ബിജെപിയുടെ "ഓപ്പറേഷൻ താമര' ഒരിക്കൽക്കൂടി ദയനീയമായി പരാജയപ്പെട്ടെങ്കിലും അഞ്ചുദിവസമായി കർണാടകയിൽ തുടരുന്ന രാഷ്ട്രീയനാടകത്തിന് ഇനിയും അറുതിയായില്ല. ഇന്നലെ ചേർന്ന നിർണായക കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിൽനിന്ന് നാല് എംഎൽഎമാർ വിട്ടുനിന്നതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഏതാനും എംഎൽഎമാരെ ഒപ്പം നിർത്താനായെങ്കിലും ഭൂരിപക്ഷത്തിനാവശ്യമായ സംഖ്യ ഉറപ്പിക്കാൻ പരാമവധി ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ ഓപ്പറേഷൻ താമര പദ്ധതിയിൽനിന്നു ബി.എസ്. യെദിയൂരപ്പയും മറ്റു ബിജെപി നേതാക്കളും ഏറെക്കുറെ പിൻവലിഞ്ഞു. എങ്കിലും ബിജെപി പക്ഷത്തെ 104 എംഎൽഎമാരെയും ഹരിയാനയിലെ ഗുരുഗ്രാമിലുള്ള പഞ്ചനക്ഷത്ര റിസോർട്ടിൽത്തന്നെ പാർപ്പിച്ചിരിക്കുകയാണ്. കടുത്ത തണുപ്പിൽ ഇനിയും തങ്ങൾക്ക് ഇവിടെ തങ്ങാനാവില്ലെന്നു ചില എംഎൽഎമാർ വ്യക്തമാക്കിയതോടെ ഗ്രൂപ്പുകളായി ഇവരെ ബംഗളൂരുവിൽ എത്തിക്കാനാണ് ബിജെപി നീക്കം.
തങ്ങളുടെ നാല് എംഎൽഎമാരെ അടർത്തിയെടുത്തതിനു പകരം ആറു ബിജെപി എംഎൽഎമാരെ അടർത്തിയെടുക്കാനുള്ള കോൺഗ്രസിന്റെ തന്ത്രത്തിനു തടയിടാനായി എംഎൽഎമാരെ ഇനിയും പാർട്ടിയുടെ സംരക്ഷണയിൽ പാർപ്പിക്കുന്നതിനെക്കുറിച്ച് ബിജെപി ആലോചിക്കുന്നുണ്ട്.
224 അംഗ നിയമസഭയിൽ ബിജെപിക്ക് 104 എംഎൽഎമാരാണുള്ളത്. സ്പീക്കറുൾപ്പെടെ കോൺഗ്രസിന് 80 എംഎൽഎമാരും സഖ്യകക്ഷിയായ ജെഡി-എസിന് 37 എംഎൽഎമാരുമുണ്ട്. ബിഎസ്പി, കെപിജെപി കക്ഷികൾക്ക് ഓരോ എംഎൽഎമാരും ഒരു സ്വതന്ത്രനുമുണ്ട്. കോൺഗ്രസിൽനിന്ന് നാലുപേരെയും സർക്കാരിനെ പിന്തുണച്ചിരുന്ന രണ്ടു സ്വതന്ത്രരെയും ഒപ്പം നിർത്താനായെങ്കിലും കൂടുതൽ പേർ ഓപ്പറേഷൻ താമരയിൽ വീഴാതിരുന്നതാണ് ബിജെപിയുടെ തന്ത്രങ്ങൾ വിജയത്തിലെത്താതെ പോയതിനു കാരണം. ചുരുങ്ങിയത് 14 എംഎൽഎമാരെ ഒപ്പംനിർത്തി അവിശ്വാസത്തിലൂടെ സർക്കാരിനെ പുറത്താക്കി അധികാരത്തിലേറാമെന്നായിരുന്നു യെദിയൂരപ്പയും ബിജെപിയും മോഹിച്ചത്.
എന്നാൽ, ഗുരുഗ്രാമിലെ റിസോർട്ടിലിരുന്ന് യെദിയൂരപ്പയും കൂട്ടരും മെനയുന്ന തന്ത്രങ്ങൾ അതേപടി ബംഗളൂരുവിലെ കോൺഗ്രസ്-ജെഡിഎസ് കേന്ദ്രങ്ങളിലെത്തിക്കാൻ ബിജെപിക്കിടയിലെ ചാരന്മാർ സഹായിച്ചെന്നും മറുതന്ത്രങ്ങൾ പയറ്റാൻ ഇതു സഹായിച്ചെന്നുമാണു സംസാരം. കൂറുമാറ്റ നിയമമെന്ന ചാട്ടവാർ ഉയർത്തിക്കാട്ടി തങ്ങളുടെ എംഎൽഎമാരെ അച്ചടക്കം പഠിപ്പിക്കാനാണ് കോൺഗ്രസ് ആദ്യംമുതൽ ശ്രമിച്ചത്. ബിജെപിയുടെ പ്രലോഭനത്തിൽപ്പെട്ട് എംഎൽഎസ്ഥാനം രാജിവച്ച് ബിജെപി ടിക്കറ്റിൽ വീണ്ടും ജനവിധി തേടിയാൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിനുമുന്നിൽ അടിപതറുമെന്ന ഭയവും കൂടുതൽ എംഎൽഎമാരെ ഓപ്പറേഷൻ താമരയിൽനിന്നു വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നടന്ന നിയമസഭാകക്ഷിയോഗത്തിനുശേഷം തികഞ്ഞ ആത്മവിശ്വാസമാണ് കോൺഗ്രസ് ക്യാന്പിലുണ്ടായത്. 80 എംഎൽഎമാരിൽ നാലുപേരൊഴികെ മറ്റെല്ലാവരും യോഗത്തിനെത്തിയെന്നതും നാലുപേരിൽ ഒരാൾ സാവകാശം തേടി ഫാക്സ് അയച്ചതും കോൺഗ്രസിന് ആശ്വാസമായി. ഏതായാലും മുൻകരുതലെന്നനിലയിൽ എംഎൽഎമാരെയെല്ലാം ബംഗളൂരു നഗരപരിധിയിലെ റിസോർട്ടിലേക്ക് കോൺഗ്രസ് മാറ്റിയിരിക്കുകയാണ്. ജെഡി-എസും തങ്ങളുടെ 37 എംഎൽഎമാരുടെമേൽ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്.
മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള ഈഗിൾടണ് റിസോർട്ടിലേക്കാണു കോൺഗ്രസ് എംഎൽഎമാരെ മാറ്റിയിരിക്കുന്നത്. തത്കാലം സർക്കാരിനു പേടിക്കാനൊന്നുമില്ലെങ്കിലും എല്ലാ സാധ്യതകളും മുന്നിൽക്കാണണമെന്നാണു കോണ്ഗ്രസ്- ജെഡിഎസ് സഖ്യത്തിന്റെ വിലയിരുത്തൽ. നാല് എംഎൽഎമാർ പാർട്ടി വിട്ടാൽ സഖ്യകക്ഷിസർക്കാരിന്റെ അംഗബലം കേവലഭൂരിപക്ഷമായ 114 ആയി കുറയും. സർക്കാരിനുള്ള പിന്തുണ പിൻവലിച്ച സ്വതന്ത്ര എംഎൽഎമാരിലൊരാളായ നാഗേഷിനെ തിരികെയെത്തിക്കാൻ സാധിച്ചതായി കോണ്ഗ്രസ് കേന്ദ്രങ്ങൾ അവകാശപ്പെട്ടിട്ടുണ്ട്.
നാലു വിമതർക്കെതിരേ തത്കാലം അച്ചടക്ക നടപടിയൊന്നും സ്വീകരിക്കേണ്ടെന്നും ഇവരെ അനുനയിപ്പിച്ച് തിരികെയെത്തിക്കണം എന്നുമാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. യോഗത്തിൽനിന്ന് വിട്ടുനിന്ന നാല് എംഎൽഎമാരോടും വിശദീകരണം തേടുമെന്നു മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്. ഒരു ഡസനിലേറെ കോൺഗ്രസ് എംഎൽഎമാർ നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്നും അതിനുശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നുമായിരുന്നു യെദിയൂരപ്പയുടെയും ബിജെപിയുടെയും കണക്കുകൂട്ടൽ. ഇന്നലെ ഡോളേഴ്സ് കോളനിയിലെ തന്റെ വീട്ടിലിരുന്ന് യെദിയൂരപ്പ കോണ്ഗ്രസ് യോഗത്തിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയായിരുന്നു.
ഹരിയാന റിസോർട്ടിലെ രഹസ്യവാസം കഴിഞ്ഞ് അപ്രതീക്ഷിതമായി ബുധനാഴ്ച ബംഗളൂരുവിൽ മടങ്ങിയെത്താൻ കാരണമായി യെദിയൂരപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞത് തുമാകുരുവിലെ സിദ്ധഗംഗ മഠാധിപതി ശിവകുമാർ സ്വാമിയുടെ അനാരോഗ്യമാണ്. വാർധക്യസഹജമായ രോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ് 112 വയസുകാരനായ സ്വാമിജി.
കാര്യങ്ങളെല്ലാം മുൻനിശ്ചയിച്ചപ്രകാരം ഭംഗിയായി മുന്നോട്ടുപോകുകയാണെന്നും എച്ച്.ഡി. കുമാരസ്വാമി സർക്കാർ ഈയാഴ്ച അവസാനത്തോടെ താഴെവീഴുമെന്നുമായിരുന്നു ബുധനാഴ്ച രാവിലെ വരെ ബിജെപിയുടെ 104 എംഎൽഎമാരെയും യെദിയൂരപ്പയും മറ്റു നേതാക്കളും വിശ്വസിപ്പിച്ചിരുന്നത്. കൊടുംതണുപ്പ് സഹിക്കാനാവാതെ മടങ്ങാൻ തയാറായ ചില എംഎൽഎമാരെ ഉടൻ നല്ല വാർത്തയെത്തുമെന്നും കാത്തിരിക്കണമെന്നും പറഞ്ഞ് തടഞ്ഞു.
ഓപ്പറേഷൻ താമര ദയനീയമായി പരാജയപ്പെട്ടതിൽ ബിജെപി എംഎൽഎമാർ അസംതൃപ്തരാണെന്ന് റിപ്പോർട്ടുണ്ട്. യെദിയൂരപ്പ തങ്ങളെ വീണ്ടും അവഹേളിച്ചിരിക്കുകയാണെന്നും കോണ്ഗ്രസിന്റെയും ജെഡിഎസിന്റെയും മുന്നിൽ തങ്ങൾ നാണംകെട്ടിരിക്കുകയാണെന്നും ഇനിയും യെദിയൂരപ്പയെപോലുള്ള നേതാക്കളെ വിശ്വസിക്കാനാവില്ലെന്നുമാണ് ഒരു ബിജെപി നേതാവ് പ്രതികരിച്ചത്. ഇത്തരം നാണംകെട്ട കളികളുമായി ഇനിയും മുന്നോട്ടുവന്നാൽ അധികംപേർ കൂടെയുണ്ടാകില്ലെന്നും പാർട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടായിരിക്കുന്നതെന്നും മറ്റു ചില നേതാക്കൾ പറഞ്ഞു.
ടി.എ. ജോർജ്
തുടരുന്ന കർ"നാടകം'; അപഹാസ്യരായി ബിജെപി
01:23 AM Jan 19, 2019 | Deepika.com