ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നിന്റെ ഭീകരത അനുഭവിച്ചറിഞ്ഞ വർഷമാണു കേരളത്തിന് 2018. വർഷം കടന്നു പോകുമ്പോഴും ദുരന്തത്തിനിരയായവർ ജീവിതം തിരിച്ചുപിടിക്കാനുള്ള പെടാപ്പാടിലാണ്.
ഓഗസ്റ്റ് പകുതിയിൽ പെയ്തിറങ്ങിയ കാലവർഷത്തിൽ കേരളത്തിന്റെ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയപ്പോൾ പതിനായിരങ്ങൾ വീടുകളിൽ കുടുങ്ങിക്കിടന്നു. ലക്ഷക്കണക്കിനാളുകൾ സ്വന്തം വീടുകൾ ഉപേക്ഷിച്ച് ദുരിതാശ്വാസക്യാമ്പുകളിൽ അഭയം തേടി. പലരും ഒരു ആയുസ് കൊണ്ടു സന്പാദിച്ചതെല്ലാം പ്രളയജലത്തിൽ ഒഴുകിപ്പോയി.
ജാതി - മത - രാഷ്ട്രീയ വ്യത്യാസങ്ങളെല്ലാം മറന്നു കേരളം ഒന്നടങ്കം രക്ഷാപ്രവർത്തനത്തിൽ വ്യാപൃതരായി. ദുരന്തം വിതച്ച കെടുതികൾക്കിടയിലും കേരളത്തിന്റെയും മലയാളിയുടെയും ഒരുമയും സംഘടിതമായ ദുരിതാശ്വാസ പ്രവർത്തനങ്ങളും ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ, ഈ ഐക്യം അധികം നീണ്ടു നിന്നില്ല. പ്രളയകാലം പിന്നിട്ട് ഒരു മാസമായപ്പോൾ സുപ്രീംകോടതിയിൽ നിന്നുണ്ടായ ശബരിമലവിധി കേരളത്തെയും മലയാളിയുടെ മാനസികവ്യാപാരങ്ങളെയും മാറ്റിമറിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിൽ ചേരിതിരിഞ്ഞ കേരളം പ്രളയദുരിതാശ്വാസം മറന്ന് പ്രക്ഷോഭരംഗത്തിറങ്ങി. മെല്ലെ രാഷ്ട്രീയവും കൂടിക്കലർന്നതോടെ കേരളീയർ വിശ്വാസിയും അവിശ്വാസിയും എന്നും പാരമ്പര്യവാദികളും നവോത്ഥാനക്കാരുമെന്നുമെല്ലാം ലേബൽ ചെയ്യപ്പെട്ടു ചേരിതിരിഞ്ഞു. 2018 കടന്നുപോകുമ്പോഴും സ്ഥിതി ഇതു തന്നെ.
ഇളക്കി മറിച്ച സുപ്രീംകോടതി വിധി
ശബരിമലയിൽ യുവതീപ്രവേശനത്തിന് അനുമതി നൽകിയ സുപ്രീംകോടതി വിധി കേരളത്തെ ഇളക്കി മറിച്ചു. സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നു പ്രഖ്യാപിച്ച് ആവേശത്തോടെ സർക്കാരും ഇടതുമുന്നണിയും രംഗത്തിറങ്ങി. ഇതിനെതിരേ കേരളത്തിന്റെ നാനാഭാഗങ്ങളിൽ അരങ്ങേറിയ നാമജപപ്രതിഷേധത്തിലെ സ്ത്രീസാന്നിധ്യം രാഷ്ട്രീയപാർട്ടികളെ അങ്കലാപ്പിലാക്കി. ദേശീയ നേതൃത്വത്തിന്റെ നിലപാടിനെതിർ നിലപാട് സ്വീകരിച്ച് യുവതീപ്രവേശനത്തെ എതിർക്കുന്നവർക്കൊപ്പം ബിജെപി അണിചേർന്നു. ശബരിമലയിൽ യുവതികളെ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അവർ പ്രഖ്യാപിച്ചു. ഇതോടെ കോണ്ഗ്രസും വിശ്വാസികൾക്ക് അനുകൂല നിലപാടു പരസ്യമായി പ്രഖ്യാപിച്ചു. അവരുടെ ദേശീയ നേതൃത്വവും സുപ്രീംകോടതി വിധിയെ അനുകൂലിച്ചിരുന്നു എന്നതു വസ്തുത.
തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ ശബരിമല സംഘർഷഭൂമിയായി. മല കയറാൻ യുവതികൾ പോലീസ് അകമ്പടിയോടെ എത്തിയപ്പോൾ അവരെ തടയാൻ നൂറുകണക്കിനാളുകൾ രംഗത്തുവന്നു. യുവതികളിലൊരാളെയും പതിനെട്ടാംപടി കയറ്റാൻ പോലീസിനു സാധിച്ചില്ല. പിന്നീട് ചിത്തിര ആട്ട വിശേഷത്തിനും കാര്യങ്ങൾ കൈവിട്ടു പോകുന്ന നിലയെത്തി. അപ്പോഴെല്ലാം യുവതീപ്രവേശനത്തിനായി ശക്തമായി വാദിക്കുകയായിരുന്നു സർക്കാർ. മണ്ഡലകാലമായപ്പോഴേക്കും സർക്കാർ നിലപാടിൽ അയവുവന്നു.
ശബരിമല ദർശനത്തിനായി എത്തിയ തൃപ്തി ദേശായിക്കു നെടുന്പാശേരി വിമാനത്താവളത്തിനു പുറത്തേക്കു കടക്കാനായില്ല. കേരളത്തിലെമ്പാടും പുതിയൊരു സമരരീതിയായി നാമജപപ്രതിഷേധം അരങ്ങേറി. ഇതിനിടെ ശബരിമലയിലുണ്ടായ സംഘർഷങ്ങൾ ബിജെപിക്കും പേരുദോഷമുണ്ടാക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ "സുവർണാവസര’ പ്രയോഗം അവരുടെ താത്പര്യങ്ങളേക്കുറിച്ച് സംശയമുണർത്താൻ ഇടയാക്കി.
ശബരിമല വിഷയം രാഷ്ട്രീയമായപ്പോൾ
വിശ്വാസികളുടെ പ്രതിഷേധമായി തുടങ്ങിയ ശബരിമല പ്രതിഷേധം വളരെ പെട്ടെന്നു രാഷ്ട്രീയവിഷയമായി മാറി. വിശ്വാസികൾക്കു വേണ്ടി എന്നു പറഞ്ഞ് ബിജെപിയും കോണ്ഗ്രസും ഒരു വശത്തും യുവതീപ്രവേശനം വിട്ട് നവോത്ഥാന മുന്നേറ്റമാനം നൽകി സർക്കാരും ഇടതുമുന്നണിയും മറുവശത്തും നിൽക്കുകയാണ്.
സിപിഎമ്മും ബിജെപിയും നേർക്കുനേർ വന്ന പോരാട്ടത്തിൽ അപ്രസക്തരായി പോകാതിരിക്കാനാണു യുഡിഎഫിന്റെ നെട്ടോട്ടം. പുതുവർഷത്തിൽ കേരളത്തെ എതിരേൽക്കുന്നത് സർക്കാർ മേൽനോട്ടത്തിൽ നടക്കുന്ന വനിതാമതിലാണ്. ശബരിമല കർമസമിതിയുടെ അയ്യപ്പജ്യോതിക്ക് ബിജെപി സർവപിന്തുണയും നൽകി. എൻഎസ്എസും ജ്യോതിയുമായി സഹകരിച്ചു. മികച്ച ജനപിന്തുണ നേടിയ ജ്യോതിക്കു പിന്നാലെ വനിതാമതിലും മോശമാകില്ലെന്നു കരുതാം. കാരണം സർക്കാർ സന്നാഹമത്രയും മതിൽ നിർമാണത്തിനുണ്ട്.
ഹിന്ദു ജാതിസംഘടനകളുടെ യോഗത്തിൽ തീരുമാനിച്ച വനിതാമതിലിനെതിരേ എതിർപ്പും ശക്തം. ന്യൂനപക്ഷ മതവിഭാഗങ്ങൾ നവോത്ഥാനത്തിൽ പങ്കാളികളാകണ്ടേ എന്ന വിമർശനവും ഉയരുന്നു. ശബരിമല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രൂപം നൽകിയ ആശയമായ വനിതാമതിലിന്റെ സംഘാടകരിൽ യുവതീപ്രവേശനത്തെ തുറന്നെതിർക്കുന്നവരും ഉൾപ്പെടുന്നു എന്ന വൈരുധ്യവും കാണാം. എന്തെല്ലാം വിപ്ലവം പറഞ്ഞാലും ജാതി അടിസ്ഥാനത്തിൽ രാഷ്ട്രീയം ധ്രുവീകരിക്കപ്പെടുന്ന സ്ഥിതിയിലേക്കു കേരളം മാറുന്നു എന്നതാണു വാസ്തവം.
ശബരിമല വിഷയത്തോടെ പ്രധാന രാഷ്ട്രീയപാർട്ടികളുടെ അടിത്തറ ഇളകി മറിഞ്ഞു എന്ന ആശങ്കയും പ്രതീക്ഷയുമാണ് പാർട്ടികൾക്കുള്ളത്. ഇതിൽ നേട്ടം ആർക്കെന്നും കോട്ടം ആർക്കെന്നും അറിയണമെങ്കിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു വരെ കാത്തിരിക്കണം. അതുകൊണ്ടു തന്നെ 2019 കേരള രാഷ്ട്രീയത്തിനു നിർണായകമാകുകയാണ്.
രാഷ്ട്രീയമാറ്റങ്ങൾ
യുഡിഎഫിനൊപ്പം ഒമ്പതു വർഷം നിന്ന എം.പി. വീരേന്ദ്രകുമാറിന്റെ ജനതാദൾ-യു മുന്നണി വിട്ട് ഇടതുപക്ഷത്തേക്കു മാറിയതായിരുന്നു പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ സംഭവവികാസം. യുഡിഎഫ് നൽകിയ രാജ്യസഭാ സീറ്റ് രാജിവച്ചാണ് വീരേന്ദ്രകുമാർ മുന്നണി മാറിയത്. ഒഴിവു വന്ന സീറ്റിലേക്കു തെരഞ്ഞെടുപ്പു നടന്നപ്പോൾ സീറ്റ് വീരേന്ദ്രകുമാറിനു തന്നെ നൽകി ഇടതുമുന്നണി പ്രത്യുപകാരം ചെയ്തു.
യുഡിഎഫ് വിട്ടു സ്വതന്ത്ര നിലപാടെടുത്തിരുന്ന കേരള കോണ്ഗ്രസ് - എം യുഡിഎഫിലേക്കു മടങ്ങി വന്നത് മുന്നണിക്ക് ആശ്വാസമായി. യുഡിഎഫിനു കിട്ടിയ രാജ്യസഭാ സീറ്റ് കേരള കോണ്ഗ്രസിനു വിട്ടുനൽകിയ തീരുമാനം കോണ്ഗ്രസിനുള്ളിൽ പൊട്ടിത്തെറിക്ക് ഇടയാക്കി. പ്രഫ. പി.ജെ. കുര്യനും വി.എം. സുധീരനും ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷവിമർശനം ഉയർത്തി.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പു പ്രചാരണം മൂർധന്യാവസ്ഥയിൽ നിൽക്കെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ മിസോറം ഗവർണറാക്കിയ ബിജെപി നടപടി പാർട്ടി സംസ്ഥാന നേതാക്കളെ ഞെട്ടിച്ചു. സംസ്ഥാന ഘടകത്തിലെ തമ്മിലടി മൂത്തപ്പോൾ പകരം പ്രസിഡന്റിനെ നിയമിക്കാൻ കാലതാമസമെടുത്തു. ഒടുവിൽ പി.എസ്. ശ്രീധരൻ പിള്ള സമവായ പ്രസിഡന്റായി.
കെപിസിസിക്കു സ്ഥിരം പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലയേറ്റു. ഒപ്പം എം.ഐ. ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരും കെ. മുരളീധരനെ പ്രചാരണ വിഭാഗം ചെയർമാനായും നിയമിച്ചു ഹൈക്കമാൻഡ് പുതിയൊരു പരീക്ഷണവും നടത്തി. എഐസിസി ജനറൽ സെക്രട്ടറിയും കോണ്ഗ്രസ് പ്രവർത്തക സമിതിയംഗവുമായി ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലും നിയമിതരായി. ഇവരെ കൂടാതെ പി.സി. ചാക്കോ സ്ഥിരം ക്ഷണിതാവുമായി.
കോടിയേരി ബാലകൃഷ്ണൻ സിപിഎമ്മിന്റെയും കാനം രാജേന്ദ്രൻ സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാരായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം രാഷ്ട്രീയത്തിലും ഭരണത്തിലും പിണറായി വിജയൻ കൂടുതൽ കരുത്തനായ വർഷവുമാണു കടന്നുപോകുന്നത്. സിപിഎം- സിപിഐ തർക്കങ്ങൾ പറഞ്ഞു തീർത്തതോടെ ഭരണതലത്തിലെ അസ്വാരസ്യങ്ങളും ഇല്ലാതായി. ഇടതുസഹയാത്രികരായിരുന്ന നാലു പാർട്ടികളെ ഇടതുമുന്നണി ഘടകകക്ഷികളാക്കി. ഇതിനെതിരേ വി.എസ്. അച്യുതാനന്ദൻ രംഗത്തു വന്നതു ശ്രദ്ധേയമായി.
ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെ രാജ്യസഭാംഗമാക്കി. ഇതോടെ കേരളത്തിൽ നിന്നു ബിജെപിക്കു നാല് എംപിമാരായി. നാലു പേരും നാമനിർദേശം ചെയ്യപ്പെട്ടവർ.
ഭരണതലത്തിൽ
വർഷാദ്യം പൊട്ടിപ്പുറപ്പെട്ട നിപ്പ കേരളത്തിൽ വലിയ പരിഭ്രാന്ത്രി സൃഷ്ടിച്ചു. നിപ്പ ബാധയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ സർക്കാരും ആരോഗ്യവകുപ്പും വിജയിച്ചു. പ്രളയദിനങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ സർക്കാർ വിജയിച്ചു. പുനർനിർമാണത്തിലേക്കു കടന്നപ്പോൾ ആ ആവേശം നിലനിർത്താൻ സാധിച്ചില്ല എന്നതു മറ്റൊരു വശം. ദേശീയപാത സ്ഥലമെടുപ്പിലും ഫലപ്രദമായ മുന്നേറ്റം കൈവരിക്കാൻ സാധിച്ചു. കീഴാറ്റൂരിലെ വയൽക്കിളി സമരം പോലെ ചില പ്രദേശങ്ങളിലെങ്കിലും ഇതിനെതിരേ പ്രതിരോധവും ഉയർന്നുവന്നു.
കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയതും നിസാൻ ഡിജിറ്റൽ ഹബ് കേരളത്തിൽ എത്തിയതും നേട്ടം തന്നെ. ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാനുള്ള തീരുമാനത്തിൽ അഴിമതി ആരോപണം ഉയർന്നു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തീരുമാനം റദ്ദാക്കേണ്ടി വന്നു. മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമന വിവാദത്തിലും തീരുമാനത്തിൽനിന്നു പിൻവാങ്ങേണ്ടി വന്നു.
മന്ത്രിസഭയിലെ മാറ്റം
പിണറായി സർക്കാരിൽ മന്ത്രിമാരായി ചുമതലയേറ്റ ശേഷം രാജിവയ്ക്കേണ്ടി വന്ന ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും വീണ്ടും മന്ത്രിസഭയിലെത്തി. ജയരാജൻ പഴയ പ്രതാപത്തോടെ രണ്ടാമനായാണ് തിരിച്ചെത്തിയത്. പാർട്ടിയിലെ തർക്കങ്ങൾക്കൊടുവിൽ മാത്യു ടി. തോമസിനു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. പകരം കെ. കൃഷ്ണൻകുട്ടി മന്ത്രിയായി.
ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന കെ.കെ. രാമചന്ദ്രൻ നായരുടെയും മഞ്ചേശ്വരം എംഎൽഎ ആയിരുന്ന പി.ബി. അബ്ദുൾ റസാഖിന്റെയും കോണ്ഗ്രസ് നേതാവായിരുന്ന എം.ഐ. ഷാനവാസ് എംപിയുടെയും നിര്യാണം രാഷ്ട്രീയകേരളത്തിന്റെ നഷ്ടങ്ങളാണ്. കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതിവിധി മുസ്ലിം ലീഗിനും യുഡിഎഫിനും ക്ഷീണമായി.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ ഉജ്വലവിജയം എൽഡിഎഫിന്റെ ജനപിന്തുണ ഉൗട്ടിയുറപ്പിക്കുന്നതായിരുന്നു. 2016 ൽ കെ.കെ. രാമചന്ദ്രൻ നായർ 7983 വോട്ടുകൾക്കു ജയിച്ച സീറ്റ് സജി ചെറിയാൻ ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നിലനിർത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച ജനപിന്തുണയ്ക്കു കോട്ടം തട്ടിയിട്ടില്ലെന്നു തെളിയിക്കാൻ ഇടതുമുന്നണിക്കു സാധിച്ചു. പലപ്പോഴായി നടന്ന തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി മേധാവിത്വം നിലനിർത്തി.
കേരളം തലകുനിക്കേണ്ടി വന്നത്
അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം കേരളത്തിനു നാണക്കേടായി. കോട്ടയത്ത് കെവിൻ കൊലപാതകവും ഏറെ ചർച്ചചെയ്യപ്പെട്ടു. വരാപ്പുഴയിൽ ശ്രീജിത്തും നെയ്യാറ്റിൻകരയിൽ സനൽകുമാറും കൊല്ലപ്പെട്ടത് പോലീസ് പീഡനത്തിലായിരുന്നു. കണ്ണൂരിലെ യൂത്ത് കോണ്ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ
ഇടതു-വലതു മുന്നണികളും ബിജെപിയും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു കടന്നു കഴിഞ്ഞു.
വനിതാമതിലിന്റെ പ്രചാരണം ഫലത്തിൽ ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുന്നൊരുക്കം കൂടിയാണ്. ശബരിമലയിൽ തുടങ്ങി നവോത്ഥാന മുന്നേറ്റത്തിലെത്തി നിൽക്കുമ്പോൾ പുതിയൊരു ധ്രുവീകരണമാണ് ഇടതുമുന്നണി ലക്ഷ്യം വയ്ക്കുന്നത്. ശബരിമല വിഷയത്തിൽ പകച്ചു പോയ യുഡിഎഫിനും കോണ്ഗ്രസിനും ഈയിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ കോണ്ഗ്രസിന്റെ മികച്ച പ്രകടനം ആത്മവിശ്വാസം നൽകുന്നു. ദേശീയ രാഷ്ട്രീയത്തിലെ അനുകൂലമാറ്റങ്ങൾ കേരളത്തിലും യുഡിഎഫിനു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണവർ.
പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളിൽ തളർന്നു കിടന്ന ബിജെപിക്ക് ശബരിമല വിഷയമാണ് പ്രതീക്ഷ നൽകുന്നത്. അവരെ സംബന്ധിച്ചിടത്തോളം ശബരിമലയിൽ നിന്നു നേട്ടമല്ലാതെ ദോഷം പ്രതീക്ഷിക്കുന്നില്ല. എന്നാൽ അതെത്രത്തോളം വരുമെന്ന് അവർക്കും തിട്ടം പോരാ.
2019 ലേക്കു കടക്കുമ്പോൾ
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണമാണു കേരളത്തിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും അടിയന്തരാവശ്യവും. വിലത്തകർച്ചയും കാർഷികമുരടിപ്പും മൂലം ദുരിതത്തിലായിരുന്ന കർഷകർ പ്രളയത്തോടെ വല്ലാത്ത കഷ്ടത്തിലായി. പുനർനിർമാണ പ്രവർത്തനങ്ങൾ വൈകുംതോറും ഈ മേഖലയുടെ സാന്പത്തികനില കൂടുതൽ വഷളാകും. പ്രളയബാധിത മേഖലകൾ പഴയ നിലയിലേക്ക് എത്തണമെങ്കിൽ സർക്കാരിന്റെ നേതൃത്വത്തിൽ തീവ്രശ്രമം നടത്തേണ്ടതുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്കു രാജ്യം പ്രവേശിക്കുന്പോൾ പ്രളയബാധിതരുടെ നൊന്പരങ്ങൾ പിന്നാന്പുറങ്ങളിലേക്ക് തള്ളപ്പെടുമോ എന്ന് ആശങ്കപ്പെടാതിരിക്കാനാകില്ല.
വരുംമാസങ്ങളിൽ കേരളം തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്കു കടക്കും. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രചാരണവിഷയമാകും. തെരഞ്ഞെടുപ്പുഫലത്തിൽ പ്രതിഫലിക്കുകയും ചെയ്തേക്കാം. സംസ്ഥാന രാഷ്ട്രീയത്തിൽ ദിശാമാറ്റമുണ്ടാക്കുന്ന തെരഞ്ഞെടുപ്പാകുമോ വരാനിരിക്കുന്നത് എന്നതും 2019 ന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
സാബു ജോണ്
കണ്ണീരിൽ കുളിച്ചും കലഹിച്ചും കേരളം
12:43 AM Dec 31, 2018 | Deepika.com