അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഐഎൽഒ)യ്ക്ക് ഇക്കൊല്ലം നൂറു വയസ് തികയുകയാണ്. ഒന്നാം ലോക മഹായുദ്ധാനന്തരം ലോകത്തു നിലവിൽവന്ന മൂന്നു സംഘടനകളിൽ ഒന്നായ ഐഎൽഒ ലോക തൊഴിലാളിവർഗത്തിന്റെ ക്ഷേമത്തിനായി നൽകുന്ന സംഭാവനകൾ വിസ്മരിക്കാവുന്നതല്ല. അതുകൊണ്ടാണു ലോകമെന്പാടും ജനുവരി ഒന്പതു മുതൽ മാർച്ച് 12 വരെ ഐഎൽഒയുടെ നൂറാം വാർഷികം കൊണ്ടാടുന്നത്.
ഐഎൽഒയോടൊപ്പം ഒന്നാം ലോകമഹായുദ്ധാനന്തരം രൂപംകൊണ്ട സംഘടനയായിരുന്നു സർവരാജ്യ സഖ്യം. ഇതിന് 1939ഓടെ അന്ത്യമായെങ്കിലും യുഎൻഒയുടെ സമാരംഭത്തിനു കാരണമാകാൻ സർവരാജ്യ സഖ്യത്തിനു സാധിച്ചു. മറ്റൊരു ഒന്നാം ലോകമഹായുദ്ധാനന്തര സംഘടനയായ അന്തർദേശീയ നീതിന്യായ കോടതി (ഐസിജെ)യും നിലവിൽവന്നത് 1919ലാണ്. ഇന്ന് ഐസിജെ ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥിരം ഘടകവും ഐഎൽഒ അതിന്റെ ഒരു സ്പെഷലൈസ്ഡ് ഏജൻസിയുമായി പ്രവർത്തിക്കുകയാണ്.
ഒന്നാം ലോകമഹായുദ്ധാനന്തരം നിലവിൽ വന്ന സമാധാന ഉടന്പടിയായ വേഴ്സായി ഉടമ്പടി ലോകരാഷ്ട്രീയത്തിൽ നിരവധി മാറ്റങ്ങൾക്കു നാന്ദികുറിച്ചു. അതുവരെയുണ്ടായിരുന്ന മഹാശക്തികളായ ആസ്ട്രോ- ഹംഗറി സഖ്യം, സാർ ചക്രവർത്തിയുടെ റഷ്യൻ സാമ്രാജ്യം, ഓട്ടോമൻ സാമ്രാജ്യം എന്നിവ മൂന്നും ഒന്നാം ലോകയുദ്ധാനന്തരം ലോകചരിത്രത്തിന്റെ ഭാഗമായി മാറി.
ഐഎൽഒയുടെ ആദ്യ ഉടന്പടി തന്നെ ലോക തൊഴിലാളി ചരിത്രത്തിലെ നിർണായക കാൽവയ്പായി മാറി. ഒരു ദിവസം എട്ടുമണിക്കൂർ ജോലി, ആഴ്ചയിൽ 40 മണിക്കൂർ ജോലി എന്ന വ്യവസ്ഥ അവർ ആദ്യ പ്രമേയമാക്കി പാസാക്കി. ഇന്ന് 189 രാജ്യങ്ങൾ ഐഎൽഒയുടെ ആദ്യ പ്രമാണം നിയമപരമായി തന്നെ സംഘടിത തൊഴിൽ മേഖലയിൽ നടപ്പിൽ വരുത്തിയിരിക്കുകയാണ്.
കുടുംബത്തോടൊപ്പമുള്ള വാരാന്ത്യം, വേതനത്തോടുകൂടി സ്ത്രീകൾക്കുള്ള പ്രസവാവധി 12 മുതൽ 18 വരെ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ജോലിസമയം ഇല്ലാതാക്കൽ, ജോലികൾക്കു കുറഞ്ഞ പ്രായം, കൂടിയ പ്രായം ഇവയൊക്കെ ഐഎൽഒയുടെ ശ്രമഫലമായി നിലവിൽ വന്നതാണ്.
പ്രാകൃതമായ ഉടമ - തൊഴിലാളി ബന്ധത്തെ പൊളിച്ചെഴുതുന്നതിൽ കഴിഞ്ഞ 100 വർഷമായി ഐഎൽഒ ചെയ്തുവരുന്ന പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. ഗവൺമെന്റ്, തൊഴിൽ ദാതാക്കൾ, തൊഴിലാളികൾ എന്നിവരെയൊക്കെ ചർച്ചയ്ക്കു വിളിച്ച് ഐഎൽഒ അമേരിക്കയിൽ തൊഴിൽ സംസ്കാരം പൊളിച്ചെഴുതിയപ്പോൾ അതിനെ അമേരിക്കൻ പ്രസിഡന്റായിരുന്ന ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽട്ട് വിശേഷിപ്പിച്ചത് ഒരു വന്യമായ സ്വപ്നം യാഥാർഥ്യമായി എന്നാണ്.
1926-ലാണ് ജനീവയിൽ ഐഎൽഒയ്ക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം പണിതത്. “സമാധാനത്തിനു ത്വരയുണ്ടോ, എങ്കിൽ നീതി നടപ്പാക്കണം’’ എന്ന ആപ്തവാക്വത്തിലൂന്നിയാണ് ഐഎൽഒയുടെ പ്രവർത്തനങ്ങൾ.
1919-ലെ ഐഎൽഒയുടെ ആദ്യ ഉച്ചകോടി വാഷിംഗ്ടൺ ഡിസിയിൽ നടന്നപ്പോൾ ഗൗരവമായ തൊഴിലാളി വിഷയങ്ങളാണ് അന്നു ചർച്ചയ്ക്കുവന്നത്. വളരെ പ്രധാനപ്പെട്ട ആറു തൊഴിൽ പ്രശ്നങ്ങൾ ലോകരാജ്യങ്ങൾക്കു മുന്നിലേക്കു സമർപ്പിച്ച് അവയുടെ പരിഹാരനടപടി നടപ്പക്കാൻ ആവശ്യപ്പെടുകയാണ് ഐഎൽഒ ചെയ്തത്. തൊഴിലില്ലായ്മ, തൊഴിൽശാലയിലെ ജോലി സമയം, ഗർഭകാല അവധിയോടെ പ്രസവാനന്തര ശുശ്രൂഷ, രാത്രികാലങ്ങളിൽ സ്ത്രീകളുടെ ജോലി, അവരുടെ സുരക്ഷ, മതിയായ വേതനം, പ്രായം കുറഞ്ഞവരുടെ രാത്രികാല ജോലി ഇവയൊക്കെ സംബന്ധിച്ച ഉടന്പടികളിൽ 1919-ൽ തന്നെ എത്തിച്ചേരാൻ ഐഎൽഒയ്ക്കു സാധിച്ചു.
രണ്ടാം ലോകമഹായുദ്ധകാലത്തു മിക്കവാറും അന്തർദേശീയ സംഘടനകളുടെയും പ്രവർത്തനം നിലച്ചുവെങ്കിലും ഐഎൽഒ അതിന്റെ പ്രവർത്തനം കാനഡയിലേക്ക് താത്കാലികമായി മാറ്റുകയും പ്രവർത്തനങ്ങൾക്കു ഭംഗം വരാതെ തുടരുകയും ചെയ്തു.
1944-ൽ ഐഎൽഒ പാസാക്കിയ ഫിലാഡൽഫിയ പ്രഖ്യാപനം തൊഴിലാളികൾക്കു സംഘടിക്കാനുള്ള അവകാശം നിയമപരമാണെന്നു ലോകരാഷ്ട്രങ്ങളെ ഉദ്ബോധിപ്പിച്ചു. ഒരേ തൊഴിലിന് ഒരേ വേതനം, തൊഴിലിടത്തെ നിർബന്ധിത തൊഴിൽ നിരോധനം, വിവേചനം ഇല്ലായ്മ ചെയ്യൽ ഒക്കെ ഐഎൽഒ ഫിലാഡൽഫിയ പ്രഖ്യാപനത്തിൽ മുന്നോട്ടുവച്ചു.
1969-ൽ സ്ഥാപനത്തിന്റെ അന്പതാം വാർഷികത്തിൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം നൽകിയാണ് ലോകം ഐഎൽഒയ്ക്ക് ആദരം നൽകിയത്. മാറിയ ലോകത്തിൽ ഐഎൽഒയും കൂടുതൽ മേഖലകളിലേക്കു ശ്രദ്ധപതിപ്പിക്കുകയാണ്. അസംഘടിത മേഖലകളിലെ തൊഴിലാളികൾക്കു മനുഷ്യാവകാശം സ്ഥാപിച്ചുകിട്ടുന്നതിനായുള്ള പോരാട്ടത്തിൽ ഐഎൽഒയ്ക്ക് മുന്നോട്ടു പോവാൻ ഇനിയുമേറെയുണ്ട്.
ഡോ. സന്തോഷ് വേരനാനി
നൂറു തികയുന്ന ഐഎൽഒ
12:31 AM Jan 21, 2019 | Deepika.com