കേരളത്തിലെ പരിസ്ഥിതിലോല മേഖലയിൽ നിലനിന്നിരുന്ന നിരോധനങ്ങൾ പിൻവലിച്ച് ഏഴു ദിവസം മുന്പ് കേന്ദ്ര പരിസ്ഥിതി - വനം മന്ത്രാലയം വിജ്ഞാപനമിറക്കിയത് കർഷകരുടെ വിജയം. ഭേദഗതി വിജ്ഞാപനത്തിനു പിന്നിൽ സാമൂഹിക, രാഷ്ട്രീയ, മത നേതാക്കളുടെ സമ്മർദവും സ്വാധീനവും ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും കേരളത്തിൽ നടന്ന കർഷക സമരങ്ങളാണു മലയോര കർഷകരുടെ തലയ്ക്കുമേൽ ഉയർന്നുനിന്നിരുന്ന ഡെമോക്ലീസിന്റെ വാൾ താഴ്ത്തിയതിലെ പ്രധാന ശക്തി.
ഇന്ത്യയിൽ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചതിനെതിരേ കർഷകർ നടത്തിയ ഉജ്വല സമരത്തിന്റെ ചരിത്രനേട്ടമാണ് 2018 ഡിസംബർ മൂന്നിനുണ്ടായ ഭേദഗതി വിജ്ഞാപനം.
പ്രഫ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ പശ്ചിമഘട്ട പിരിസ്ഥിതി സംരക്ഷണ പാനൽ (ഡബ്ല്യുജിഇഇപി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പശ്ചിമഘട്ട മലനിരകളെ പരിസ്ഥിതിലോല മേഖലയായി പ്രഖാപിച്ചത്. 2011 ഓഗസ്റ്റ് 31-നാണ് ഗാഡ്ഗിൽ റിപ്പോർട്ട് സമർപ്പിച്ചത്.
ജനകീയ മുന്നേറ്റം
ഗാഡ്ഗിൽ റിപ്പോർട്ടും വരാൻ പോകുന്ന ഇഎസ്എ നിയന്ത്രണങ്ങളും 2011 മേയ് നാലിനു ദീപിക ഒന്നാം പേജിൽ വാർത്തയായി നൽകി ജനങ്ങളിലെത്തിച്ചു. കേരളത്തിലെ 123 വില്ലേജുകളിലും ബാധകമാകുന്ന ഇഎസ്എ നിയന്ത്രണങ്ങൾക്കെതിരേ അന്നു തുടങ്ങിയ ജനകീയ മുന്നേറ്റമാണ് കഴിഞ്ഞ ദിവസത്തെ ഭേദഗതിയിൽ വരെ എത്തിച്ചത്.
ഇടുക്കി ജില്ലയിലെ കർഷകരുടെ കൈവശഭൂമിക്കു പട്ടയം നൽകണമെന്ന ആവശ്യവുമായി 2007 ഫെബ്രുവരിയിൽ രൂപംകൊണ്ട കർഷക കൂട്ടായ്മയായ ഹൈറേഞ്ച് സംരക്ഷണ സമിതിയും മലബാറിലെ മലയോര വികസന സമിതിയും പശ്ചിമഘട്ട ജനസംരക്ഷണ സമിതിയും ജനവാസ പ്രദേശങ്ങളെ പരിസ്ഥിതിലോല മേഖലയാക്കാനുള്ള നീക്കത്തിനെതിരേ പ്രക്ഷോഭത്തിനു തുടക്കമിട്ടതോടെ വിഷയം സമരക്കൊടുങ്കാറ്റായി കേരളം മുഴുവൻ പടരുകയായിരുന്നു.
സമരക്കൊടുങ്കാറ്റിൽ നങ്കൂരമിളകുന്നതറിഞ്ഞ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനവികാരം കണക്കിലെടുത്തു പരിസ്ഥിതി സംരക്ഷണം നടപ്പാക്കാൻ ഡോ. കസ്തൂരിരംഗൻ അധ്യക്ഷനായ ഹൈലെവൽ വർക്കിംഗ് ഗ്രൂപ്പിനെ (കസ്തൂരിരംഗൻ കമ്മിറ്റി) നിയോഗിച്ചു. ഗാഡ്ഗിൽ റിപ്പോർട്ടിൽ ഭേദഗതി നിശ്ചയിക്കാൻ കസ്തൂരിരംഗൻ സമിതിയെ നിയോഗിച്ചതാണ് ഈ വിഷയത്തിൽ ആദ്യത്തെ കർഷകനേട്ടം.
കസ്തൂരിരംഗൻ സമിതി
പ്രക്ഷോഭമേഖലകളിൽ സന്ദർശനം നടത്തി പ്രായോഗിക നടപടി സ്വീകരിക്കാൻ നിയോഗിക്കപ്പെട്ട കസ്തൂരിരംഗൻ സമിതി ഇടുക്കിയിൽ വരുന്നതിനുമുന്പ് 2013 ഏപ്രിൽ 15ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു റിപ്പോർട്ട് നൽകി. അതിനുശേഷം 18ന് ഹെലികോപ്റ്ററിൽ അദ്ദേഹം ഇടുക്കിയിലെത്തി ജില്ലാ കളക്ടറേറ്റിൽ യോഗം നടത്തി.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ജനവാസ മേഖലകളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഉൾപ്പെടെയുള്ള 123 വില്ലേജുകൾ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചു 13-11-2013-ൽ വിജ്ഞാപനമിറക്കി. ഇതിനെതിരേയും ജനകീയസമരം ഉയർന്നു. രാഷ്ട്രീയഭേദമന്യേ, ജാതിയുടെയും വർഗത്തിന്റെയും സീമകൾ ഭേദിച്ച് ആബാലവൃദ്ധം ജനങ്ങളും അതിജീവനത്തിന്റെ സ്വരമുയർത്തി രാപകൽ സമരമായും തെരുവിൽ കഞ്ഞിവച്ച് വഴിയോര സമരമായും ഹർത്താലായും സെക്രട്ടേറിയറ്റ് വളയലായും പോരാട്ടം തുടർന്നു.
കേരളത്തിലെ ജനങ്ങളുടെ വികാരം ഉൾക്കൊണ്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുൻകൈയെടുത്ത് കേന്ദ്രസർക്കാരിൽ (യുപിഎ സർക്കാർ) സമ്മർദം ചെലുത്തി കേരളത്തിൽ പ്രത്യേക സമിതിയെക്കൊണ്ടു പഠനം നടത്തിച്ചു. ജൈവ വൈവിധ്യബോർഡ് അധ്യക്ഷനായിരുന്ന ഉമ്മൻ വി. ഉമ്മൻ ചെയർമാനായി മുൻ തമിഴ്നാട് ചീഫ് സെക്രട്ടറി പി.സി. സിറിയക്, കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന ഡോ. രാജശേഖരൻപിള്ള എന്നിവർ അംഗങ്ങളായ പ്രത്യേക സമിതിയാണ് പഠനം നടത്തി റിപ്പോർട്ട് നൽകിയത്.
കരടുവിജ്ഞാപനം
ഈ സമിതി കേരളത്തിലെ പശ്ചിമഘട്ട മേഖലകളിൽ സന്ദർശനം നടത്തി ജനവികാരം ഉൾക്കൊണ്ടു തെളിവെടുപ്പു നടത്തി കേരളത്തിലെ പരിസ്ഥിതി ലോല മേഖലയുടെ വിസ്തീർണം 9993.7 ചതുരശ്ര കിലോമീറ്ററാക്കി കുറച്ച് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഉമ്മൻ വി. ഉമ്മൻ സമിതി ശിപാർശ അംഗീകരിച്ചു കേരളത്തിന്റെ പരിസ്ഥിതിലോല മേഖല 13,108 ചതുരശ്ര കിലോമീറ്ററിൽനിന്നു 3115 ചതുരശ്ര കിലോമീറ്റർ കുറച്ച് കേന്ദ്ര സർക്കാർ 2014 മാർച്ച് 10ന് കരടു വിജ്ഞാപനമിറക്കി.
അപ്പോഴും മാറാതെ നിന്നിരുന്ന കേരളത്തിലെ 123 വില്ലേജുകളിലെ 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ഇഎസ്എ നിയന്ത്രണങ്ങൾ മാറ്റാൻ കഴിഞ്ഞതാണ് ഏറ്റവും ഒടുവിലായി കേരളത്തിലെ ജനകീയ സമരം നേടിയെടുത്ത ചരിത്രനേട്ടം.
ചരിത്രംകുറിച്ച പ്രതിരോധം
രാജ്യത്തെ പശ്ചിമഘട്ട മലനിരകളിൽ കേരളത്തിലെ ഇഎസ്എ പ്രദേശങ്ങളുടെ വിസ്തൃതി മാത്രമാണ് കുറച്ചിട്ടുള്ളത്. കേരളത്തിൽ മാത്രമാണ് ഇഎസ്എ നിയന്ത്രണങ്ങൾക്കെതിരെ ഇത്രയും വലിയ പ്രക്ഷോഭം നടന്നതും. ഇഎസ്എ വിസ്തൃതി 886.7 ചതുരശ്ര കിലോമീറ്റർകൂടി കുറയ്ക്കണമെന്ന ആവശ്യം എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. എങ്കിലും 3-12-2018-ലെ ഇഎസ്എ ഭേദഗതി ഉത്തരവ് മലയോര മേഖലയ്ക്കു നൽകുന്നത് വലിയ ആശ്വാസമാണ്.
എൻഡിഎ സർക്കാരിനെക്കൊണ്ട് ഭേദഗതി ഉത്തരവു പുറപ്പെടുവിക്കാൻ ജോയ്സ് ജോർജ് ഉൾപ്പെടെ കേരളത്തിലെ മലയോരമേഖലയിലെ എംപിമാരും ഒടുവിൽ കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും വലിയ പ്രയത്നം നടത്തിയിട്ടുണ്ടെന്നതും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും മലയോര വികസന സമിതിയുടെയും സമരമുന്നേറ്റത്തിന്റെ പ്രതിഫലനമാണ്.
മലയോരജനതയുടെ അതിജീവനത്തിനായി കേരളത്തിൽ കത്തിജ്വലിച്ച സമരാഗ്നിയുടെ ചൂടും പുകയും അധികാരകേന്ദ്രങ്ങളിലും ജനങ്ങളിലും യഥാസമയം എത്തിക്കാൻ മുഖ്യധാരാ വർത്തമാന മാധ്യമങ്ങൾ മടിച്ചുനിന്നപ്പോൾ എന്നും കർഷകപക്ഷം ചേർന്നുനിന്നിട്ടുള്ള മലയാളത്തിന്റെ ആദ്യ ദിനപത്രമായ ദീപിക എടുത്ത ധീരമായ നിലപാടുകളും കർഷകസമരത്തെ ഏറെ ഉൗർജസ്വലമാക്കിയ ഘടകമാണ്.
കെ.എസ്. ഫ്രാൻസിസ്
പരിസ്ഥിതിലോല മേഖലാ ഭേദഗതി: കർഷക പോരാട്ടത്തിന്റെ ചരിത്രനേട്ടം
12:51 AM Dec 10, 2018 | Deepika.com