ദൈവത്തിന്റെ സ്വന്തം നാട്ടിൽ വർഗീയത വിഷം ചീറ്റി പത്തിവിടർത്തിയാടുകയാണോ? വിശ്വാസത്തിന്റെ ചരടിൽ വിശ്വാസിസമൂഹത്തെ കോർത്തിണക്കി ചില കേന്ദ്രങ്ങൾ നടത്തുന്ന വിഴുപ്പലക്കലുകളും വിലപേശലുകളുമായി സാക്ഷരകേരളത്തിന്റെ ആത്മാഭിമാനത്തിന് മങ്ങലേറ്റിരിക്കുന്നു.
ചരിത്രം പഠിക്കാത്തവരും ചരിത്രം മനഃപൂർവം മറക്കുന്നവരും പിന്നിലേക്കു തിരിഞ്ഞുനോക്കുക. അപ്പോൾ കാണാം മാറുമറയ്ക്കാൻ പോലും അനുവാദമില്ലാതെ ആചാരങ്ങൾക്കു മുന്പിൽ പേടിച്ചുവിറച്ചുനിന്ന ഒരു ജനതയുടെ ചിത്രം. വീണ്ടും സൂക്ഷിച്ചുനോക്കിയാൽ പിന്നെയും കാണാം ആ മനുഷ്യരെയൊക്കെ സ്നേഹത്തോടെ മാറോടണച്ച ക്രൈസ്തവ മിഷനറിമാരെ. പട്ടിണിമാറ്റാൻ അന്നം പകർന്നേകിയ ക്രൈസ്തവ മിഷനറിമാരുടെ പുഞ്ചിരിക്കുന്ന മുഖങ്ങൾ. ആഹാരം മാത്രമല്ല, അറിവിന്റെ അക്ഷരങ്ങളും പകർന്നുകൊടുത്ത് അഭിമാനത്തിന്റെയും അന്തസിന്റെയും ലോകത്തിലേക്ക് ഒരു തലമുറയെ ജാതിയും മതവും നോക്കാതെ കൈപിടിച്ചുയർത്തിയ ക്രൈസ്തവ സാക്ഷ്യത്തിന്റെ നിസ്വാർഥ സേവനചരിത്രം.
പൊന്നിൻ കുരിശുവിറ്റും പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് നാടിന്റെ നവോത്ഥാനത്തിനും സമൂഹപുരോഗതിക്കും നേതൃത്വം കൊടുത്ത ഒരു സമുദായത്തിന്റെ ചരിത്രസാക്ഷ്യങ്ങൾ കല്ലിലെഴുതിവച്ച കവിതപോലെ ഇന്നും നിലനിൽക്കുന്പോൾ അടച്ചാക്ഷേപിച്ച് ചിലർ ചരിത്രത്തെ വികൃതമാക്കാൻ ശ്രമിക്കുകയാണ്. ക്രൈസ്തവർ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരശുശ്രൂഷാ സേവനങ്ങൾ ഇവയിലൂടെയെല്ലാം പങ്കുവച്ചത് സ്നേഹവും സേവനവുമാണ്. ജീവിതത്തകർച്ചകളിൽ നെടുവീർപ്പിട്ട മനുഷ്യമനസിന്റെ ഉള്ളറകളിൽ നന്മയുടെയും ആശ്വാസത്തിന്റെയും നവചൈതന്യം വാരിവിതറിയ നിസ്വാർഥ സേവനത്തിന്റെ സത്ഫലങ്ങൾ ജാതിമതഭേദമെന്യേ തലമുറകൾ ഒന്നാകെയാണ് ഏറ്റുവാങ്ങിയതെന്നും ഇന്ന് ഏറ്റുവാങ്ങുന്നതെന്നും ഓർമപ്പെടുത്തേണ്ടിവരുന്നു.
ക്രൈസ്തവ സമുദായത്തിന്റെ സമർപ്പണ പ്രവർത്തനങ്ങളിൽ അതാതു കാലങ്ങളിലെ ഭരണാധികാരികൾ കൈകോർത്തു. സേവനങ്ങളിലെ നിസ്വാർഥത സമൂഹത്തിൽ പ്രതിഫലിച്ചപ്പോൾ സമുദായത്തിന്റെ വാക്കുകൾക്കു ഭരണനേതൃത്വങ്ങൾ കാതോർത്തത് സ്വാഭാവികമാണ്. ക്രൈസ്തവ സമുദായത്തിന്റെ സാമൂഹ്യ ഇടപെടലുകൾ സമൂഹത്തിന്റെ സമഗ്രവളർച്ചയ്ക്ക് ഇടംനൽകിയ ഒരുദാഹരണം മാത്രമാണിത്.
സവർണർക്ക് അടിമപ്പണി ചെയ്തവർ ഇന്ന് അക്ഷരങ്ങൾ കൂട്ടിവായിക്കുന്നുണ്ടെങ്കിൽ അതു വിശാലകാഴ്ചപ്പാടുകളുള്ള പ്രബുദ്ധമായ ക്രൈസ്തവസമൂഹത്തിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഫലമാണ്. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരേ പടവെട്ടിയവരാണു ക്രൈസ്തവസമുദായം. അറിവിന്റെ വെളിച്ചം പകർന്നവരെ നിന്ദിക്കുകയല്ല വന്ദിക്കുകയാണു മാന്യതയുടെ ലക്ഷണം.
പതിറ്റാണ്ടുകൾ രാജ്യം ഭരിച്ചവർക്കു ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം പൂർണമായി സംരക്ഷിക്കാനായില്ല. ഇവരുടെ ഭരണപരാജയമാണു വർഗീയവാദത്തിനു ജന്മം നൽകിയത്. മതനിരപേക്ഷതയെ വെല്ലുവിളിക്കുന്ന വർഗീയശക്തികളെ തുടക്കത്തിലേ നുള്ളിക്കളയാൻ ശ്രമിക്കാതെ ഭരണത്തിലിരുന്നവർ ഈ സാമൂഹ്യ വിപത്തിനെ സ്വന്തം നിലനിൽപ്പിനായി ഉപയോഗിച്ചു. ഇതിന്റെ അനന്തരഫലവും ബാക്കിപത്രവുമാണ് ഇന്നു ഭാരതജനതയുടെ ചങ്കിൽ കുത്തിയിറക്കുന്ന വർഗീയതയുടെ വിഷബീജങ്ങൾ.
സമുദായങ്ങൾ സ്നേഹത്തിന്റെ സാക്ഷ്യങ്ങളാകണം. സേവനത്തിന്റെ മകുടോദാഹരണങ്ങളും നന്മയുടെ വഴികാട്ടികളുമാകണം. മതവികാരങ്ങളിൽ വിഷപ്പുകയുയർത്തി, തീവ്രവാദം കുത്തിവച്ച്, തമ്മിലടിച്ചു തകരുന്ന ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ചിലരുടെ ഗൂഢശ്രമങ്ങൾക്ക് ഈ മണ്ണിനെ വിട്ടുകൊടുക്കരുത്. അറിവിന്റെയും ആദർശത്തിന്റെയും അഭിമാനത്തിന്റെയും ഉന്നത മേഖലകളിലൂടെ ആഗോളതലങ്ങളിൽ സഞ്ചരിക്കുന്ന ഒരു ജനതയെ വർഗീയവിഷം കുത്തിവച്ച് കൊലയ്ക്കുകൊടുക്കാൻ വർഗീയവാദികൾ മദമിളകി ഉൗരുചുറ്റുന്പോൾ മതനിരപേക്ഷതയുടെ മണ്ണിൽ തന്റേടത്തോടെ നിവർന്നുനിന്ന് പ്രതികരിക്കാൻ രാജ്യസ്നേഹികൾക്കാകണം.
ഷെവലിയർ വി.സി. സെബാസ്റ്റ്യൻ,
സിബിസിഐ ലെയ്റ്റി കൗണ്സിൽ സെക്രട്ടറി
ദൈവത്തിന്റെ സ്വന്തം നാട് ഭ്രാന്താലയമാകുമോ?
01:06 AM Dec 27, 2018 | Deepika.com