കെ. ഗോപാലകൃഷ്ണൻ / ഉള്ളതു പറഞ്ഞാല്
ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് പങ്കിടാൻ ബഹുജൻ സമാജ് പാർട്ടിയും സമാജ്വാദി പാർട്ടിയും ധാരണയായതിനെത്തുടർന്നു മോദിസർക്കാർ തിടുക്കപ്പെട്ടു പ്രവർത്തനം തുടങ്ങി. സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തു ശതമാനം സംവരണം പ്രഖ്യാപിച്ചു. ബിഎസ്പി-എസ്പി സഖ്യം സംഘപരിവാറിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പിൽ കാവിപ്പടയുടെ ദൗത്യം ദുഷ്കരമാക്കും.
ദളിതരും മറ്റു പിന്നോക്കക്കാരും മുസ്ലിംകളും ചേർന്നാൽ ഉത്തർപ്രദേശിൽ നല്ലൊരു ശക്തിയാണ്. മറ്റു ഹിന്ദി ബെൽറ്റ് സംസ്ഥാനങ്ങളിലെന്നപോലെ യുപിയിലും കഴിഞ്ഞ ഒരു വർഷമായി ബിജെപിയുടെ സ്വാധീനം കുറഞ്ഞുവരികയായിരുന്നു. സാന്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ റിക്കാർഡ് സമയംകൊണ്ടാണു പാർലമെന്റിൽ പാസാക്കിയത്. എന്നാൽ, ബില്ലിൽ പല ന്യൂനതകളുമുണ്ടെന്നു വിദഗ്ധർ പറയുന്നു.
പാവങ്ങളുടെ പേരുപറഞ്ഞു സവർണവിഭാഗങ്ങളെ ബിജെപിയിലേക്കു മടക്കിക്കൊണ്ടുവരാനുള്ള ശ്രമമാണു പത്തു ശതമാനം സാന്പത്തിക സംവരണമെന്നു രാഷ്ട്രീയ നഴ്സറിയിൽ പഠിക്കുന്ന കൊച്ചുകുട്ടികൾക്കുപോലും അറിയാം. തൊണ്ണൂറുകളിൽ പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സാന്പത്തികസംവരണം ഏർപ്പെടുത്താൻ നിയമഭേദഗതിക്കു ശ്രമിച്ചതാണെങ്കിലും അതിനു നിയമത്തിന്റെ കടന്പ കടക്കാനായില്ല. പുതിയ ബില്ലും സുപ്രീംകോടതി അസാധുവാക്കുമോ എന്ന സംശയം പലർക്കുമുണ്ട്. അതിനു സമയം എടുക്കുമെന്നതിനാൽ അതൊന്നും പ്രശ്നമല്ലെന്നാണു സംഘപരിവാർ നിലപാട്. അവർക്കു ലോക്സഭാ തെരഞ്ഞെടുപ്പിൽ സവർണ വോട്ടുകൾ നേടുന്നതിനു ചൂണ്ടിക്കാട്ടാൻ ഒരു വിഷയം വേണമെന്നു മാത്രം.
അടിത്തട്ട് യാഥാർഥ്യങ്ങളും എതിര്
ജാതിസമവാക്യങ്ങൾ മാത്രമല്ല അടിത്തട്ടിലെ യാഥാർഥ്യങ്ങളും എൻഡിഎ സർക്കാരിന് അനുകൂലമല്ലെന്ന് യുപി രാഷ്ട്രീയം പഠിക്കുന്ന പലരും പറയുന്നു. ജനങ്ങളുടെ പിന്തുണ നേടാൻ കഴിയുന്ന യാതൊന്നും തന്നെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയ്തിട്ടില്ല. സാധാരണക്കാരുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കാൻ അദ്ദേഹത്തിനു സമയം കിട്ടുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഞ്ചു വർഷം മുന്പുണ്ടായിരുന്ന ആകർഷകത്വം ഇപ്പോഴില്ല. രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, നോട്ടുറദ്ദാക്കലിന്റെയും ജിഎസ്ടിയുടെയും ഫലമായി ചെറുകിട വ്യവസായ മേഖല നാമാവശേഷമായത് തുടങ്ങിയവയെല്ലാം ജനങ്ങളെ തീർത്തും ദുരിതത്തിലാക്കി. ജാതി-മത-സമുദായ-രാഷ്ട്രീയ വ്യത്യാസങ്ങൾ കൂടാതെ ജനങ്ങളെയാകെ ഇതു ബാധിച്ചു.
മാത്രമല്ല, യുപിയിൽ ബിഎസ്പി-എസ്പി സഖ്യം നീക്കിവച്ചതിൽ കൂടുതൽ സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചാൽ ബിജെപി ഇതര പ്രതിപക്ഷത്തിന് അതും സഹായകമാകും. കോൺഗ്രസിന് ഇപ്പോഴും മുന്നോക്ക സമുദായങ്ങളിൽ സ്വാധീനമുണ്ട്. അതുകൊണ്ട് ബിജെപിയുടെ മുന്നോക്ക വോട്ടുകളാണു കോൺഗ്രസ് പിടിക്കുക. അതിന്റെ ഗുണഭോക്താക്കൾ ബിജെപി ഇതര സ്ഥാനാർഥികളാകും.
ഇത്തരമൊരു പ്രതിഭാസം മധ്യപ്രദേശിൽ കണ്ടതാണ്. അവിടെ രണ്ടു ഡസനിലധികം സീറ്റുകളിൽ ബിഎസ്പി സ്ഥാനാർഥികൾ ബിജെപി വോട്ടുബാങ്കിൽ കടന്നുകയറിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥികൾ നേരിയ ഭൂരിപക്ഷത്തിനു ജയിച്ചു. അതിനാൽ സാന്പത്തിക സംവരണത്തിനുള്ള പുതിയ ബിൽ ബിജെപിക്കു കാര്യമായ നേട്ടം ഉണ്ടാക്കില്ലെന്നാണു വാദം.
സാന്പത്തിക സംവരണ ബില്ലിന്റെ ഭരണഘടനാപരമായ തടസങ്ങൾ എന്തുതന്നെയായാലും ഈ ബിൽ തങ്ങൾക്ക് എന്തെങ്കിലും നേട്ടമുണ്ടാക്കുമെന്നു മുന്നോക്ക സമുദായങ്ങളിലെ അധികം പേരൊന്നും കരുതുന്നില്ല എന്നതാണു മറ്റൊരു ഘടകം. കാരണം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സർക്കാരും ദയനീയമായി പരാജയപ്പെട്ടു. ബിജെപിയുടെ കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പറഞ്ഞിരുന്നത് ഓരോ വർഷവും രണ്ടു കോടി പുതിയ തൊഴിലുകൾ വീതം സൃഷ്ടിക്കുമെന്നാണ്. അതായത്, മോദി അധികാരത്തിലേറി ഇതുവരെ പത്തുകോടി തൊഴിലുകൾ സൃഷ്ടിച്ചിരിക്കണം. എന്നാൽ, മോദിസർക്കാർ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന പദ്ധതികളൊന്നും പറന്നുപൊങ്ങിയില്ല. അതിനാൽ തൊഴിലുകളും ഉണ്ടായില്ല.
തൊഴിൽ സൃഷ്ടിക്കാത്ത വളർച്ച
സർക്കാർ പറയുന്ന വളർച്ചാനിരക്കുകൾ വിശ്വസിച്ചാൽ തന്നെ അതു തൊഴിലുകൾ സൃഷ്ടിക്കാത്ത വളർച്ചയായിരുന്നു. നിർമാണ മേഖലയിൽ കാര്യമായ വ്യവസായനിക്ഷേപമോ ഉത്പാദനമോ ഉണ്ടായില്ല. നോട്ട് റദ്ദാക്കൽ ഏറ്റവും ദോഷം ചെയ്തതു കെട്ടിടനിർമാണ മേഖലയ്ക്കാണ്. കാർഷിക മേഖലയുടെ തകർച്ച എല്ലാവർക്കുമറിയാം. നോട്ട് റദ്ദാക്കലിന്റെയും വിപണിയുടെ പ്രതികൂല കാലാവസ്ഥയുടെയും ഫലമായി ധാരാളം തൊഴിലുകൾ നഷ്ടപ്പെട്ടു. ചെലവു ചുരുക്കലിനെത്തുടർന്നു സർക്കാർ ജോലികളിലും ഗണ്യമായ കുറവുവന്നു. ഉദാഹരണത്തിനു കേന്ദ്രസർക്കാർ കഴിഞ്ഞയാഴ്ച പ്രത്യേക പ്രഖ്യാപനമൊന്നും ഇല്ലാതെതന്നെ ആകാശവാണിയുടെ ദേശീയ ചാനലും റീജണൽ സെന്ററുകളും അടച്ചുപൂട്ടി.
പല അനിശ്ചിതത്വങ്ങൾ മൂലം സ്വകാര്യ മേഖലയും വ്യവസായ നിക്ഷേപത്തിന് വലിയ ഉത്സാഹം കാട്ടിയില്ല. വ്യോമഗതാഗതമേഖല വലിയ ചുഴിയിലാണ്. ഭൂരിഭാഗം വിമാനക്കന്പനികളും വലിയ നഷ്ടത്തിലാണ് ഓടുന്നത്. മൊബൈൽ കന്പനികൾ പോലും ആശ്വാസകരമായ നിലയിലല്ല. കാർഷികമേഖലയെക്കുറിച്ചു പറയാതിരിക്കുകയാവും ഭേദം.
ഇത്തരമൊരു സാഹചര്യത്തിൽ പാവപ്പെട്ടവർക്കു പത്തു ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിയാലും ചോദ്യം ഇതാണ് - എവിടെയാണു തൊഴിൽ? തൊഴിലുകൾ ഇല്ലെങ്കിൽ പിന്നെ സംവരണംകൊണ്ട് എന്തു പ്രയോജനം? സാന്പത്തിക സംവരണ ബിൽ പാർലമെന്റിൽ ചർച്ച ചെയ്തപ്പോൾ ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം നല്കാൻ സർക്കാരിനായില്ല. പാവങ്ങളെ സേവിക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയെപ്പറ്റിയാണു സർക്കാർപക്ഷം പ്രധാനമായി പറഞ്ഞത്. തൊഴിൽ സൃഷ്ടിക്കൽ സംബന്ധിച്ച ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം ലഭിച്ചില്ല.
ജനങ്ങൾ വിഡ്ഢികളല്ല
ഇത്തരം നടപടികൾകൊണ്ടു ജനം വോട്ടുചെയ്യുമെന്നു സ്വയം വിശ്വസിപ്പിച്ചു രാഷ്ട്രീയ പാർട്ടികളും നേതാക്കളും സ്വയം വഞ്ചിക്കുന്നത് എന്തിനാണെന്നാണു മനസിലാകാത്തത്. ഇന്ത്യയിലെ സാധാരണക്കാർ വിഡ്ഢികളല്ല. തങ്ങളുടെ അനുഭവങ്ങളും ജീവിതയാഥാർഥ്യങ്ങളും കണക്കിലെടുത്താണ് അവർ തീരുമാനങ്ങളിലെത്തുന്നത്. കാര്യങ്ങൾ പഠിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനുമുള്ള കഴിവ് അവർക്കുണ്ട്.
ഉദാഹരണത്തിന് അടിയന്തരാവസ്ഥയെത്തുടർന്ന് ഇന്ദിരാഗാന്ധി 1977-ൽ തെരഞ്ഞെടുപ്പിനു പോയപ്പോൾ വിവിധ ഇന്റലിജൻസ് ഏജൻസികൾ അവർക്കു നല്കിയ ഉപദേശം ലോക്സഭയിൽ കോൺഗ്രസ് 350 സീറ്റിൽ ജയിക്കുമെന്നായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് യാഥാർഥ്യങ്ങളുമായുള്ള സന്പർക്കം ഇന്ദിരാഗാന്ധിക്കു നഷ്ടപ്പെട്ടു. അതുകൊണ്ട് സ്വതന്ത്ര ഉറവിടങ്ങൾക്കു പകരം അടുപ്പക്കാർ നല്കുന്ന വിവരങ്ങളെ അവർക്ക് ആശ്രയിക്കേണ്ടിവന്നു. നേരത്തേ സംസ്ഥാന പര്യടനങ്ങൾവഴിയും പൊതുജനങ്ങൾക്കു സ്ഥിരമായി നല്കാറുണ്ടായിരുന്ന ദർശനങ്ങൾവഴിയും രാജ്യത്തെ സ്ഥിതിഗതികളെപ്പറ്റിയുള്ള വിവരങ്ങൾ അവർക്കു ലഭിച്ചിരുന്നു. സാധാരണ ജനങ്ങളുമായുള്ള തങ്ങളുടെ സന്പർക്കം നിലയ്ക്കുന്പോൾ പല നേതാക്കളും കരുതും തങ്ങൾ പറയുന്നതെല്ലാം ജനം വിശ്വസിച്ചുകൊള്ളുമെന്ന്. തങ്ങളുടെ ജനപിന്തുണയും പാർട്ടിയുടെ സ്വാധീനവും കുറഞ്ഞുവരുന്നത് അവർ അറിയുന്നില്ല.
മോദി ഇലക്ഷനിൽ തോൽക്കുമെന്നല്ല പറഞ്ഞുവരുന്നത്. തെരഞ്ഞെടുപ്പിന് ഇനിയും മൂന്നു-നാലു മാസങ്ങൾ കൂടിയുണ്ട്. അതിനിടയിൽ പലതും സംഭവിക്കാം. അതു പൊതുജനമനോഭാവത്തിൽ മാറ്റംവരുത്തുകയും ചെയ്യാം. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, നരേന്ദ്ര മോദിക്ക് ഒരു ടേം കൂടി ലഭിക്കുന്നു എന്നുറപ്പാക്കാൻ ബിജെപിയിലും പ്രധാനമന്ത്രിയുടെ ഓഫീസിലും കാവി ചിന്താസംഘത്തിലും ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അവ വിജയിക്കുകയോ വിജയിക്കാതിരിക്കുകയോ ചെയ്യാം.
അതെന്തായാലും ജോലികൾ ഒന്നും ഇല്ലാതിരിക്കെ, പത്തു ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തുന്നത് അസംബന്ധമോ പരിഹാസ്യമോ ആണ്. സാധാരണക്കാരുടെ ഓർമശക്തി അത്ര മോശമൊന്നുമല്ല. തങ്ങളുടെ അനുഭവങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളുമൊക്കെ അവരുടെ ചിന്തകളെ സ്വാധീനിക്കും. തൊഴിലുകൾ എവിടെയെന്നു സാധാരണക്കാർ ചോദിച്ചാൽ ഇലക്ഷനു മുന്പ് അതിനു വിശ്വാസയോഗ്യമായ ഒരു മറുപടി നല്കാനെങ്കിലും ആകണം.
തൊഴിലുകൾ എവിടെ?
12:52 AM Jan 14, 2019 | Deepika.com