പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ ദേശീയ രാഷ്ട്രീയം കലങ്ങിമറിയുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കർണാടകയിലെ ജെഡിഎസ്- കോണ്‍ഗ്രസ് സർക്കാരിനെ വീഴ്ത്തി അധികാരത്തിലെത്താനുള്ള ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസിന്റെ തണ്ടൊടിഞ്ഞതിനും പ്രത്യാഘാതമേറെ. കോണ്‍ഗ്രസിനെ തഴഞ്ഞ് ഉത്തർപ്രദേശിൽ ബിജെപിക്കെതിരേ മായാവതിയും അഖിലേഷ് യാദവും പ്രഖ്യാപിച്ച സഖ്യവും വലിയ ചലനങ്ങളുണ്ടാക്കും.
രാഷ്ട്രീയത്തിൽ അസാധ്യവും അസംഭവ്യവുമായി ഒന്നുമില്ല. ചടുലമായ രാഷ്ട്രീയ നീക്കങ്ങളുടെയും അപ്രതീക്ഷിത തന്ത്രങ്ങളുടെയും വേലിയേറ്റമാകും ഇനിയുള്ള ആഴ്ചകൾ സമ്മാനിക്കുക. അധികാരം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പതിനെട്ടടവും പയറ്റും. മോദിയെ താഴെയിറക്കി ഭരണം പിടിക്കാൻ രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷ നേതാക്കളും എന്തെല്ലാം തന്ത്രങ്ങൾ മെനയുമെന്നതും പ്രവചനാതീതമാണ്. കേന്ദ്രത്തിൽ അധികാരം പിടിക്കാൻ ഏതറ്റം വരെയും പോകാനും ഏത് അടവുനയം പരീക്ഷിക്കാനും നേതാക്കളും പാർട്ടികളും തയാർ.
ഉറക്കം കെടുത്തി രാഹുൽക്കുതിപ്പ്
ദേശീയ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്കു രാഹുൽ ഗാന്ധി അതിവേഗം കുതിച്ചുയർന്നതാകും മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തുക. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ബിജെപിയെ മുട്ടുകുത്തിച്ച് അധികാരം പിടിച്ചതോടെ കോണ്‍ഗ്രസും രാഹുലും മുന്‍പില്ലാത്ത ആത്മവിശ്വാസത്തിലുമാണ്. കോണ്‍ഗ്രസിനെ ഒഴിവാക്കി യുപിയിൽ എസ്പിയും ബിഎസ്പിയും സഖ്യം ഉണ്ടാക്കിയതു തന്നെ രാഹുലിന്റെ വളർച്ചയിൽ പേടിച്ചിട്ടാണ്.
നരേന്ദ്ര മോദിയെയും ബിജെപിയെയും താഴെയിറക്കിയാൽ പുതിയ കേന്ദ്രഭരണത്തിന്റെ ചുക്കാൻ തങ്ങളുടെ കൈയിലാകണമെന്ന് മായാവതി, മമത ബാനർജി, അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു, നിതീഷ് കുമാർ, നവീൻ പട്നായിക് തുടങ്ങിയവർ മുതൽ ശരത് പവാറും ഉദ്ധവ് താക്കറെയും എം.കെ. സ്റ്റാലിനും വരെയുള്ളവർ സ്വപ്നം കാണുന്നു. ഡൽഹിയിലെ പ്രധാന കസേരയിലാണു മിക്ക നേതാക്കളുടെയും കണ്ണ്. അടുത്ത പ്രധാനമന്ത്രി ആര് എന്നതിനുള്ള ഉത്തരത്തിനായുള്ള യുദ്ധത്തിനു പോർക്കളം ഉണർന്നു കഴിഞ്ഞു.
കോൽക്കത്തയിൽ മമത ബാനർജി ഇന്നു നടത്തുന്ന പ്രതിപക്ഷ മഹാറാലി ചരിത്ര സംഭവമാകും. 1977നു ശേഷം പശ്ചിമ ബംഗാളിൽ നടക്കുന്ന ഏറ്റവും വലിയ പ്രതിപക്ഷ റാലിയാകും ഇന്നത്തേത്. പല താത്പര്യങ്ങളുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളെയെല്ലാം ഒരു കുടക്കീഴിലെത്തിക്കാനാണു മുഖ്യമന്ത്രി മമത ബാനർജിയുടെ ശ്രമം. മമതയുടെ റാലിക്ക് പിന്തുണയും വിജയാശംസകളും നേർന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്നലെ കത്തയച്ചു.
വംഗനാട്ടിലെ വിളംബര ജാഥ
പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നാണ് മമതയ്ക്ക് അയച്ച കത്തിൽ രാഹുൽ അവകാശപ്പെടുന്നത്. ഇന്ത്യയുടെ ഐക്യത്തിനായുള്ള ശക്തമായ സന്ദേശമാകും കോൽക്കത്ത റാലിയെന്നും രാഹുൽ വിശേഷിപ്പിച്ചു. പക്ഷേ ഏതൊക്കെ പാർട്ടികൾ ഏതൊക്കെ മുന്നണിയിലും സഖ്യത്തിലും ചേരുമെന്ന് അറിയില്ല. ബിജെപി ഇതര പാർട്ടികളിൽ പലതും ഒറ്റയ്ക്കും മറ്റുള്ളവരോടും ചേർന്ന് പരസ്പരം മത്സരിക്കും. ആര് എവിടെയാകുമെന്ന് ആർക്കും ഇപ്പോൾ കൃത്യമായ ഉറപ്പോ ഉൗഹമോ ഇല്ല. യുപിയിൽ എസ്പി- ബിഎസ്പി സഖ്യം മുൻകൂട്ടി പ്രഖ്യാപിച്ചതുതന്നെ കോണ്‍ഗ്രസിനെ ചെറുതാക്കാൻ കൂടി ലക്ഷ്യമിട്ടാണെന്നതിൽ സംശയിക്കാനില്ല.
ബിജെപിയുടെ മരണമണി ആണ് കോൽക്കത്ത റാലിയിൽ മുഴങ്ങുകയെന്ന് മമത ബാനർജി തറപ്പിച്ചു പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികൾ നിർണായകമാകുമെന്നും തൃണമൂൽ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മമത ബാനർജി തന്റെ ലക്ഷ്യം വ്യക്തമാക്കുകയാണ് ഈ പ്രസ്താവനയിലൂടെ. മറ്റു പല മുഖ്യമന്ത്രിമാരെയും പോലെ ഇനി ഡൽഹിയിലാണു മമതയുടെയും കണ്ണ് എന്നു ചുരുക്കം.
പ്രതിപക്ഷത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ പങ്കെടുക്കുന്ന റാലിയിൽ രാഹുൽ ഗാന്ധിയുടെയും മായാവതിയുടെയും അസാന്നിധ്യം പക്ഷേ മുഴച്ചുനിൽക്കും. എന്നാൽ, കോണ്‍ഗ്രസിൽ നിന്ന് മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും ബിഎസ്പിയിൽ നിന്ന് എസ്.സി. മിശ്രയും കോൽക്കത്ത റാലിയിൽ പങ്കെടുക്കും. ബംഗാളിലെ മമതയുടെ ബദ്ധവൈരികളായ ഇടതുപാർട്ടികൾ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ ഇന്നത്തെ റാലിയിൽ നിന്നു വിട്ടുനിൽക്കും. ഫെബ്രുവരി മൂന്നിന് ഇതേ മൈതാനത്ത് ഇടത് റാലിയും അഞ്ചു ദിവസം കഴിഞ്ഞ് നരേന്ദ്ര മോദിയുടെ റാലിയും നടക്കും.
കസേരയിൽ കണ്ണും നട്ട്
പരസ്യമായി എതിർക്കുന്പോഴും പരോക്ഷമായി ബിജെപിയെ സഹായിക്കുന്ന തെലുങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ ചന്ദ്രശേഖര റാവുവും മമത ബാനർജിയുടെ ക്ഷണം സ്വീകരിക്കാനിടയില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിനു പാരയുമായി മൂന്നാം മുന്നണി രൂപീകരിക്കാൻ റാവു ഓടിനടക്കുന്നതിന്റെ കൂടുതൽ ഗുണം ബിജെപിക്കു തന്നെയാകും. ഇതേപോലെ ഒരു പക്ഷത്തുമില്ലെന്നു പറയുകയും ആവശ്യം വന്നാൽ ബിജെപിയെ തുണയ്ക്കാൻ മനസു കാണിക്കുകയും ചെയ്യുന്ന ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും അണ്ണാ ഡിഎംകെ നേതാക്കളും കോൽക്കത്തയ്ക്കു പോകാനിടയില്ല.
സമാജ്വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, എൻസിപി നേതാവ് ശരത് പവാർ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ, കർണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി, ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ, നാഷണൽ കോണ്‍ഫറൻസ് നേതാക്കളായ ഫറൂഖ് അബ്ദുള്ള, മകൻ ഒമർ അബ്ദുള്ള, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവരും വാജ്പേയി മന്ത്രിസഭയിലെ മന്ത്രിമാരായിരുന്ന ബിജെപി വിമത നേതാക്കളായ യശ്വന്ത് സിൻഹ, അരുണ്‍ ഷൂരി, ശത്രുഘ്നൻ സിൻഹ ത്രിമൂർത്തികളും റാലിയിൽ പങ്കെടുക്കുമെന്നാണ് ടിഎംസി നേതാക്കൾ പറഞ്ഞത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും തുടർന്നും ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ തലവേദനയാകും പ്രാദേശിക നേതാക്കളെന്നതിൽ സംശയിക്കാനില്ല. ബിജെപിക്കോ, കോണ്‍ഗ്രസിനോ കേവല ഭൂരിപക്ഷം കിട്ടാനിടയില്ലെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പരമാവധി സീറ്റ് നേടി വിലപേശുകയാണു തന്ത്രം. കഴിയുമെങ്കിൽ പ്രധാനമന്ത്രി പദവും സ്വന്തമാക്കാനും പ്രമുഖ നേതാക്കളെല്ലാം മോഹിക്കുന്നു.
യുപി സഖ്യം നിർണായകം
എൻഡിഎ, യുപിഎ സഖ്യകക്ഷികൾ ഉൾപ്പെടെയുള്ളവരുടെ ശ്രമം ബിജെപിയെയും കോണ്‍ഗ്രസിനെയും കഴിയുന്നത്ര ചെറുതാക്കാനും പരമാവധി എംപിമാരെ സ്വന്തം പോക്കറ്റിലാക്കാനുമാണ്. പ്രധാന ദേശീയ പാർട്ടികളുടെ എംപിമാരുടെ എണ്ണം കുറച്ചാലേ തങ്ങൾക്കു വിലപേശാൻ കഴിയൂ എന്ന തിരിച്ചറിവിലാണ് മായാവതി, മമത, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു എന്നിവർ മുതൽ നിതീഷ് കുമാറും ശരത് പവാറും ഉദ്ധവ് താക്കറെയും വരെയുള്ളവർ തന്ത്രം മെനയുന്നത്.
ഉത്തർപ്രദേശിലെ എസ്പി-ബിഎസ്പി സഖ്യം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സ്വഭാവം തന്നെ മാറ്റും. ഡൽഹിയിലേക്കുള്ള വഴി ലക്നൗ വഴിയാണെന്ന പറച്ചിലിൽ എല്ലാമുണ്ട്. 2014ലെ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ ചെന്നു മത്സരിച്ച് ഹിന്ദുത്വ തരംഗത്തിന്റെ പ്രഭവകേന്ദ്രം യുപിയിലേക്കു മാറ്റിയ മോദിയുടെ തന്ത്രം വിജയിച്ചത് രാജ്യം കണ്ടതാണ്. യുപിയിലെ 80ൽ ബിജെപി ഒറ്റയ്ക്ക് 71 സീറ്റിലും സഖ്യകക്ഷി രണ്ടു സീറ്റിലും വിജയിച്ച് 73 എംപിമാരെയാണ് ഒറ്റയടിക്കു മോദി സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ തൂത്തുവാരിയ യുപിയിൽ ബിജെപിയുടെ എംപിമാരുടെ എണ്ണത്തിൽ ഇത്തവണ വലിയ കുറവുണ്ടാകുമെന്ന് മോദിക്കും അമിത് ഷായ്ക്കും ബോധ്യമുണ്ടാകും. ലോക്സഭയിലും പിന്നീടു നിയമസഭയിലും വലിയ വിജയം നേടിയ ബിജെപിക്ക് പക്ഷേ തുടർന്ന് ഹിന്ദി മേഖലയിലാകെയും യുപിയിലും കനത്ത തിരിച്ചടികളാണു കിട്ടിയത്. കാലങ്ങളായി ബിജെപിയുടെ കൈവശം ഉണ്ടായിരുന്ന യുപിയിലെ ഉറച്ച കോട്ടകൾ വരെ ഇളകി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥിരം മണ്ഡലമായ ഗോരഖ്പുരിലും ഫൂൽപുരിലും കൈരാനയിലും ബിഹാറിലും പഞ്ചാബിലും ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഏറ്റ വൻ തോൽവിയുടെ വേദന ബിജെപിക്ക് ഇനിയും മാറിയിട്ടില്ല. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ ഹിന്ദി ഹൃദയഭൂമിയിലെ കർഷകരും തൊഴിലാളികളും ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളും പാർട്ടിക്കും മോദി സർക്കാരിനുമെതിരേ തിരിയുന്നതിന്റെ സൂചനകൾ പലയിടത്തും കാണാനായി.
ശത്രുവിന്റെ ശത്രുവും മിത്രം
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ ഭരണം കോണ്‍ഗ്രസിനു മുന്നിൽ അടിയറവു വച്ചതു ബിജെപിക്കേറ്റ തിരിച്ചടിയുടെ അവസാനത്തേതു മാത്രമാകും. ഛത്തീസ്ഗഡിൽ കരുത്തനായ നേതാവു പോലുമില്ലാതെ മത്സരത്തിനിറങ്ങിയ കോണ്‍ഗ്രസിനു ലഭിച്ച മൂന്നിൽ രണ്ടു ഭൂരിപക്ഷം ബിജെപിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു. മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ പാർട്ടിയും മായാവതിയുടെ പാർട്ടിയും മുൻകൂട്ടി സഖ്യം പ്രഖ്യാപിച്ച് മത്സരിച്ചപ്പോൾ ബിജെപി ഇതര വോട്ടുകൾ ചിതറുമെന്ന പ്രതീക്ഷ പോലും പാളി.
നിലനില്പിനു വേറെ വഴിയില്ലെന്നു ബോധ്യമായതിനാലാണ് ചിരകാല വൈര്യം ഉപേക്ഷിച്ച് എസ്പിയും ബിഎസ്പിയും യുപിയിൽ കൈകോർത്തത്. ചോര മണത്താൽ ശത്രുവിന്റെ ശത്രുവും മിത്രം എന്ന ലളിതമായ തത്വം. മായാവതിയുടെ സീനിയോറിറ്റിയും രാഷ്ട്രീയപാരന്പര്യവും മാനിക്കാൻ അഖിലേഷ് തയാറായതോടെ മഞ്ഞുരുകി. യാദവർ, ദളിതർ, മുസ്ലിംകൾ എന്നിവരെ യോജിപ്പിക്കാമെന്നതാണ് സഖ്യത്തിന്റെ കാതൽ.
പക്ഷേ, രാഹുൽ ഗാന്ധിയെ യുപിയിൽ പോലും ആരും എഴുതിത്തള്ളേണ്ടതില്ല. മായാവതിയും അഖിലേഷും തഴഞ്ഞപ്പോഴും പക്വത വിടാതെയും അവരെ വിമർശിക്കാതെയും ഇരുന്നത് വെറും മര്യാദ മാത്രമാകില്ല. തെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭയുണ്ടാക്കാൻ ആരുടെയെല്ലാം കാരുണ്യം വേണ്ടിവന്നേക്കാമെന്ന് മോദിക്കും രാഹുലിനും ഒരുപോലെ അറിയാം. സഖ്യകക്ഷിയായിരുന്നുകൊണ്ടു ശിവസേനയും അതിന്റെ നേതാവ് ഉദ്ധവ് താക്കറെയും മോദിയെയും ബിജെപിയെയും എത്ര വിമർശിച്ചിട്ടും അവരെ തള്ളാൻ മോദിക്കുമാകുന്നില്ല.
നേട്ടം കൊയ്യാൻ കോണ്‍ഗ്രസ്
ഫെബ്രുവരിയിൽ യുപിയിൽ മാത്രം 13 റാലികളുമായി തെരഞ്ഞെടുപ്പിനു കളമൊരുക്കാനാണു രാഹുലിന്റെ തീരുമാനം. അമേത്തിയിലും റായ്ബറേലിയിലും എസ്പി-ബിഎസ്പി സഖ്യം സ്ഥാനാർഥികളെ നിർത്താതിരുന്നതിനാൽ മറ്റു മണ്ഡലങ്ങളിലും ഇതരസംസ്ഥാനങ്ങളിലും പറന്നുനടന്ന് വെല്ലുവിളി ഉയർത്താൻ രാഹുലിന് കഴിയും. ബിജെപിയും മോദിയും 2014ൽ തൂത്തുവാരിയതുപോലെ പറ്റിയില്ലെങ്കിലും പത്തു മുതൽ 30 വരെ സീറ്റ് സ്വന്തം നിലയിൽ യുപിയിൽ നേടുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.
2009ലെ തെരഞ്ഞെടുപ്പിൽ ബിഎസ്പിക്കും ബിജെപിക്കും മുന്നിലെത്തി കോണ്‍ഗ്രസ് 21 സീറ്റ് ഒറ്റയ്ക്കു നേടിയതിന്റെയും അടുത്തിടെ മൂന്നു സമീപ സംസ്ഥാനങ്ങളിൽ നേടിയ വിജയവുമാണ് കോണ്‍ഗ്രസിന്റെ കരുത്ത്. മോദിക്കും ബിജെപിക്കും എതിരായുള്ള വികാരം മുതലെടുക്കാൻ കഴിയുന്ന നിലയിലേക്ക് രാഹുൽ വളർന്നുവെന്നു കോണ്‍ഗ്രസുകാർ വിശ്വസിക്കുന്നു. അതിലേറെ രാഹുലിനെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്ന ഇടത്തരക്കാർ, പാവങ്ങൾ, തൊഴിലാളികൾ, കർഷകർ, കച്ചവടക്കാർ, ദളിത്, പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങൾ, യുവജനങ്ങൾ, സ്ത്രീകൾ തുടങ്ങിയവരിലെ ഒരു വിഭാഗം തുണയ്ക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
മോദിയുടെ ഉള്ളിൽ "കുർസി വാപസി'
തന്ത്രങ്ങളിലും വാചകക്കസർത്തിലും ഇപ്പോഴും മുന്നിലുള്ള പ്രധാനമന്ത്രി മോദിയും അമിത് ഷായും പക്ഷേ ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ല. ആർഎസ്എസിന്റെ ശക്തമായ സംഘടനാ ശക്തിയും വലിയ തോതിലുള്ള പണത്തിന്റെയും ബലത്തിൽ കഷ്ടിച്ചാണെങ്കിലും അധികാരത്തിൽ തിരിച്ചെത്താമെന്ന് ബിജെപിയും മോദിയും വിശ്വസിക്കുന്നു.
പ്രതിപക്ഷത്തെ ഭിന്നതകളും കോണ്‍ഗ്രസ് വിരുദ്ധത വിടാത്തവരുടെയും കള്ളക്കളികളും സഹായകമായേക്കും. പ്രധാനമന്ത്രിക്കസേര നോട്ടമിട്ടിട്ടുള്ള നേതാക്കളുടെ കളികളിലും മോദി പ്രതീക്ഷയർപ്പിക്കുന്നു. മോദിയും രാഹുലും കൊന്പുകോർക്കുന്പോൾ പരമാവധി നേട്ടമുണ്ടാക്കി വിലപേശാനാകും ഇതരപാർട്ടികളുടെ മോഹം.
ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ
ഒറ്റയ്ക്കും കൂട്ടായും കസേരകളി
01:26 AM Jan 19, 2019 | Deepika.com