ഛത്തീസ്ഗഡിൽ പ്രതിസന്ധികളിൽപ്പെട്ടുഴറിയ കോൺഗ്രസിനെ വിജയതീരത്തെത്തിച്ച പെരുംതോണിയാണു ഭൂപേഷ് ബാഗേൽ എന്ന അന്പത്തിയേഴുകാരൻ. അജിത് ജോഗിയും കൂട്ടരും പാർട്ടി വിടുകയും കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് രാംദയാൽ ഉയികെ തെരഞ്ഞെടുപ്പിനു തൊട്ടു മുന്പ് ബിജെപിയിൽ ചേരുകയും ചെയ്തിട്ടും കോൺഗ്രസിനു മൂന്നിൽരണ്ടു ഭൂരിപക്ഷം നേടിക്കൊടുത്ത ബാഗേൽ മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നു.
ഛത്തീസ്ഗഡിൽ തുടർച്ചയായി മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തോറ്റ് ഹതാശരായ കോൺഗ്രസ് അണികൾക്ക് ആത്മവിശ്വാസം പകർന്നത് ബാഗേലും ടി.എസ്. സിംഗ്ദേവുമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു മുഖ്യമന്ത്രിയെപ്പോലും അവതരിപ്പിക്കാതെയായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്വയംവരത്തിലൂടെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു ടി.എസ്. സിംഗ്ദേവ് ഏതാനുംനാൾ മുന്പ് പറഞ്ഞത്.
2014 ഒക്ടോബറിലാണു ഭൂപേഷ് ബാഗേൽ ഛത്തീസ്ഗഡ് കോൺഗ്രസിന്റെ അമരക്കാരനായത്. മാവോയിസ്റ്റ് ആക്രമണത്തിൽ പ്രമുഖ നേതാക്കളെയെല്ലാം കോൺഗ്രസിനു നഷ്ടപ്പെട്ട സമയമായിരുന്നു അത്. 2013 മേയിൽ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ അന്നത്തെ പിസിസി അധ്യക്ഷൻ നന്ദ്കുമാർ പട്ടേൽ, വി.സി. ശുക്ല എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി ഒരു വശത്തും മറ്റുനേതാക്കൾ മറുപക്ഷത്തുമായി ഗ്രൂപ്പുയുദ്ധം മുറുകിയിരുന്ന സമയവുമായിരുന്നു അത്.
ബാഗേലും ജോഗിയും തമ്മിലും അത്ര രസത്തിലായിരുന്നില്ല. അജിത് ജോഗിയുടെ മകൻ അമിതിനെ കോൺഗ്രസിൽനിന്നു പുറത്താക്കി. വൈകാതെ അജിത് ജോഗിയും പാർട്ടി വിട്ടു. എന്നാൽ, കോൺഗ്രസ് അണികളെ ബാഗേലും സിംഗ്ദേവും ചേർന്ന് പാർട്ടിയിൽ ഉറപ്പിച്ചുനിർത്തി. രമൺ സിംഗിനെതിരേയും കുടുംബാംഗങ്ങൾക്കെതിരേയും ബിജെപി മന്ത്രിമാർക്കെതിരേയും ബാഗേൽ നിശിത വിമർശനം നടത്തി. മുൻകാലങ്ങളിൽ രമൺ സിംഗിനെതിരേ കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചിരുന്നത് മൃദുസമീപനമായിരുന്നുവെന്ന് ആക്ഷേപമുണ്ടായിരുന്നു.
1961 ഓഗസ്റ്റ് 23ന് ദുർഗ് ജില്ലയിലെ കർഷകകുടുംബത്തിലാണു ഭൂപേഷ് ബാഗേൽ ജനിച്ചത്. ഒബിസിയിൽപ്പെട്ട കുർമി വിഭാഗക്കാരനാണ് ഇദ്ദേഹം. ഛത്തീസ്ഗഡിലെ ജനസംഖ്യയിൽ 14 ശതമാനം വരുന്ന വിഭാഗമാണിത്. 1980കളിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ബാഗേലിനെ കോൺഗ്രസ് നേതാവ് ചന്ദുലാൽ ചന്ദ്രാകർ ആണു രാഷ്ട്രീയത്തിൽ കൈപിടിച്ചുയർത്തിയത്. 1993ൽ പഠാനിൽനിന്ന് ആദ്യമായി നിയമസഭാംഗമായ ബാഗേൽ 1998, 2003 തെരഞ്ഞെടുപ്പുകളിലും വിജയം തുടർന്നു. 2008 ൽ തോറ്റു.
വിവാദങ്ങളും ബാഗേലിനു പുത്തരിയല്ല. ഭൂമി വിതരണത്തിൽ ക്രമക്കേട് ആരോപിച്ച് സംസ്ഥാന സാന്പത്തിക കുറ്റകൃത്യ വിഭാഗം കഴിഞ്ഞവർഷം ഇദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നു. സെക്സ് സിഡി കേസിൽ ബാഗേലിനെതിരേയും മാധ്യമപ്രവർത്തകൻ വിനോജ് വർമയ്ക്കെതിരേയും സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ ജാമ്യമെടുക്കാൻ വിസമ്മതിച്ച ബാഗേൽ ഏതാനും ദിവസം ജയിലിലായിരുന്നു. രാഷ്ട്രീയപ്രേരിതമായിരുന്നു കേസെന്ന് പരക്കെ ആരോപണമുണ്ടായിരുന്നു.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പരാജയം ആവർത്തിച്ചു. 2013ൽ പഠാനിൽ വിജയിച്ചു. ഇത്തവണ 27,477 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയം. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഭൂരിപക്ഷം മൂന്നു മടങ്ങായി. അവിഭക്ത മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മന്ത്രിയായി പ്രവർത്തിച്ചതിന്റെ പരിചയവുമായാണു ബാഗേൽ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. 1998ൽ ദിഗ്വിജയ് സിംഗ് മന്ത്രിസഭയിൽ അംഗമായ ബാഗേൽ 2000-2003 കാലത്ത് അജിത് ജോഗി സർക്കാരിലും മന്ത്രിസ്ഥാനം വഹിച്ചു.
ഒബിസി വിഭാഗക്കാരായ അശോക് ഗെഹ്ലോട്ടിനെ രാജസ്ഥാനിലും ഭൂപേഷ് ബാഗേലിനെ ഛത്തീസ്ഗഡിലും കോൺഗ്രസ് മുഖ്യമന്ത്രിമാരാക്കിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഒബിസി വിഭാഗങ്ങളെ കോൺഗ്രസ് അവഗണിക്കുന്നുവെന്ന് ബിജെപി നിരന്തരം ആരോപിക്കുന്നതിനിടെയാണ് ഈ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി താൻ ഒബിസിക്കാരനാണെന്നു നിരന്തരം പറയുന്നു. രാജസ്ഥാനിലെ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും ഒബിസി വിഭാഗക്കാരനാണ്.
ഛത്തീസ്ഗഡിൽ ഒബിസി വിഭാഗങ്ങളായ സാഹു, കുർമി വിഭാഗങ്ങൾ ഇത്തവണ കോൺഗ്രസിനെ പിന്തുണച്ചിരുന്നു. കാർഷികകടം എഴുതിത്തള്ളുമെന്നു കോൺഗ്രസിന്റെ വാഗ്ദാനമാണു കർഷകരായ സാഹു വിഭാഗക്കാരുടെ പിന്തുണയ്ക്കു കാരണമായത്. ബിജെപിയുടെ 14 സാഹു സ്ഥാനാർഥികളിൽ ഒരാൾ മാത്രമാണു വിജയിച്ചത്. കോൺഗ്രസിന്റെ അഞ്ചു സാഹു സ്ഥാനാർഥികൾ വിജയിച്ചു. ഛത്തീസ്ഗഡിലെ ജനങ്ങളിൽ 16 ശതമാനത്തോളം സാഹു വിഭാഗക്കാരാണ്. കാർഷികകടം എഴുതിത്തള്ളുമെന്നും നെല്ലിന് ക്വിന്റലിന് 2500 രൂപ താങ്ങുവില ഏർപ്പെടുത്തുമെന്നു കോൺഗ്രസ് വാഗ്ദാനം ചെയ്തത് സാഹു വിഭാഗത്തിന്റെ വോട്ട് നേടാൻ കാരണമായി.
ബിജോ മാത്യു
കോൺഗ്രസിനെ വിജയതീരത്തെത്തിച്ച ബാഗേൽ
11:52 PM Dec 16, 2018 | Deepika.com