(ഇന്നു വിശുദ്ധ കുർബാന മധ്യേ എല്ലാ പള്ളികളിലും വായിക്കാൻ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച സർക്കുലറിന്റെ പൂർണരൂപം.)
സീറോമലബാർ സഭയുടെ 27-ാമത് സിനഡ് ഈ മാസം ഏഴു മുതൽ 18 വരെ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന വിവരം നിങ്ങൾക്ക് അറിവുള്ളതാണല്ലോ. സിനഡിന്റെ വിജയത്തിനായി ഏറെ പരിത്യാഗങ്ങൾ അനുഷ്ഠിച്ചു പ്രാർഥിച്ച എല്ലാ വിശ്വാസികളെയും ഞാൻ നന്ദിയോടെ ഓർത്ത് ദൈവതിരുമുന്പിൽ സമർപ്പിക്കുന്നു. സിനഡിൽ പങ്കെടുത്ത അന്പത്തിയഞ്ച് പിതാക്കന്മാരും പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനും ജ്ഞാനത്തിനുമായി സിനഡിനിടയിൽ ഉപവസിച്ചു പ്രാർഥിച്ചു. സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിലെ നിത്യാരാധനയിൽ ഈ ദിവസങ്ങളിൽ അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം സിനഡിന്റെ വിജയത്തിനായി മധ്യസ്ഥപ്രാർഥന നടത്തിയ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.
നമ്മുടെ സഭയെ സംബന്ധിക്കുന്ന ഒട്ടേറെ മേഖലകളിൽ ക്രിയാത്മകമായ തീരുമാനങ്ങളും നടപടികളും ഈ സിനഡിലെ കൂട്ടായ ചർച്ചകളിലൂടെ രൂപപ്പെട്ടിട്ടുണ്ട്. മാറുന്ന കാലഘട്ടത്തിലെ സെമിനാരിപരിശീലനം, നമ്മുടെ കുർബാനക്രമം, അല്മായപങ്കാളിത്തം, പ്രേഷിതാഭിമുഖ്യം, കാർഷികമേഖല, യുവജനങ്ങൾ തുടങ്ങിയ മേഖലകളിൽ ആഴമേറിയ ചർച്ചകളും വിചിന്തനങ്ങളും സിനഡിൽ നടക്കുകയുണ്ടായി. ഇവയെ സംബന്ധിച്ചെടുത്ത കൂട്ടായ തീരുമാനങ്ങളുടെ വിശദാംശങ്ങൾ നിങ്ങളെ ക്രമേണ അറിയിക്കുന്നതാണ്. സിനഡിന്റെ ചില സുപ്രധാന തീരുമാനങ്ങൾ നിങ്ങളെ അറിയിക്കണമെന്ന് സിനഡുപിതാക്കന്മാർ ഏകമനസോടെ അഭ്യർഥിച്ചതിനാലാണ് ഈ സർക്കുലർ ഞാൻ നിങ്ങൾക്ക് എഴുതുന്നത്.
എറണാകുളം - അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാനും പരിഹരിക്കാനും പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ നിയോഗിച്ച അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ആയ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പ്രസ്തുത വിഷയത്തിൽ സ്വീകരിച്ച നിലപാടുകൾക്കും നടപടികൾക്കും സിനഡ് പൂർണ പിന്തുണ അറിയിച്ചു. എറണാകുളം - അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് അതിരൂപതയിലെ മെത്രാന്മാരായ ഞങ്ങൾ നാലുപേരും ഈ ദിവസങ്ങളിൽ ഒരുമിച്ചിരുന്ന് വിശദമായ ചർച്ചനടത്തുകയും പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങൾ പ്രാർഥനാപൂർവം തേടുകയും ചെയ്തു. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നിയമിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതോടെ വസ്തുതകളുടെ നിജസ്ഥിതി വ്യക്തമാകും.
പ്രസ്തുത റിപ്പോർട്ട് റോമിലെ പൗരസ്ത്യ സഭകൾക്കുള്ള കാര്യാലയത്തിലാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ സമർപ്പിക്കേണ്ട ത്. അവിടെനിന്നു ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ പ്രശ്നങ്ങളും പൂർണമായും പരിഹരിക്കാനാവുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനകളിൽനിന്ന് എല്ലാവരും വിട്ടുനില്ക്കണമെന്നും സാമൂഹ്യ സന്പർക്ക മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ ജാഗ്രത പാലിക്കണമെന്നും സിനഡ് നിർദേശിക്കുന്നു.
എറണാകുളം- അങ്കമാലി അതിരൂപതയ്ക്കു സീറോമലബാർ സഭയിലുള്ള ശ്രേഷ്ഠമായ പദവി സിനഡ് പ്രത്യേകം അനുസ്മരിച്ചു. അതിരൂപതയുടെ കൂട്ടായ്മയ്ക്കും പദവിക്കും ഹാനികരമായ തീരുമാനങ്ങൾ സിനഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന രീതിയിലുള്ള വാർത്തകൾ ദുരുദ്ദേശ്യപരവും അടിസ്ഥാനരഹിതവുമാണെന്നു സിനഡ് അറിയിക്കുന്നു.
മാർഗരേഖ രൂപപ്പെടുത്തി
സഭയിലെ ബഹുഭൂരിപക്ഷം വൈദികരും സന്യസ്തരും തികഞ്ഞ അച്ചടക്കത്തോടെ വ്രതങ്ങൾ പാലിച്ചു ജീവിക്കുന്നുവെന്നതാണ് സഭയുടെ കരുത്ത്. എന്നാൽ, സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ടു സഭയിലുണ്ടായ ചില അച്ചടക്കരാഹിത്യങ്ങൾ പരിഹരിക്കണമെന്നു സിനഡ് വിലയിരുത്തി. ഇതിനായി സിനഡ് വ്യക്തമായ മാർഗരേഖ രൂപപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ പൗലോസ് അപ്പോസ്തലൻ സൂചിപ്പിക്കുന്ന അരാജകത്വത്തിന്റെ അരൂപി (2തെസ 2:7) നമ്മുടെ സഭയിൽ വളരാതിരിക്കുവാൻ സഭയൊന്നാകെ പരിശ്രമിക്കേണ്ട തുണ്ട്.
സമീപകാലത്ത് ഏതാനും ചില വൈദികരും സന്യസ്തരും ഉൾപ്പെട്ട പരസ്യപ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്റെ സകലസീമകളും ലംഘിച്ചതായി സിനഡ് വിലയിരുത്തി. ചില വൈദികരും സന്യസ്തരുമെങ്കിലും സഭാവിരുദ്ധ ഗ്രൂപ്പുകളുടെ കൈകളിലെ പാവകളായോ സജീവ സഹകാരികളായോ മാറുന്നതായും സിനഡ് സംശയം രേഖപ്പെടുത്തി. സഭയിലെ അച്ചടക്കം പുനഃസ്ഥാപിക്കാൻ സിനഡ് താഴെപ്പറയുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
1. സഭയിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തുന്ന വ്യക്തികൾക്കു കാരണംകാണിക്കൽ നോട്ടീസ് നല്കണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ മാതൃകാപരമായ ശിക്ഷണനടപടി നിയമാനുസൃതം സ്വീകരിക്കണമെന്നും സിനഡ് ബന്ധപ്പെട്ട രൂപതാധ്യക്ഷൻമാർക്കും സന്യാസസമൂഹാധികാരികൾക്കും നിർദേശം നല്കി. അച്ചടക്കനടപടികളെ സഭാവിരുദ്ധഗ്രൂപ്പുകളുടെയും മാധ്യമങ്ങളുടെയും പിന്തുണയോടെ പ്രതിരോധിക്കാനുള്ള സമീപകാല പ്രവണത അംഗീകരിക്കാനാവില്ല.
2. സഭയെയും സഭാധ്യക്ഷന്മാരെയും വൈദിക-സമർപ്പിത ജീവിതത്തെയും കൂദാശകളെയും അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ അനുദിനമെന്നോണം വ്യാജ വാർത്തകൾ ചമയ്ക്കുന്ന ഓണ്ലൈൻ പത്രങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരേയും സഭാവിരുദ്ധമായ ചില നാമമാത്ര സംഘടനകൾക്കെതിരേയും ശക്തമായ നിയമനടപടി സ്വീകരിക്കാൻ സിനഡ് തീരുമാനിച്ചിട്ടുണ്ട്. സഭ നിയോഗിക്കുന്ന ഒൗദ്യോഗിക വക്താക്കളോ മീഡിയ കമ്മീഷനോ വഴിയല്ലാതെ വരുന്ന സഭാസംബന്ധമായ വാർത്തകൾ സഭയുടെ ഒൗദ്യോഗിക നിലപാടുകളാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.
3. ചാനൽചർച്ചകളിലും അഭിമുഖങ്ങളിലും വൈദികരും സന്യസ്തരും രൂപതാധ്യക്ഷന്റെയോ മേജർ സുപ്പീരിയറുടെയോ അനുമതിയോടെ മാത്രമേ ഇനിമേൽ പങ്കെടുക്കാൻ പാടുള്ളൂ. സഭയുടെയും സഭാതലവന്റെയും പേരിൽ സംസാരിക്കാനും മാധ്യമങ്ങളിൽ അവരുടെ ഒൗദ്യോഗിക വക്താക്കളാകാനും സഭാകേന്ദ്രത്തിൽനിന്ന് നിയോഗിക്കുന്നവരല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നവിവരം ഇത്തരുണത്തിൽ നിങ്ങളെ അറിയിക്കട്ടെ. ചാനൽചർച്ചകളിൽ സ്വന്തം നിലയിൽ പങ്കെടുക്കുന്ന വ്യക്തികളെ സഭയുടെ പ്രതിനിധികളായി തെറ്റിദ്ധരിപ്പിക്കുംവിധം വിശേഷിപ്പിക്കുന്ന പ്രവണത പ്രതിഷേധാർഹമാണ്. മാധ്യമസംബന്ധമായ കാര്യങ്ങൾ ഏകീകരിച്ച് നടപ്പിലാക്കാൻ സിനഡ് ഒരു മീഡിയ കമ്മീഷനെയും നിയമിച്ചിട്ടുണ്ട്.
4. പൊതുസമരങ്ങൾക്കും വ്യവഹാരങ്ങൾക്കും ഇറങ്ങിപ്പുറപ്പെടുന്ന വൈദികരും സന്യസ്തരും ഇവയെ സംബന്ധിച്ചുള്ള കാനോനികനിയമങ്ങൾ പാലിക്കാൻ കടപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തിൽ വരുത്തുന്ന വീഴ്ച അച്ചടക്കലംഘനമായി പരിഗണിക്കപ്പെടും. വൈദികരായോ സന്യസ്തരായോ തുടരുന്ന കാലത്തോളം അവർ സഭയുടെ കാനോനികനിയമങ്ങളും അച്ചടക്കവും നിർബന്ധമായും പാലിക്കേണ്ടതാണ്.
5. സഭയിലെ ഏതെങ്കിലും ആശയത്തിന്റെ പേരിലോ വ്യക്തിയുടെ പേരിലോ വിഭാഗീയത സൃഷ്ടിക്കുകയും ചേരിതിരിഞ്ഞ് ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന പ്രവണത മിശിഹായുടെ ശരീരമായ സഭയെ മുറിപ്പെടുത്തുന്നതാണ്. ഇത്തരം പ്രവണതകളെ ഗുരുതരമായ അച്ചടക്കലംഘനമായി കരുതി കർശനനടപടികൾ സ്വീകരിക്കാനും സിനഡ് തീരുമാനിച്ചു.
6. സഭാതനയർ കാലാകാലങ്ങളിൽ അധ്വാനിച്ചുണ്ടാക്കിയ സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സർക്കാരിനെ ഏല്പിക്കണമെന്നു വാദിക്കുന്ന സംഘടനകളെയും സഭയിലെ സുതാര്യതയ്ക്കുവേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെയും സിനഡ് പൂർണമായും തള്ളിക്കളയുന്നു. ഇവരുടെ പ്രവർത്തനങ്ങൾ സഭയിൽ വിഭാഗീയത വളർത്തുന്നതും സഭാഗാത്രത്തിൽ ആഴമായ മുറിവേല്പിക്കുന്നതുമായതിനാൽ ഇത്തരം സംഘടനകളുമായി സഭാവിശ്വാസികൾ യാതൊരുവിധത്തിലും സഹകരിക്കരുതെന്നും സിനഡ് ആഹ്വാനം ചെയ്യുന്നു.
വ്യക്തിപരമായ കാരണങ്ങളാലോ തെറ്റിദ്ധരിപ്പിക്കപ്പെട്ടോ ചുരുക്കം ചില വ്യക്തികൾ സ്വന്തം നിലയിൽ രൂപീകരിക്കുന്ന സംഘടനകൾളും പ്രസ്ഥാനങ്ങളും സഭയുടെ ഒൗദ്യോഗികസംഘടനയും പ്രസ്ഥാനവുമാണെന്നു തോന്നിപ്പിക്കുന്ന പേരുകൾ നല്കി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സഭാവിരുദ്ധ പ്രവർത്തനം നടത്തുന്ന വ്യക്തികളെ സഭാമക്കൾ തിരിച്ചറിയുകയും അവരുടെ പ്രവർത്തനങ്ങൾക്കെതിരേ ജാഗ്രത പുലർത്തുകയുംവേണം.
തിരുസഭ ഈശോമിശിഹായുടെ ശരീരമാകയാൽ സഭയുടെ കൂട്ടായ്മക്കുവേണ്ടി പരിശ്രമിക്കാൻ നമുക്കെല്ലാവർക്കും കടമയുണ്ടെ ന്ന് ഓർമിക്കണം. സഭയിലെ ഐക്യത്തിനായി നിങ്ങൾ എല്ലാവരും തുടർന്നും പ്രാർഥിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. സഭയുടെ കെട്ടുറപ്പിന് അത്യന്താപേക്ഷിതമായ അച്ചടക്കം നിലനിറുത്താൻ സിനഡ് കൈക്കൊണ്ട ഈ തീരുമാനങ്ങൾ എല്ലാ സഭാവിശ്വാസികളും തുറന്ന മനസോടെ സ്വീകരിച്ചു നടപ്പിലാക്കണമെന്ന് സ്നേഹപൂർവം അഭ്യർഥിക്കുന്നു. കൂട്ടായ്മയുടെ അരൂപിയായ പരിശുദ്ധാത്മാവ് നമ്മെ നേർവഴിക്കു നയിക്കട്ടെ. തിരുസഭയുടെ അമ്മയായ പരിശുദ്ധ കന്യാമറിയത്തിന്റെയും നമ്മുടെ പിതാവായ മാർത്തോമാശ്ലീഹായുടെയും നമ്മുടെ സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്ഥ്യം നമ്മെ സഹായിക്കട്ടെ.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സർക്കുലർ
11:55 PM Jan 19, 2019 | Deepika.com