾ റബറിനെയും ഉപേക്ഷിക്കാനുള്ള മാനസികാവസ്ഥയിലാണ്.
ജീവിക്കേണ്ടേ?
ഈ മാറ്റം എന്തുകൊണ്ട് എന്നു ചോദിക്കേണ്ട കാര്യമില്ല. കൃഷി കൊണ്ടു ജീവിക്കാനാവില്ല എന്നതുതന്നെ കാരണം.
ഏതൊരാളും അധ്വാനിക്കുന്നതു ജീവിക്കാൻ വേണ്ടിയാണ്. സ്വയം അന്തസായി ജീവിക്കാനും കുടുംബത്തെ അന്തസായി പരിപാലിക്കാനുമുള്ള വരുമാനം കിട്ടണം. അതു നല്കാത്ത പണിയിൽ തുടരാൻ ആരും ആഗ്രഹിക്കുന്നില്ല.
അന്നും ഇന്നും
സംസ്ഥാന ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി കൃഷിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. അദ്ദേഹം പലപ്പോഴും പറയുന്ന ഒരു കണക്കുണ്ട്.
1970-ൽ പത്ത് ഏക്കർ നെൽകൃഷി ഉള്ള ആൾക്കു മാസം ആയിരം രൂപ വരുമാനം കിട്ടിയിരുന്നു. അന്നു ഹൈസ്കൂൾ അധ്യാപകനു മാസം 175 രൂപ ശന്പളം. കളക്ടർക്ക് 900 രൂപ.
ഇന്നു പത്തേക്കർ നെൽകൃഷി ചെയ്താൽ മാസം പതിനായിരം രൂപ കിട്ടും. ഹൈസ്കൂളധ്യാപകനു തുടക്കത്തിൽ മാസം 35,000 രൂപ, ഐഎഎസ് ഉദ്യോഗസ്ഥന് 56,000 രൂപയും അലവൻസുകളും വീടും വാഹനവും.
താരതമ്യം അരുതേ
അര നൂറ്റാണ്ടുമുന്പ് പത്തേക്കറിന്റെ ഉടമയ്ക്കു കളക്ടറെക്കാളും അധ്യാപകരേക്കാളും വരുമാനം ഉണ്ടായിരുന്നു. ഇന്ന് അവരൊക്കെ മുന്നോട്ടുപോയപ്പോൾ കർഷകർ പിന്നോട്ടടിച്ചു. സർക്കാർ ഉദ്യോഗസ്ഥർ ശന്പള കമ്മീഷൻ പ്രകാരവും വിലക്കയറ്റത്തിന്റെ പേരിലും ആനുകാലികമായി ഉയർന്ന ശന്പളം നേടി. പക്ഷേ, കർഷകന്റെ വരുമാനം വിലക്കയറ്റത്തിന് ആനുപാതികമായി പോലും കിട്ടിയില്ല.
പക്ഷേ, കർഷകന്റെ ജീവിതച്ചെലവ് കൂടി. മക്കളുടെ വിദ്യാഭ്യാസച്ചെലവ് കൂടി. പൊതുസമൂഹത്തിന്റെ ജീവിത നിലവാരം മാറുന്നതനുസരിച്ചു കർഷകനും ജീവിതരീതി മാറ്റേണ്ടിവന്നു.
എഴുപതുകളിൽ ഫീസ് വേണ്ടാത്ത സ്കൂളുകളിൽ കുട്ടികളെ വിട്ടാൽ മതിയായിരുന്നു. അവർക്കു ബസോ വാനോ ഓട്ടോറിക്ഷയോ ഏർപ്പാടാക്കേണ്ടിയിരുന്നില്ല.
ഇന്നോ?
വിദ്യാഭ്യാസത്തിൽ മാത്രമല്ല എല്ലാ രംഗത്തും - വസ്ത്രം, ഭക്ഷണം തുടങ്ങി എല്ലായിടത്തും - ചെലവേറിയ ജീവിതം സ്വീകരിക്കേണ്ടിവന്നു. അതു കണക്കിലെടുത്തു ശന്പളകമ്മീഷനുകൾ സർക്കാർ ഉദ്യോഗസ്ഥരുടെ വേതനം കൂട്ടി. പക്ഷേ, കർഷകർക്കു തങ്ങളുടെ ഉത്പന്നത്തിന്റെ വില ആനുപാതികമായി വർധിപ്പിച്ചു നല്കാൻപോലും ആരുമുണ്ടായില്ല.
ഇതൊന്നു ചിന്തിക്കൂ
കേരളത്തിലെ ശരാശരി കൃഷി കൃഷിക്കാരന് ഉള്ള കൃഷിഭൂമി 0.18 ഹെക്ടർ. (0.445 ഏക്കർ) മാത്രമാണ്. ഇത്രയും ഭൂമികൊണ്ട് എങ്ങനെ ജീവിക്കാൻ?
കേരളത്തിലെ 68.31 ലക്ഷം കൃഷിയിടങ്ങളിൽ 65.8 ലക്ഷവും ഒരു ഹെക്ടറിൽ താഴെ മാത്രം വലുപ്പമുള്ളതാണ്. (സംസ്ഥാന ഇക്കണോമിക് റിവ്യൂ 2017-ലെ കണക്ക്) ഈ കർഷക കുടുംബങ്ങൾ എങ്ങനെ ജീവിക്കും?
പത്തേക്കർ (നാലു ഹെക്ടർ) ഉള്ളവർക്കു പതിനായിരം രൂപയേ മാസം കിട്ടൂ എന്നതു ശരിയാണെങ്കിൽ ഇവരുടെ കാര്യം എന്താകും? കേരളത്തിൽ നാലു ഹെക്ടറിൽ കൂടുതൽ കൃഷിയിടമുള്ള കുടുംബങ്ങൾ 14,000 മാത്രമാണെന്ന് സംസ്ഥാന ഇക്കണോമിക് റിവ്യൂ പറയുന്നു.
ദേശീയതലത്തിലും വലിയ മെച്ചമല്ല സ്ഥിതി. മറ്റു സംസ്ഥാനങ്ങളിൽ ഭൂപരിഷ്കരണം കേരളത്തിലേതുപോലെ നടന്നിട്ടില്ലാത്തതിനാൽ കുറേക്കൂടി വലിയ കൃഷിയിടങ്ങളാണുള്ളത്. 1.08 ഹെക്ടറാണു ശരാശരി കൃഷിയിടത്തിന്റെ വലുപ്പം. ശരാശരിക്കാരന് ഇത്രയും ഭൂമിയിൽനിന്ന് എന്തു വരുമാനം കിട്ടും?
കർഷക സമൂഹത്തിന്റെ അവസ്ഥയുടെ ഒരു വശമാണിത്. അവർക്കു ജീവിക്കാൻ തക്ക വരുമാനം കിട്ടുന്നില്ല; ബഹുഭൂരിപക്ഷത്തിനും ആവശ്യമായ വരുമാനം ഉണ്ടാക്കാവുന്നത്ര ഭൂമിയുമില്ല.
ജീവിക്കാനുതകാത്ത പണി
12:41 AM Jan 23, 2019 | Deepika.com