പെട്രോളിയം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക് (ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ്). 1960-ൽ സ്ഥാപിതമായ ഈ അന്താരാഷ്ട്ര കൂട്ടായ്മയിൽ 15 അംഗങ്ങളാണുള്ളത്. എണ്ണശേഖരത്താൽ സന്പന്നമായ ഗൾഫ് രാജ്യങ്ങളാണ് അംഗങ്ങളിൽ ഭൂരിപക്ഷവും. അതിന്റെ സംസ്ഥാപനത്തിനുശേഷം 1961-ൽ ഗൾഫിൽനിന്ന് ആദ്യമായി അംഗത്വമെടുത്തത് ഖത്തറായിരുന്നു. ഇറാൻ, ഇറാക്ക്, കുവൈറ്റ്, സൗദി അറേബ്യ, വെനസ്വേല എന്നീ സ്ഥാപക അംഗങ്ങൾക്ക് ശേഷമെത്തിയ ഖത്തർ ഇപ്പോൾ മറ്റൊരു ചരിത്രം കുറിക്കുകയാണ്. 2019 ജനുവരിയിൽ ഖത്തർ ഒപെക്കിൽനിന്ന് പിന്മാറുന്നു. അതായത് ഗൾഫ് രാഷ്ട്രങ്ങളിൽ ഒപെക് അംഗത്വം വിടുന്ന ആദ്യ രാജ്യമെന്ന സ്ഥാനവും ഖത്തറിന് ഇനി സ്വന്തം.
സംഘടനയിൽനിന്നു പിന്മാറാനുള്ള ഖത്തറിന്റെ തീരുമാനമാണ് ഒപെക്കിന്റെ 175-ാം സമ്മേളനത്തിൽ നിഴലിച്ചു നിന്നിരുന്നത്. ഒപെക് രാഷ്ട്രങ്ങളുടെ മൊത്തം എണ്ണ ഉത്പാദനമെടുത്താൽ രണ്ടു ശതമാനം മാത്രമാണ് ഖത്തറിന്റെ സംഭാവന. എന്നാൽ, പ്രകൃതിവാതകത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരും കയറ്റുമതിക്കാരുമാണ് ഖത്തർ. ലോകത്തിലെ ആളോഹരി പ്രതിശീർഷ വരുമാനത്തിൽ ഏറ്റവും മുന്പന്തിയിൽ നിൽക്കുന്നതും ഈ കുഞ്ഞൻ രാഷ്ട്രം തന്നെയാണ്.
പാശ്ചാത്യചേരിയെ നിരന്തരം വിമർശിക്കുകയും തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അൽ ജസീറ ടെലിവിഷൻ ചാനലിനെ പിന്തുണയ്ക്കുന്നു, ഇറാനുമായി കൂടുതലടുക്കുന്നു എന്ന കാരണങ്ങളൊക്കെ ചുമത്തി ഏർപ്പെടുത്തിയ ഉപരോധത്തിലൂടെ 18 മാസമായി കടന്നു പോവുകയാണ് ഖത്തർ. സൗദി അറേബ്യ ആകട്ടെ ഖത്തറുമായി പുറംലോകത്തെ ബന്ധിപ്പിക്കുന്ന കപ്പൽചാൽ അടച്ചുകൊണ്ട് ഖത്തറിനെ ശ്വാസം മുട്ടിച്ച് കൊണ്ടിരിക്കുകയുമാണ്. സൗദിയും യുഎഇയും ചേർന്നു കൊണ്ട് ഖത്തറിലെ ജനങ്ങളെ വെള്ളം കുടിപ്പിക്കുന്നതിനെതിരേയുള്ള സമരം എന്ന നിലയ്ക്ക് കൂടിയാണ് ഖത്തറിന്റെ ഒപെക് പിന്മാറ്റം നിരീക്ഷകർ കാണുന്നത്. ക്രൂഡോയിലിന്റെ പ്രമുഖ ഉത്പാദകരായ സൗദിക്ക് ഒപെക് തീരുമാനങ്ങളിലും നിർണായക സ്വാധീനമുണ്ട്. സൗദി നേതൃത്വം നൽകുന്ന സംഘടനയിൽനിന്നുള്ള പിന്മാറ്റം ഒരു രാഷ്ട്രീയ അജൻഡ വച്ചുതന്നെയാണെന്നാണ് കരുതുന്നത്.
ക്രൂഡോയിൽ ഉത്പാദനത്തിലെ അതികായകർ സൗദി, റഷ്യ, അമേരിക്ക തുടങ്ങിയവയാണ്. റഷ്യയും അമേരിക്കയും ഒപെക്കിന് പുറത്താണ്. ലോകത്തിലെ 44 ശതമാനം ക്രൂഡോയിൽ ഉത്പാദനവും ഒപെക്കിൽനിന്നാണ്. എണ്ണയെ മാത്രം ആശ്രയിച്ചുള്ള ഊർജ സുരക്ഷിതത്വവും ഇനി കുറയും. അമേരിക്കയിൽ ഇപ്പോൾ തന്നെ ഇലക്ട്രിക് വാഹനം വ്യാപകമായിട്ടുണ്ട്. 2030 ഓടെ ഇന്ത്യയിലും സോളാർ, ഇലക്ട്രിക് വാഹനങ്ങൾ വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ബ്രസീലാകട്ടെ ബദൽ ഊർജ സ്രോതസായ എത്തനോൾ ഇപ്പോൾ തന്നെ 15 ശതമാനം വാഹനങ്ങളിൽ ഉപയോഗിച്ച് വരുന്നു.
ഖത്തറിന്റെ പ്രഖ്യാപനവും ഇതിന്റെ ചുവടുപിടിച്ചുകൊണ്ടുള്ളതാണ്. പ്രകൃതിവാതകത്തിലേക്ക് തങ്ങൾ ചുവടു മാറുന്നു-അതിനാണ് ഇനി ഭാവി. ഖത്തറിന്റെ എണ്ണ വകുപ്പ് മന്ത്രി തന്നെ സ്വയം വിശേഷിപ്പിക്കുന്നത് ഗ്യാസ്മാൻ എന്നാണ്. ഓസ്ട്രിയയിലെ വിയന്നയിലാണ് ഒപെക്കിന്റെ ആസ്ഥാനം. അവിടെ തന്നെയായിരുന്നു 175-ാം സമ്മേളനവും നടന്നത്. പ്രത്യേകിച്ചൊരു തീരുമാനവും എടുക്കാതെ പിരിഞ്ഞ ഒപെക്ക് സമ്മേളനം റഷ്യൻ തീരുമാനങ്ങൾക്കായി കാത്തിരിക്കാനും തീരുമാനിച്ചു.
ക്രൂഡോയിലിന്റെ ഉത്പാദനം, വിതരണം, വില എന്നിവയൊക്കെ ഇനി ഖത്തർ സ്വയം തീരുമാനിക്കും. അതായത് സൗദിയുടെ ഒപെക്കിനെ ഉപയോഗിച്ചുള്ള അപ്രമാദിത്വത്തിന് മുഖത്തേറ്റ അടി തന്നെയാണ് ഖത്തറിന്റെ തീരുമാനം.
ഇതിന് മുന്പ് ഒപെക്കിൽനിന്ന് സ്വയം പുറത്ത് പോയ രാജ്യം ഗാന്പിയ ആയിരുന്നു-1995ൽ. 2016-ൽ ഇന്തോനേഷ്യ പുറത്താക്കപ്പെട്ടു. അതിനുള്ള കാരണം ആ രാജ്യത്തിന്റെ ക്രൂഡോയിൽ ഇറക്കുമതി കയറ്റുമതിയേക്കാൾ അധികരിച്ചു എന്നതായിരുന്നു.
ലോകത്തിലെ അസംസ്കൃത എണ്ണയുടെ 1/3 ഉം വരുന്നതും ഒപെക്കിൽനിന്നാണ്. എന്നാൽ, അടുത്ത നാളുകളിൽ റഷ്യ എണ്ണ ഉത്പാദനത്തിൽ സൗദിയുടെ മുൻപിൽ എത്തിയിരിക്കുകയാണ്. ഒരു ബാരൽ എണ്ണയ്ക്ക് (159 ലിറ്റർ) 60 ഡോളർ മതി എന്ന നിലപാടിലാണ് റഷ്യയും അതിന്റെ നേതാവ് പുടിനും. അതായത് എണ്ണവില നിശ്ചയിക്കാനുള്ള പരമാധികാരം ഒപെക്കിൽനിന്ന് കൈമോശം വന്നിരിക്കുന്നു.
1973- വരെ അമേരിക്കൻ കന്പനികളായ ഷെൽ മുതലായവയായിരുന്നു എണ്ണവില നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇസ്രായേലിനെ അമേരിക്ക സഹായിക്കുന്നു എന്നാരോപിച്ച് എണ്ണപ്പാടങ്ങൾ ഗൾഫ് രാഷ്ട്രങ്ങൾ ദേശസാത്കരിക്കുകയും ഷെൽ പോലുള്ള കന്പനികളുടെ കുത്തക തകർക്കുകയും ചെയ്തു. സൗദി-അമേരിക്ക ബന്ധം 1955 മുതൽ ഊഷ്മളമാണ്. അത് ഇന്നും ഇരു രാഷ്ട്രങ്ങളും നിലനിർത്തിവരുന്നുമുണ്ട്. ഖഷോഗി വധത്തിൽ അമേരിക്കയുമായും ട്രംപിന്റെയും തന്ത്രപൂർവമായ നിശബ്ദതയും ഇതിന്റെ ചുവടുപിടിച്ചുള്ളതാണ്.
അമേരിക്കയാണ് സൗദിയുടെ ഏറ്റവും വലിയ എണ്ണ വിപണി. സൗദിയാണ് അമേരിക്കയുടെ ഏറ്റവും വലിയ ആയുധ വിപണി. ഇങ്ങനെ കൊടുക്കൽ വാങ്ങൽ ബന്ധം ഇരു രാഷ്ട്രങ്ങളും തമ്മിൽ പതിറ്റാണ്ടുകളായുണ്ട്.
സുന്നി ലോകത്തെ നേതാവാണ് സൗദി. ഷിയാ നേതൃത്വം ഇറാനും. അതായത് സൗദിയെ പ്രീണിപ്പിക്കാനാണ് ട്രംപിന്റെ ഓരോ ഇറാൻ ഉപരോധവും. ഒപെക്കിൽനിന്നുള്ള ഇറാന്റെ പിന്മാറ്റം വരുംനാളുകളിൽ പ്രതീക്ഷിക്കാം. എണ്ണവിലയിന്മേൽ ഒപ്പെക്കിനുള്ള നിയന്ത്രണം അവസാനിക്കുക തന്നെയാണ്.
57 വർഷത്തെ ഒപെക്ക് ബന്ധമാണ് ഖത്തർ അവസാനിപ്പിക്കുന്നത്. 1980 കളിലെ ഇറാൻ-ഇറാക്ക് യുദ്ധത്തിലും 1990കളിലെ ഗൾഫ് യുദ്ധത്തിലും ഉലയാത്ത ഒപെക്കിന് ഖത്തറിന്റെ പിന്മാറ്റം കനത്ത തിരിച്ചടിതന്നെയാണ്.
ഡോ. സന്തോഷ് വേരനാനി
ഖത്തർ ഒപെക്കിൽനിന്നു പുറത്തുപോകുന്പോൾ
01:18 AM Dec 11, 2018 | Deepika.com