സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
മഹാസഖ്യത്തിലൊന്നും വിശ്വാസമില്ലാത്തതിനാൽ സമദൂരത്തിലുറച്ചു നിൽക്കുമെന്നാണ് നവീൻ പട്നായിക് തറപ്പിച്ചു പറയുന്നത്. എന്നാൽ ഈ സമദൂരത്തിൽ താമരയ്ക്കടുത്തേക്ക് ഒരു കുറുക്കുവഴി ഇല്ലേയെന്നാണ് മിക്കവരുടേയും സംശയം. കോൺഗ്രസിന് ഇക്കാര്യം ഉറപ്പാണ്. ബിജെപിയാകട്ടെ ഈ കുറുക്കുവഴി അടയരുതെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും അതു പരസ്യമായി സമ്മതിക്കില്ല. അതിമോഹ ടാർജറ്റുമായി അമിത് ഷാ ഇടയ്ക്കിടെ പറന്നിറങ്ങുന്നുണ്ടല്ലോ.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഒഡീഷയിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. അഞ്ചാമതും മുഖ്യമന്ത്രിക്കസേരയിൽ എത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജു ജദതാദൾ അധ്യക്ഷൻ നവീൻ പട്നായിക്. റണ്ണർ അപ് ആകാനാണ് കോൺഗ്രസും ബിജെപിയും പോരടിക്കുന്നതെന്നാണ് അദ്ദേഹം കരുതുന്നത്. എന്നാൽ 120 സീറ്റാണ് ലക്ഷ്യമെന്ന് ബിജെപി ഇടയ്ക്കിടെ ഓർമിപ്പിക്കുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനത്തുനിന്നുള്ള താമരക്കാറ്റായിരിക്കും ഒഡീഷയിൽ ആഞ്ഞുവീശുന്ന അടുത്ത ചുഴലി എന്നാണ് അമിത് ഷാ സംസ്ഥാന നേതാക്കളെ ധരിപ്പിക്കുന്നത്. എന്നാൽ താമരക്കാറ്റൊക്കെ തിത്തലി കൊടുങ്കാറ്റിൽ ബംഗാൾ ഉൾക്കടലിൽ മുങ്ങിപ്പോയെന്നും മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് വഴിയുള്ള കൈക്കരുത്തായിരിക്കും കാണാൻപോകുന്നത് എന്നുമാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
നവീൻ പട്നായിക്കിന് സംസ്ഥാന ഭരണത്തിലാണ് താത്പര്യം. ഇതുവരെ സംസ്ഥാനത്ത് മുഖ്യ എതിരാളി കോൺഗ്രസായിരുന്നു. അതിനാൽ ബിജെപിയോടാണു ചങ്ങാത്തം. എന്നാൽ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി കരുത്തുകാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇടയ്ക്കിടെ സംസ്ഥാനത്തെത്തി ബിജെപിക്ക് ഊർജം പകരുന്നുണ്ട്. ബിജെപിയുടെ ഈ നീക്കം നവീൻ അല്പം സംശയത്തോടെയാണു കാണുന്നത്. തെരഞ്ഞെടുപ്പ് നടന്ന മിക്ക സംസ്ഥാനങ്ങളിലും ഭരണവിരുദ്ധവികാരം ആഞ്ഞടിക്കുന്നതും മുഖ്യമന്ത്രിയുടെ ഉറക്കംകെടുത്തുന്നു. 147 നിയമസഭാ മണ്ഡലങ്ങളുള്ള ഒഡീഷയിൽ 21 ലോക്സഭാ സീറ്റുകളുണ്ട്.
എതിരില്ലാത്ത കരുത്ത്
കോൺഗ്രസിന്റെയും പിന്നീട് ജനതാദളിന്റെയും നേതാവായി 2669 ദിവസം ഒഡീഷ ഭരിച്ച ബിജു പട്നായിക് എന്ന അതികായന്റെ മകനായ നവീൻ 2000 മാർച്ച് അഞ്ചിനാണ് സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതിനുമുമ്പ് വാജ്പേയി മന്ത്രിസഭയിൽ രണ്ടു വർഷത്തോളം ഖനിമന്ത്രിയായിരുന്നു. 1998മുതൽ 2009വരെ ബിജെപിയുമായി സഖ്യത്തിലായിരുന്നു ബിജെഡി. 2009ലെ തെരഞ്ഞെടുപ്പു മുതലാണ് തനിച്ചു മത്സരിക്കാൻ തുടങ്ങിയത്. രണ്ടു തവണ ബിജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായ നവീൻ കഴിഞ്ഞ രണ്ടു തവണ ഒറ്റയ്ക്കു മത്സരിച്ചാണ് വലിയ വിജയം നേടിയത്.
ബിജെപിയെ കൂടെക്കൂട്ടിയാണ് നവീൻ കോൺഗ്രസിനെ തളച്ചത്. അതോടെ കോൺഗ്രസ് സംസ്ഥാനത്ത് അടിക്കടി ദുർബലമായി. ഏറ്റവും ഒടുവിലായി 2017ൽ നടന്ന ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്തെത്തി. 853 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ 297 എണ്ണമാണ് ബിജെപി നേടിയത്. 2012ൽ വെറും 36 സീറ്റുകൾ മാത്രമായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. കോൺഗ്രസിനാകട്ടെ 2012ൽ 128 സീറ്റുണ്ടായിരുന്നത് 60 ആയി ചുരുങ്ങി. ബിജെഡിക്ക് 674ൽനിന്ന് 473 ആയി കുറഞ്ഞു.
2018 ൽ ബിജെപുരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെഡി ഉജ്വല വിജയമാണു നേടിയത്. ഇവിടെയും ബിജെപി രണ്ടാംസ്ഥാനത്തെത്തി. സിറ്റിംഗ് സീറ്റിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു. കോൺഗ്രസ് എംഎൽഎ സബുൾ സാഹുവിന്റെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. എന്നാൽ സാഹുവിന്റെ ഭാര്യ റീത്താ സാഹുവിനെയാണ് ബിജെഡി രംഗത്തിറക്കിയത്. 41,933 വോട്ടുകൾക്കായിരുന്നു റീത്തയുടെ ജയം. ബിജെപി സ്ഥാനാർഥി 60,939 വോട്ടു പിടിച്ചപ്പോൾ മൂന്നു തവണ കോൺഗ്രസിനെ വിജയിപ്പിച്ച മണ്ഡലത്തിൽ കോൺഗ്രസിനു കിട്ടിയത് 10,274 വോട്ട് മാത്രമാണ്. കെട്ടിവച്ച കാശും നഷ്ടമായി.
ഭരണവിരുദ്ധ വികാരം
തുടർച്ചയായ 19 വർഷത്തെ ഭരണത്തിനുശേഷമായിരിക്കും നവീൻ പട്നായിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ അഞ്ചാമൂഴത്തിനായി ജനവിധി തേടുന്നത്. അതിനാൽത്തന്നെ ഭരണവിരുദ്ധവികാരം അതിശക്തമായി പ്രതിഫലിക്കുമെന്നാണ് എതിരാളികളുടെ പ്രതീക്ഷ. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ച ഭരണവിരുദ്ധവികാരത്തിന്റെ കേന്ദ്രബിന്ദു കർഷകരായിരുന്നുവെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഒഡീഷയിലും കാർഷിക മേഖല കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. സംസ്ഥാന ജനസംഖ്യയുടെ 60 ശതമാനത്തിലധികം കാർഷിക മേഖലയെ ആശ്രയിച്ചു കഴിയുന്നവരാണ്.
സംസ്ഥാനത്തിന്റെ കാർഷിക വളർച്ച 2011-17 കാലഘട്ടത്തിൽ കേവലം 2.8 ശതമാനം മാത്രമാണ്. രണ്ടക്കത്തിനുമേൽ വളർച്ചയുണ്ടായിരുന്ന മധ്യപ്രദേശിൽപ്പോലും കർക്ഷകരോഷം പ്രതിഫലിച്ചു. ഛത്തീസ്ഗഡിൽ നെല്ലിന് ക്വിന്റലിന് 300 രൂപയായിരുന്നു ബോണസ് നൽകിയത്. ഒഡീഷയിലാകട്ടെ 100 രൂപയാണ് ഉത്പാദനചെലവിലേക്ക് സബ്സിഡി നൽകുന്നത്. 2015-16ൽ കർഷക ആത്മഹത്യകൾ പെരുകിയതിനെത്തുടർന്നായിരുന്നു ഈ സബ്സിഡി ഏർപ്പെടുത്തിയത്. എന്നാൽ അതുപോലും കർഷകരിലേക്ക് കൃത്യമായി എത്തുന്നില്ലെന്ന പരാതി വ്യാപകമാണ്.
സംസ്ഥാനത്തെ 314 ബ്ലോക്കുകളിലും 35 ശതമാനമെങ്കിലും ജലസേചനം എത്തിക്കുക എന്ന ലക്ഷ്യം 2000 മുതൽ ബിജെഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. എന്നാൽ ഇതുവരെ 114 ബ്ലോക്കുകളിൽ മാത്രമാണ് സാധ്യമായിരിക്കുന്നത്.
കേന്ദ്ര ഭക്ഷ്യസുരക്ഷ പദ്ധതിക്കു പുറത്തായ 34 ലക്ഷം പേർക്കായി സംസ്ഥാനസർക്കാർ സ്വന്തം ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കിയിരുന്നു. 61 ലക്ഷം പേരാണ് കേന്ദ്രപദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴും ലക്ഷക്കണക്കിനു പേർക്ക് റേഷൻ കാർഡില്ലാത്ത സംസ്ഥാനമാണ് ഒഡീഷ എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. മദ്യത്തിനു പ്രോത്സാഹനം നൽകുന്ന സർക്കാർ നയം സ്ത്രീ വോട്ടർമാരിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷം കരുതുന്നു. സംസ്ഥാനത്തെ ആദിവാസിമേഖലകളുടെ സ്ഥിതി അതീവ ദയനീയമാണ്. സ്വന്തം ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ടുപോകേണ്ടിവന്ന ദനാ മാഞ്ചിയുടെ ചിത്രം സംസ്ഥാനത്തിനു വലിയ നാണക്കേടായിരുന്നു. ഇത്തരം ദുരവസ്ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.
എന്നാൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്കു കാരണം കേന്ദ്ര സർക്കാരിന്റെ നയങ്ങളാണെന്നാണ് നവീൻ പട്നായിക്കിന്റെ വിമർശനം. നെല്ലിന് 2,950 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന സംസ്ഥാനസർക്കാരിന്റെ ആവശ്യത്തിനു കേന്ദ്രം ചെവികൊടുക്കുന്നില്ലെന്നും ബിജെഡി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
മുന്നൊരുക്കത്തോടെ കോൺഗ്രസ്
രണ്ടു പതിറ്റാണ്ടായി തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങുന്ന ഒഡീഷയിൽ തിരിച്ചുവരവിന് കോൺഗ്രസ് മുന്നേതന്നെ ശ്രമങ്ങൾ തുടങ്ങിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനായുള്ള കർമപദ്ധതി നടപ്പാക്കുന്നുണ്ട്. ഒക്ടോബറിൽ 44 പേരുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചുകൊണ്ടാണ് പാർട്ടി തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജിതേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് ഹൈക്കമാൻഡ് സംസ്ഥാന കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നത്. പിസിസി പ്രസിഡന്റായി പരിണിത പ്രജ്ഞനായ നിരഞ്ജൻ പട്നായിക്കിനെ നിയമിക്കുകയും ചെയ്തു.
യുവജനങ്ങൾക്കു മുൻതൂക്കം നൽകി പ്രതിഛായയുള്ള നേതാക്കളെ വളർത്തിയെടുക്കുക എന്നതാണ് രാഹുൽ ഗാന്ധി പിസിസിക്കു നൽകിയിരിക്കുന്ന ടാർജറ്റ്. ബിജെഡി-ബിജെപി കൂട്ടുകെട്ട് തുറന്നുകാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസിന്റെ പദ്ധതി. കോൺഗ്രസിനോടും ബിജെപിയോടും സമദൂരമെന്ന നവീനിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് കോൺഗ്രസ് തിരിച്ചടിക്കുന്നു. പാർലമെന്റിൽ അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുകയും രാജ്യസഭാ ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂല നിലപാടെടുക്കുകയും ചെയ്ത ബിജെഡി ബിജെപിയുടെ ബി ടീമാണെന്നാണ് കോൺഗ്രസ് വിമർശിക്കുന്നത്. ഇപ്പോൾ ഭരണവിരുദ്ധവികാരത്തിൽനിന്നു രക്ഷപ്പെടാൻ ബിജെപിയെ തള്ളിപ്പറയുന്നതാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥയും കാർഷിക മേഖലയുടെ തകർച്ചയും കോൺഗ്രസ് ആയുധമാക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഇതിൽ തുല്യപങ്കുണ്ടെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഭരണവിരുദ്ധവികാരം തങ്ങൾക്ക് അനുകൂലമാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ഇതുവഴി പഴയ പ്രതാപത്തിലേക്കു തിരിച്ചെത്താമെന്നാണ് പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നത്.
ബിജെപി ഒരടി പിന്നോട്ട്
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നൊന്നായി കാവിപുതച്ചപ്പോഴാണ് ഒഡീഷയിലും ഭരണം പിടിക്കാൻ ബിജെപിക്കു മോഹമുദിച്ചത്. അമിത് ഷായുടെ അടുപ്പക്കാരനായ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും സംസ്ഥാനത്തുനിന്നുള്ള ഏക ലോക്സഭാംഗവും കേന്ദ്രമന്ത്രിയുമായ ജുവൽ ഒറാമും ചേർന്ന് വലിയ മുന്നേറ്റത്തിന് തുടക്കമിടുകയും ചെയ്തു. 120 സീറ്റ് നേടി അടുത്ത തവണ അധികാരത്തിലെത്തുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന് പ്രത്യേക പരിഗണന നൽകി. കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനത്തെത്തിയ മോദി ഇക്കഴിഞ്ഞ അഞ്ചിന് വീണ്ടുമെത്തി. ഇന്നു വീണ്ടും എത്തുന്നു. 20,801 കോടി രൂപയുടെ പദ്ധതികളാണ് ഈ മൂന്നു വരവിലുമായി ഉദ്ഘാടനം ചെയ്യുന്നത്.
2017 ഏപ്രിലിൽ നാഷണൽ എക്സിക്യുട്ടീവ് മീറ്റിംഗ് ഭുവനേശ്വറിൽ സംഘടിപ്പിച്ചുകൊണ്ടായിരുന്നു സംസ്ഥാനത്ത് ബിജെപി മുന്നേറ്റത്തിനു തുടക്കമിട്ടത്. അന്നു മുതൽ ബിജെഡി സർക്കാരിനെതിരേയുള്ള വിമർശനങ്ങൾക്ക് ബിജെപി നേതാക്കൾ മൂർച്ചകൂട്ടി. എന്നാൽ ഇപ്പോൾ അത്ര ആവേശം കാട്ടുന്നില്ല. മൂന്നു സംസ്ഥാനങ്ങളിലെ തിരിച്ചടിയും കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പുമാണ് കാരണം. ബിജെഡി, തെലുങ്കാന രാഷ്ട്രീയ സമിതി, എഡിഎംകെ തുടങ്ങിയ കക്ഷികളെ പിണക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ഇപ്പോൾ ആഗ്രഹിക്കുന്നത്. വേണ്ടിവന്നാൽ ഇവരുടെ പിന്തുണ ഉറപ്പിക്കാനാണ് ഈ നീക്കം. ഇവർ കോൺഗ്രസ് പാളയത്തിലേക്ക് പോകാതെ നോക്കുകയും ചെയ്യണം. ഈ സാഹചര്യത്തിൽ സമദൂരമെന്ന ബിജെഡിയുടെ പ്രഖ്യാപനത്തിൽ ആഹ്ലാദിക്കുന്നത് ബിജെപിയാണ്. അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെഡിയെ ശക്തമായി എതിർക്കാൻ ബിജെപി തയാറാകില്ല. ഈ സാഹചര്യം മുതലെടുത്ത് ഭരണവിരുദ്ധവികാരം അനുകൂലമാക്കാൻ കോൺഗ്രസിനു കഴിയുമോയെന്നാണ് രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്.
സമദൂരത്തിലുറച്ച് നവീൻ പട്നായിക്
01:29 AM Jan 15, 2019 | Deepika.com