കേരളത്തിൽ ഇന്നും എട്ടു ലക്ഷം കർഷകരെങ്കിലും റബറിനെ ആശ്രയിച്ചു കഴിയുന്നവരാണ്. ടാപ്പിംഗ് തൊഴിലാളികൾ, റബർ വ്യാപാരികൾ എന്നിവരെക്കൂടെ ഉൾപ്പെടുത്തിയാൽ 15 ലക്ഷം കുടുംബങ്ങൾ റബറിനെ ആശ്രയിച്ചു കഴിയുന്നുണ്ട് എന്നു വ്യക്തമാകും. അതായത് 75 ലക്ഷം ജനങ്ങൾ, കേരളത്തിന്റെ ജനസംഖ്യയുടെ നാലിലൊന്ന് - അവരുടെ ഭാഗധേയം നിർണയിക്കുന്നത് റബറാണ്. കഴിഞ്ഞ അഞ്ചാറ് കൊല്ലങ്ങളായി അവരെല്ലാം കഷ്ടപ്പെടുന്നു. അമിതമായ ഇറക്കുമതി ഉണ്ടാക്കുന്ന രൂക്ഷമായ പ്രതിസന്ധി മാത്രമാണ് ഇതിനുകാരണം.
ആറുകൊല്ലം മുന്‍പ് ഇന്ത്യയുടെ മൊത്തം റബർ ഉത്പാദനം 10 ലക്ഷം ടണ്ണായിരുന്നു (ഇതിന്റെ 90 ശതമാനവും കേരളത്തിൽ). അക്കൊല്ലം വരെ ഇറക്കുമതി ചെയ്തുവന്നിരുന്നത് ഉദ്ദേശ്യം 75,000 ടണ്‍. ആ സമയത്ത് അന്താരാഷ്ട്ര റബർ വിപണിയിൽ വിലയിടിഞ്ഞു. സാന്പത്തികമാന്ദ്യം കാരണം ചൈനയുടെ റബർ ഉപഭോഗവും കുറഞ്ഞു. കുറഞ്ഞ വിലയ്ക്കു റബർ കിട്ടുമെന്നു കണ്ടപ്പോൾ നമ്മുടെ ടയർ വ്യവസായികൾ അക്കൊല്ലത്തെ റബർ ഇറക്കുമതി 1,77,000 ടണ്ണായി ഉയർത്തി. തുടർന്നുള്ള വർഷങ്ങളിൽ അത് 2,25,000 - 3,35,000 - 3,65,000 - 4,25,000 ടണ്‍ എന്നിങ്ങനെ ഉയർത്തി. ഇക്കൊല്ലം സാന്പത്തികവർഷം അവസാനിക്കുന്പോഴേക്കും ഇറക്കുമതി റബറിന്റെ അളവ് അഞ്ചു ലക്ഷം ടണ്ണായി ഉയരും.
കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി റബർ കിട്ടിയതോടെ നമ്മുടെ വിപണിയിൽനിന്നു മാറിനിന്ന് അവർ വിലയിടിച്ചു. വിലയിടിഞ്ഞതോടെ ടാപ്പിംഗ് തൊഴിലാളികൾക്കു കൂലി കൊടുത്തുകഴിഞ്ഞ് ആദായം ഇല്ലാതായി. അതോടെ പല കർഷകരും ടാപ്പിംഗ് നിർത്താൻ നിർബന്ധിതരായി. അങ്ങനെ ഉത്പാദനം കുറഞ്ഞു. ഉത്പാദനം കുറഞ്ഞതോടെ ഇറക്കുമതിയും വർധിച്ചു. അപ്പോൾ ഇറക്കുമതിയുടെ അതിപ്രസരം - വിപണിയിലെ വിലയിടിവ്- ടാപ്പിംഗ് നിർത്തിവയ്ക്കൽ- ആഭ്യന്തര ഉത്പാദനത്തിൽ ഇടിവ്-കൂടുതൽ ഇറക്കുമതി ഇങ്ങനെ ഒരു ദൂഷിതവലയം രൂപപ്പെട്ടു. ഈ ദൂഷിതവലയം തകർക്കാൻ എന്താണു വഴി?
സേഫ്ഗാർഡ് ഡ്യൂട്ടി ചുമത്തണം
ലോകവാണിജ്യ കരാർ അനുസരിച്ച് റബർ ഇറക്കുമതിക്കു സർക്കാരിന്റെ പ്രത്യേക അനുവാദമൊന്നും ആവശ്യമില്ല. എത്ര റബർ വേണമെങ്കിലും ആർക്കുവേണമെങ്കിലും ഇറക്കുമതി ചെയ്യാം. തുച്ഛമായ 25 ശതമാനം ഇറക്കുമതി ചുങ്കം കൊടുത്താൽ മതി. പക്ഷേ ഈ ലോകവാണിജ്യ കരാറിൽത്തന്നെ ഒരു വ്യവസ്ഥയുണ്ട്, അമിതമായ ഇറക്കുമതിയുടെ ഫലമായി ആഭ്യന്തര ഉത്പാദനം ഇടിഞ്ഞാൽ ആ ഇറക്കുമതിയെ നിയന്ത്രിച്ച് ആഭ്യന്തര ഉത്പാദനം വീണ്ടെടുക്കാനുള്ള വ്യവസ്ഥ.
ഇറക്കുമതി നിയന്ത്രിക്കാൻവേണ്ടി ഇറക്കുമതിച്ചുങ്കം നാലു കൊല്ലംവരെ ഉയർത്താൻ നമ്മുടെ സർക്കാരിന് ആരുടെയും അനുവാദം വേണ്ട. ഇങ്ങനെ ചുമത്തുന്ന അധിക ചുങ്കത്തിന് സേഫ്ഗാർഡ് ഡ്യൂട്ടി എന്നാണ് പറയുന്നത്. ഇറക്കുമതി നിയന്ത്രിക്കാനായി ഒന്നുകിൽ സേഫ്ഗാർഡ് ഡ്യൂട്ടി അല്ലെങ്കിൽ ആന്റി ഡംപിംഗ് ഡ്യൂട്ടി ഇവയിലൊന്നാണ് ഉപയോഗപ്പെടുത്തേണ്ടത്.
ഏതെങ്കിലും ഒരു രാജ്യത്തിൽനിന്നുള്ള ഇറക്കുമതി അവരുടെ ഉത്പാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് നമ്മുടെ നാട്ടിൽ കൊണ്ടുവന്നു അവർ തള്ളുന്പോളാണ് ആന്റി ഡംപിംഗ് ഡ്യൂട്ടി എന്ന പേരിൽ ആ രാജ്യത്തിൽ നിന്നുള്ള ഇറക്കുമതിയെ മാത്രം നിയന്ത്രിക്കുന്ന രീതിയിൽ കൂടുതൽ ചുങ്കം ചുമത്തുന്നത്.
സേഫ്ഗാർഡ് ഡ്യൂട്ടി ചുമത്തണമെങ്കിൽ മൂന്നു കാര്യങ്ങൾ പരിശോധിക്കണം. മുൻകൊല്ലങ്ങളെ അപേക്ഷിച്ച് അമിതമായ ഇറക്കുമതി നടന്നിരിക്കണം. അതിന്റെ ഫലമായി വില ഇടിഞ്ഞ് നഷ്ടമുണ്ടായി ആഭ്യന്തര ഉത്പാദനം കുറഞ്ഞുപോയിരിക്കണം. ഈ ഉല്പാദനക്കുറവിനു കാരണം അധിക ഇറക്കുമതിതന്നെയാണ് എന്നു സ്ഥാപിക്കണം. ഈ മൂന്നു സാഹചര്യങ്ങളും ഒത്തിണങ്ങിയാൽ സംരക്ഷണ ചുങ്കം ചുമത്തി എല്ലാ രാജ്യങ്ങളിൽനിന്നുള്ള ആ ഉത്പന്നത്തിന്റെ ഇറക്കുമതിയെ നിയന്ത്രിക്കാൻ സാധിക്കും.
ഈ വ്യവസ്ഥകളെല്ലാം റബറിന്റെ കാര്യത്തിൽ പൂർത്തിയായിട്ടുണ്ട്. അതുകൊണ്ടാണ് റബർ കർഷകരെ രക്ഷിക്കാനായി സംരക്ഷണചുങ്കം ചുമത്താൻ കേന്ദ്ര സർക്കാരിന്റെ ഡയറക്ടർ ജനറൽ സേഫ്ഗാർഡ്സ് എന്ന ഉദ്യോഗസ്ഥനു നാം അപേക്ഷ സമർപ്പിച്ചത്.
കൊടുത്ത അപേക്ഷകൾ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു നാലുപ്രാവശ്യം തിരിച്ചയയ്ക്കുകയാണു ചെയ്തത്. ഡൽഹിയിൽ ചെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി, അവസാനം ഇറക്കുമതി കാരണം നമ്മുടെ കർഷകർക്ക് ഉണ്ടായ നഷ്ടം കണക്കാക്കാനായി നമ്മുടെ റബറിന്റെ ഉത്പാദനച്ചെലവിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു.
വൻകിട കർഷകരുടെ ഉത്പാദനച്ചെലവിന്റെ വിവരങ്ങൾ ഹാരിസണ്‍സ് മലയാളം കന്പനിയിൽനിന്നു ശേഖരിച്ച് അയയ്ച്ചുകൊടുത്തു. ചെറുകിട കർഷകരുടെ ഉത്പാദനച്ചെലവിന്റെ വിവരങ്ങൾ പ്രാതിനിധ്യ സ്വഭാവമുള്ള ഏതാനും ചെറുകിട കർഷകരുടെ കണക്കുകൾ വാങ്ങി അയച്ചുകൊടുത്തു. ചെറുകിട കർഷകരുടെ ഉത്പാദനച്ചെലവിന്റെ കണക്ക് വലിയ വ്യവസായ സ്ഥാപനങ്ങളുടെ കണക്കുകൾപോലെ വിശദമായ രീതിയിലല്ല തയാറാക്കപ്പെട്ടിരിക്കുന്നതെന്നും അതുകൊണ്ട് അതിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കാൻ അവർക്ക് സാധിക്കില്ല എന്നും നമ്മെ അറിയിച്ചു.
പല സ്ഥലത്തുമുള്ള ചെറുകിട കർഷകരുടെ ഉത്പാദനച്ചെലവിന്റെ കണക്കുകൾ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകാമെന്നും അതുകൊണ്ട് സർക്കാർ സ്ഥാപനമായ റബർബോർഡ് ശരാശരി അടിസ്ഥാനത്തിൽ ചെറുകിട കർഷകരുടെ ഉത്പാദനച്ചെലവിന്റെ കണക്ക് ആധികാരികമായ രീതിയിൽ നൽകുമെന്നും ഡയറക്ടർ ജനറലിന് റബർബോർഡിനോട് കണക്ക് ആവശ്യപ്പെട്ട് ചെറുകിട കർഷകർക്കുണ്ടാകുന്ന നഷ്ടം മതിപ്പിടാനും ന്യായമായ സേഫ്ഗാർഡ് ഡ്യൂട്ടി ചുമത്താനും കഴിയും എന്ന് ഞങ്ങൾ മറുപടി അയച്ചു. പക്ഷേ ഈ നിർദേശം പരിഗണിക്കാതെ നാം സമർപ്പിച്ച ഉത്പാദനച്ചെലവിന്റെ കണക്കുകൾ സ്വീകാര്യമല്ല എന്നു പറഞ്ഞ് ഫയൽ മുഴുവൻ മടക്കി അയയ്ക്കുകയായിരുന്നു.
ടയർ കന്പനിക്കാർക്കു സഹായം
അതേസമയം, ചൈനയിൽനിന്നുള്ള ടയർ ഇറക്കുമതി തങ്ങളെ ബാധിക്കുന്നുവെന്നും അതുകൊണ്ട് ടയറിന്റെ ഇറക്കുമതി നിയന്ത്രിക്കണം എന്നുമാവശ്യപ്പെട്ട ടയർ കന്പനിക്കാർക്ക് ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചുനൽകി. കൂടാതെ പശ്ചിമേഷ്യയിൽനിന്നും ജർമനിയിൽനിന്നും കൃത്രിമ റബർ കുറഞ്ഞ വിലയിൽ ഇന്ത്യയിൽ ഇറക്കുന്നു എന്നു പരാതിയുമായി ചെന്ന കൃത്രിമ റബർ ഉത്പാദകരെയും സഹായിച്ചു. ഇന്ത്യയിലെ കൃത്രിമ റബർ നിർമാതാക്കളെയും ടയർ വ്യവസായികളെയും ചുങ്കം ഉയർത്തി ഇറക്കുമതിയുടെ ആക്രമണത്തിൽനിന്നു രക്ഷിച്ച കേന്ദ്രസർക്കാർ സ്വാഭാവിക റബറിന്റെ ഉത്പാദകരായ ചെറുകിട കർഷകരെ സഹായിക്കാൻ മനസുവച്ചില്ല! മുപ്പതിൽപരം വ്യാവസായിക ഉത്പന്നങ്ങൾക്ക് (ടയർ വ്യവസായത്തിനാവശ്യമായ കാർബണ്‍ ബ്ലാക്ക് ഉൾപ്പെടെ) സേഫ്ഗാർഡ് ചുങ്കം ചുമത്തി അവരെ സഹായിക്കുകയും ചെയ്തു.
റബർ ഇറക്കുമതി നിയന്ത്രിക്കാൻ സംരക്ഷണച്ചുങ്കം ചുമത്തി ചെറുകിട കർഷകരെ സഹായിക്കാൻവേണ്ടി ശക്തമായ ഒരു നീക്കവും നമ്മുടെ എംപിമാരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. സർക്കാരും ജനപ്രതിനിധികളും ഒരുപോലെ സ്ഥാപിതതാത്പര്യക്കാരുടെ സ്വാധീനവലയത്തിൽപ്പെട്ടുപോയോ?
കേന്ദ്രസർക്കാരിന്റെ അവഗണന കാരണം ആറുവർഷമായി റബർമേഖല അനുഭവിക്കുന്ന പ്രതിസന്ധി തുടരുകയാണ്. എത്രനാൾ നഷ്ടം സഹിച്ച് റബർ ഉത്പാദിപ്പിക്കാൻ നമ്മുടെ കർഷകർക്ക് കഴിയും? ഇന്നത്തെ ഉത്പാദനച്ചെലവ് കണക്കിലെടുത്ത് കിലോഗ്രാമിന് 170 രൂപയെങ്കിലും കിട്ടിയാൽ മാത്രമേ കർഷകർക്കു പിടിച്ചുനിൽക്കാൻ കഴിയൂ.
10 ലക്ഷം ടണ്‍ റബർ ഉത്പാദിപ്പിച്ച് 170 രൂപയ്ക്ക് വിൽക്കാൻ കഴിഞ്ഞാൽ മൊത്തം വിറ്റുവരവ് 17,000 കോടി രൂപ. പക്ഷേ ഇന്നു കർഷകർക്കു ലഭിക്കുന്നത് കിലോഗ്രാമിന് 120 രൂപ. ഇക്കൊല്ലത്തെ ഉത്പാദനമായ അഞ്ചു ലക്ഷം ടണ്‍ കിലോഗ്രാമിന് 120 രൂപയ്ക്ക് വിറ്റ് നമുക്ക് ലഭിക്കുന്നത് ആറായിരം കോടി രൂപ. കേരളത്തിന് ഒരു കൊല്ലത്തെ നഷ്ടം: 17,000 കോടി - 6,000 കോടി = 11,000 കോടി രൂപ. ഈ 11,000 കോടിയും പല കൈമാറി 50,000 കോടിയുടെ ബിസിനസ് ടേണ്‍ഓവർ കേരളത്തിനുണ്ടാകുമായിരുന്നു. അങ്ങനെ 50,000 കോടിയാണ് കേരളത്തിനു ഒരു കൊല്ലത്തെ നഷ്ടം.
ഈ വന്പിച്ച നഷ്ടം തുടർന്ന് സഹിക്കുന്നത് യുക്തിസഹമല്ല.
കർഷകരുടെ പ്രതിഷേധ നിവേദനങ്ങൾക്കും സമരങ്ങൾക്കുമൊന്നും കഴിഞ്ഞ നാലഞ്ചുവർഷക്കാലമായി ഒരു പ്രയോജനവുമില്ല. അനുകൂല നടപടികളൊന്നും കേന്ദ്ര സർക്കാർ എടുക്കുന്നില്ല. റബർബോർഡിനു നൽകിവന്നിരുന്ന സാന്പത്തിക സഹായം പോലും വെട്ടിക്കുറച്ച് ചെറുകിട കർഷകരെ കൂടുതൽ ബുദ്ധിമുട്ടുകൾക്ക് വിധേയരാക്കുകയും ചെയ്യുന്നു.
കർഷകർ എന്തുചെയ്യണം?
അപ്പോൾ കർഷകർക്ക് എന്തുചെയ്യാൻ കഴിയും? റബർ കൃഷി ചെയ്യുന്നത് സ്വർഗത്തിൽ പോകാനല്ലെന്നും ന്യായമായ ലാഭം കിട്ടാൻവേണ്ടിയാണെന്നും കർഷകർ മനസിലാക്കിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ അടുത്ത പത്തുകൊല്ലക്കാലത്തേക്ക് റബർ പ്ലാന്റ് ചെയ്യാതിരിക്കുക. 30 വർഷത്തെ സേവനം കഴിഞ്ഞ് റീപ്ലാന്റ് ചെയ്യാൻ പാകമായ റബർമരങ്ങൾ വെട്ടിനീക്കിയിട്ട് വീണ്ടും അവിടെ റബർത്തൈ വയ്ക്കുന്നതിനുപകരം, കൂടുതൽ ലാഭകരമായ മറ്റേതെങ്കിലും വിള കൃഷി ചെയ്യാൻ തയാറാവുക.
ആദ്യത്തെ മൂന്നുവർഷം പൈനാപ്പിൾ, അതോടൊപ്പം തെങ്ങ്, ഇടവിളയായി കൊക്കോ. നല്ല പരിരക്ഷ നൽകി തെങ്ങിനു കേടുവരാതെ സൂക്ഷിക്കാമെങ്കിൽ ഇത് ഒരു നല്ല രീതി. തെങ്ങിന് രോഗമുണ്ടാകുന്ന സ്ഥലങ്ങളിൽ പൈനാപ്പിളും എണ്ണപ്പനയും പിന്നീട് ഇടവിളയായി കൊക്കോയും പരീക്ഷിക്കാം. പറങ്കിമാവും ലാഭകരമായ മറ്റൊരു കൃഷിയാണ്.
എണ്ണപ്പന നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. കേരള സർക്കാരിന്റെ കീഴിലുള്ള ഓയിൽപാം ഇന്ത്യ എന്ന സ്ഥാപനം കഴിഞ്ഞ 20 കൊല്ലമായി ആണ്ടുതോറും തുടർച്ചയായ ലാഭം നേടി പ്രവർത്തിക്കുന്നു. കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്കും പുനലൂരിനും ഇടയ്ക്കാണ് ഇവരുടെ തോട്ടം. സർക്കാർ രീതിയിലുള്ള കൃഷിയാണെങ്കിൽപോലും പൊതുമേഖലയുടെ പല പരിമിതികളും ഉണ്ടെങ്കിൽപോലും ഈ കന്പനി വൻലാഭം കൊയ്യുന്നു. ആദ്യഘട്ടത്തിൽ ചെറുകിട കർഷകരുടെ തോട്ടങ്ങളിൽ ഉത്പാദിപ്പിക്കുന്ന എണ്ണപ്പനക്കുല ന്യായമായ വിലയ്ക്ക് വാങ്ങിയെടുക്കാൻ ഈ കന്പനി തയാറാണ്. ഒരേക്കറിൽ ഒരു ലക്ഷം രൂപ വരെ ഇങ്ങനെ നാലാം വർഷം മുതൽ ലഭിക്കാൻ സാധ്യതയുണ്ട്.
ആദ്യ മൂന്നുകൊല്ലത്തെ പൈനാപ്പിളിന്റെ വരുമാനം തീരുന്നതോടെ നാലാം കൊല്ലം മുതൽ എണ്ണപ്പനയുടെ വരുമാനം കർഷകന് ലഭ്യമാകും. 20-25 കിലോമീറ്റർ ചുറ്റളവിൽ 5000 ഏക്കറിൽ എണ്ണപ്പനകൃഷിയുണ്ടെങ്കിൽ അവിടെ എണ്ണയെടുക്കാനുള്ള ഫാക്ടറി സ്ഥാപിക്കാൻ കഴിയും. അങ്ങനെ വരുന്പോൾ കർഷകർക്ക് കൂടുതൽ വരുമാനം കിട്ടുകയും ചെയ്യും.
ഏറ്റവും അധികം ശുഭാപ്തി വിശ്വാസമുള്ള വിദഗ്ധർപോലും പറയുന്നത് 10-15 കൊല്ലം കഴിയുന്പോൾ മാത്രമാണ് റബർവില ഉയരാൻ പോകുന്നതെന്നാണ്. അതുകൊണ്ടാണ്, അടുത്ത അഞ്ചുവർഷക്കാലത്തേക്ക് ഏതായാലും റബർ പ്ലാന്റ് ചെയ്യാതിരിക്കുക എന്നു പറയുന്നത്. ടയർ കന്പനിക്കാർ കാലാകാലങ്ങളിൽ പറയുന്ന വിലയ്ക്ക് റബർ ഉത്പാദിപ്പിച്ചുകൊടുത്ത് നഷ്ടം സഹിച്ച് ജീവിക്കാൻ കേരളത്തിലെ റബർകർഷകർ ഇനി തയാറല്ല എന്ന് അവരെ ബോധ്യപ്പെടുത്താനും ഇതാവശ്യം.
40 കൊല്ലംമുന്പ് റബർ ഉത്പാദനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനം വഹിച്ച മലേഷ്യ കൂടുതൽ ആദായത്തിനുവേണ്ടി റബർ ഉപേക്ഷിച്ച് എണ്ണപ്പന കൃഷിയിലേക്ക് മാറിക്കഴിഞ്ഞു. അവരുടെ ബുദ്ധി ഇനിയെങ്കിലും നമുക്ക് ഉദിക്കണം.
പി.സി. സിറിയക്
റബർ പ്രതിസന്ധിക്കു പരിഹാരമില്ലേ?
12:49 AM Jan 14, 2019 | Deepika.com