വിലയിടിവുമൂലം നട്ടംതിരിയുന്ന റബർ കർഷകർ ടയർ നിർമാണത്തിലേക്കു കടക്കുന്നതായി ദീപികയിൽ വന്ന വാർത്ത വായിച്ചു. സ്വാഗതാർഹവും സമുചിതവുമായ നടപടിയാണിത് എന്ന കാര്യത്തിൽ തർക്കമില്ല. ഫാക്ടറിക്കാവശ്യമായ മൂലധനം ആർപിഎസ് വഴി കർഷകരുടെ ഷെയറുകളായി സംഘടിപ്പിക്കാനും സാധിക്കും.
എന്നാൽ, ടയർ ഫാക്ടറി വിജയകരമായി പ്രവർത്തിക്കണമെങ്കിൽ ഇവിടത്തെ കർഷകരുടെ പൂർണമായ സഹകരണം നിരന്തരം ലഭിക്കേണ്ടതുണ്ട്. ഇതുവരെയുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ കർഷകരുടെ സഹകരണത്തിൽ അമിതമായ വിശ്വാസം അർപ്പിക്കുന്നതു ബുദ്ധിയാകില്ല. കാരണം ഇവിടുത്തെ കർഷകർ ഭൂരിപക്ഷവും സ്വാർഥരാണെന്നാണ് കഴിഞ്ഞ 50 വർഷത്തെ അനുഭവം നൽകുന്ന പാഠം.
സൗജന്യങ്ങൾ എറിഞ്ഞുകൊടുത്താൽ അതിനുചുറ്റും കൂടുന്നവരാണു കർഷകരെന്ന് ഇവിടത്തെ വ്യവസായലോബിക്ക് നന്നായി അറിയാം. ബുദ്ധിയും അധികാരസ്വാധീനവും സന്പത്തും ഉപയോഗിച്ചു കളിക്കാനുള്ള ശേഷി അവർക്കുണ്ട്. അവരെ നേരിടാൻ നാം കരുത്താർജിക്കേണ്ടതുണ്ട്. ആ കരുത്ത് ഇവിടത്തെ കർഷകരിൽനിന്നാണു ലഭിക്കേണ്ടത്. അന്നന്നു കിട്ടുന്ന ലാഭത്തിന്റെ പിറകേ പായുന്ന കർഷകനെ കുറേക്കാലത്തേക്ക് ഷീറ്റിനു വില വർധിപ്പിച്ചും മറ്റും സഹകരണമേഖലയിൽനിന്ന് അകറ്റി കൂടെനിർത്താൻ അവർക്കാകും.
വിദേശത്തുനിന്ന് ഉപയോഗിച്ച ടയറുകൾ ഇറക്കുമതി ചെയ്തും ഇറക്കുമതിച്ചുങ്കം കുറച്ചും വേണ്ടിവന്നാൽ ടയറുകൾ വിലയിടിച്ചു വിറ്റും കർഷകന്റെ കന്പനിയെ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ നാടുകടത്താൻ അവർക്കാകും. ഭരണാധികാര സ്ഥാപനങ്ങൾ അതിനു സഹായകരമായ നിലപാടുകളെടുക്കുകയും ചെയ്യും. ഈ ചതി തിരിച്ചറിഞ്ഞ് സ്വന്തം കന്പനിയുടെ നിലനിൽപിനു വേണ്ടി താത്കാലിക ലാഭം ഉപേക്ഷിച്ച് കുതന്ത്രങ്ങളെ അതിജീവിക്കാൻ ഇവിടുത്തെ കർഷകരെ മുഴുവൻ കിട്ടുമെന്നു കരുതരുത്.
കശുവണ്ടി മേഖലയിലും നാളികേര മേഖലയിലും ഫെയർ ട്രേഡ് അലവൻസ് കേരള എന്ന കർഷകന്റെ കന്പനി വിജയകരമായി ഇടപെട്ടപ്പോൾ അണ്ടിപ്പരിപ്പിന്റെ വില വർധിപ്പിക്കാതെ തോട്ടണ്ടിയുടെ വില മൂന്നിരട്ടിയിലധികം വർധിപ്പിച്ചതായി കഴിഞ്ഞ പത്തുവർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നു. പത്തു വർഷം മുന്പ് 25 ശതമാനത്തോളം അധികവില നൽകിയിരുന്ന ഫെയർ ട്രേഡ് കഴിഞ്ഞ വർഷം അഞ്ചു ശതമാനം വർധന കൊടുക്കാൻ ക്ലേശിച്ചതായാണ് റിപ്പോർട്ട്. ഫെയർ ട്രേഡിന്റെ സംഭരണം നടക്കുന്ന ദിവസങ്ങളിൽ പൊതുവിപണിയിൽ രണ്ടു മുതൽ അഞ്ചു രൂപ വരെ വില വർധിപ്പിക്കുകയും അങ്ങനെ കന്പനിയുടെ സംഭരണം പരാജയപ്പെടുത്താൻ തന്ത്രം ആവിഷ്കരിക്കുകയും ചെയ്യുന്നു.
ഇതൊക്കെ തിരിച്ചറിയാനുള്ള ചിന്താശക്തി അതിബുദ്ധിശാലികളായ ഇവിടുത്തെ കർഷകർക്കില്ല. അതിനാൽ കർഷകരെ കൂടെ നിർത്തുക ഏറെ ക്ലേശകരമാണ്. കർഷകനെ കൂടുതൽ വിശ്വസിക്കുന്നത് അബദ്ധവും!
കിസാൻ ജോസ് പൊന്മല
റബർ പ്രതിസന്ധി മറികടക്കാൻ ടയർ ഫാക്ടറി
12:29 AM Jan 22, 2019 | Deepika.com