ഇന്ത്യയുമായുള്ള വാണിജ്യസഹകരണം ശക്തിപ്പെടുത്തുമെന്നു പരസ്യമായി പറയുന്പോഴും രഹസ്യമായി ഒളിയുദ്ധത്തിലാണു ചൈന. ചൈനീസ് ഉത്പന്നങ്ങൾ ലോകത്തെന്പാടുമുള്ള കന്പോളങ്ങളിൽ തള്ളുന്നതുപോലെ ഇന്ത്യയിലും എത്തുന്നു. വിലയും ഗുണനിലവാരവും കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾക്കു ഭീഷണിയായി മാറുന്നുമുണ്ട്. അതേസമയം, ഇന്ത്യയിൽനിന്നു കാര്യമായൊന്നും ചൈന വാങ്ങുന്നില്ല. ഇതുമൂലം തികച്ചും അസന്തുലിതമായ വ്യാപാര അടവുശിഷ്ട നിലയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഇന്ത്യക്കു കനത്ത വ്യാപാര കമ്മി.
നടപ്പു സാന്പത്തികവർഷത്തെ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 2,95,512 കോടി രൂപയുടേതായിരുന്നു. എന്നാൽ, ഉഭയകക്ഷി വ്യാപാരത്തിൽ ചൈനയ്ക്കു ലഭിക്കുന്ന മിച്ചത്തേക്കാൾ (6510 കോടി ഡോളർ) 65% കുറവാണ് ഈ തുകയെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഫലത്തിൽ ഇത് ഇന്ത്യ നമുക്കെതിരേയുള്ള സന്നാഹത്തിന് ചൈനയ്ക്കു സാന്പത്തിക സഹായം നല്കുന്നതുപോലെയാണത്രേ. ഇന്ത്യയെ പ്രതിരോധിക്കാനുള്ള ചൈന-പാക്കിസ്ഥാൻ ഇക്കണോമിക് കോറിഡോർ (സിപിഇസി) പദ്ധതിക്കായി ചൈന ചെലവഴിക്കുന്നത് 2650 കോടി ഡോളറാണ്. ഇന്ത്യയുമായുള്ള വ്യാപാരത്തിൽ ചൈനയ്ക്കു ലഭിക്കുന്ന മിച്ചത്തിന്റെ പകുതിയിൽത്താഴെയുള്ള തുക.
ഉഭയകക്ഷി വ്യാപാരത്തിൽ ചൈനയുമായി ഏറ്റവും കൂടുതൽ വ്യാപാരക്കമ്മിയുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത് . അവർക്ക് ഏറ്റവും കൂടുതൽ നേട്ടമുള്ളത് അമേരിക്കയുമായുള്ള വ്യാപാരത്തിലാണ്. ആ തുക ഭീമമാണെങ്കിലും ശതമാനക്കണക്കിൽ ഇന്ത്യയുടെ വ്യാപാരകമ്മിയാണു കൂടുതൽ.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേൽക്കുന്പോൾ ഇന്ത്യയുമായുള്ള ചൈനയുടെ വ്യാപാര മിച്ചം പ്രതിമാസം 250 കോടി ഡോളറായിരുന്നു. ഇപ്പോളത് പ്രതിമാസം 500 കോടി ഡോളറിലധികമായിരുന്നു. മോദി മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ചൈനയുമായുള്ള വ്യാപാരത്തിൽ നേരേ മറിച്ചാണു സംഭവിച്ചത്. ഇവിടത്തെ ഉത്പാദകർ പലരും ചൈനയിൽനിന്നു സാധനങ്ങൾ ഇറക്കുമതി ചെയ്ത് അവരുടെ ബ്രാൻഡ് നാമത്തിൽ അതു മറിച്ചുവിൽക്കുന്ന കച്ചവടക്കാരായി മാറി.
മേഖലാ സാന്പത്തിക സഖ്യമായ 16 അംഗ റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ് (ആർസിഇപി) സംഘടനയിൽ അംഗമാകുന്നതോടെ ഇന്ത്യയുടെ പ്രശ്നം വർധിക്കുമെന്നാണു നിരീക്ഷകർ കരുതുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങൾ തമ്മിലുള്ള സ്വതന്ത്ര വ്യാപാര മേഖലയായി ഫലത്തിലതു മാറും. അതായത് ഇന്ത്യ ചൈനയിൽനിന്നു കൂടുതൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യേണ്ടിവരും. അതോടെ വ്യാപാരക്കമ്മി ഇനിയും കൂടും. ഇവിടത്തെ വ്യവസായങ്ങളും കൃഷിയും തളരും. ഇവിടത്തെ വ്യാപാര നിബന്ധനകൾ കൂടുതൽ ലഘൂകരിക്കാനും വ്യാപാര മതിലുകളെല്ലാം പൊളിച്ചുകളയാനും ചൈന സമ്മർദം ചെലുത്തുമ്പോൾ ഇന്ത്യ അതിനു വഴങ്ങാനാണു സാധ്യത. എന്നാൽ, വ്യാപാരനിയമങ്ങളെ വളച്ചൊടിക്കാൻ മടിയില്ലാത്ത ചൈനയിൽ നിന്ന് ഇന്ത്യ കൂടുതലൊന്നും പ്രതീക്ഷിക്കുകയും വേണ്ട.
ഇങ്ങനെ വ്യാപാരത്തിലൂടെ ഇന്ത്യയുടെ സന്പദ് വ്യവസ്ഥ തകർക്കുന്ന ഒരു ഒളിയുദ്ധമാണു ചൈന നടത്തുന്നതെന്ന് അഭിപ്രായമുള്ള സാന്പത്തികവിദഗ്ധർ നിരവധിയാണ്. മാവോയുടെ കാലം മുതൽ ഒളിയുദ്ധം ചൈനയുടെ മാർഗമാണല്ലോ.
പാക്കിസ്ഥാനു നൽകാൻ അത്യാധുനിക യുദ്ധക്കപ്പൽ
ഇന്ത്യക്കെതിരായ പോരിൽ പാക്കിസ്ഥാൻ നല്ലൊരു തുണയാണെന്നു ചൈനക്കറിയാം. അതിനാൽ പാക്കിസ്ഥാനെ ആയുധമണിയിക്കാൻ അവർക്ക് ഉത്സാഹമാണ്. അറബിക്കടലിൽ ഇന്ത്യയുടെ സ്വാധീനം കുറയ്ക്കുന്നതിനും ഇന്ത്യക്കു തലവേദന സൃഷ്ടിക്കുന്നതിനും പാക്കിസ്ഥാനു വിൽക്കാൻ ചൈന അത്യാധുനിക പടക്കപ്പൽ നിർമിച്ചുവരികയാണെന്നു റിപ്പോർട്ടുകൾ പറയുന്നു. ഈ ഗൈഡഡ് മിസൈൽ ഫ്രിഗേറ്റിൽ കപ്പലുകളെയും മുങ്ങിക്കപ്പലുകളെയും തകർക്കാനുള്ള സംവിധാനവും വ്യോമപ്രതിരോധ സംവിധാനവുമുണ്ടാകും.
ഹിമാലയത്തിലെ അതിർത്തിയിൽ മാത്രമല്ല ഇന്ത്യൻ മഹാസമുദ്രത്തിലും ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്ര മേഖലയെയാകെ തങ്ങളുടെ സ്വാധീന വലയത്തിലാക്കാനുള്ള ചൈനയുടെ അതിമോഹമാണ് സംഘർഷത്തിനു കാരണം. മാലദ്വീപ്, സെയ്ഷെൽസ് തുടങ്ങിയ ചെറുരാഷ്ട്രങ്ങളെ തങ്ങളുടെ സ്വാധീനവലയത്തിൽ കൊണ്ടുവരാൻ ചൈന കിണഞ്ഞു ശ്രമിക്കുന്നു. ശ്രീലങ്കയിലും പാക്കിസ്ഥാനിലും തുറമുഖങ്ങൾ നിർമിക്കാൻ സഹായം നല്കി അവിടെ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നു. പാക്കിസ്ഥാനിൽ നിർമിച്ചുവരുന്ന ഗ്വാദർ തുറമുഖത്തെ ചൈനീസ് സാന്നിധ്യം ഇന്ത്യക്കു തലവേദനയായിട്ടുണ്ട്.
സാന്പത്തിക ഇടനാഴി പദ്ധതിയുമായി മുന്നോട്ടുപോവുകയാണു പാക്കിസ്ഥാനും ചൈനയും . സാന്പത്തിക സഹകരണം എന്നാണ് ഈ പദ്ധതിയുടെ പേരെങ്കിലും പാക്കിസ്ഥാനു യുദ്ധവിമാനങ്ങളും ആയുധങ്ങളും ചൈന നിർമിച്ചുകൊടുക്കുന്നതും ഇതിന്റെ ഭാഗമാണ്. സൈനിക ലക്ഷ്യത്തോടെയുള്ള ചൈനയുടെ ഉപഗ്രഹ നിരീക്ഷണ സംവിധാനം പ്രയോജനപ്പെടുത്താൻ പാക്കിസ്ഥാനെയും അവർ അനുവദിച്ചിട്ടുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിലും സമീപപ്രദേശങ്ങളിലും തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്ന ചൈന പാക്കിസ്ഥാനെ നല്ലൊരു സഹായിയായി കാണുന്നു. പസഫിക് സമീപമേഖലയിലേക്കുള്ള തങ്ങളുടെ തന്ത്രകേന്ദ്രമായി ആൻഡമാൻ-നിക്കോബാർ ദ്വീപുകളെ ഇന്ത്യക്കു വികസിപ്പിക്കാനാവും. ഇതിനു ബദലായാണ് ചൈന ശ്രീലങ്കയിലും പാക്കിസ്ഥാനിലുമൊക്കെ താവളങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത്.
ഇന്ത്യക്കെതിരേ ചൈനയുടെ ഒളിയുദ്ധം
01:19 AM Jan 07, 2019 | Deepika.com