മറുവശം / എം.ചന്ദ്രൻ
തത്വത്തിൽ കർഷകർക്കു വിലയുണ്ട്. ജനാധിപത്യത്തിൽ പ്രധാനപ്പെട്ടത് അംഗബലമാണ്. കർഷകരും കർഷകത്തൊഴിലാളികളും കൃഷിയെ നേരിട്ട് ആശ്രയിക്കുന്നവരും ചേർന്നാൽ ജനസംഖ്യയിൽ ഏകദേശം 70 ശതമാനം വരും. അവരില്ലെങ്കിൽ ജനാധിപത്യവും ഭരണകൂടവും ഉണ്ടാവുകയില്ല. എന്നാൽ, പ്രായോഗികതലത്തിൽ കർഷകർ ഗതിയില്ലാത്തവരും അവഗണിക്കപ്പെട്ടവരും കടക്കെണിയിൽപ്പെട്ടവരുമാണ്. അധികാരത്തിലെത്താൻവേണ്ടി രാഷ്ട്രീയപ്പാർട്ടികൾ തെരഞ്ഞെടുപ്പുവേളകളിൽ ആശ്വാസപദ്ധതികളുമായി എത്തുന്നു. അതിലൊന്നാണു കാർഷികകടങ്ങൾ എഴുതിത്തള്ളൽ.
കടം എഴുതിത്തള്ളി കർഷകരെ കരകയറ്റാനാവുകയില്ല. കാരണം അതൊരു ജാലവിദ്യയല്ല. എഴുതിത്തള്ളിയാൽ കടം അപ്രത്യക്ഷമാവുകയില്ല. കടക്കാരുടെ പേരിലുള്ള കടം സർക്കാരിന്റെ പേരിലാവും. സർക്കാർ ആ തുക തിരിച്ചടയ്ക്കാത്തിടത്തോളംകാലം ബാങ്കുകൾക്ക് അതു ബാധ്യതയാകും. ആശ്വാസകരമായി തോന്നാമെങ്കിലും കടം എഴുതിത്തള്ളൽ കർഷകരെ രക്ഷിക്കാനുള്ള ശാശ്വത പരിഹാരമല്ല. അത് വെറുമൊരു താത്കാലിക ആശ്വാസപദ്ധതി മാത്രമാണ്.
ആത്മഹത്യയുടെ വക്കിൽനിന്നു കുറേ കർഷകരെ രക്ഷിച്ചുവെന്നു പറയാം. എന്നാലും കർഷകരുടെ അവസ്ഥയ്ക്കു മാറ്റമുണ്ടാകുന്നില്ല. അവർ ദരിദ്രരും അതുകൊണ്ടുതന്നെ കടക്കാരുമായി തുടരുകയാണ്. കർഷകരുടെ സ്വയംപര്യാപ്തതയ്ക്ക് ഉതകുന്ന നയപരിപാടികളാണ് ആവശ്യം. എല്ലാ സർക്കാരുകളും കടം എഴുതിത്തള്ളൽഅഭ്യാസം നടത്താറുണ്ടെങ്കിലും അതിൽ വിരുതു തെളിയിച്ചിട്ടുള്ളവർ കോണ്ഗ്രസുകാരാണ്. ഇത്തവണ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും വിജയിച്ചത് ആ തന്ത്രമാണ്.
കർഷകർ തങ്ങളുടെ അവശതയും അമർഷവും പ്രകടിപ്പിക്കുന്നതിനു ചെറുതും വലുതുമായ പ്രക്ഷോഭങ്ങളും കിസാൻ മാർച്ച് പോലെ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന സമരമുറകളും നടത്താറുണ്ട്. കർഷകരിൽ താത്പര്യമുണ്ടെങ്കിൽ രാഷ്ട്രീയപാർട്ടികൾ കർഷകരുടെ പ്രശ്നങ്ങൾ പ്രാദേശികതലത്തിൽ പഠിക്കാൻ തയാറാകണം. ഓരോ പ്രദേശത്തും കർഷകർ നേരിടുന്നതു പ്രത്യേക സ്വഭാവമുള്ള പ്രശ്നങ്ങളാണ്. മാധ്യമപ്രവർത്തകരും കർഷകരെ അവഗണിക്കുന്നതായാണ് അനുഭവം. റോഡ് ഉപരോധകരുടെ അഴിമതിക്കഥകളും സ്വകാര്യജീവിതത്തിന്റെ ജീർണതകളും വെളിച്ചത്തു കൊണ്ടുവരാൻ മാധ്യമങ്ങൾ കാണിക്കുന്ന താത്പര്യത്തിന്റെ പത്തിലൊന്ന് കർഷകരുടെ കാര്യത്തിൽ ഉണ്ടായിരുന്നുവെങ്കിൽ എന്നു കർഷകർ ആഗ്രഹിക്കുന്നു. ഏറ്റവും വലിയ ചൂഷണത്തിനും നീതിനിഷേധത്തിനും വിധേയരാകുന്നവർ കർഷകരാണ്.
രാജ്യത്തെ കർഷകർ നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്. കൃഷിയിടങ്ങൾ തുണ്ടുഭൂമികളാണെന്നതാണ് ഒരു പ്രശ്നം. അവിടെ യന്ത്രവത്കൃത കൃഷി നടത്താനോ വലിയ തോതിൽ ഉത്പാദനം നടത്താനോ ആവുകയില്ല. സ്വന്തം ആവശ്യത്തിനു മാത്രം കൃഷിചെയ്യുന്നു. അത്തരം കൃഷി ഉപജീവനത്തിനും അതിജീവനത്തിനും മതിയാവുകയില്ല. സാധാരണ കൃഷിക്കാർക്കു നല്ലയിനം വിത്ത് മിതമായ വിലയ്ക്കു ലഭിക്കുന്നില്ല. കാർഷിക ഗവേഷണകേന്ദ്രങ്ങളും കൃഷിപദ്ധതികളുമുണ്ടെങ്കിലും അതിന്റെ പ്രയോജനം കർഷകർക്കു ലഭിക്കുന്നില്ല.
വളം, കീടനാശിനികൾ എന്നിവ പ്രകൃതിക്കു കോട്ടം സംഭവിക്കാത്ത വിധത്തിൽ ഉത്പാദിപ്പിക്കാനും പ്രചരിപ്പിക്കാനും കൃഷിമന്ത്രാലയത്തിനോ സർക്കാരിനോ കഴിയുന്നില്ല. വൻകിട വളം കന്പനികൾക്കും കീടനാശിനി നിർമാതാക്കൾക്കും ഒത്താശ ചെയ്യുന്ന ഏജന്റായി സർക്കാർ മാറുന്നു. ജലസേചനത്തിന്റെ കുറവാണു മറ്റൊരു പ്രശ്നം. മഴയെ ആശ്രയിച്ചു കൃഷി നടത്തുന്ന സന്പ്രദായമാണ് രാജ്യത്തു പൊതുവെയുള്ളത്. മഴ ലഭിച്ചില്ലെങ്കിൽ അതു വിളവിനെ ബാധിക്കും.
വെള്ളപ്പൊക്കമുണ്ടായാൽ വിളകൾ നശിക്കും. മണ്ണിടിച്ചിൽ കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. ഭൂമിയുടെ പരിപാലനം പ്രത്യേക ശ്രദ്ധയർഹിക്കുന്നു. ഭക്ഷ്യധാന്യവിളകളുടെ വിപണനമാണു കർഷകരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. ഭൂമിയുടെ വിലയും കൃഷിക്കുള്ള മുതൽമുടക്കും കണക്കിലെടുക്കുന്പോൾ ഉത്പാദനച്ചെലവിനെക്കാൾ 30 ശതമാനം അധികം വില ലഭിച്ചാൽ മാത്രമാണു കൃഷി ആദായകരമായി കൊണ്ടുപോകാൻ കഴിയുക. ഉത്പാദിപ്പിക്കുന്ന ധാന്യങ്ങൾ കേടുകൂടാതെ സംഭരിക്കാനുള്ള സൗകര്യം ഇല്ലെന്നതും കർഷകർ നേരിടുന്ന പ്രശ്നമത്രെ.
സ്വാതന്ത്ര്യത്തിനു മുമ്പും അതിനുശേഷവും കർഷകർ പുറമെയുള്ള ശക്തികളിൽനിന്നു വെല്ലുവിളികൾ നേരിടുന്നുണ്ട്. സ്വാതന്ത്ര്യത്തിനുമുൻപ് ബ്രിട്ടീഷുകാരാണു കർഷകരെ കൊള്ളയടിച്ചിരുന്നതെങ്കിൽ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കൊള്ള തുടരുന്നത് ഇടനിലക്കാരും വൻകിട കോർപറേറ്റുകൾക്ക് ആനുകൂല്യങ്ങൾ ചെയ്തുകൊടുക്കുന്ന ഭരണകൂടങ്ങളുമാണ്. കടം എഴുതിത്തള്ളുന്നതിനുപകരം കർഷകക്ഷേമത്തിനുതകുന്ന ബജറ്റ് തയാറാക്കുകയും അനുവദിക്കുന്ന തുക കർഷകർ കൃഷിക്ക് ഉപയോഗിച്ചുവെന്ന് ഉറപ്പാക്കുകയും വേണം.
കാർഷികവായ്പ എടുത്ത് വീട് വയ്ക്കുന്നവരും പെണ്കുട്ടികളെ കെട്ടിച്ചയയ്ക്കുന്നവരും കച്ചവടം നടത്തുന്നവരും റിയൽ എസ്റ്റേറ്റ് നടത്തുന്നവരും ബ്ലേഡ് വായ്പ നൽകുന്നവരുമുണ്ട്. കൃഷിഭൂമിയിൽ പണം ചെലവഴിക്കുന്പോൾ മാത്രമാണ് ആദായത്തിൽനിന്ന് തിരിച്ചടവ് സാധ്യമാകുന്നത്. കോർപറേറ്റുകളുടെ കടം എഴുതിത്തള്ളുന്നു; അതുകൊണ്ടു കർഷകരുടേതും എഴുതിത്തള്ളണം എന്ന വാദത്തിൽ ന്യായമില്ല. കർഷകരെ രക്ഷിക്കുക എന്നതുതന്നെയാവണം പ്രധാന ലക്ഷ്യം.
കർഷകരെ രക്ഷിക്കുക പ്രധാനം
01:07 AM Dec 27, 2018 | Deepika.com