അനന്തപുരി / ദ്വിജൻ
നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം പിടിക്കാനായതു കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെങ്കിലും മതിമറന്നു ചിരിക്കാനുള്ള നേട്ടമൊന്നും ആയിട്ടില്ല എന്നു മറക്കാതിരുന്നാൽ നന്ന്. ബിജെപിക്കു തെരഞ്ഞെടുപ്പിൽ നേരിയ തിരിച്ചടി കിട്ടിയെങ്കിലും മോദി അവരുടെ പാർട്ടിയിൽ കൂടുതൽ കരുത്തനാവുകയല്ലേ എന്ന് സംശയിക്കണം.
മോദിക്കെതിരേ വളർന്നുവന്ന ഉത്തർപ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മൂന്നുവട്ടം മധ്യപ്രദേശിനെ ഒപ്പംനിർത്തിയ ചൗഹാനും അറിയപ്പെടുന്ന മോദിവിരുദ്ധയായ വസുന്ധര രാജ സിന്ധ്യയും മൂന്നുവട്ടം ഛത്തീസ്ഗഡിനെ ഒപ്പംനിർത്തിയ രമണ്‍സിംഗും ദുർബലരാകുന്നതു മോദി- അമിത്ഷാ കൂട്ടുകെട്ടിനെയാവും പാർട്ടിയിൽ കൂടുതൽ ശക്തമാക്കുന്നത് എന്നതിൽ ആർക്കാണു സംശയം. മധ്യപ്രദേശിലെ ചൗഹാൻ പണ്ടുമുതലേ മോദിഭക്തനല്ല. അദ്ദേഹം ഇക്കുറിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദിയെ ഉപയോഗിച്ചില്ല. പകരം യോഗിയെ നോക്കി. ഗുണവും കിട്ടിയില്ല. അതായതു പാർട്ടിയിലെ എതിരാളികൾ ഒതുക്കപ്പെട്ടതുമൂലം മോദി - ഷാ കൂട്ടുകെട്ടിന് ഉണ്ടാകുന്ന കരുത്തുവർധന നേരിയതാവില്ല.
അതായതു നാടു ഭരിച്ച് മദിക്കുന്ന ഭാരതീയ ജനതാ പാർട്ടിയെയും അവർ ഉയർത്തുന്ന അപകടകരമായ മുദ്രാവാക്യങ്ങളെയും മുന്നിൽ നിർത്തിക്കളിക്കുന്ന മോദിയെയും പരാജയപ്പെടുത്താനോ അതിന് ആവശ്യമായ ഉറച്ച ശക്തികചേരി ഭദ്രമാക്കുവാനോ ഇനിയും സാധിച്ചിട്ടില്ല എന്ന യാഥാർഥ്യം ഈ തെരഞ്ഞെടുപ്പ് ഫലത്തിലും ബാക്കിയാണ്. ഈ തിരിച്ചടി അവരെ ഉണർത്തും എന്നതും യാഥാർഥ്യമാണ്.
ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള 65 ലോക്സഭാ സീറ്റുകളിൽ 62 ഉം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ ബിജെപിക്ക് അത്രയും സീറ്റ് കിട്ടാൻ ഇടയില്ലെന്ന സൂചന മാത്രമാണ് ഇപ്പോഴുള്ളത്. നിയമസഭകളിലെ സീറ്റു നോക്കി ജനപിന്തുണയുടെ അളവ് കൃത്യമായി കണക്കാക്കുന്നത് ശരിയാവില്ല. കാരണം പലയിടത്തും ജയിച്ച സ്ഥാനാർഥിക്കു തോറ്റ സ്ഥാനാർഥിയേക്കാൾ അഞ്ഞൂറും അറുനൂറുമൊക്കെ വോട്ടാണു കൂടുതലുള്ളത്. പലയിടത്തും സ്ഥാനാർഥികളാരും അർഹരല്ല എന്ന് വിധിച്ച നോട്ട ഈ ഭൂരിപക്ഷത്തിലധികം വോട്ടു നേടിയിട്ടുണ്ട്. രാജസ്ഥാനിലെ 15 മണ്ഡലങ്ങളിൽ നോട്ടക്കു ലഭിച്ച വോട്ട് ജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തെക്കാൾ അധികമായിരുന്നു. മധ്യപ്രദേശിൽ 11 ഇടത്ത് നോട്ടയുടെ വോട്ട് തങ്ങൾക്കു കിട്ടിയെങ്കിൽ ബിജെപി ജയിക്കുമായിരുന്നു.
രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധിയിലുളള പ്രതീക്ഷ വല്ലാതെ വർധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ മാത്രമല്ല തെരഞ്ഞെടുപ്പു ഫലത്തെക്കൂടി കൈകാര്യം ചെയ്യാൻ അദ്ദേഹം ഒരുങ്ങി. മേഘാലയത്തിലും ഗോവയിലും സംഭവിച്ചത് ആവർത്തിക്കരുതെന്നും കർണാടകയാവണം മാതൃക എന്നുമുള്ള കനത്ത നിർദേശവുമായി വോട്ടെണ്ണലിനു മുമ്പ് തന്നെ അദ്ദേഹം നിരീക്ഷകരെ അയച്ചു. സംസ്ഥാന നേതാക്കളോടെല്ലാം തലസ്ഥാനത്തുണ്ടാകാൻ നിർദേശിച്ചു. അടിയന്തരമായ തീരുമാനങ്ങളെടുക്കാൻ അദ്ദേഹം നേതാക്കളെ സജ്ജമാക്കി നിർത്തി.
പാർട്ടിയിലെ സമുന്നത നിയമജ്ഞരായ കബിൽ സിബലിനോടും സാംഗ്വിയോടും ഗവർണർമാരുടെ കളിയെ കർണാടക മോഡലിൽ കോടതി വഴി നേരിടുന്നതിന് തയാറായിരിക്കാൻ നിർദേശിച്ചു. ഹർജി വരെ തയാറാക്കിയാണ് അവർ കാത്തിരുന്നത്. മോദി തന്നെ പലതും പഠിപ്പിച്ചു എന്നു രാഹുൽ പറയുന്നതു വെറുതെയല്ല എന്നു ജനത്തിനു ബോധ്യമാകുന്നുണ്ട്.
ഞാനില്ലെങ്കിൽ പാർട്ടിയും വേണ്ട എന്ന നിലപാടുള്ള കോണ്‍ഗ്രസുകാരെ എല്ലാം ശത്രുവിനെതിരായ പോരാട്ടത്തിൽ ഒന്നിച്ചു നിർത്താൻ രാഹുലിനു സാധിച്ചതും ചെറിയ കാര്യമല്ല. എന്നാൽ, തെരഞ്ഞെടുപ്പിൽ കടന്നുകൂടിയതോടെ സ്ഥിതി മാറി. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി കടിപിടിയായി. യുവതലമുറയ്ക്കു നേതൃത്വം കൈമാറാൻ ഇനിയും പാർട്ടിക്കാവുന്നില്ല. എനിക്കില്ലെങ്കിൽ ആർക്കും വേണ്ട എന്ന മുതിർന്ന നേതാക്കളുടെ മനസിനു വലിയ മാറ്റം ഒന്നും കാണാനില്ല.
പാർട്ടി വഴി ഏറെ നേടിയവർ, പലവട്ടം കേന്ദ്രമന്ത്രിയും സംസ്ഥാനമന്ത്രിയും ഒക്കെ ആയവർ, താൻ നേടിയതിനെക്കുറിച്ചൊന്നും ചിന്തിക്കാതെ പുതിയ തലമുറയ്ക്കും ഒരു അവസരം കിട്ടണ്ടേ എന്നുപോലും കരുതാനാവാത്തവിധം ശക്തമാണ് ഇപ്പോഴും അവിടത്തെ വൃദ്ധരുടെ ലോബി. രാജ്യസഭാ സീറ്റുകൾ അട്ടിപ്പേറായി സൂക്ഷിക്കുന്നവർ ജനവിധി തേടിയ നേതാക്കളെ വിധിക്കുന്ന നിലയാണ് അവിടെ. രാജസ്ഥാനിൽ രാജേഷ് പൈലറ്റിന്റെ ഗുജ്ജാർ സമൂഹം ഒന്നടങ്കം ഇക്കുറി കോണ്‍ഗ്രസിന് ഒപ്പം നിന്നത് പൈലറ്റ് മുഖ്യമന്ത്രി ആവുമെന്നു കരുതിയാണ്. അത്തരത്തിലൊക്കെ തട്ടികൂട്ടിയ ജനവികാരം ചോർന്നുപോകാൻ അധികം ജലമൊന്നും വാർന്നുപോകേണ്ടതില്ല.
ബിജെപി തോറ്റെങ്കിലും അവർ ഇപ്പോഴും ശക്തമായ കേഡർ പാർട്ടിയായി നിലകൊള്ളുന്നു. തെരഞ്ഞെടുപ്പു പരാജയത്തിന്റെ പേരിൽ ഏതെങ്കിലും നേതാവിന്റെ തലയ്ക്കു വേണ്ടി അവരുടെ പാർട്ടിക്കുള്ളിൽ നിന്നു മുറവിളി ഉണ്ടാകുന്നില്ല എന്നതു ശ്രദ്ധിക്കേണ്ടതുണ്ട്.
ബിജെപിക്കും കോണ്‍ഗ്രസിനും എതിരേ എന്നു പറയുന്ന സിപിഎം ദേശീയതലത്തിൽ ഫലത്തിൽ ബിജെപിയെ സഹായിക്കുകയായിരുന്നു. ഒരിടത്തും ബിജെപിക്കെതിരേ കൂട്ടുകൂടാൻ അവർ തയാറായില്ല. അവർ കൂടി എതിർക്കാൻ ഉണ്ടായിരുന്നെങ്കിൽ ബിജെപിയുടെ തോൽവി ഇതിലും കൂടുതൽ ദയനീയമാകുമായിരുന്നു. മോദിയും പിണറായിയും കാരാട്ടും തമ്മിൽ എന്തോ ധാരണ ഉണ്ടെന്ന സംശയം ബലപ്പെടുകയാണ്.
നല്ല അടയാളം
ഈ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്ന നല്ല ഒരു അടയാളമുണ്ട്. ഇന്ത്യൻ വോട്ടറുടെ രാഷ്ട്രീയ ബോധത്തിന്റെ അളവ്. അടിയന്തരാവസ്ഥയ്ക്കു ശേഷം ഭാരതത്തിൽ നടന്ന തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അക്കാലത്ത് വിദേശ പത്രങ്ങൾ ഒന്നടങ്കം നടത്തിയ ഒരു വിലയിരുത്തലുണ്ടായിരുന്നു. ഭാരതത്തിലെ നിരക്ഷരരായ വോട്ടർമാർ ലോകത്തിലെ ഏതു വികസിത രാജ്യത്തിലെയും വോട്ടർമാരെക്കാൾ രാഷ്ട്രീയ ബോധം ഉള്ളവരാണെന്നായിരുന്നു അത്. ഇക്കുറിയും ഇന്ത്യൻ വോട്ടറുടെ ആ ഒൗന്നത്യം അടിവരയിടപ്പെടുന്നുണ്ട്. കബളിപ്പിക്കുന്ന മുദ്രാവാക്യങ്ങളും ജാതി കാർഡുകളും അവർ തിരിച്ചറിയുന്നുണ്ട്.
ഭാരതത്തിലെ ഹിന്ദുക്കളുടെ താത്പര്യങ്ങളും തങ്ങളുടെ കൈകളിൽ ഭദ്രമായിരിക്കുമെന്നു ബോധ്യപ്പെടുത്താൻ കോണ്‍ഗ്രസ് നടത്തിയ ബോധപൂർവമായ പ്രവൃത്തികളും ഫലമണിഞ്ഞെന്നു വേണം കരുതാൻ. മുന്നണി ഇല്ലാതെ മത്സരിച്ചതാണു കോണ്‍ഗ്രസിന് ഇത്രയും സീറ്റ് കിട്ടാൻ കാരണമായതെന്ന് കരുതുന്നവരുമുണ്ട്. ജനാധിപത്യത്തിൽ ജനങ്ങളുടെ വികാരം മാനിക്കാനാവുന്നവർക്കാവും ജയം.അതിനെ നാടിന്റെ ഐക്യത്തിനും പുരോഗതിക്കുമായി ചാലുകീറാനും സാധിക്കണം. ന്യൂനപക്ഷങ്ങൾക്ക് അരക്ഷിത ബോധം ഉണ്ടാക്കാതിരിക്കാൻ ഭൂരിപക്ഷത്തെ ബോധ്യപ്പെടുത്തണം.
ശബരിമലക്കളി
കോണ്‍ഗ്രസിനെ ഇല്ലാതാക്കാൻ ശബരിമലയിൽ ഭംഗിയായി കളിച്ചു എന്നു കരുതിയ പിണറായിയെയും ബിജെപിയെയും ഒന്നു പോലെ ചിന്തിപ്പിക്കേണ്ടതാണ് ഈ ജനവിധി. കളിക്കാരുടെ കാപട്യം ജനങ്ങൾ ശരിക്കും മനസിലാക്കുന്നു. ശബരിമലക്കളിയിലൂടെ കോണ്‍ഗ്രസിൽ നിന്നു ചോർത്താമെന്നു കരുതിയത്ര ഹിന്ദുമത വിശ്വാസികളായ ജനം ചോരാനിടയില്ല എന്നു തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. ജയിക്കാൻ കളി വേറെ കളിക്കണം എന്ന മട്ടിലായിട്ടുണ്ടാവണം പിണറായിയും കൂട്ടരും. ശബരിമലക്കളിയിലൂടെ സിപിഎമ്മിന്റെ തനിനിറം ജനത്തിനു മനസിലായി എന്ന ആപത്ത് ഉണ്ടാവുകയും ചെയ്തു. മതവിശ്വാസത്തെയും ഈശ്വരാരാധനയെയും തടസപ്പെടുത്താൻ സിപിഎം എന്തും ചെയ്യും എന്നു വായിച്ചെടുക്കാൻ ജനത്തിനായി ശബരിമലയിലെ നീക്കങ്ങൾ.
ബിജെപിയിൽ പോയി രക്ഷപ്പെടാം എന്നു കരുതിയിരുന്ന കോണ്‍ഗ്രസ് നേതാക്കളിലും ഈ തെരഞ്ഞെടുപ്പുഫലം വീണ്ടുവിചാരം ഉണ്ടാക്കും. ബിജെപിയുമായി കൂട്ടുകൂടിയതുകൊണ്ടു പലരും കണക്കുകൂട്ടുന്ന ഫലം കൊയ്യാനാവാതെ വരും എന്ന തിരിച്ചറിവ് ഒരുങ്ങിയിരുന്ന പലരെയും വീണ്ടുവിചാരത്തിലേക്കു നയിക്കും. കോണ്‍ഗ്രസിന് ആശ്വാസം പകരുന്ന തിരിച്ചറിവാണ് ഇതെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ അനുകൂല ഫലം ഉണ്ടാകണമെങ്കിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരേ ഉയരുന്ന ജനരോഷത്തെ ശരിക്കും ചാലുകീറി വോട്ടാക്കാനുള്ള പരിപാടികൾ ആവിഷ്കരിക്കേണ്ടതുണ്ട്.
കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കുന്ന വിധത്തിലാണ് ശബരിമലയിലെ ബിജെപിയുടെ കളി. ഇനി എന്തു ചെയ്യണം എന്ന് അവർക്കറിയില്ല. എന്തിനുവേണ്ടിയായിരുന്നു സമരം എന്നും ഇപ്പോൾ നേതാക്കന്മാർക്കിടയിൽ അഭിപ്രായ ഐക്യമില്ല. പാർട്ടിയിലെ ഭിന്നത കൂടുതൽ രൂക്ഷമാവുകയും മറനീക്കി പുറത്തുവരികയും ചെയ്തു. പാർട്ടി നേതാക്കൾ പറയുന്ന നുണകളും ജനത്തിന് മനസിലായി തുടങ്ങുന്നു.
നുണകൾ പറഞ്ഞ് വർഗീയ വികാരം ഇളക്കിവിടുന്ന ശശികല ദേവസ്വം ബോർഡിൽ 60 ശതമാനം ക്രൈസ്തവരാണു ജോലിക്കാർ എന്നുവരെ പറഞ്ഞതോടെ അവരുടെ ക്രൈസ്തവ വിദ്വേഷം മാത്രമല്ല അവർ പറയുന്ന ആരേപണങ്ങളുടെ തനിനിറവും ജനത്തിന് മനസിലായി. അവർക്കെതിരേ കേസെടുക്കും എന്നു ദേവസ്വം മന്ത്രി പറഞ്ഞെങ്കിലും റഹ്ന ഫാത്തിമായുടെ കാര്യത്തിൽ കാണിച്ച തീക്ഷ്ണത കാണിക്കുന്നില്ല. ബിജെപിക്കാരോട് ഒരു മൃദുസമീപനം.
സുപ്രീംകോടതി വിധി ഉണ്ടായിട്ടും അതിന്റെ മറവിൽ ഏതാനും സ്ത്രീകൾ എന്തിനും തയാറായി വന്നിട്ടും സർക്കാർ എല്ലാ ഒത്താശയും ചെയ്തു കൊടുത്തിട്ടും ശബരിമലയിലെ ആചാരങ്ങൾ ഇനിയും ലംഘിക്കപ്പെടാതെ കാക്കാനായി എന്നത് യഥാർഥ അയ്യപ്പ ഭക്തരെ സന്തോഷിപ്പിക്കുന്നുണ്ടാവണം.
പിണറായി തരുന്ന മാതൃകകൾ
നിയമസഭയിലായാലും പുറത്തായാലും പിണറായി ശരിക്കും പിണറായി ആവുകയാണ്. മുഖ്യമന്ത്രിക്കു ധാർഷ്ട്യം കൂടുതലാണ് എന്നു പറഞ്ഞുതുടങ്ങിയതു പത്രക്കാരാണ്. കടക്കൂ പുറത്ത് എന്നൊക്കെ അവരോട് പറഞ്ഞപ്പോൾ കാണിച്ച തനിനിറം ഇപ്പോൾ കൂടുതൽ വ്യക്തമായി വരുന്നു. ഇങ്ങനെ ഒന്നുമല്ല ജനാധിപത്യത്തിൽ മുഖ്യമന്ത്രിമാർ പെരുമാറിയിരുന്നത്, ഞങ്ങൾ ഉമ്മൻ ചാണ്ടിയോട് ചെയ്തതൊക്കെ അങ്ങു മറന്നോ എന്നു ചാനലുകാർക്കു ചോദിക്കേണ്ടി വന്നു.
നിയമനിർമാണത്തിനുവേണ്ടി ചേർന്ന നിയമസഭയുടെ സമ്മേളനം ഒരുദിവസം പോലും ശരിക്കു നടന്നില്ല. മുഖ്യമന്ത്രിതന്നെ സഭാ പരിപാടികൾ നിർത്താൻ സ്പീക്കർക്കു നോട്ട് കൊടുത്തു എന്നൊക്കെയാണു വാർത്ത. അവസാന ദിവസം വനിതാ മതിലിനെ വർഗീയ മതിൽ എന്നു വിളിച്ചതിന് കൈയ്യാങ്കളിയിലേക്ക് കടക്കാനും ഭരണകക്ഷിക്കാർ തയാറായി. കഴിഞ്ഞ നിയമസഭയിൽ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ഒക്കെ അടുത്ത് ചെന്ന് ഇപ്പോഴത്തെ മന്ത്രിമാരും സ്പീക്കറും അടക്കമുള്ള പലരും ചെയ്തതെല്ലാം ജനം ഓർത്തിരിക്കണം. വർഗീയമതിൽ വിഷയത്തിൽ സിപിഎെമ്മിലെ ജോയി കാണിച്ചതു പോലെ കഴിഞ്ഞ സഭയിൽ ഭരണകക്ഷിക്കാർ കാണിച്ചിരുന്നു എങ്കിൽ എന്താകുമായിരുന്നു അന്നു സഭയിലെ സ്ഥിതി?
സ്വന്തം നിലപാടിൽ ഉറച്ചുനിന്ന മുഖ്യമന്ത്രി നിയമസഭാ മന്ദിരത്തിൽ സമരം നടത്തിയവരോടു ചർച്ച നടത്താൻ പോലും തയാറായില്ല. സമ്മേളനം അവസാനിച്ചപ്പോൾ അവർക്ക് എഴുന്നേറ്റുപോകേണ്ടി വന്നു.
പോലീസിനെ ഭീഷണിപ്പെടുത്തുന്നതു സഹിക്കാനാവാത്ത സഖാവായിരിക്കുകയാണു പിണറായി. പോലീസ് ഞങ്ങൾക്കു പുല്ലാണേ എന്നു വിളിച്ചവർ തന്നെ പോലീസിനെ ഭീഷണിപ്പെടുത്തുന്നവർക്കെതിരേ നിയമ നടപടി ആരംഭിക്കുന്നു. മുസ്ലിംലീഗ് എംഎൽഎ കെ.എം. ഷാജിക്കെതിരേയാണു പോലീസിനെ ഭീഷണിപ്പെടുത്തിയതിനു പോലീസ് കേസെടുത്തത്. ലീഗിലെ ഷാജി, കോണ്‍ഗ്രസിലെ സുധാകരൻ, ബിജെപിയിലെ സുരേന്ദ്രൻ തുടങ്ങിയവരെ പിണറായിക്കും ശരിക്കും ഭയമുണ്ടെന്ന് തോന്നുന്നു. സുരേന്ദ്രനെ പോലീസ് പീഡിപ്പിച്ചപ്പോൾ നിശബ്ദരായിരുന്നവർക്ക് ഇപ്പോൾ മനസിലാകുന്നുണ്ട്. എവിടെയോ വായിച്ച ഒരു സമീപന വാക്യം ഓർക്കുന്നു. അവർ അവരെ പീഡിപ്പിച്ചപ്പോൾ യഹൂദരല്ലേ എന്നോർത്തു ഞാൻ മിണ്ടിയില്ല. കമ്യൂണിസ്റ്റ് കാരെ പീഡിപ്പിച്ചപ്പോൾ അവർ കമ്യൂണിസ്റ്റ്കാരല്ലേ എന്നു കരുതി. ഇപ്പോൾ എന്നെ പിടിച്ചപ്പോൾ പ്രതിഷേധിക്കാൻ ആരുമില്ല!
കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് ആ വിമാനത്താവളത്തിന്റെ പണി യഥാർഥത്തിൽ നടത്തിയ കോണ്‍ഗ്രസുകാരെയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും വിമാനത്താവള നടത്തിപ്പിനു ചുമതല ഉണ്ടായിരുന്ന മന്ത്രി കെ. ബാബുവിനെയും വരെ അകറ്റിനിർത്തിയതോടെ വികസന കാര്യത്തിൽ എല്ലാവരും ഒന്നിച്ചുനീങ്ങണം എന്ന ആഹ്വാനത്തെ മുഖ്യമന്ത്രി തന്നെ ഉടച്ചുകളയുകയാണ്.
നിങ്ങൾ സഹകരിച്ചോളൂ, ഞങ്ങൾ അനുഭവിച്ചോളാം എന്ന മട്ട്. ഇനി സഖാക്കളുടെ സഹായം മതി എന്നാവും മുഖ്യമന്ത്രിയുടെ സമീപനം. വി.എസിനെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്നു പറയുന്നുണ്ടെങ്കിലും എല്ലാം കാണുന്ന ജനം മൂക്കത്തു വിരൽവച്ചുപോയി. ഇനിയെങ്ങനെ വികസന ഐക്യം എന്ന മുദ്രാവാക്യം പിണറായി ഉയർത്തും! കോണ്‍ഗ്രസ് നേതാക്കളും ഇതൊക്കെ കാണണം, പഠിക്കണം.
ചിരിക്കാൻ വരട്ടെ
01:44 AM Dec 16, 2018 | Deepika.com