ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
“സ്പെയർ ദ് റോഡ് ആൻഡ് സ്പോയിൽ ദ് ചൈൽഡ്’’ എന്നൊരു പഴമൊഴി സമൂഹജീവിതത്തിന്റെ പ്രഥമ പാഠങ്ങളിലൊന്നായി നാം പഠിച്ചിട്ടുണ്ട്. അധ്യാപകരും മാതാപിതാക്കളും ഉദാഹരണ സഹിതം പഠിപ്പിച്ചിട്ടുമുണ്ട്. എന്നാൽ, ബാലാവകാശ നിയമാവബോധം വർധിക്കുകയും കുട്ടികളിലെ തിന്മകളെ മനഃശാസ്ത്രത്തിന്റെ വെളിച്ചത്തിൽ അപഗ്രഥിച്ച് പരിഹാരം കാണണമെന്ന ചിന്താഗതി വർധമാനമാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്ന രീതി ലോകത്തിൽ നൂറോളം രാജ്യങ്ങളിൽ നിരോധിക്കുകയുണ്ടായി.
ഇതിന്റെ പിൻബലത്തിൽ ചില ശിക്ഷകൾ കോടതികളിലെത്തുകയും ചെയ്തു. ചില കുട്ടികൾക്ക് ഏൽക്കേണ്ടിവന്ന മാരകമായ ശിക്ഷകളും കുട്ടികളുടെ ശാരീരിക ശിക്ഷ നിരോധിക്കുന്നതിനു കാരണമായിട്ടുണ്ട്. പക്ഷേ എലിയെ കൊല്ലാൻ ഇല്ലം ചുടുക എന്ന അവസ്ഥയിലേക്കു കാര്യങ്ങൾ എത്തി. മാത്രമല്ല, ചില സന്ദർഭങ്ങളിലെങ്കിലും അധ്യാപകരെ കെണിയിലാക്കാൻ ശിക്ഷാനിരോധനം മറയാക്കുകയും ചെയ്തു.
വിദ്യാലയങ്ങളിൽ അച്ചടക്കം നഷ്ടപ്പെടാൻ ഇടയായ സാഹചര്യങ്ങളിൽ ഈ നിരോധന നിയമത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പല വേദികളിലും ചർച്ചകളുണ്ടായെങ്കിലും ആധുനിക കാലഘട്ടത്തിലെ അമിത അവകാശവാദ പ്രളയത്തിൽ മുങ്ങിപ്പോവുകയായിരുന്നു. സ്വന്തം മക്കൾ അച്ചടക്കം ലംഘിക്കുകയില്ല എന്ന വാദവുമായി സംഘടിക്കുന്ന രക്ഷാകർത്താക്കളുടെ മുന്പിൽ എണ്ണത്തിൽ ചെറിയ സ്കൂൾ അധ്യാപകരുടെ വിശദീകരണമൊന്നും ശ്രദ്ധിക്കപ്പെടാതെ, ചില രാഷ്ട്രീയകക്ഷികളുടെ പിൻബലത്തോടെ വിദ്യാലയങ്ങൾ അടപ്പിക്കുന്ന സ്ഥിതിവിശേഷത്തിലേക്കുവരെ കാര്യങ്ങൾ എത്തി. ഇത്തരം സമരങ്ങൾ വിദ്യാലയാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുകയും ചെയ്തു.
2019-ലെ പുതുവത്സരദിനത്തിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് വിദ്യാലയാന്തരീക്ഷത്തെ മെച്ചപ്പെടുത്താൻ ഉപകരിക്കുന്ന വിപ്ലവാത്മകമായ ഒരു വിധിയാണ്. ഒരു രക്ഷാകർത്താവ് തന്റെ മകളെ ശാരീരികമായി ശിക്ഷിച്ചതിനെതിരേ സമർപ്പിച്ച പരാതി തീർപ്പാക്കിക്കൊണ്ട്, വിദ്യാർഥികളെ നേർവഴിക്കു നയിക്കാൻ ആവശ്യമായ ന്യായമായ ശിക്ഷ നൽകാൻ അധ്യാപകന് അധികാരമുണ്ടെന്നു ഹൈക്കോടതി വിധിക്കുകയുണ്ടായി. രക്ഷാകർത്താവും രക്ഷാകർത്താവിന്റെ അധികാരം പകർന്നുകിട്ടുന്ന അധ്യാപകനും കുട്ടികളെ തിരുത്താനും ന്യായമായ തോതിൽ ശിക്ഷ നൽകാനും അധികാരമുണ്ടെന്നു കോടതി നിരീക്ഷിച്ചു.
തെറ്റ് തിരുത്താൻ ന്യായമായ ശിക്ഷ
കുട്ടികളെ വിദ്യാലയത്തിൽ ചേർക്കുന്പോൾ അവർ വിദ്യാലയാധികൃതരുടെ അധികാരത്തിലും നിയന്ത്രണത്തിലുമായിരിക്കുമെന്നും തെറ്റ് തിരുത്താൻ ന്യായമായ ശിക്ഷ നൽകാനുള്ള അനുമതി ഇതിൽ അന്തർലീനമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചപ്പോൾ നീതിന്യായപീഠം ഒരു രക്ഷാകർത്താവിന്റെയും അധ്യാപകന്റെയും സമുന്നത സ്ഥാനത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും സ്ഥാനം അലങ്കരിക്കുകയായിരുന്നു. കുട്ടികൾക്കുള്ള ശിക്ഷയിൽ മിതത്വം ലംഘിക്കപ്പെട്ടാൽ ബന്ധപ്പെട്ടവർ ശിക്ഷാ നടപടികൾക്കു വിധേയമാകേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതായതു ശിക്ഷ വിദ്യാർഥിക്കു താങ്ങാവുന്നതിലും അപ്പുറത്തേക്കു പോകരുത്.
മിക്കവാറും പാശ്ചാത്യരാജ്യങ്ങളിൽ വിദ്യാലയങ്ങളിലെ ശാരീരിക ശിക്ഷ നിരോധിച്ചിട്ടുണ്ടെങ്കിലും അമേരിക്കയിൽ ഈ നിയമം ഇപ്പോഴും പ്രാബല്യത്തിൽ ഇല്ല എന്നത് അദ്ഭുതം ജനിപ്പിക്കേണ്ടതില്ല. തോക്കുകൊണ്ടു പ്രതികരണം നടത്തുന്ന ഒരു രാജ്യത്ത് ഇത്രയും നിയന്ത്രണമെങ്കിലും ഇല്ലെങ്കിൽ അനിയന്ത്രിതമായ അരക്ഷിതാവസ്ഥയിലേക്കല്ലേ അതു നയിക്കുക!
ബിബിസി സംപ്രേഷണം ചെയ്ത ഒരു പഠനറിപ്പോർട്ടിൽ ഇന്ത്യയിലെ കുട്ടികളുടെ ശിക്ഷാരീതികൾ അപഗ്രഥനം ചെയ്യുന്നുണ്ട്. ഏകദേശം 54 ശതമാനം ആൺകുട്ടികളും 45 ശതമാനം പെൺകുട്ടികളും ചെറുതോ വലുതോ ആയ സ്കൂൾ ശിക്ഷകൾ സ്വീകരിക്കേണ്ടിവരുന്നവരാണ്. ആസാം, മിസോറം, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഇതിൽ മുന്നിൽ. രാജസ്ഥാനും ഗോവയും ഏറ്റവും കുറവ് ശിക്ഷ നൽകുന്ന പ്രദേശങ്ങളാണ്. വിദ്യാർഥികൾക്കു ചില സ്കൂളുകളിൽ ലഭിക്കുന്ന ശിക്ഷയിൽ ലൈംഗികച്ചുവയുണ്ട് എന്നതാണു പ്രാധാന്യമർഹിക്കുന്ന കാര്യം. ഇതു ഗൗരവമായി പരിഗണിക്കപ്പെടേണ്ടതാണ്. ശക്തമായ പോക്സോ നിയമം ഇതിനു കാരണക്കാരായവരെ പിടികൂടും. പക്ഷേ പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്നത് രാജ്യത്തിന് ദുഷ്പേരുണ്ടാക്കുന്നു.
ശാരീരികമായ ശിക്ഷ നൽകുന്നതിനു കാരണമായി അധ്യാപകർ നിരത്തുന്ന കാരണങ്ങളിൽ മുഖ്യം അധികജോലിഭാരമാണെന്ന് ബിബിസി പുറത്തുവിട്ട പഠനത്തിൽ കാണുന്നു. ഇതു യാഥാർഥ്യമാണെങ്കിലും ന്യായീകരിക്കാവുന്നതല്ല. മാത്രമല്ല അധിക ജോലിഭാരത്തിനു കാരണക്കാരായ സർക്കാരും മാനേജ്മെന്റുകളും ഇതിൽ പ്രതിയാവുകയും ചെയ്യേണ്ടിവരും. വിദ്യാഭ്യാസത്തിൽ സ്റ്റേറ്റിന്റെ പങ്ക് അതീവപ്രാധാന്യമുള്ളതാണല്ലോ.
തലമുറകളിലേക്കു നീളുന്ന ഗുണഫലം
ചെറുപ്രായത്തിൽ മാതാപിതാക്കന്മാരിൽനിന്നും അധ്യാപകരിൽനിന്നും ലഭിക്കുന്ന പരിശീലനത്തിന്റെ ഗുണഫലം തലമുറകളിലേക്കു നീളും. രക്ഷാകർത്താക്കളും അവർ അധ്യാപകർക്കു പകർന്നുനൽകിയ അധികാരങ്ങളും ഭാവിതലമുറയുടെ കരുത്താകണമെങ്കിൽ ജീവിതം വഴിതെറ്റുന്പോൾ തിരുത്തലുകൾ ആവശ്യമുണ്ട്. ഈ തിരുത്തൽ വിവേകത്തോടും പക്വതയോടും കൂടിയാകണം. തിരുത്തി വളർത്തുക, തിരുത്തി തളർത്തരുത് എന്ന ആശയം അച്ഛനമ്മമാർക്കും അധ്യാപകർക്കും വഴികാട്ടിയാകണം.
ശിക്ഷ ശാരീരികമാണെങ്കിൽ, കുറച്ചു കഴിയുന്പോൾ ശിക്ഷ നൽകിയവരുടെ സ്നേഹപരിഗണനകൾവഴി വിദ്യാർഥികൾ അതെല്ലാം മറക്കും. പക്ഷേ മാനസികപീഡനം പോലുള്ള ശിക്ഷകൾ മനസിൽ മറക്കാനാകാത്ത മുറിവുകൾ സൃഷ്ടിക്കും. ചില അധ്യാപകർ ഈ ശൈലി സ്വീകരിക്കുന്നുവെന്നതു യാഥാർഥ്യമാണ്. സ്നേഹമില്ലാത്ത തിരുത്തൽ തളർത്തുന്ന അനുഭവമാണ് വിദ്യാർഥിക്ക് സമ്മാനിക്കുക. വിരമിച്ചതിനു ശേഷം സ്വന്തം വിദ്യാർഥികളുടെ തിരസ്കാരത്തിന്റെ വേദന ഉൾക്കൊള്ളാനാകാതെ വിഷാദരോഗത്തിലെത്തുന്ന ചില അധ്യാപകരെയും കാണാനിടവന്നിട്ടുണ്ട്. വിദ്യാർഥികളെ മക്കളായി കാണുകയെന്നത് അധ്യാപകന് ഗുരുസ്ഥാനം പ്രദാനം ചെയ്യുന്നു.
ശാരീരികമായ ചെറിയ ശിക്ഷകൾ ലഭിക്കുന്പോൾ വിദ്യാർഥികൾ താത്കാലികമായി വേദനയും മനോവിഷമവും അനുഭവിക്കുന്നുവെന്നത് വാസ്തവമാണ്. എങ്കിലും അതു ജീവിതത്തിനു സമ്മാനിക്കുന്ന ഗുണകരമായ ചില വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞ്, വർഷങ്ങൾക്കുശേഷം അധ്യാപകനെ അന്വേഷിച്ചു തിരികെവന്ന് നന്ദി പറയുന്ന എത്രയോ പൂർവവിദ്യാർഥികളുണ്ട്.
മാതാപിതാക്കളായാലും അധ്യാപകരായാലും കുട്ടികളുടെ നന്മ ലക്ഷ്യമാക്കി, ശിക്ഷണത്തിന്റെ ഭാഗമായി ചെറിയ ശിക്ഷകൾ നൽകുന്നത് ഏതായാലും ഐപിസിയുടെ ഭാഗമാക്കേണ്ടതില്ല എന്ന സംസ്ഥാന പരമോന്നത നീതിപീഠത്തിന്റെ വിധി നാളത്തെ പൗരന്മാരുടെ ജീവിത രൂപീകരണത്തിൽ നിർണായകമാകും. കാരണം വിദ്യാഭ്യാസമെന്നാൽ കേവലം അറിവ് പകരൽ മാത്രമല്ല രൂപീകരണം കൂടിയാണ്. അന്ധകാരം അകറ്റുന്നവനാണല്ലോ ഗുരു. നമസ്തേ സാർ!
അനുബന്ധം: മൂത്തവർ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും, പിന്നെ മധുരിക്കും.
തോൽപ്പിക്കൽ സന്പ്രദായം തിരിച്ചുകൊണ്ടുവരണോ?
സുഗതൻ എൽ. ശൂരനാട്
എട്ടാം ക്ലാസ് വരെ കുട്ടികളെ തോൽപ്പിക്കാൻ പാടില്ലെന്ന നയം തിരുത്തണമെന്നു രാജ്യസഭ പാസാക്കിയ പുതിയ ബില്ലിൽ നിർദേശിക്കുന്നു. ഇതനുസരിച്ചു നമ്മുടെ പൊതുവിദ്യാലയങ്ങളിൽ തോൽവി സന്പ്രദായം തിരിച്ചുകൊണ്ടുവരണോ എന്നതിനെപ്പറ്റി ഗൗരവമായ ചർച്ചകൾ ആവശ്യമുണ്ട്. പുതിയ നിർദേശം നടപ്പാക്കുന്നതു സമ്മിശ്രഫലം ഉളവാക്കാനാണു സാധ്യത.
സ്കൂൾതലം കഴിഞ്ഞ് ഹയർസെക്കൻഡറി തലത്തിലെത്തുന്ന കുട്ടികൾക്കുപോലും മാതൃഭാഷ ഉൾപ്പെടെയുള്ള ഭാഷാവിഷയങ്ങളും മറ്റു വിഷയങ്ങളിലെ അടിസ്ഥാന തത്വങ്ങളും അറിഞ്ഞുകൂടാത്ത സ്ഥിതിവിശേഷം ചെറിയ തോതിലെങ്കിലും നിലനിൽക്കുന്നുണ്ട്. യുപി ക്ലാസുകളിൽ ഭാഷാ വിഷയങ്ങളിലെ കുറവുകൾ പരിഹരിക്കുന്നതിനായി ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം തുടങ്ങിയ പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത് ആശ്വാസകരമാണ്. നമ്മുടെ കുട്ടികൾക്കു ഗുണപരമായ മാറ്റം ഇതിലൂടെ ഉണ്ടായിട്ടുമുണ്ട്. എന്നാൽ, ഇത്തരം പദ്ധതികൾ ഭാവിയിൽ ലോവർ പ്രൈമറി ക്ലാസുകളിലേക്കു മാത്രമായി നടപ്പാക്കിയാൽ അതു കുറേക്കൂടി പ്രയോജനകരവും പ്രായോഗികവുമായിരിക്കും.
വിദ്യാർഥി, അപ്പർ പ്രൈമറി ക്ലാസിലെത്തുന്നതിനു മുമ്പായി ഭാഷാ വിഷയങ്ങളും കണക്കിലെ അടിസ്ഥാന വിവരങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്തനായാൽ ഉപരി ക്ലാസുകളിൽ എത്തുന്പോൾ അവന്റെ പഠനപുരോഗതിയിൽ വലിയ മാറ്റത്തിനു കാരണമാകും. അധ്യാപകർക്കും ഇത് ആശ്വാസമായിരിക്കും. ഉയർന്ന ക്ലാസുകളിലെ പാഠഭാഗങ്ങൾ കൂടുതൽ വിശദമായും വിശാലമായും ക്ലാസുകളിൽ അവതരിപ്പിക്കാൻ കഴിയും. അതിലൂടെ തന്റെ ജോലിയിൽ ആത്മസംതൃപ്തി നേടാനും അധ്യാപകനു കഴിയും.
പുതിയ നിർദേശമനുസരിച്ച് തോൽവി സന്പ്രദായം തിരിച്ചുകൊണ്ടുവന്നാൽ തോൽക്കുന്ന കുട്ടികൾക്കു പുനഃപരീക്ഷ നടത്തി വിജയിപ്പിക്കാനാണു നീക്കം. എന്നാൽ, ഇതു വെറും പ്രഹസനമായി മാറാനാണു സാധ്യത. കാരണം സ്കൂളിലെ പുനഃപരീക്ഷ എഴുതിയ ആരും തോറ്റിട്ടില്ല എന്നതു തന്നെ. ഇതിലൂടെ കുട്ടി ആർജിക്കേണ്ട അറിവുകൾ നേടുമെന്നതിനു യാതൊരുറപ്പുമില്ല.
പഠനത്തിൽ ശ്രദ്ധ കുറഞ്ഞു
വിദ്യാഭ്യാസ സന്പ്രദായത്തിൽ നിന്നു തോൽവി സന്പ്രദായവും ശിക്ഷണവും നിർത്തലാക്കിയതിനു ശേഷം നമ്മുടെ സ്കൂളുകളിലെ കുട്ടികളിലെ ഭൂരിഭാഗവും പഠനത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്നതു വാസ്തവമാണ്. അതുപോലെ കുട്ടികളിൽ പഠനത്തിലുള്ള മത്സരബുദ്ധിയും ആവശ്യകതാബോധവും കുറഞ്ഞിട്ടുണ്ട് എന്നുള്ളതും ശ്രദ്ധേയമായ വസ്തുതയാണ്. ഇതു പഠനവിധേയമാക്കണം .
കുട്ടി അഞ്ചാം ക്ലാസെത്തുന്നതിനു മുമ്പായിത്തന്നെ അവൻ നേടേണ്ട അറിവുകളും (ഭാഷാവിഷയങ്ങൾ കൈകാര്യം ചെയ്യാനും സംഖ്യാബോധം ആർജിക്കാനും ക്രിയകൾ ചെയ്യാനും) ബോധ്യങ്ങളും മറ്റും കുട്ടി നേടിയെന്ന വസ്തുത ഓരോ അധ്യാപകനും രക്ഷിതാവിനും ബോധ്യപ്പെടണം. അങ്ങനെ ആയാൽ തോൽവി സന്പ്രദായം ഇല്ലാതെതന്നെ ഈ വിഷയത്തിന് ഒരു പരിധി വരെ പരിഹാരമാകും. ഇപ്പോഴത്തെ ഭൂരിഭാഗം കുട്ടികളും ജീവിതസുഖങ്ങളും ജയവും മാത്രം നേടി വളരുകയാണ്. അതു നമ്മുടെ നവീന ജീവിത സംസ്കാരത്തിന്റെ മറ്റൊരു മുഖം.
ജീവിതമാകുന്ന നാണയത്തിലെ ഇരുവശങ്ങളാണ് സുഖവും ദുഃഖവും. എന്നാൽ, ഭൂരിഭാഗം കുട്ടികളും സുഖം മാത്രം അനുഭവിച്ചാണു വളരുന്നത്. ഇതിനു പ്രോത്സാഹനം നൽകുന്നത് മറ്റാരുമല്ല സ്വന്തം രക്ഷിതാക്കൾ തന്നെയാണ്. “ഞാൻ വളരെ കഷ്ടപ്പെട്ടു ദുരിതം അനുഭവിച്ചാണ് ഈ നിലയിലെത്തിയത്, അതുകൊണ്ട് എന്റെ മക്കൾ അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കാൻ പാടില്ല, അവർക്ക് ഒരു കുറവും വരാൻ ഇടയാകരുത്’’ എന്നാണു പല രക്ഷിതാക്കളുടെയും ഭാഷ്യം. പക്ഷേ തീർത്തും അനാരോഗ്യകരമായ ഒരു കാഴ്ചപ്പാടാണത്.
നമ്മുടെ ജീവിത പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും വിഷമതകളും സാന്പത്തിക കാര്യങ്ങളും എല്ലാം അറിഞ്ഞുകൊണ്ടുതന്നെ നമ്മുടെ കുട്ടികൾ വളരണം. ഗൾഫിൽ പണിയെടുക്കുന്ന കൂടുതൽ പേരും അവിടത്തെ പ്രയാസങ്ങൾ ഒന്നും തന്നെ കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കാറില്ല. എന്നാൽ, ഇതും തെറ്റായ ഒരു രീതിയാണ്. ജീവിത പ്രതിസന്ധികളും പരാജയങ്ങളും അതിജീവിച്ചു തന്നെ നമ്മുടെ കുട്ടികൾ വളർന്നുവരണം. വീട്ടിലെ സാന്പത്തിക സ്രോതസുകളും അതിന്റെ പ്രാധാന്യവും വിനിയോഗവുമൊക്കെ കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും അറിഞ്ഞിരിക്കണം. ചെറുപ്രായത്തിൽത്തന്നെ അവരെ ചെറിയ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ പ്രാപ്തരാക്കണം. ഇത് അവരിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.
കുട്ടികളുമായി മനസുതുറക്കുക
തിരക്കേറിയ ഈ ജീവിതത്തിൽ ദിവസം പത്തു മിനിറ്റെങ്കിലും മറ്റെല്ലാം മാറ്റിവച്ച് കുട്ടികളുമായി മനസുതുറന്നു സംസാരിക്കാൻ കഴിയണം. അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളുടെ കടന്നുകയറ്റം കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ടെന്നുള്ളതു നിസ്തർക്കമായ വസ്തുതയാണ്. കുട്ടികൾ സമൂഹ മാധ്യമങ്ങളുടെ കെണിയിൽ വീണുപോകുന്നത് അവരുടെ പഠനത്തെ ബാധിക്കുന്നുണ്ട്.
പ്രൈമറി ക്ലാസുമുതൽ ഹയർസെക്കൻഡറി തലം വരെയെങ്കിലും കുട്ടികളെ വീട്ടിൽനിന്നു സ്കൂളിൽ പോയിവരുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും രക്ഷിതാക്കളോട് അല്ലെങ്കിൽ അധ്യാപകരോടു തുറന്നുപറയാൻ പ്രാപ്തരാക്കണം. കുട്ടി എപ്പോഴെങ്കിലും വീട്ടുകാരുമായി ആശയങ്ങൾ പങ്കുവയ്ക്കാൻ വൈമനസ്യം കാണിക്കുന്നുവെങ്കിൽ അവൻ അല്ലെങ്കിൽ അവൾ എന്തോ കുഴപ്പത്തിൽ ചെന്ന് ചാടിയിട്ടുണ്ടാകും എന്ന് അനുമാനിക്കാം. പല രക്ഷിതാക്കളും കുട്ടിയെ താഴ്ന്ന ക്ലാസിൽ കൊണ്ടു ചേർത്തതിനുശേഷം പത്താം ക്ലാസിലെ പിടിഎ യോഗത്തിനായിരിക്കും സ്കൂളിലെത്തുക. ഇതും തിരുത്തേണ്ട കാര്യമാണ്.
കുട്ടിയുടെ പഠനനിലവാരം അറിയാൻ രണ്ടുമാസം കൂടിയെങ്കിലും രക്ഷിതാക്കൾ സ്കൂളുമായി ബന്ധപ്പെടണം. അതേപോലെ തിരിച്ചും. കുട്ടിയുടെ ജീവിത സാഹചര്യങ്ങൾ മനസിലാക്കാൻ അധ്യാപകനും കഴിയണം. കുട്ടികൾ വഴിതെറ്റി പോകാതിരിക്കാൻ ഈ കരുതൽ ഉപകരിക്കും.
കാര്യങ്ങൾ ഇങ്ങനെയൊക്ക ആയിരിക്കെ തോൽവി സന്പ്രദായം തിരികെ കൊണ്ടുവരുന്നതു താങ്ങാൻ പല കുട്ടികൾക്കും കഴിയാതെ പോയേക്കാം. അതു പിന്നെ കുട്ടികളുടെ മേലുള്ള അവകാശ ലംഘനമായും പീഡിപ്പിക്കലായുമൊക്കെ ചിത്രീകരിക്കപ്പെടാം. ആയതിനാൽ വരുംതലമുറയെ ജീവിതത്തിൽ കരുത്തുള്ളവരായി, കാര്യപ്രാപ്തിയുള്ളവരായി, ലക്ഷ്യബോധമുള്ളവരായി വാർത്തെടുക്കുവാൻ നമുക്ക് ഒരുമിച്ച് പോരാടാം.
തിരുത്തി വളർത്തിയ ഗുരുക്കന്മാർക്കു നന്ദി
01:05 AM Jan 11, 2019 | Deepika.com