കാർഷിക മേഖലയിലെ പ്രതിസന്ധികൾ യാതൊരു പരിഹാരവുമില്ലാതെ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇൻഫാമിന്റെ പ്രസക്തി ഏറെ വർധിച്ചിരിക്കുന്നു . മാനവരാശിയുടെ നിലനില്പിനാധാരമായ കാർഷികവിഭവങ്ങളുടെ ഉദ്പാദനം ദൈവികവേലയാണ്. കഠിനാധ്വാനം ചെയ്യുന്ന കർഷകരുടെ ജീവന്റെ ഭാഗമാണത്. ജലപ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളും അഴിമതിയും ചൂഷണവും വിലത്തകർച്ചയും ഹർത്താലുകളും പണിമുടക്കുകളും നിക്ഷിപ്ത താത്പര്യങ്ങളോടുകൂടിയ രാഷ്ട്രീയ ഇടപെടലുകളും വിഭവങ്ങളുടെ പ്രാഥമിക ഉത്പാദകരായ കർഷകരെ അങ്ങേയറ്റം പ്രതിസന്ധിയിലാക്കി. വൻകിട കച്ചവടക്കാരുടെയും വ്യവസായികളുടെയും താളത്തിനൊത്തു തുള്ളുന്ന ഭരണകൂടനയം കൂടിയായപ്പോൾ പ്രതിസന്ധി രൂക്ഷമായി.
ഒരു കാലത്തു കൃഷിയും കൃഷിയിടങ്ങളും മനുഷ്യനു പ്രതീക്ഷയും ആത്മസംതൃപ്തിയും സുരക്ഷിതത്വവും സ്ഥിരവരുമാനവും നല്കിയിരുന്നു. എന്നാൽ, ഇന്നത് അസ്വസ്ഥതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നുവെന്നു. കൃഷിയിടങ്ങളെ നോക്കി നെടുവീർപ്പെട്ട് നിരാശയുടെ വക്കിൽ കർഷകൻ ആത്മഹത്യയിലേക്കു തിരിയുന്നത് ഏറെ വേദനാജനകമാണ്. രാജ്യം മുഴുവൻ അലയടിച്ചുയരുന്ന കർഷകമുന്നേറ്റങ്ങൾ ഈ വസ്തുതയ്ക്ക് അടിവരയിടുന്നു.
കേരളത്തിൽ കർഷകനെ ഈ ദുരവസ്ഥയിലേക്കെത്തിച്ചതു പല ഘടകങ്ങളാണ്. കൃഷി ചെയ്യുന്ന മണ്ണിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കവും പട്ടയം കിട്ടാത്ത അവസ്ഥയും അതിൽ പ്രധാനം. അതുകൊണ്ട് സ്വന്തം അധ്വാനത്തിന്റെ ഫലം കണ്ട് അഭിമാനിക്കേണ്ട കർഷകമനസ് കള്ളനെപ്പോലെ നടക്കേണ്ട ദുരവസ്ഥയിലേക്കെത്തി.
ചെറുതല്ല പ്രശ്നങ്ങൾ
ഇക്കാലത്തെ കാർഷികപ്രശ്നങ്ങൾ ചെറുതല്ല. വർഷങ്ങളുടെ ഈ തളർച്ച കർഷകനെ കൃഷിഭൂമി വിഭജിച്ചു വിൽക്കാൻ പ്രേരിപ്പിക്കുന്നു. കച്ചവടക്കണ്ണോടെ കർഷകഭൂമിയെ നോക്കുന്ന ലാൻഡ് മാഫിയകൾ മോഹവിലയും കൊടുത്തു കൃഷിയിടങ്ങൾ തുണ്ടംതുണ്ടമാക്കുന്നു.
മറ്റൊരു ദുരിതം വിത്തിന്റെ അഭാവം ആണ്. ബഹുരാഷ്ട്ര കന്പനികളുടെ ഇടപെടലുകളും അവയ്ക്കു തടയിടാൻ പര്യാപ്തമല്ലാത്ത സർക്കാർ നിലപാടുകളും കർഷകവിത്തിന്റെ പത്തായങ്ങളെ ശൂന്യമാക്കിയിരിക്കുന്നു. ജനിതകമാറ്റം വരുത്താത്ത സ്വന്തം വിത്തിനങ്ങൾ എന്ന കർഷകസ്വപ്നവും പൊലിഞ്ഞു. അതുപോലെതന്നെ പ്രാദേശിക സർക്കാരുകൾക്കു വളങ്ങളുടെയും കീടനാശിനികളുടെയും നിർമാണത്തിനുമേൽ നിയന്ത്രണം ഇല്ലാത്തതുകൊണ്ട് വളങ്ങളുടെ ഉദ്പാദനം ബഹുരാഷ്ട്ര കന്പനികളുടെ കുത്തകയായി. ക്രമാതീതമായ രാസവസ്തുക്കളുടെ ഉപയോഗമാകട്ടെ മണ്ണിലെ സർവപ്രകൃതിദത്ത ലവണങ്ങളും നശിച്ചുപോകുന്നതിനു കാരണമായി. ജലസേചനത്തിന്, പാഴായിപോകുന്ന ജലം തടയാനുള്ള ശാസ്ത്രീയമാർഗങ്ങളുമായി നാം ഏറെ ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ജലം തകർത്തെറിഞ്ഞ പ്രളയത്തിന്റെ മുറിപ്പാടുകൾ മായിച്ചു ലോകജനതയ്ക്കുമുന്പിൽ അതിജീവനത്തിന്റെ മാതൃക നൽകിയതിൽ നമുക്ക് അഭിമാനിക്കാം.
വലയ്ക്കുന്ന വില
എക്കാലവും കർഷകരെ ദുരിതത്തിലാക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ഉത്പന്നങ്ങളുടെ വിലസ്ഥിരത ഇല്ലായ്മയാണ്. വിവിധ രാജ്യങ്ങൾ അവരുടെ കാർഷിക വ്യവസായ ഉത്പന്നങ്ങൾക്കു വിലയും താങ്ങുവിലയും നിശ്ചയിച്ചു ഗുണം കർഷകർക്കു ലഭ്യമാക്കിയപ്പോൾ ഇന്ത്യയ്ക്കതു സാധിച്ചില്ല. തത്ഫലമായി വില നിശ്ചയിക്കുന്നത് ഇടനിലക്കാരും കുത്തകകന്പനികളുമായി. കിട്ടുന്ന വിലയ്ക്കു തന്റെ ഉല്പന്നങ്ങൾ വിൽക്കാനും കർഷകൻ നിർബന്ധിതനാകുന്നു. പ്രത്യേകിച്ചും ഗ്രാമങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ജൈവഉത്പന്നങ്ങൾക്കു പോലും മാന്യമായ വില ലഭിക്കുന്നില്ല.
ഇറക്കുമതി കെണി
ഇറക്കുമതി നിയന്ത്രിക്കാതെ കർഷകനു രക്ഷയുണ്ടാവില്ല. നിസാരമായ തുക ഡ്യൂട്ടി കൊടുത്തു വൻകിട കന്പനികൾ വൻതോതിൽ റബർ ഇറക്കുമതി ചെയ്യുന്നു. 50 ശതമാനം’ ഗവണ്മെന്റ് സബ്സിഡി നല്കിക്കൊണ്ടിരുന്ന പല ഉത്പന്നങ്ങൾക്കും ഗാട്ട് കരാർ വന്നതോടുകൂടി 5 ശതമാനം എന്ന നിലയായി. 2019 ഡിസംബർ 31നോടൂകൂടി ആസിയാൻ കരാർ പ്രകാരം നികുതിരഹിത ഇറക്കുമതിക്കും കളമൊരുങ്ങും. കേന്ദ്രസർക്കാർ ഏർപ്പെടാനൊരുങ്ങുന്ന ആർസിഇപി കരാറിലൂടെ കാർഷികോല്പന്നങ്ങളുടെ നികുതിരഹിത ഇറക്കുമതി ആഭ്യന്തരവിപണിയിൽ വൻപ്രതിസന്ധി സൃഷ്ടിക്കുമെന്നുറപ്പാണ്. എല്ലാ നാണ്യവിളകളുടെയും ഉല്പാദനച്ചിലവു കൂടിയതും കർഷകരുടെ ദുരിതം ഇരട്ടിയാക്കുന്നു. ഉല്പാദനച്ചെലവിനനുസരിച്ച് ഉല്പന്നത്തിനു വില നിശ്ചയിച്ച് വിപണിയിൽ വിലപേശുവാൻ കർഷകൻ കരുത്തുള്ളവനായെങ്കിലെ കൃഷി വിജയിക്കൂ.
വന്യമൃഗങ്ങൾ
അടുത്ത കാലത്തായി കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധി വന്യമൃഗങ്ങളുടെ ആക്രമണം ആണ്. വന്യമൃഗങ്ങളെ സംരക്ഷിക്കാൻ ഗവണ്മെന്റ് എടുക്കുന്ന നിലപാടിന്റെ പത്തിലൊന്നു കർഷകരെ സംരക്ഷിക്കാൻ വേണ്ടി എടുത്തിരുന്നെങ്കിൽ കർഷികമേഖല എന്നേ രക്ഷപ്പെട്ടേനെ. ഉൗണും ഉറക്കവുമില്ലാതെ താലോലിച്ചു വളർത്തിയ വിളകൾ വന്യമൃഗങ്ങൾ നശിപ്പിക്കുന്പോൾ നിസഹായരാവുകയാണ് കർഷകർ. മൃഗസ്നേഹത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും പേരിലുള്ള കാപട്യങ്ങൾ മാറ്റിവച്ചു കർഷകന്റെ സ്വത്തും ജീവനും വിലപ്പെട്ടതാണെന്നു മനസിലാക്കിയുള്ള പുതിയ നിയമനിർമാണം അടിയന്തരമാണ്.
കാർഷിക മേഖലയിൽ ക്രിയാത്മകമായ ചില മാറ്റങ്ങൾ അനിവാര്യമായിരിക്കുന്നു. അതിൽ ഏറ്റവും കാതലായത് ശക്തമായ സംഘടനാപ്രവർത്തനങ്ങളാണ്. ജാതി - മത - രാഷ്ട്രീയ ഭേദമന്യേ “കർഷകർ’ എന്ന വിശാല കാഴ്ചപ്പാടിൽ ഒരു കുടക്കുകീഴിൽ ഒരുമിക്കണം. ഗ്രാമതലങ്ങളിൽ സംഘടിക്കണം. കർഷക ഉന്നമനം മാത്രം ലക്ഷ്യം വച്ച് കൂട്ടായ്മയോടെ പ്രവർത്തിക്കണം. പരന്പരാഗത കൃഷിരീതികൾക്കൊപ്പം നൂതനമായ കൃഷിരീതികളും അവലംബിക്കണം. കൃഷിയോട് താത്പര്യമുള്ള യുവജനങ്ങളുടെ തലമുറയും വളർന്നുവരണം.
എല്ലാ വർഷവും ജനുവരി 15 ഇൻഫാം കർഷകദിനമായി ആചരിച്ചുവരുന്നു. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും വിവിധ കർഷക പ്രസ്ഥാനങ്ങൾ ഇൻഫാമിന്റെ കർഷകദിനാചരണത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബിഷപ് മാത്യു അറയ്ക്കൽ, ഇൻഫാം രക്ഷാധികാരി
കർഷകർ ഒരു കുടക്കീഴിൽ അണിനിരക്കണം
12:01 AM Jan 15, 2019 | Deepika.com