പിസിസി അധ്യക്ഷരായി യുവാക്കളെ കൊണ്ടുവരുന്നതായിരുന്നു രാഹുൽഗാന്ധിയുടെ രീതി. എന്നാൽ, മധ്യപ്രദേശിൽ ചെറുപ്പക്കാരനായ അരുണ്‍ യാദവിനു പകരം എഴുപതു കടന്ന കമൽനാഥിനെ അധ്യക്ഷനാക്കിയപ്പോൾ ആർക്കും അതിൽ അദ്ഭുതം തോന്നിയില്ല. രാഹുലിന്റെ കണക്കുകൂട്ടിയുള്ള നീക്കമായിരുന്നു അത്. പല ഗ്രൂപ്പുകളും പരസ്പരം പോരടിക്കുന്ന നേതാക്കളുമായി ആകെ തളർന്നു കിടന്ന കോണ്ഗ്രസ്സംഘടനയെ ചടുലമാക്കി, ഒന്നര പതിറ്റാണ്ടിനുശേഷം കോണ്‍ഗ്രസിനെ മധ്യഭാരത സംസ്ഥാനത്ത് അധികാരത്തിലേറ്റിയതിനു പിന്നിലെ ചാലകശക്തി കമൽനാഥായിരുന്നു. ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല എന്ന യാഥാർഥ്യം കോണ്‍ഗ്രസ് നേതാക്കളെ ഒരുമിപ്പിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രിപദം മോഹിച്ചിരുന്ന യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കു കമൽനാഥിന്റെ വരവിൽ അതൃപ്തിയുണ്ടായിരുന്നു. എന്നാൽ ദിഗ്വിജയ് സിംഗ്, സുരേഷ് പച്ചൗരി, കാന്തിലാൽ ഭൂരിയ തുടങ്ങിയ പ്രമുഖരെ നാഥ് കൈയിലെടുത്തു. ഒടുവിൽ സിന്ധ്യക്കും വഴങ്ങേണ്ടി വന്നു.
യുപിയിലെ കാണ്‍പുരിൽ 1946 നവംബർ 18നാണു കമൽനാഥിന്റെ ജനനം. ഡൂണ്‍ സ്കൂളിൽ സഞ്ജയ് ഗാന്ധിയുടെ സഹപാഠിയായിരുന്നു ഇദ്ദേഹം. സഞ്ജയ് ഗാന്ധിയുമായുള്ള അടുപ്പമാണു കമൽനാഥിനെ കോണ്‍ഗ്രസിലെത്തിച്ചത്. ഇന്ദിരാഗാന്ധിക്കു രണ്ടു കൈകളാണുള്ളത്- സഞ്ജയും കമൽനാഥും ഇന്ദിരാഗാന്ധിയുടെ രണ്ടു കൈകളാണ് എന്നായിരുന്നു എഴുപതുകളുടെ പകുതിയിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യം.
മധ്യപ്രദേശിൽ കോണ്‍ഗ്രസ് നേതൃത്വം കണ്ടെത്തിയ പ്രഗല്ഭരായ രണ്ടു യുവനേതാക്കളായിരുന്നു കമൽനാഥും ദിഗ് വിജയ് സിംഗും. ദിഗ്വിജയ് സിംഗിന് 48-ാം വയസിൽ മധ്യപ്രദേശ് മുഖ്യമന്ത്രിപദത്തിലെത്താൻ കഴിഞ്ഞു. പത്തുവർഷം ആ സ്ഥാനത്തു തുടരുകയും ചെയ്തു. എന്നാൽ, മധ്യപ്രദേശിന്റെ അമരക്കാരനാകാൻ കമൽനാഥിന് 72 വയസുവരെ കാത്തിരിക്കേണ്ടി വന്നു. ദിഗ്വിജയ് സിംഗും കമൽനാഥും മധ്യപ്രദേശ് കോണ്‍ഗ്രസിൽ പിടിമുറുക്കിയതോടെ അർജുൻ സിംഗ്, മാധവറാവു സിന്ധ്യ, വി.സി. ശുക്ല എന്നിവരെല്ലാം നിഷ്പ്രഭരായി. മൂന്നു നേതാക്കളും ഇടക്കാലത്ത് കോണ്‍ഗ്രസ് വിട്ടിരുന്നു. സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായതോടെ ഇവർ കോണ്‍ഗ്രസിലേക്കു മടങ്ങിയെത്തി.
സുപ്രധാന വകുപ്പുകളുടെ ചുമതലക്കാരനായി 15 വർഷത്തോളം കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചതിന്റെ അനുഭവസന്പത്തുമായാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദത്തിലേക്കു കമൽനാഥ് എത്തുന്നത്. ചിന്ദ്വാഡ മണ്ഡലം കമൽനാഥ് പരിപാലിച്ച രീതി ബിജെപി നേതാക്കളുടെ പോലും പ്രശംസ പിടിച്ചുപറ്റിയിരുന്നു. എത്ര തിരക്കുണ്ടെങ്കിലും എല്ലാ മാസവും കമൽനാഥ് ചിന്ദ്വാഡയിലെത്താറുണ്ട്. ഇത്തവണ ചിന്ദ്വാഡ ലോക്സഭാ മണ്ഡലത്തിനു കീഴിൽ വരുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളിലും വിജയം കോൺഗ്രസിനാണ്. 1980ൽ ചിന്ദ്വാഡ ലോക്സഭാ മണ്ഡലത്തിൽനിന്ന് ആദ്യമായി വിജയിച്ച കമൽനാഥ് ഒന്‍പതു തവണ വിജയം ആവർത്തിച്ചു.
കമൽനാഥിന്റെ പ്രവർത്തനരംഗം പ്രധാനമായും ഡൽഹിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ അനുയായികൾക്ക് സീറ്റ് വാങ്ങിക്കൊടുക്കുന്നതിനപ്പുറം മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ഇദ്ദേഹം കാര്യമായ ഇടപെടൽ നടത്താറുമില്ലായിരുന്നു. 1991ലെ നരസിംഹറാവു മന്ത്രിസഭയിൽ അംഗമായ കമൽനാഥ് സർക്കാരിന്റെ അവസാനകാലത്ത് ജയിൻ ഹവാല ഇടപാടിൽ ആരോപണവിധേയനായതിനെത്തുടർന്ന് 1996ൽ മത്സരിച്ചില്ല.
ഭാര്യ അൽക്കയായിരുന്നു അന്നു ചിന്ദ്വാഡയുടെ പ്രതിനിധിയായത്. ഒരു വർഷത്തിനുശേഷം അൽക്ക രാജിവച്ചു. ഈ ഒഴിവിലേക്ക് 1997ൽ നടന്ന തെരഞ്ഞെടുപ്പിൽ കമൽനാഥ് ബിജെപിയിലെ സുന്ദർലാൽ പട്വയോട് തോറ്റു. ഇതു മാത്രമാണു 39 വർഷത്തിനിടെ കമൽനാഥിന്റെ ഏക പരാജയം. 2004ലും 2009ലും കമൽനാഥ് മൻമോഹൻ സർക്കാരിൽ കാബിനറ്റ് മന്ത്രിയായി.
2014 ലെ തെരഞ്ഞെടുപ്പിൽ 44 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായി കമൽനാഥ് വരുമെന്നായിരുന്നു പലരും കരുതിയത്. എന്നാൽ, ദളിത് നേതാവായ മല്ലികാർജുൻ ഖാർഗെയെ ആയിരുന്നു കോണ്‍ഗ്രസ് നേതൃത്വം നിശ്ചയിച്ചത്. 2016ൽ പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി കമൽനാഥിനെ നിയമിച്ചപ്പോൾ സിക്ക് കലാപത്തിന്റെ പേരിൽ വിവാദമുണ്ടായി. ഒടുവിൽ അദ്ദേഹത്തെ മാറ്റി ആശാകുമാരിക്കു പഞ്ചാബിന്റെ ചുമതല നല്കി. സിക്ക് കലാപത്തിന്റെ പേരിൽ കമൽനാഥിനെതിരേ അകാലിദൾ ഇത്തവണയും ആരോപണമുയർത്തിയിരുന്നു. അതൊന്നും രാഹുൽഗാന്ധി മുഖവിലയ്ക്കെടുത്തില്ല.
കോണ്‍ഗ്രസിലെ അവഗണനയിൽ മനംമടുത്ത് കമൽനാഥ് ബിജെപിയിലേക്കു ചേക്കേറുന്നുവെന്നും കേന്ദ്രമന്ത്രിയാകുമെന്നും കഴിഞ്ഞവർഷം ഏപ്രിലിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് ഉണ്ടയില്ലാ വെടിയായി മാറി. ഇപ്പോൾ ബിജെപിയെ കീഴടക്കി മധ്യപ്രദേശിന്റെ അമരക്കാരനാവുകയും ചെയ്തിരിക്കുന്നു.
ബിജോ മാത്യു
കമൽനാഥ് മധ്യപ്രദേശിന്റെ നാഥൻ
01:41 AM Dec 16, 2018 | Deepika.com